യുര്‍ഗന്‍ ക്ലോപിന്റെ തന്ത്രം ചാവി പയറ്റും! അതോടെ ബാഴ്‌സലോണ ജര്‍മന്‍ ക്ലബായി മാറും!!
text_fieldsപുതിയ സീസണില്‍ ബാഴ്‌സലോണയുടെ അറ്റാക്കിങ് ഗെയിം കാണുമ്പോള്‍ പത്ത് വര്‍ഷം മുമ്പ് ജര്‍മനിയില്‍ ബൊറൂസിയ ഡോട്മുണ്ട് കളിച്ചത് ഫുട്‌ബാള്‍ ആരാധകര്‍ക്ക് ഓര്‍മ വന്നേക്കാം. അതിന് കാരണം, രണ്ട് സ്‌ട്രൈക്കര്‍മാരാണ്. ഗാബോണിന്റെ പിയറി എമെറിക് ഒബൂമയാങ്ങും പോളണ്ടിന്റെ റോബര്‍ട് ലെവന്‍ഡോസ്‌കിയും. രണ്ടുപേരും 2013-14 സീസണില്‍ ബൊറൂസിയ ഡോട്മുണ്ടിന്റെ അറ്റാക്കിങ് നിരയില്‍ ഒരുമിച്ച് കളിച്ചിരുന്നു. അന്ന് ജര്‍മന്‍ ക്ലബിന്റെ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ് ആയിരുന്നു. രണ്ട് സ്‌ട്രൈക്കര്‍മാരെ ഒരുമിച്ച് കളത്തിലിറക്കിയ ക്ലോപ് ബൊറൂസിയയെ യൂറോപ്പിലെ ഏറ്റവും അപകടകാരികളാക്കി. ക്ലോപ് ഇപ്പോള്‍ ലിവര്‍പൂളിന്റെ കോച്ചാണ്.
ബാഴ്‌സലോണ കോച്ച് ചാവി ഹെർണാണ്ടസിനും തന്റെ കൈയിലുള്ള രണ്ട് ലോകോത്തര സ്‌ട്രൈക്കര്‍മാരെ ഒരുമിച്ച് കളിപ്പിക്കേണ്ടി വരും. ജനുവരി ട്രാന്‍സ്ഫറില്‍ ബാഴ്‌സയിലെത്തിയ ഒബൂമയാങ് 13 ഗോളുകള്‍ നേടി ഫോം തെളിയിച്ചതാണ്. ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണില്‍ 35 ഗോളുകളാണ് നേടിയത്. ഇവരില്‍ ഒരാളെ ബെഞ്ചിലിരുത്തിക്കൊണ്ട് ഗെയിം പ്ലാന്‍ ചെയ്യാന്‍ ചാവി മുതിരില്ലെന്ന് തന്നെ കരുതാം.
ലെവന്‍ഡോസ്‌കി സെന്റര്‍ സ്‌ട്രൈക്കറായി കളിക്കും. ഒബൂമയാങ്ങിന് വിങ് അറ്റാക്കറുടെ റോളാകും ചാവി നല്‍കുക. ഇതോടെ, മത്സരം അന്‍സു ഫാറ്റിയും ഫെറാന്‍ ടോറസും ഡിപെയും തമ്മിലാകും. ഇതിനെല്ലാം പുറമെ ഉസ്മാന്‍ ഡെംബെലെയും റാഫീഞ്ഞയും ചാവിയുടെ അറ്റാക്കിങ് ലൈനപ്പിലുണ്ട്.
ബയേണ്‍ മ്യൂണിക്കിന്റെ ഇതിഹാസ താരമാണ് ലെവന്‍ഡോസ്‌കി. ഒമ്പതാം നമ്പറില്‍ അറിയപ്പെടുന്ന താരം. പോളണ്ട് ദേശീയ ടീമിലും ലെവന്‍ഡോസ്‌കി ഒമ്പതാം നമ്പര്‍ ആണ്. ബാഴ്‌സലോണയില്‍ ഒഴിവുള്ളത് പതിനൊന്നാം നമ്പറാണ്. എന്നാല്‍, മെംഫിസ് ഡിപേ തന്റെ ഒമ്പതാം നമ്പര്‍ ലെവന്‍ഡോസ്‌കിക്ക് നല്‍കാന്‍ തയാറാണ്. ഡാനി ആല്‍വസ് ക്ലബ് വിട്ടതോടെ പെഡ്രിക്ക് എട്ടാം നമ്പര്‍ ലഭിച്ചിരുന്നു. റാഫീഞ്ഞ, ക്രിസ്റ്റെന്‍സന്‍, ഫ്രാങ്ക് കെസി, പാബ്ലോ ടോറെ എന്നിവര്‍ക്കും ജഴ്‌സി നമ്പര്‍ ലഭിക്കേണ്ടതുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.