Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightബോള്‍ട്ടും പാസാകണം...

ബോള്‍ട്ടും പാസാകണം യോഗ്യതാ പരീക്ഷ

text_fields
bookmark_border
ബോള്‍ട്ടും പാസാകണം യോഗ്യതാ പരീക്ഷ
cancel
കിങ്സ്റ്റന്‍: ഏതു നിമിഷവും കെട്ടഴിച്ചുവിടാന്‍ പാകത്തില്‍ കാലുകളില്‍ കൊടുങ്കാറ്റിനെ ഒളിപ്പിച്ചവന്‍ ഉസൈന്‍ ബോള്‍ട്ട്. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകളിലുമായി ഡബ്ള്‍ ട്രിപ്പ്ള്‍ നേടി വീണ്ടുമൊരു ട്രിപ്പിളിനായി റിയോ ഒളിമ്പിക്സ് കാത്തിരിക്കുന്നവന്‍. 40 ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന ലോക കായികമാമാങ്കത്തിന്‍െറ അതിവേഗ ട്രാക്കില്‍ ഭൂമുഖത്തെ ഏറ്റവും വേഗമേറിയ ഈ മനുഷ്യന് പകരം മറ്റൊരാളെ റിയോ ഡെ ജനീറോയിലും ലോകം പ്രതീക്ഷിക്കുന്നില്ല.

പക്ഷേ, ഉസൈന്‍ ബോള്‍ട്ടാണ്, 9.58 സെക്കന്‍ഡ് കൊണ്ട് 100 മീറ്റര്‍ താണ്ടി ഏതാണ്ട് അസാധ്യമായ റെക്കോഡിന് ഉടമയാണ് എന്നൊക്കെ പറഞ്ഞാല്‍ ജമൈക്കയില്‍ കാര്യം നടക്കില്ല. നേരിട്ടങ്ങ് 100 മീറ്ററിനോ 200 മീറ്ററിനോ 4X100 മീറ്റര്‍ റിലേയിലോ ഒന്നും ഓടിക്കയറി മത്സരിക്കാനൊന്നും ഏത് ഉസൈന്‍ ബോള്‍ട്ടിനും കഴിയില്ല. ആദ്യം യോഗ്യതാമത്സരത്തില്‍ കഴിവുതെളിയിച്ച് വരണം. അതാണ് ജമൈക്കന്‍ നിയമം. അന്താരാഷ്ട്ര അത്ലറ്റിക്സ് ഫെഡറേഷന്‍െറ മത്സരത്തില്‍ ഈ പ്രശ്നമില്ല. നേരിട്ടുപോയി ഓടാം. ഒളിമ്പിക്സില്‍ ഉസൈന്‍ ബോള്‍ട്ടിനോടും ജമൈക്ക അയയില്ല.

എന്നാലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കാരണം ഇത് ജമൈക്കയാണ്. ഉസൈന്‍ ബോള്‍ട്ടിനെപ്പോലെ വേഗത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നവരുടെ നാട്. യൊഹാന്‍ ബ്ളേക്, നിക്കല്‍ അഷ്മീഡ് എന്നിവര്‍ ബോള്‍ട്ടിന് വെല്ലുവിളിയുയര്‍ത്താന്‍ പോന്നവരാണ്. നാലുവര്‍ഷം മുമ്പ് ലണ്ടന്‍ ഒളിമ്പിക്സിന്‍െറ ട്രയല്‍സില്‍ ഉസൈന്‍ ബോള്‍ട്ടിനെ മറികടന്നവനാണ് യൊഹാന്‍ ബ്ളേക്. പോരാത്തതിന് ഈ സീസണില്‍ 9.94 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിപ്പിടിക്കുകയും ചെയ്തവരാണ് ബ്ളേക്കും അഷ്മീഡും. മാത്രമല്ല, 10 സെക്കന്‍ഡില്‍ താഴെ 100 മീറ്റര്‍ താണ്ടിയ അസഫ പവലും കെമര്‍ ബെയ്ലി കോലെയുംകൂടിയാകുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പാണ്.

ഈ വര്‍ഷത്തെ ഏറ്റവുംമികച്ച വേഗം കുറിച്ചത് ഉസൈന്‍ ബോള്‍ട്ടല്ല എന്നതും ശ്രദ്ധയര്‍ഹിക്കുന്നു. ഫ്രാന്‍സിന്‍െറ ജിമ്മി വികോട്ട് കുറിച്ച 9.86 സെക്കന്‍ഡാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച വേഗം. 29കാരനായ ഉസൈന്‍ ബോള്‍ട്ടിന്‍െറ ഈ വര്‍ഷത്തെ മികച്ച വേഗമാകട്ടെ 9.88 സെക്കന്‍ഡും. 200 മീറ്ററില്‍ ഈ വര്‍ഷം ബോള്‍ട്ട് ഇതുവരെ കളത്തിലിറങ്ങിയിട്ടുമില്ല. 20.07 സെക്കന്‍ഡില്‍ 200 മീറ്റര്‍ കടന്ന അഷ്മീഡിന്‍െറ പേരിലാണ് ഈ വര്‍ഷത്തെ മികച്ച സമയം. പക്ഷേ, ഈ കണക്കുകളൊന്നും ബോള്‍ട്ടിനെ പൂട്ടാന്‍ പോര എന്നതാണ് ചരിത്രം. എതിരാളികള്‍ ശക്തരാവുമ്പോള്‍ അതിനേക്കാള്‍ ശക്തിയോടെ പാഞ്ഞ് റെക്കോഡില്‍ മുത്തമിടുന്നതാണ് വിഖ്യാതമായ ബോള്‍ട്ട് ശൈലി. ഇക്കുറിയും അതാവര്‍ത്തിച്ചാല്‍ അതിശയിക്കേണ്ടതില്ല. മൂന്നാമത്തെ ട്രിപ്പിളോടെ കളംവിടാനുള്ള ഒരുക്കത്തിലുമാണ് ബോള്‍ട്ട്. എത്രകാലമെന്നുവെച്ചാണ് ഇങ്ങനെ ഭൂതത്തെപ്പോലെ റെക്കോഡിന് കാവലിരിക്കുക...?

വ്യാഴാഴ്ചയാണ് ട്രയല്‍ ആരംഭിക്കുക. വെള്ളിയാഴ്ച ഫൈനലില്‍ അറിയാം ആരൊക്കെയാവും ജമൈക്കന്‍ കുപ്പായത്തില്‍ ഒളിമ്പിക്സിനിറങ്ങുകയെന്ന്.
വനിതാ വിഭാഗത്തില്‍ നിലവില്‍ രണ്ട് ഒളിമ്പിക്സ് സ്വര്‍ണവുമായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസറും 100 മീറ്ററില്‍ മൂന്നാം സ്വര്‍ണത്തിനായി യോഗ്യതാ മത്സരത്തിനിറങ്ങുന്നുണ്ട്. വെറ്ററന്‍ താരം വെറോണിക്ക കാമ്പ്ബെല്‍ ബ്രൗണും മത്സരിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usain boltrio 2016
Next Story