ഇത് യൂത്ത് ബ്ലാസ്റ്റേഴ്സ്
text_fieldsഇന്ത്യൻ സൂപ്പർ ലീഗിെൻറ കഴിഞ്ഞ നാലു സീസണിലും കിരീടനേട്ടത്തിനു സാധ്യതയുള്ള ടീമുകളുടെ പട്ടികയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ, മോശം പ്രകടനവും അനാവശ്യ വിവാദവും പരിശീലകരെയും താരങ്ങളെയും പുറത്താക്കലുമൊക്കെയായി ടീം ആടിയുലഞ്ഞു. ഒന്ന്, മൂന്ന് സീസണുകളിൽ ഫൈനലിസ്റ്റുകളായവർ രണ്ടാം സീസണിൽ നാലാം സ്ഥാനക്കാരായിരുന്നു. കഴിഞ്ഞ സീസണിൽ വൻ താരനിരയുമായെത്തിയിട്ടും ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
ആക്ഷേപങ്ങൾക്കെല്ലാം മറുപടിനൽകാൻ വൻ താരങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ പോരാട്ടവഴിയിലെത്തുന്നത്. ആദ്യ സീസണെ അനുസ്മരിപ്പിക്കുന്ന വിധമാണ് ടീം തെരഞ്ഞെടുപ്പ്. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയ ടീമിെൻറ ശരാശരി പ്രായം 22-23 വയസ്സ്. 30 കഴിഞ്ഞ മൂന്നു താരങ്ങൾ മാത്രം. കൂടുതൽ മലയാളിതാരങ്ങൾ ഇടംനേടിയിട്ടുണ്ട്. 25 അംഗ സ്ക്വാഡിൽ ഏഴു വിദേശികൾക്കൊപ്പം ഏഴു മലയാളികളും. ഐ.എസ്.എൽ ആദ്യ സീസണിലെ പ്രകടന മികവിലേക്കു മടങ്ങിയെത്തുന്നതിനൊപ്പം കിരീടനേട്ടമെന്ന ലക്ഷ്യം ഒരിക്കൽകൂടി മനസ്സിലെഴുതിയാകും താരങ്ങൾ ഗ്രൗണ്ടിലിറങ്ങുക.
ഇന്ത്യൻ പ്രതിരോധം, വിദേശ മുന്നേറ്റം
പ്രതിരോധനിരയാണ് ടീമിെൻറ ശക്തി. ഇന്ത്യൻ ടീമിെൻറ പ്രതിരോധം കാക്കുന്ന സന്ദേശ് ജിങ്കാൻ, അനസ് എടത്തൊടിക, ലാൽറുവാത്താര എന്നിവരാണ് പ്രധാന താരങ്ങൾ. മുഹമ്മദ് റാഖിബ്, പ്രീതം സിങ് എന്നിവർക്കൊപ്പം സിറിൽ കാലി, നെമാഞ്ച പെസിച്ച് എന്നീ വിദേശതാരങ്ങളും ചേരുമ്പോൾ മുർച്ച കൂടും. എതിർതാരങ്ങളുടെ മുന്നേറ്റങ്ങൾക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാൻ പ്രതിരോധനിരക്കാവും.
സി.കെ. വിനീതിനാണ് മുന്നേറ്റനിരയുടെ ചുമതല. സെർബിയയുടെ സ്ലാവിസ്ല സ്റ്റൊജാനോവിച്ചും സ്ലൊവീനിയക്കാരനായ മാറ്റെജ് പോപ്ലാറ്റ്നിച്ചും എത്തുന്നത് ആക്രമണങ്ങളുടെ മാറ്റുകൂട്ടും. സീസണിലെ മികച്ച സൈനിങ്ങാണ് മാറ്റെജ്. സ്ലൊവീനിയൻ ലീഗിൽ ഗോളടിച്ചു കൂട്ടിയിട്ടാണ് താരത്തിെൻറ വരവ്. ഗോളടിക്കാൻ മടികാണിക്കുന്ന ടീമെന്ന ചീത്തപ്പേര് ഇക്കുറിയുണ്ടാവില്ലെന്നു കരുതാം.
പരീക്ഷണമൊഴിയാത്ത മധ്യനിര
കളിമെനയാൻ പ്രാപ്തരായ താരങ്ങളില്ലാത്ത മധ്യനിരയാണ് വലിയ ദൗർബല്യം. ഓരോ മത്സരത്തിലും മധ്യനിരയിൽ പരീക്ഷണങ്ങൾ നടത്തുന്നതാണ് ശീലം. ഇക്കുറിയും അതിനു മാറ്റമുണ്ടാകില്ലെന്നാണ് സൂചന. പെക്കൂസൺ, ദീപേന്ദ്ര നേഗി, കെസിറോൺ കിസിറ്റോ, പ്രശാന്ത് എന്നിവർ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും അറ്റാക്കിങ് മിഡ്ഫീൽഡർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. കൂടുതൽ യുവതാരങ്ങളെ മധ്യനിരയിലേക്കു പരിഗണിച്ചിട്ടുണ്ട്. ഹാലിചരൺ നർസാരി, ലോകെൻ മേയ്തി, നിക്കോള ക്രമാരെവിച്ച്, സെയ്മിൻലെൻ ദൗഗൽ എന്നിവർക്കൊപ്പം സഹൽ അബ്ദുസ്സമദ്, സക്കീർ മുണ്ടംപാറ, ഋഷിദത്ത് എന്നീ മലയാളിതാരങ്ങളും സ്ക്വാഡിലുണ്ട്. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ഗോൾ നേടിയ ജീക്സൺ സിങ് ടീമിലെത്തിയെങ്കിലും ഈ സീസണിൽ കളിക്കാൻ കഴിഞ്ഞേക്കില്ല.
ഗോൾവല കാക്കുന്നതിൽ ധീരജ് സിങ്ങിനാണ് ആദ്യാവസരം. അണ്ടർ 17 ലോകകപ്പിലെ മികച്ച പ്രകടനമാണ് ധീരജിനെ വിശ്വസ്തനാക്കുന്നത്. ചർച്ചിൽ, മോഹൻ ബഗാൻ, എഫ്.സി ഗോവ ടീമുകളിലെ അനുഭവ സമ്പത്തുമായി നവീൻ കുമാറും മലയാളി താരം സുജിത്ത് ശശികുമാറുമാണ് മറ്റു രണ്ടുപേർ.
ഡി.ജെ എന്ന ബുദ്ധികേന്ദ്രം
ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിച്ച ഡേവിഡ് ജയിംസ് കഴിഞ്ഞ സീസണിൽ പാതിയിലാണ് ടീമിനൊപ്പം ചേർന്നത്. ജയിംസിെൻറ വരവോടെ ടീമിെൻറ പ്രകടനം മെച്ചപ്പെട്ടെങ്കിലും മത്സരങ്ങൾ കുറവായിരുന്നതിനാൽ നേട്ടമുണ്ടാക്കാനായില്ല.
പ്രീ സീസൺ
സൂപ്പർകപ്പ് പരാജയത്തിനുപിന്നാലെ പുതിയ വിദേശതാരങ്ങളെ സൈൻ ചെയ്ത ടീമിെൻറ പ്രീ സീസൺ പരിശീലനം അഹമ്മദാബാദിലായിരുന്നു. രണ്ടാഴ്ചത്തെ പരിശീലനത്തിനുപിന്നാലെ രാജ്യത്തെ പ്രഥമ അന്താരാഷ്ട്ര പ്രീ സീസൺ ഫുട്ബാൾ ടൂർണമെൻറിൽ ടീം ജഴ്സിയണിഞ്ഞു. രണ്ടു മത്സരങ്ങളിലും തോൽവിയറിഞ്ഞു. മെൽബൺ എഫ്.സിയോടു മറുപടിയില്ലാത്ത ആറു ഗോളിനും ജിറോണ എഫ്.സിയോടു അഞ്ചു ഗോളിനുമായിരുന്നു തോൽവി. സാങ്കേതികത്തികവുള്ള ശൈലികളെയും കളിക്കാരെയും താരങ്ങൾ എങ്ങനെ പ്രതിരോധിക്കുന്നു എന്നറിയാനുള്ള പരീക്ഷണം മാത്രമായിരുന്നു പ്രീ സീസൺ. സ്കോർലൈൻ നിരാശപ്പെടുത്തുന്നതാണെങ്കിലും യുവാക്കളുടെ ടീമെന്ന നിലയിൽ പ്രതീക്ഷിക്കാൻ ഏറെയുണ്ടായിരുന്നു. തായ്ലൻഡിലായിരുന്നു വിദേശ പരിശീലനം. 21 ദിവസത്തെ പരിശീലനത്തിനിടെ കളിച്ച നാലു സന്നാഹ മത്സരങ്ങളും ജയിച്ചു.
ടീം: ഗോൾ കീപ്പർ: ധീരജ് സിങ്, നവീൻ കുമാർ, സുജിത്ത് ശശികുമാർ
പ്രതിരോധനിര: അനസ് എടത്തൊടിക, സിറിൽ കാലി, ലാൽറുത്താര, മുഹമ്മദ് റാഖിബ്, നെമാഞ്ച ലാകിച്ച് പെസിച്ച്, സന്ദേശ് ജിങ്കാൻ, പ്രീതം സിങ്, അബ്ദുൽ ഹക്കു
മധ്യനിര: കറേജ് പെക്കൂസൺ, ദീപേന്ദ്ര നേഗി, ഹാലിചരൺ നർസാരി, ഋഷിദത്ത്, കെസിറോൺ കിസിറ്റോ, ലോകെൻ മേയ്തി, നിക്കോള ക്രമാരെവിച്ച്, കെ. പ്രശാന്ത്, സഹൽ അബ്ദുസ്സമദ്, സെയ്മിൻലെൻ ദൗഗൽ, സൂരജ് റാവത്ത്, സക്കീർ മുണ്ടംപാറ
മുന്നേറ്റനിര: സി.കെ. വിനീത്, മാറ്റെജ് പോപ്ലാറ്റ്നിച്ച്, സ്ലാവിസ്ല സ്െറ്റാജാനോവിച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.