ഫോൺ കോൾ തട്ടിപ്പുകാരെ ഓടിച്ചിട്ട് പിടിക്കും; 'ഡിജിറ്റൽ ഇൻറലിജൻസ് യൂണിറ്റി'നെ നിയമിച്ച് സർക്കാർ
text_fieldsനിങ്ങളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ബ്ലോക്കായിരിക്കുകയാണെന്നും കാർഡ് നമ്പർ തന്നാൽ ബ്ലോക്ക് മാറ്റിത്തരാമെന്നും പറഞ്ഞ് ഫോൺകോൾ വന്നിട്ടുണ്ടോ...? അല്ലെങ്കിൽ ഇൻഷുറൻസ് നൽകാമെന്ന വ്യാജേന ബാങ്കിങ് വിവരങ്ങൾ ചോദിച്ചുകൊണ്ട് ആരെങ്കിലും വിളിച്ചിട്ടുണ്ടോ... ഒന്നല്ലെങ്കിൽ മറ്റ് പല കാരണങ്ങൾ പറഞ്ഞ് ഡെബിറ്റ് കാർഡ് നമ്പറും ഒടിപിയും ചോദിച്ചുകൊണ്ട് ഫോൺ കോൾ വന്നവരായിരിക്കും കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും.
മറുവശത്തിരിക്കുന്നത് ഉഡായിപ്പ് പാർട്ടിയാണെന്ന് അറിയാതെ മുറി ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ച് രഹസ്യമായി സൂക്ഷിക്കേണ്ട ബാങ്കിങ് വിവരങ്ങളെല്ലാം കഷ്ടപ്പെട്ട് പറഞ്ഞുകൊടുത്ത് ലക്ഷങ്ങൾ നഷ്ടമായ ആളുകൾ ഇന്ന് കേരളത്തിൽ ചില്ലറയല്ല. പലരും നാണക്കേട് ഭയന്ന് പറ്റിയ അമളി പുറത്തുപറയാൻ പോലും മടിക്കുന്ന സാഹചര്യമാണ്.
ഇന്ത്യയിൽ ഇന്ന് ഏറ്റവും കുപ്രസിദ്ധിയാർജിച്ച സ്കാമായി മാറിയിരിക്കുകയാണ് ഫ്രോഡ് കോളുകൾ. എന്നാൽ, അത്തരക്കാരെ ഒതുക്കാനായി സർക്കാർ ഇപ്പോൾ പ്രത്യേക ഡിജിറ്റൽ ഇൻറലിജൻസ് യൂണിറ്റിനെ (ഡി.ഐ.യു) നിയമിച്ചിരിക്കുകയാണ്. ഫോൺ കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നവരെ പിടികൂടുന്നതിനായാണ് ഡി.ഐ.യു പ്രവർത്തിക്കുക. പിടികൂടിയാൽ ഭാവിയിൽ ഒരുതരത്തിലുമുള്ള ഒാൺലൈൻ ഇടപാടുകളും നടത്താൻ കഴിയാതിരിക്കാനായി അവരുടെ സിം ബ്ലോക്ക് ചെയ്യും.
അത്തരം കേസുകളിൽ അന്വേഷണം നടത്താനായി ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറ്, ടെൽകോസ്, വിവിധ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകൾ- തുടങ്ങിയ ഗവൺമെൻറ് സ്ഥാപനങ്ങളുമായും ഡി.ഐ.യു ചേർന്ന് പ്രവർത്തിക്കും. ഫ്രോഡ് കോളുകൾ നിർത്തിക്കുന്നത് കൂടാതെ, ഉപയോക്താക്കളെ നിരന്തരം കോൾ ചെയ്ത് ശല്യപ്പെടുത്തുന്ന ടെലിമാർക്കറ്റ് കമ്പനികളെയും ഡി.ഐ.യു ലക്ഷ്യമിേട്ടക്കും. ഡി.ഐ.യുവിനായി പുതിയ വെബ് പ്ലാറ്റ്ഫോമും ആപ്പും ലോഞ്ച് ചെയ്യാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
ആപ്പിലൂടെ ഡുനോട്ട് ഡിസ്റ്റർബ് സേവനങ്ങൾ, ഫ്രോഡ് കോളുകൾ, മെസ്സേജുകൾ എന്നിവ യൂസർമാർക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. ഡിജിറ്റലായി നേരിട്ട എന്തെങ്കിലും പ്രശ്നം മൂലം പണം നഷ്ടമായിട്ടുണ്ടെങ്കിൽ അതും ആപ്പിലൂടെ ഡി.ഐ.യുവിനെ അറിയിക്കാം. എല്ലാത്തിനുമായി 25 കോടിയോളം രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.