ഹിമാലയൻ ദുരന്തം: ദേശീയ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കേരളം
text_fieldsഡെറാഡൂണിലെ റായ്പുർ ഗംഗ അത്ലറ്റിക്സ് ഗ്രൗണ്ടിൽ നിന്നുള്ള മത്സര ദൃശ്യം - മുസ്തഫ അബൂബക്കർ
ഡറാഡൂൺ: 38ാമത് ദേശീയ ഗെയിംസിന് ഹിമാലയൻ താഴ്വര സംസ്ഥാനമായ ഉത്തരാഖണ്ഡിൽ കൊടിയിറങ്ങിയിരിക്കുന്നു. സർവിസസ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളുടെ മേധാവിത്വം കണ്ട ഗെയിംസിൽ ഉത്തരാഖണ്ഡിലെ കാലവസ്ഥ പോലെതന്നെ തണുത്തുപോയി കേരളത്തിന്റെ പ്രകടനവും. 13 സ്വർണം, 17 വെള്ളി, 24 വെങ്കലം ഉൾപ്പെടെ 54 മെഡലുകൾ നേടി 14ാം സ്ഥാനം മാത്രം. ചരിത്രത്തിലിന്നോളമില്ലാത്തവിധം ആദ്യ പത്തിൽപോലും ഇടംപിടിക്കാനാവാതെ കൂപ്പുകുത്തിയ കേരളം ഉത്തരാഖണ്ഡ്, ബംഗാൾ, ഡൽഹി, മണിപ്പൂർ, ഉത്തർപ്രദേശ് തുടങ്ങിയവരുടെയെല്ലാം പിറകിൽപ്പോയി. പതിവുപോലെ സർവിസസിന് മെഡൽ സമ്മാനിച്ചവരിൽ ഒരുപിടി മലയാളി താരങ്ങളുണ്ട്. മുൻ ഗെയിംസുകളിൽ കേരളത്തിനായി മെഡലുകൾ നേടിയവരുമുണ്ട് കൂട്ടത്തിൽ. യഥാസമയം സംസ്ഥാന സർക്കാർ ജോലി നൽകി ഇവരെ പിടിച്ചു നിർത്തിയിരുന്നെങ്കിൽ ഇത്രയും വലിയ നാണക്കേട് ഉണ്ടാവുമായിരുന്നില്ല.
2015ലെ സ്വർണത്തിനൊപ്പം2025ലെ ആകെ മെഡലുകൾ
2015 ദേശീയ ഗെയിംസിന് ആതിഥ്യമരുളിയത് കേരളമാണ്. അന്ന് ആതിഥേയരുടെ മെഡൽക്കൊയ്ത്ത് കണ്ടു. 54 സ്വർണമടക്കം 162 മെഡലുകൾ. സ്വർണം കൂടിയതിന്റെ ബലത്തിൽ സർവിസസായിരുന്നു ചാമ്പ്യൻമാരെങ്കിലും ആകെ മെഡൽ എണ്ണത്തിൽ കേരളമായിരുന്നു ഒന്നാമത്. സ്വന്തം മണ്ണിലുണ്ടായ നേട്ടം പിന്നീട് ആവർത്തിക്കുക പ്രയാസംതന്നെ. തുടർന്ന് ഗെയിംസ് നടക്കുന്നത് 2022ൽ ഗുജറാത്തിലാണ്. അന്ന് കേരളത്തിന് 23 സ്വർണവും 18 വെള്ളിയും 13 വെങ്കലവും ലഭിച്ചു. 54 മെഡലുകളും ആറാം സ്ഥാനവും. തൊട്ടടുത്ത വർഷം ഗോവയിലും ഗെയിംസ് നടന്നു. ആദ്യമായി കളരിപ്പയറ്റ് മത്സര ഇനമാക്കിയ ഗെയിംസിൽ കേരളത്തിന് ലഭിച്ചത് 36 സ്വർണവും 24 വെള്ളിയും 27 വെങ്കലവുമായി 87 മെഡലുകളും അഞ്ചാം സ്ഥാനവുമാണ്. കളരിപ്പയറ്റിൽ മാത്രം 19 സ്വർണമടക്കം 22 മെഡലുകൾ.
കളരിപ്പയറ്റ് ഉത്തരാഖണ്ഡിൽ മത്സര ഇനമല്ലായിരുന്നു. ആയതിനാൽ കേരളത്തിന്റെ മെഡൽ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികതയില്ല. കളരിയിൽനിന്ന് കിട്ടിയ 19 സ്വർണം കിഴിച്ചാലും 17 വരണം. ആകെ മെഡലുകൾ 65 എങ്കിലും ഉണ്ടെങ്കിലേ 2023നൊപ്പം എത്തിയെന്ന് പറയാനാവൂ. അങ്ങനെ നോക്കുമ്പോൾ ഇക്കുറി കുറവ് വന്നിരിക്കുന്നത് നാല് സ്വർണമടക്കം 11 മെഡലുകളാണ്. മറ്റു പല സംസ്ഥാനങ്ങളും കുതിക്കുമ്പോഴും നിലവിലെ വമ്പന്മാർ മേധാവിത്വം തുടരുമ്പോഴുമാണ് ഈ ദുരന്താവസ്ഥ.
അത്ലറ്റിക്സിൽ കിതച്ച് നിന്നു
കേരളം ഏറ്റവുമധികം താരങ്ങളെ അണിനിരത്തുന്നതും കൂടുതൽ മെഡൽ നേടാറുള്ളതും അത്ലറ്റിക്സിലാണ്. ഗോവയിൽ മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമടക്കം 14 എണ്ണമായിരുന്നു സമ്പാദ്യം. ഉത്തരാഖണ്ഡിലെത്തിയപ്പോൾ സ്വർണം രണ്ടായി, ആകെ മെഡലുകൾ 13ഉം. കഴിഞ്ഞ തവണ സ്വർണം നേടിയ രണ്ടുപേരും ഒളിമ്പ്യൻമാരും മറ്റ് അന്തർദേശീയ മുഖങ്ങളും പിൻവാങ്ങിയപ്പോൾ രണ്ടാംനിരയുമായാണ് കേരളം വന്നതെന്ന് മാത്രം ആശ്വസിക്കാം.
ഡെക്കാത്തലണിൽ എൻ. തൗഫീഖും 4x400 മീറ്റര്‍ മിക്സഡ് റിലേ ടീമുമാണ് സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണത്തെ വെങ്കലവും വെള്ളിയുമാണ് യഥാക്രമം സ്വർണമായതെന്ന് സന്തോഷിക്കാം. ഡിസ്കസ് ത്രോയില്‍ അലക്സ് പി. തങ്കച്ചന് വെങ്കലം നേടി. 31 വര്‍ഷത്തിനു ശേഷം കേരളത്തിന് ത്രോ ഇനത്തിലൊരു മെഡൽ. യുവതാരങ്ങളെ വെച്ച് ചെറിയ നേട്ടമെങ്കിലുമുണ്ടാക്കാൻ കഴിഞ്ഞത് സന്തോഷത്തിന് വക നൽകുന്നുമുണ്ട്.
ഗെയിംസിലും മങ്ങി
അക്വാട്ടിക്സിലും മറ്റ് ഗെയിംസ് ഇനങ്ങളിലുമെല്ലാം മൊത്തത്തിൽ നോക്കുമ്പോൾ കേരളം പിറകോട്ടാണ്. അക്വാട്ടിക്സിൽ ഗോവയിൽ 13 മെഡലുകളുണ്ടായിരുന്നത് ഒമ്പതായി ചുരുങ്ങി. വനിത നീന്തലിൽ ഹർഷിത ജയറാമിന്റെ ട്രിപ്ൾ സ്വർണം ഇതിനിടയിലും തിളങ്ങിനിൽക്കുന്നു. വനിത വാട്ടർപോളോ ടീമും ജേതാക്കളായി. പുരുഷ നീന്തലിൽ സ്വർണം വാരാറുള്ള സജൻ പ്രകാശിന് ഒരു ഇനത്തിൽ മാത്രമാണ് ഒന്നാമതെത്താനായത്.
അത്ലറ്റിക്സും അക്വാട്ടിക്സും കഴിഞ്ഞാൽ കേരളത്തിന് ഏറ്റവുമധികം മെഡൽ സമ്മാനിച്ചത് തൈക്വാൻഡോ താരങ്ങളാണ്, ആറെണ്ണം. ജിംനാസ്റ്റിക്സിൽ ഇപ്രാവശ്യം സ്വർണമില്ലെങ്കിലും മെഡൽ നേട്ടം അഞ്ചാക്കി ഉയർത്തി. തുഴച്ചിലിൽ പിടിച്ചുനിന്നപ്പോൾ ഗോവയിൽ രണ്ട് സ്വർണമടക്കം ആറ് മെഡലുകൾ കിട്ടിയ കനോയിങ്-കയാക്കിങ്ങിൽ ഒറ്റ വെങ്കലത്തിൽ തീർന്നു. ബാസ്കറ്റ്ബാളിലെയും വോളിബാളിലെയും സ്വർണ മെഡലുകൾ വെള്ളിയായി ചുരുങ്ങി. ഫുട്ബാളിൽ 27 വർഷത്തിനു ശേഷം ജേതാക്കളായതും ഭാരോദ്വഹനത്തിൽ കേരളത്തിന് ചരിത്രത്തിലെ ആദ്യസ്വർണം സുഫാന ജാസ്മിനിലൂടെ നേടാനായതും അവിസ്മരണീയമാണ്.
സർക്കാർ തലത്തിലെ അലംഭാവം
ഏറ്റവും മോശം പ്രകടനം നടത്തി കേരളം മടങ്ങിയപ്പോൾ ഉത്തരാവാദികളാരെന്ന ചോദ്യമുയരുന്നു. വാൾമുന ആദ്യം നീളുക സർക്കാറിലേക്കും സംസ്ഥാന സ്പോർട്സ് കൗൺസിലിലേക്കുമാണ്. താരങ്ങൾക്ക് പരിശീലനമോ അതിനു സാമ്പത്തിക സഹായമോ ഒരുക്കാത്ത സർക്കാറിനെതിരെ കേരള ഒളിമ്പിക് അസോസിയേഷൻ തുറന്നടിച്ചിട്ടുണ്ട്. കെ.ഒ.എ രൂപവത്കരിച്ച വോളിബാൾ ടീമിനെ മാറ്റാൻ കോടതി കയറിയിറങ്ങുന്ന തിരക്കിലായിരുന്നു സ്പോർട്സ് കൗൺസിൽ അധികൃതർ. കെ.ഒ.എയുമായി ഒരു കാര്യത്തിലും ഏകോപനമുണ്ടാക്കാതെ ഗെയിംസ് സംഘത്തെ നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് വരുത്തിത്തീർക്കാനും കൗൺസിൽ ശ്രമിച്ചു.
മേള കൊടിയിറങ്ങി; ഇനി മേഘാലയയിൽ
ഹൽദ്വാനി: ഒരു വ്യാഴവട്ടം കഴിഞ്ഞ് ലോക കായിക മാമാങ്കത്തിന് വേദിയാകാൻ രാജ്യം സജ്ജമെന്ന പ്രഖ്യാപനത്തോടെ 38ാം ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പ്രൗഢ സമാപനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിൽ മുഖ്യാതിഥിയായി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ മേളയുടെ കൊടിയിറക്കം പ്രഖ്യാപിച്ചു. മേഘാലയ മുഖ്യമന്ത്രി കൊൻ റാഡ് സാംഗ്മക്ക് 39ാമത് ഗെയിംസിന്റെ പതാക കൈമാറി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ തുടങ്ങിയവരും പങ്കെടുത്തു. ആദ്യ സ്ഥാനങ്ങളിലെത്തിയ സർവീസസ്, മഹാരാഷ്ട്ര, ഹരിയാന ടീമുകൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. സാംസ്കാരിക പ്രദർശനവും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.