ഹോക്കി: സ്വർണവഴിയിൽ ഇന്ത്യൻ വനിതകൾക്ക് കാലിടറി
text_fieldsഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യയുടെ മുന്നേറ്റം ഫൈനലിന് മുമ്പേ അവസാനിച്ചു. സെമി ഫൈനലിൽ ആതിഥേയരായ ചൈനയോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റതോടെ ഇന്ത്യക്ക് ശനിയാഴ്ചത്തെ വെങ്കല മെഡൽ മത്സരത്തിൽ ഒരു കൈ നോക്കാം. 2018ലെ വെള്ളി മെഡൽ ജേതാക്കളായ ടീമിന് താരതമ്യേന താഴ്ന്ന റാങ്കുകാരായ ചൈനയോട് അപ്രതീക്ഷിതവും കനത്തതുമായ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. വിജയികൾക്കായി ജിയാകി ഴോങ് (25), മെയ്റോങ് സൂ (40), മേയു ലിയാങ് (55), ബിങ്ഫെങ് ഗു (60) എന്നിവർ ഗോളുകൾ നേടി.
തുടക്കം മുതലേ ചൈന ആക്രമണശൈലി പുറത്തെടുത്തതോടെ പ്രതിരോധം ശക്തമാക്കാൻ നിർബന്ധിതരായി ഇന്ത്യ. എതിരാളികളുടെ സർക്കിളിൽ കടന്നുകയറി ചൈനീസ് താരങ്ങൾ അപകടം വിതറിക്കൊണ്ടിരുന്നു. ഇടക്ക് പെനാൽറ്റികൾ ലഭിച്ചത് ഇരു ടീമിനും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഒന്നാം പകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കിയിരിക്കെ പെനാൽറ്റിയിലൂടെത്തന്നെ ഴോങ് അക്കൗണ്ട് തുറന്നു. 40ാം മിനിറ്റിൽ രണ്ടാം ഗോൾ വീണതോടെ ഉണർന്നുകളിച്ച ഇന്ത്യ ചൈനീസ് പ്രതിരോധനിരയെ പരീക്ഷിച്ചുവെന്നല്ലാതെ ഫലമുണ്ടായില്ല. ഇന്ത്യ രണ്ട് തവണ ലക്ഷ്യം കണ്ടത് ഗോളായി അംഗീകരിക്കപ്പെട്ടതുമില്ല.
പുരുഷ ഫൈനൽ നാളെ
ആധികാരിക ജയങ്ങളുമായി പുരുഷ ഹോക്കി ഫൈനലിലെത്തിയ ഇന്ത്യൻ ടീമിന് വെള്ളിയാഴ്ച സ്വർണ മെഡൽ മത്സരം. നിലവിലെ ചാമ്പ്യന്മാരായ ജപ്പാനാണ് എതിരാളികൾ. 2014ലാണ് ഇന്ത്യ അവസാനമായി ജേതാക്കളായത്. നാല് സ്വർണം തേടി ഇറങ്ങുന്ന ടീം പാരിസ് ഒളിമ്പിക്സ് ടിക്കറ്റുകൂടി ലക്ഷ്യമിടുന്നുണ്ട്. പൂൾ മത്സരങ്ങളിൽ ഗോൾവേട്ട നടത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്. ഉസ്ബകിസ്താനെ 16-0, സിംഗപ്പൂരിനെ 16-1, ജപ്പാനെ 4-2, പാകിസ്താനെ 10-2, ബംഗ്ലാദേശിനെ 12-0 എന്നിങ്ങനെ സ്കോറുകളിൽ തകർത്തു. സെമിയിൽ ദക്ഷിണ കൊറിയക്കെതിരെ 5-3നായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.