Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഷംറോകിനെ വീഴ്ത്തി...

ഷംറോകിനെ വീഴ്ത്തി നിപ്രോ

text_fields
bookmark_border
ഷംറോകിനെ വീഴ്ത്തി നിപ്രോ
cancel
camera_alt?????? ???????????? ?????????? ???????? ????????? ???.?????????? ??????????? ???.?? ??????? ??????? ???????????????? ???????????? ???????????? ???? ?????? ????????

കോഴിക്കോട്: പരിചയസമ്പന്നരെയും മുന്‍നിരക്കാരെയും അണിനിരത്തി പന്തുതട്ടാനിറങ്ങിയ യൂറോപ്യന്‍ ടീമുകളുടെ പോരാട്ടത്തില്‍ യൂറോപ ലീഗ് റണ്ണറപ്പായത്തെിയ യുക്രെയ്ന്‍ ക്ളബ് നിപ്രൊ നിപ്രൊപെട്രോസ്കിന് രണ്ട് ഗോള്‍ ജയം. നാഗ്ജി കപ്പ് ഒന്നാം റൗണ്ടിലെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഷംറോക് റോവേഴ്സിനെ കളിയുടെ രണ്ടു പകുതിയിലായി പിറന്ന ഗോളുകളിലൂടെയാണ് നിപ്രൊ തകര്‍ത്തത്. അതിവേഗ നീക്കങ്ങളും ലോങ് പാസുകളും ആസൂത്രിത ഗെയ്മുമായി ഇരു നിരയും ഒപ്പത്തിനൊപ്പം നിന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ സുന്ദരഗോളുകളാക്കുന്നതില്‍ നിപ്രൊ വിജയം കണ്ടതോടെ അന്തിമ വിജയം അവരുടേതായി. 32ാം മിനിറ്റില്‍ വ്ളാഡിസ്ലാവ് കൊഷര്‍ഗിനും, രണ്ടാം പകുതിയിലെ 75ാം മിനിറ്റില്‍ വിറ്റാലി കിര്‍യേവും നേടിയ ഗോളുകളിലൂടെയായിരുന്നു ജയം. പകരക്കാരനായിറങ്ങി ആറു മിനിറ്റിനകമായിരുന്നു കിര്‍യേവ് ഉജ്വല പ്ളേസിങ്ങിലൂടെ വലകുലുക്കിയത്.
ആദ്യ പകുതിയില്‍ നിപ്രൊയുടെ ഏകപക്ഷീയ മുന്നേറ്റത്തിനാണ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം സാക്ഷിയായതെങ്കിലും രണ്ടാം പകുതിയില്‍ ഐറിഷ് ടീം കളം വാണു. കോര്‍ത്തിണക്കിയ വണ്‍-ടു-വണ്‍ നീക്കങ്ങളുമായി നിപ്രൊ ഗോള്‍മുഖത്തേക്ക് പന്തത്തെിക്കുന്നതില്‍ ഐറിഷ് ലീഗ് മുന്‍ചാമ്പ്യന്മാര്‍ വിജയിച്ചെങ്കിലും പന്തുകളൊന്നും ഗോള്‍വര കടത്താനായില്ല. കളിയുടെ 52 ശതമാനവും പന്ത് കൈവശം വെച്ചത് ഷംറോകായിരുന്നു. ഗോളിലേക്ക് പന്ത് പായിച്ചതിന്‍െറയും അവസരങ്ങള്‍ നേടിയതിന്‍െറയും കണക്കില്‍ നിപ്രൊക്കായിരുന്നു മുന്‍തൂക്കം.

മത്സരത്തിനിടെ ദാഹം തീർക്കുന്ന ഷംറോക് റോവേഴ്സ് താരങ്ങൾ
 

5-1-2-2 ഫോര്‍മേഷനില്‍ പ്രതിരോധത്തിലൂന്നിയായിരുന്നു യുക്രെയ്നുകാരുടെ വിന്യാസം. പക്ഷേ, കിക്കോഫിനു പിന്നാലെ കടന്നല്‍ കൂടിന് ഏറ് കിട്ടിയപോലെ നിപ്രൊ ആക്രമിച്ചു കയറി. ഇരു വിങ്ങിലൂടെയും ഒപ്പം, മധ്യനിര മുന്നോട്ട് കയറിയും ഐറിഷ് ഗോള്‍മുഖത്തേക്ക് കുതിച്ചപ്പോള്‍ ആദ്യ പകുതിയുടെ ഏറിയ പങ്കും കളി എതിര്‍ പാദത്തിലായി. രണ്ടാം മിനിറ്റില്‍ ഷംറോകിന് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിച്ചതൊഴിച്ചാല്‍ പച്ചവരയന്‍ കുപ്പായത്തിലിറങ്ങിയ ഐറിഷ് ടീം ചിത്രത്തിലേ ഇല്ലായിരുന്നു. നായകന്‍ സ്റ്റീഫന്‍ മക്ഫെയ്ലിനു കീഴിലുള്ള പ്രതിരോധ നിരയെ വിറപ്പിച്ച് നിപ്രൊയുടെ മുന്നേറ്റ നിരക്കാരായ കൊഷര്‍ഗിനും ഡെനിസ് ബ്ളാനിയുകും ഇരുവിങ്ങിലൂടെയും ആക്രമിച്ചു കയറി.  

രണ്ടും കല്‍പിച്ചിറങ്ങിയ എതിരാളിക്കു മുന്നില്‍ പലപ്പോഴും പ്രത്യാക്രമണത്തിന് പോലും ഷംറോകുകാര്‍ ഭയന്നു. അതിനിടെ അതിവേഗ നീക്കത്തിലൂടെ ഗോളും കൂടിയത്തെിയതോടെ കളി തീര്‍ത്തും ഏകപക്ഷീയമായി. രണ്ടാം പകുതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി ആക്രമണത്തിന് മൂന്‍തൂക്കം നല്‍കാനുള്ള ഷംറോകിന്‍െറ തീരുമാനത്തെ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് നിപ്രൊ നേരിട്ടത്. അഞ്ചും ആറും പേര്‍ ബാക് ലൈനില്‍ നിലയുറപ്പിച്ചതോടെ സുന്ദര പദചലനങ്ങളിലൂടെ വിങ്ങ് സജീവമാക്കിയത്തെിയ ഐറിഷുകാരുടെ 10ാം നമ്പറുകാരന്‍ ബ്രണ്ടന്‍ മിലെക്കും കിലിയന്‍ ബ്രണ്ണനും ബോക്സിനുള്ളില്‍ കളിമറന്നു. അരഡസനോളം ഉറച്ച ഗോളവസരങ്ങളാണ് ഷംറോകുകാര്‍ നഷ്ടപ്പെടുത്തിയത്. സമനില പോരാട്ടത്തിനിടെ 75ാം മിനിറ്റില്‍ രണ്ടാംഗോളും വഴങ്ങിയതോടെ ഐറിഷുകാര്‍ മാനസികമായും തോറ്റു. അവസാന മിനിറ്റുകളില്‍ ചില കണ്ണഞ്ചും നീക്കങ്ങള്‍ കണ്ടെങ്കിലും വലകുലുങ്ങിയില്ല.

ഗോള്‍ 1-0
32ാം മിനിറ്റ്: മിന്നല്‍വേഗത്തിലെ നീക്കങ്ങള്‍ക്കൊടുവില്‍ യുക്രെയ്ന്‍ ക്ളബ് നിപ്രൊ ആദ്യമായി വലകുലുക്കി. സ്വന്തം പകുതിയില്‍ നിന്നു ലഭിച്ച പന്തുമായി കുതിച്ച ഡെനിസ് ബ്ളാനിയുക് വലതു വിങ്ങില്‍ നിന്നും നല്‍കിയ ക്രോസ് പെനാല്‍റ്റി ബോക്സിനു വെളിയില്‍ നിന്നും ശരവേഗതയില്‍ പത്താം നമ്പറുകാരന്‍ വ്ളാഡിസ്ലാവ് കൊഷര്‍ഗിന്‍ ഗോള്‍വലയിലേക്ക് ചത്തെിയിട്ടപ്പോള്‍ ഷംറോക് ഗോളി നിസ്സഹായനായി.

ഗോള്‍ 2-0  
75ാം മിനിറ്റ്: ബോക്സിന് ഏതാണ്ട് 40 വാര അകലെ നിന്നും ഇഹര്‍ കുഹൊതുവിലൂടെ പിറന്ന നീക്കത്തില്‍ പന്ത് ഏഴാം നമ്പറുകാരന്‍ യൂറി വകുല്‍കോയുടെ ബൂട്ടിലേക്ക്. വെട്ടിത്തിരിഞ്ഞ് പന്ത് മാര്‍ക് ചെയ്യാതെ കിടന്ന എട്ടാംനമ്പറുകാരന്‍ വിറ്റാലി കിര്‍യേവിലേക്ക്. പന്തില്‍ തൊടുമ്പോഴേക്കും നാലു ഡിഫന്‍ഡര്‍മാര്‍ വളഞ്ഞെങ്കിലും സുന്ദരമായ ഫിനിഷിങ്ങോടെ നിപ്രൊക്ക് ലീഡ് സമ്മാനിച്ച് രണ്ടാം ഗോള്‍.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nagjee club footballNagjee Tournament
Next Story