നല്ല തുടക്കം; പക്ഷേ, െമച്ചപ്പെടണം
text_fieldsകൊച്ചി: രാജ്യത്തെ പ്രഥമ അന്താരാഷ്ട്ര പ്രീസീസൺ ഫുട്ബാൾ ടൂർണമെൻറ് കൊടിയിറങ്ങി. വിദേശ പാഠങ്ങൾക്കൊപ്പം ചുവടുവെക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു കളികളിലും പരാജയം രുചിച്ചു; ആദ്യ മത്സരത്തിൽ മെൽബണിനോടു മറുപടിയില്ലാത്ത ആറു ഗോളിനും രണ്ടാം മത്സരത്തിൽ ജിറോണയോട് അഞ്ചു ഗോളിനും. എല്ലാത്തിനുമൊടുവിൽ കണക്കുപുസ്തകം തുറക്കുമ്പോൾ സ്കോർലൈനിൽ നിരാശയുണ്ടാകാമെങ്കിലും പ്രതീക്ഷിക്കാനും ആശ്വസിക്കാനും ബ്ലാസ്റ്റേഴ്സിനു വകയുണ്ട്. ഒരു ടീമെന്ന നിലയിൽ പോരായ്മകളെ തട്ടിയെറിഞ്ഞ് സീസണിലേക്കു മുന്നേറാനുള്ള ഊർജം ടീമിനുണ്ട്.
സാങ്കേതികത്തികവുള്ള ശൈലികളെയും കളിക്കാരെയും നമ്മുടെ താരങ്ങൾ എങ്ങനെ പ്രതിരോധിക്കുന്നു എന്നറിയാനുള്ള പരീക്ഷണംകൂടിയായിരുന്നു പ്രീസീസൺ. അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒരുപരിധി വരെയെങ്കിലും വിജയിച്ചു.
മെൽബൺ സിറ്റിക്കെതിരെ കളിച്ച രീതിയോ സ്വഭാവമോ ആയിരുന്നില്ല രണ്ടാം മത്സരത്തിൽ ജിറോണക്കെതിരെ പുറത്തെടുത്തത്. മെൽബണിനെതിരെ അടവുകൾ പലകുറി പാളി. ദേശീയ ടീമിെൻറ കരുത്തായ ജിങ്കാനും അനസുമൊക്കെ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കോട്ട പലതവണ തകർന്നു.
കളിക്കാരെ കൃത്യമായി മാർക്ക് ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്സ് പിന്നാക്കംപോയതോടെ മെൽബൺ താരങ്ങൾക്ക് പന്തുമായി മുന്നേറാനുള്ള അവസരവുമുണ്ടായി. സി.കെ. വിനീതിെൻറ അഭാവത്തിൽ മുന്നേറ്റനിരയിൽ സ്റ്റൊയാനോവിച്ച്, പൊപ്ലാട്നിക് എന്നീ വിദേശ പുതുമുഖങ്ങൾക്കാണ് അവസരം നൽകിയത്. കാര്യമായ സംഭാവനകൾ നൽകാൻ ഇരുവർക്കുമായില്ല. അതേസമയം, കിട്ടിയ അവസരങ്ങളിൽ പ്രശാന്ത് മുന്നേറിയെങ്കിലും ഫിനിഷിങ്ങോളം പന്ത് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. പോസ്റ്റിൽ ഗോൾകീപ്പർ ധീരജ് സിങ്ങിെൻറ മികച്ച സേവുകളില്ലായിരുന്നെങ്കിൽ ഗോൾ എണ്ണം കൂടിയേനേ.
വ്യക്തമായ ഗെയിംപ്ലാനോടെയാണ് ജിറോണക്കെതിരെ കളിച്ചത്. 41 മിനിറ്റോളം ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു. കളിക്കാരെ കൃത്യമായി മാർക്ക് ചെയ്തായിരുന്നു പ്രതിരോധം. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ജിറോണയുടെ നീക്കങ്ങൾ ഗോൾവഴിയിൽ ചിതറിയതിെൻറ കാരണവും ശക്തമായ പ്രതിരോധമായിരുന്നു. റാകിപും സിറിൽ കാലിയുമൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചു. അനുഭവസമ്പത്തുള്ള ഗോളി നവീൻ കുമാർ മികച്ച സേവുകളിലൂടെ ജിറോണയെ വെല്ലുവിളിച്ചു. മധ്യനിരയിൽനിന്ന് കിസിറ്റോയും പെക്കൂസണും പ്രശാന്തിലേക്കും സ്റ്റൊയാനോവിച്ചിലേക്കും പന്തെത്തിക്കുന്നതിൽ ഉത്സാഹിച്ചു. ഒറ്റയാൾ മുന്നേറ്റങ്ങളിലൂടെ പെക്കൂസൺ മികച്ച ഷോട്ടുകളും ഉതിർത്തു.
വിങ്ങുകളിലെത്തുന്ന പന്ത് പിടിച്ച് ഗോളാക്കാൻ മാത്രം ആരുമുണ്ടായില്ല. ഒരു പ്ലേമേക്കറുടെ അഭാവം ശ്രദ്ധേയമാണ്. ലാ ലിഗ ടൂർണമെൻറ് പ്രഖ്യാപിച്ചശേഷം തയാറെടുത്ത ടീമാണ് ബ്ലാസ്റ്റേഴ്സ്. 12 ദിവസം മാത്രമാണ് പരിശീലിച്ചത്. പരിശീലനം മെച്ചപ്പെടുത്തുന്നതിനൊപ്പം സീസണിനു മുന്നോടിയായി കൂടുതൽ മത്സരങ്ങൾ കളിക്കുകയും ചെയ്താൽ ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിനു മുന്നേറാനാവും.
പരീക്ഷണം വിജയം, ഏറെ പഠിച്ചു -–ഡേവിഡ് ജെയിംസ്
ലോകത്തിലെതന്നെ മികച്ച ലീഗായ ലാ ലിഗയിൽ കളിച്ച ടീമാണ് ജിറോണ എഫ്.സി. മറ്റു പ്രധാന ലീഗുകളിലെ ടീമുകളെപ്പോലും പരാജയപ്പെടുത്താൻ ശേഷിയുള്ളവരാണ് അവർ. ലോകത്തിലെ മികച്ച താരങ്ങൾക്കെതിരെ കളിക്കാനുള്ള അവസരമാണ് ലാ ലിഗ വേൾഡ് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സമ്മാനിച്ചത്. രണ്ടു മത്സരങ്ങൾ കഴിയുമ്പോൾ അഭിമാനിക്കാവുന്ന കാര്യങ്ങളേറെയുണ്ട്. വളരെ ചിട്ടയായി കളിക്കാൻ കഴിഞ്ഞു. ഫിറ്റ്നസിെൻറ കാര്യത്തിലും ടീം മുന്നിൽ നിന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ സീസണിലേക്കു പോകാം. കോച്ച് എന്ന നിലയിലും സംതൃപ്തനാണെന്നും ജെയിംസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.