ജേസൺ ബെഹ്രൻഡോഫിന് നാലു വിക്കറ്റ്; ആസ്ട്രേലിയക്ക് എട്ടു വിക്കറ്റ് ജയം
text_fieldsഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യിൽ ഓസീസിന് എട്ടു വിക്കറ്റിൻെറ ജയം. 119 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ആസ്ട്രേലിയ 15.3 ഒാവറിൽ പൂർത്തിയാക്കി. 46 പന്തിൽ 62 റൺസെടുത്ത ഹെൻറിക്കസും 48 റൺസെടുത്ത ട്രാവിസും ചേർന്നാണ് ആസ്ട്രേലിയക്ക് ജയം നേടിക്കൊടുത്തത്.
ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ആദ്യം ബാറ്റു ചെയ്യാൻ അയക്കുകയായിരുന്നു. മുൻനിര ബാറ്റ്സ്മാൻമാരെല്ലാം ഓസിസ് ബൗളർമാർക്കു മുന്നിൽ തകർന്നതാണ് ഇന്ത്യ ചെറു സ്കോറിലൊതുങ്ങാൻ കാരണം. മധ്യനിരയും വാലറ്റവും ചേർന്നാണ് ഇന്ത്യയെ വൻതകർച്ചയിൽ നിന്നും രക്ഷിച്ചത്. കേദാർ ജാദവ്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. നാലോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ജേസൺ ബെഹ്രൻഡോഫാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ബെഹ്രൻഡോഫിന്റെ കരിയറിലെ രണ്ടാം ട്വന്റി 20 മത്സരമാണിത്.
ഒന്നാം ഓവറിൽ തന്നെ രണ്ടു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപണർ രോഹിത് ശർമ(8), ക്യാപ്ടൻ വിരാട് കോഹ്‍ലി(2) എന്നിവരാണ് പുറത്തായത്. ബെഹ്രെൻഡോഫിനാണ് ഇരുവരെയും പുറത്താക്കിയത്. രണ്ടാം ഓവറിൽ മനീഷ് പാണ്ഡെയും(6) പുറത്തായി. പിന്നീട് കേദാർ ജാദവും(27) ധോണിയും ചേര്‍ന്ന് രക്ഷാ പ്രവർത്തനത്തിന് മുതിർന്നെങ്കിലും 13 റൺസെടുത്ത് മഹി സ്റ്റമ്പിങ്ങിൽ പുറത്തായി.
പിന്നീട് കേദാർ ജാദവും തൊട്ടടുത്ത ഓവറിൽ ഭുവനേശ്വർ കുമാർ(1) പെട്ടെന്ന് പുറത്തായി. കുൽദീപ് യാദവ്(16) ഹാർദിക് പാണ്ഡ്യ(25) എന്നിവർ ചേർന്നാണ് സ്കോർ നൂറ് കടത്തിയത്. പിന്നീട് പാണ്ഡ്യ ക്യാച്ച് നൽകിയും ജസ്പ്രീത് ബുംറ(7) റണ്ണൗട്ടായും മടങ്ങി. ആദം സാംബ രണ്ടു വിക്കറ്റും മാർകസ് സ്റ്റോണിസ്, നഥാൻ കോൾട്ടർ, അൻഡ്രു ടൈ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.