ലോകകപ്പിലേക്ക് 'എക്വഡോർ' തുറക്കുമോ?
text_fieldsദോഹ: ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെതിരെ ബൂട്ട് കെട്ടാൻ ലാറ്റിനമേരിക്കൻ കരുത്തരായ എക്വഡോർ ഉണ്ടാവില്ലേ?. ചിലിയുടെ പരാതിയിൽ മാസങ്ങളായി നീറിപ്പുകയുന്ന യോഗ്യതാ വിവാദത്തിൽ കഴിഞ്ഞ ദിവസത്തെ ഫിഫ തീരുമാനത്തോടെ വീണ്ടും ട്വിസ്റ്റ്.
യോഗ്യതയില്ലാത്ത താരത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ എക്വഡോർ കളിപ്പിച്ചെന്ന ചിലിയുടെ പരാതി കഴിഞ്ഞ ജൂണിൽ ഫിഫ തള്ളിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് തുടർനടപടികളിലേക്ക് നീങ്ങുമെന്ന സൂചനകൾക്കിടയിലാണ് വിഷയത്തിൽ വാദംകേൾക്കാൻ ഫിഫ അപ്പീൽ കമ്മിറ്റി തയ്യാറായത്.
ചിലിയുടെ പരാതി തള്ളിയതിനെതിരെ ഫുട്ബാൾ അസോസിയേഷൻ നൽകിയ അപ്പീൽ സമിതി പരിഗണിക്കുകയായിരുന്നു. തുടർ നടപടി സ്വീകരിച്ചില്ലെങ്കിൽ കായിക തർക്കപരിഹാര കോടതിയെ സമീപിക്കുമെന്നായിരുന്നു ചിലിയുടെ ഭീഷണി. സെപ്റ്റംബർ 15ന് വിവാദ താരം ബൈറോൺ കാസിലോയുടെ സാന്നിധ്യത്തിലാവും ഫിഫ അപ്പീൽ കമ്മിറ്റി വാദം കേൾക്കുന്നത്. അന്നേദിവസം താരത്തെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കണമെന്ന് ഫിഫ എക്വഡോർ ഫുട്ബാൾ അസോസിയേഷനോട് നിർദേശിച്ചു.
യോഗ്യതാ റൗണ്ടിലെ അയോഗ്യതാ വിവാദം
തെക്കനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്നും നാലാം സ്ഥാനക്കാരായാണ് എക്വഡോർ (26 പോയന്റ്) ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്. എന്നാൽ, ചിലി (19) ഏഴാം സ്ഥാനക്കാരായി പുറത്താവുകയും ചെയ്തു. യോഗ്യതാ മത്സരങ്ങൾ സമാപിച്ചതിനു പിന്നാലെയാണ് എക്വഡോറിയൻ ടീമിലെ പ്രതിരോധ താരമായ ബൈറോൺ കാസിലോയുടെ പൗരത്വം സംബന്ധിച്ച് ആരോപണവുമായി ചിലി ഫുട്ബാൾ അസോസിയേഷൻ രംഗത്തെത്തുന്നത്. കൊളംബിയയിൽ ജനിച്ച 23കാരനായ ബൈറോണിനെ എക്വഡോറിനായി കളിപ്പിക്കുന്നതിന് ജനനതീയതിയും പൗരത്വവും സംബന്ധിച്ച തെറ്റായ രേഖകൾ സമർപ്പിച്ചുവെന്നാണ് ചിലിയുടെ വാദം. താരം കൊളംബിയക്കാരനാണെന്നും പരാതിയിൽ ഉന്നയിക്കുന്നു. ചിലി സമർപ്പിച്ച രേഖകൾ പ്രകാരം 1995ൽ കൊളംബിയയിലെ ടുമാകോയിലാണ് ബൈറോൺ കാസിലോയുടെ ജനനം. എന്നാൽ, എക്വഡോർ രേഖകൾ പ്രകാരം 1998ൽ എക്വഡോറിലെ ജനറൽ വിയാമിലാണ് ജനനം.
യോഗ്യതാ റൗണ്ടിൽ എക്വഡോറിനായി എട്ട് മത്സരങ്ങളിൽ ബൈറോൺ കളിച്ചിട്ടുണ്ട്. ഈ ഫലങ്ങൾ തടയുകയും, എതിരാളികൾക്ക് പോയന്റ് നൽകണമെന്നുമാണ് ചിലിയുടെ വാദം. അങ്ങനെയെങ്കിൽ എക്വഡോറിന്റെ ലോകകപ്പ് യോഗ്യത നഷ്മാവുകയും, യോഗ്യതാ പട്ടിക മാറിമറിയുകയും ചെയ്യും.
19 പോയന്റുള്ള ചിലി 24 പോയന്റുമായി മുന്നേറും. ഗോൾ വ്യത്യാസത്തിന്റെ മികവിൽ പെറുവിനെ മറികടന്ന് നാലാം സ്ഥാനക്കാരായി തങ്ങൾക്ക് ഖത്തറിലേക്ക് യോഗ്യത നേടാൻ കഴിയുമെന്ന മോഹത്തിലാണ് ചിലിയുടെ അവസാന ശ്രമം. ലോകകപ്പ് ഗ്രൂപ്പ് 'എ'യിൽ ആതിഥേയരായ ഖത്തറിനും നെതർലൻഡ്സ്, സെനഗാൾ ടീമുകൾക്കും ഒപ്പമാണ് എക്വഡോർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.