ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; സ്വർണമണിയാൻ നീരജ്
text_fieldsബുഡപെസ്റ്റ്: ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഡയമണ്ട് ലീഗ് എന്നീ സുപ്രധാന പോരിടങ്ങളിൽ സ്വർണത്തിലേക്ക് ജാവലിൻ പായിച്ച നീരജ് ചോപ്രക്ക് മറ്റൊരു കനകനേട്ടംകൂടി എത്തിപ്പിടിക്കാനുണ്ട്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ സ്വർണനേട്ടമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ സൂപ്പർ അത്ലറ്റ്. ഹംഗറിയിലെ ബുഡപെസ്റ്റിൽ ശനിയാഴ്ച തുടങ്ങുന്ന ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിക്കാവുന്ന താരങ്ങളിലൊരാളാണ് നീരജ്. കഴിഞ്ഞ വർഷം അമേരിക്കയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെള്ളിയായിരുന്നു ഈ 25കാരന്റെ നേട്ടം. ആഗസ്റ്റ് 27നാണ് ജാവലിൻ ഫൈനൽ. 25ന് യോഗ്യത മത്സരങ്ങളും. നിലവിലെ ഫോമും ഈ വർഷത്തെ പ്രകടനവും കണക്കിലെടുക്കുമ്പോൾ ഒന്നാമനാകാൻ നീരജിന് ഏറെ വിയർക്കേണ്ടിവരില്ല. ഈ വർഷം രണ്ടു പ്രധാന ലോക പോരാട്ടത്തിലാണ് നീരജ് പങ്കെടുത്തത്, ദോഹയിലും ലുസാനിലും ഡയമണ്ട് ലീഗുകളിൽ. രണ്ടിടത്തും സ്വർണമണിഞ്ഞു. രണ്ടു ലീഗുകൾക്കുമിടയിൽ പേശീവലിവ് കാരണം ഒരു മാസം വിശ്രമത്തിലായിരുന്നു.
വീണ്ടും വിശ്രമത്തിനും പരിശീലനത്തിനും ശേഷം ലോക ചാമ്പ്യൻഷിപ്പിന് സജ്ജമായതായി നീരജ് പറഞ്ഞു. ഏറ്റവും മികച്ച അത്ലറ്റുകൾക്കെതിരെ മത്സരിക്കുകയും സ്ഥിരത പുലർത്തുകയും ചെയ്യുന്നത് തീർച്ചയായും വെല്ലുവിളിയാണ്. മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് നീരജ് ചോപ്ര അഭിപ്രായപ്പെട്ടു. ‘‘പരിക്കേറ്റതിനാൽ കുറച്ച് മത്സരങ്ങൾ ഒഴിവാക്കി. ഞാൻ മടങ്ങിയെത്തി ഡയമണ്ട് ലീഗിൽ തിളങ്ങാനായി. തുടർന്ന് എല്ലാം നന്നായി വന്നു. എന്റെ പ്രകടനത്തിലും പരിശീലനത്തിലും സന്തോഷവാനാണ്’-അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ അനുകൂലമായാൽ 90 മീറ്റർ എന്ന സ്വപ്നദൂരത്തിലേക്ക് ജാവലിൻ എറിയാനാകുമെന്ന് നീരജ് ചോപ്ര പറഞ്ഞു. കഴിഞ്ഞ വർഷം സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ നീരജ് 89.94 മീറ്റർ എറിഞ്ഞിരുന്നു.
ടോക്യോ ഒളിമ്പിക്സിൽ ചോപ്രക്കു പിന്നിൽ വെള്ളിയും 2022ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെച്ച്, ജർമനിയുടെ ജൂലിയൻ വെബർ, നിലവിലെ ലോക ജേതാവ് ആൻഡേഴ്സൺ പീറ്റേഴ്സ് എന്നിവരാണ് ഇന്ത്യൻ താരത്തിന് വെല്ലുവിളിയാവുക. ഈ താരങ്ങളെ ദോഹയിലും ലുസാനിലും നീരജ് പിന്നിലാക്കിയിരുന്നു. ലുസാനിൽ നീരജ് എറിഞ്ഞ 88.67 മീറ്റർ ലോക പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
ഡി.പി മനുവും കിഷോർ ജെനയുമാണ് പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ മത്സരിക്കുന്ന മറ്റു രണ്ട് ഇന്ത്യൻ താരങ്ങൾ. ജെസ്വിൻ ആൽഡ്രിൻ (8.42 മീറ്റർ), മലയാളി താരം മുരളി ശ്രീശങ്കർ (8.41 മീറ്റർ) എന്നിവർ പുരുഷന്മാരുടെ ലോങ്ജംപിൽ നിന്നുള്ള മെഡൽ പ്രതീക്ഷയാണ്.
പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ അവിനാഷ് സാബ്ലെക്കും 20 കിലോമീറ്റർ നടത്തക്കാരായ ആകാശ്ദീപ് സിങ്, വികാഷ് സിങ്, പരംജീത് സിങ് എന്നിവർക്കും ആദ്യദിനം മത്സരമുണ്ട്.
സ്ത്രീകളുടെ 20 കിലോമീറ്റർ റേസ് നടത്തത്തിൽ പ്രവീൺ ചിത്രവേലും മലയാളികളായ അബ്ദുല്ല അബൂബക്കറും എൽദോസ് പോളും പുരുഷന്മാരുടെ ട്രിപ്ൾ ജംപ് യോഗ്യത റൗണ്ടിൽ ആദ്യ ദിനം പിറ്റിലെത്തും. വനിത ലോങ്ജംപിൽ അഞ്ജു ബോബി ജോർജിന്റെ ശിഷ്യ ഷൈലി സിങ്ങിനും പുരുഷന്മാരുടെ 1500 മീറ്റർ ഹീറ്റ്സിൽ അജയ് കുമാർ സരോജിനും ശനിയാഴ്ച മത്സരമുണ്ട്.
കിട്ടീ, ജെനക്ക് വിസ കിട്ടി
ന്യൂഡൽഹി: അനിശ്ചിതത്വത്തിനും കാത്തിരിപ്പിനുമൊടുവിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം കിഷോർ ജെനക്ക് ഹംഗറിയിലേക്ക് വിസ ലഭിച്ചു. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് പോകാനുള്ള ഒരു മാസത്തെ വിസ ബുധനാഴ്ചയാണ് ഹംഗേറിയൻ എംബസി കാരണം പറയാതെ റദ്ദാക്കിയത്. തുടർന്ന്, സഹതാരം നീരജ് ചോപ്ര വിഷയം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഇടപെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ നടന്ന അഭിമുഖത്തിന് ശേഷമാണ് ജെനക്ക് വീണ്ടും വിസ ലഭിച്ചത്. വൈകീട്ടോടെ യാത്രാരേഖകൾ കൈയിൽ കിട്ടി. ശ്രീലങ്കൻ നാഷനൽ ചാമ്പ്യൻഷിപ്പിൽ 84.38 മീറ്റർ എറിഞ്ഞ് നേടിയ സ്വർണനേട്ടമാണ് ലോക ചാമ്പ്യൻഷിപ് യോഗ്യതയിലേക്ക് വഴിതുറന്നത്. 27കാരനായ കിഷോർ ജെന ഒഡിഷ സ്വദേശിയാണ്. വിസ വീണ്ടും ലഭിച്ചതിന് കായിക മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, വിദേശകാര്യ മന്ത്രാലയം, അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവരോട് നന്ദിയുണ്ടെന്നും ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും കിഷോർ ജെന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.