ശ്രീജേഷിന് ഐ.എ.എസ് നൽകണമെന്ന് ഒളിമ്പിക് അസോസിയേഷൻ; മുഖ്യമന്ത്രിക്ക് കത്തുനൽകി
text_fieldsതിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിൽ മിന്നുംതാരമായ ഇന്ത്യൻ ഹോക്കി ടീമിലെ ഇതിഹാസ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന് ഐ.എ.എസ് നൽകണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ. മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യം ഉന്നയിച്ച് അസോസിയേഷൻ കത്ത് നൽകി. മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണ് ശ്രീജേഷിന് ലഭിച്ചതെന്നും കത്തിൽ പറയുന്നു. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്.
പാരിസിൽ ടീമിന്റെ വെങ്കല നേട്ടത്തോടെ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയിൽ നിന്നും വിരമിച്ചിരുന്നു. താരം ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്‍റെ കോച്ചാകുമെന്നാണ് ഹോക്കി ഇന്ത്യയുടെ സെക്രട്ടറി ജെനറൽ ബോല നാഥ് സിങ് പറയുന്നത്. പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്‍റെ നെടുംതൂണാകാൻ ശ്രീജേഷിന് സാധിച്ചിരുന്നു. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഹർമൻപ്രിത് സിങ്ങിന്‍റെ ഗോളിനൊപ്പം ശ്രീജേഷിന്‍റെ സേവിങ്ങുമാണ് ഇന്ത്യയെ ജയിപ്പിച്ചത്. 2-1-നായിരുന്നു സ്പെയിനെതിരെ ഇന്ത്യയുടെ വിജയം.
എ.എൻ.ഐയോട് സംസാരിക്കവെയാണ് ഹോക്കി ഇന്ത്യ ഇക്കാര്യം സ്പോര്ട്സ് അസോസിയേഷൻ ഓഫ് ഇന്ത്യയോടും സർക്കാരിനോടും സംസാരിക്കുമെന്ന് ബോല നാഥ് അറിയിച്ചത്. 'ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് അദ്ദേഹത്തിന്‍റെ അവസാന മത്സരം കളിച്ചിരിക്കുന്നു. എന്നാൽ എനിക്ക് ഇന്ന് ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ടീമിനെ കോച്ചാകുന്നതിനെ കുറിച്ചാണ് പറയാനുള്ളത്. എസ്.എ.ഐയോടും ഇന്ത്യൻ സർക്കാരിനോടും ഇത് ചർച്ച ചെയ്യും,' ബോല നാഥ് പറഞ്ഞു. ഈ ഒളിമ്പിക്സിൽ 50 ഓളം ഗോൾ തടുക്കാൻ ശ്രീജേഷിന് സാധിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.