റെക്കോർഡ് കൂട്ടുകെട്ടുയർത്തി ധവാൻ-രാഹുൽ സഖ്യം; ഇന്ത്യ 329/6
text_fieldsകാൻഡി: ശ്രീലങ്കക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആറ് വിക്കറ്റ് നഷ്ടത്തിൽ 329 റൺസാണ് സന്ദർശകർ ഒന്നാം ദിനം അവസാനിപ്പിച്ചത്. ശിഖർ ധവാൻ(119) കെ.എൽ രാഹുൽ(85) എന്നിവർ ചേർന്ന് സൃഷ്ടിച്ച റെക്കോർഡ് ബാറ്റിങ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം നൽകിയത്. ഇരുവരും ചേർന്ന് നൽകിയ മികച്ച തുടക്കം പക്ഷേ പിന്നീടെത്തിയവർക്ക് മുതലാക്കാനായില്ല. ധവാൻ–രാഹുൽ സഖ്യം 188 റൺസാണ് ഒാപണിങ്ങിൽ കൂട്ടിച്ചേർത്തത്. അതേസമയം 141 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് ആറു വിക്കറ്റ് നഷ്ടമാവുകയായിരുന്നു.
മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ സണ്ടാകൻ, അശ്വിനെ മടക്കിയ ഫെർണാണ്ടോ എന്നിവരാണ് വൻസ്കോറിലലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യക്ക് മൂക്കുകയറിട്ടത്. ചേതേശ്വർ പൂജാര (33 പന്തിൽ 8), ക്യാപ്റ്റൻ കോഹ്‍ലി (42), ആർ അശ്വിൻ(31) എന്നിവർക്ക് അധികനേരം ക്രീസിൽ നിൽക്കാനായില്ല. വൃദ്ധിമാൻ സാഹ (13), ഹാർദിക് പാണ്ഡ്യ (1) എന്നിവരാണ് ക്രീസിലുള്ളത്.
ശ്രീലങ്കയിൽ സന്ദർശക ടീം നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡ് ഇരുവരും സ്വന്തമാക്കി. 1993ൽ ഇന്ത്യയുടെ തന്നെ മനോജ് പ്രഭാകർ–സിദ്ധു സഖ്യം പടുത്തുയർത്തിയ 171 റൺസ് കൂട്ടുകെട്ടാണ് ഇവർ മറികടന്നത്. 123 പന്തിൽ 17 ബൗണ്ടറികളോടെ ഏകദിന ശൈലിയിലായിരുന്നു ധവാൻെറ ബാറ്റിങ്.135 പന്തിൽ എട്ടു ബൗണ്ടറികൾ കണ്ടെത്തിയ രാഹുൽ, സെഞ്ചുറിക്ക് 15 റൺസകലെ പുറത്താവുകയായിരുന്നു. തുടർച്ചയായ ഏഴാം ഇന്നിങ്സിലാണ് ലോകേഷ് രാഹുൽ അർധസെഞ്ചുറി നേടുന്നത്.
ശ്രീലങ്കക്കെതിരെ സമ്പൂർണ്ണ വിജയം ലക്ഷ്യമിട്ടാണ് അവസാന അങ്കത്തിനിറങ്ങിയിരിക്കുന്നത്. മൂന്ന് മൽസരങ്ങളുള്ള പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കിയിരുന്നു. വിദേശ മണ്ണിൽ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ ഇതുവരെ പൂർണമായി ജയിച്ചിട്ടില്ല. ലങ്കക്കെതിരെ 2-0ന് മുന്നിട്ടുനിൽക്കവെ മൂന്നാം ടെസ്റ്റും വിജയിച്ചാൽ, ഇൗ അപൂർവ നേട്ടം കൈവരിക്കുന്ന ടീമിെൻറ നായകൻ വിരാട് കോഹ്ലിയാവും. ഗാലെയിൽ 304 റൺസിനും കൊളംേബായിൽ ഇന്നിങ്സിനും 53 റൺസിനും ജയിച്ച കോഹ്ലിക്കും കൂട്ടർക്കും ആ റെക്കോഡ് വിളിപ്പാടകലെ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.