എൽ.പി, യു.പി അസിസ്റ്റൻറ് പരീക്ഷ; വിദേശത്തുള്ള ഉദ്യോഗാർഥികൾ ആശങ്കയിൽ
text_fieldsഷൊർണൂർ: നവംബറിൽ പി.എസ്.സി നടത്തുന്ന എൽ.പി, യു.പി അസിസ്റ്റൻറ് പരീക്ഷയിൽ പങ്കെടുക്കാനാകില്ലെന്ന ആശങ്കയിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികൾ. നവംബർ ഏഴിന് നടക്കുന്ന യു.പി അസിസ്റ്റൻറ് പരീക്ഷയാണ് കൂടുതൽ പേർ എഴുതേണ്ടത്.
ഗൾഫ് രാജ്യങ്ങളിലും മാലദ്വീപ് പോലുള്ള സ്ഥലങ്ങളിലും ജോലി ചെയ്യുന്ന അധ്യാപകരെയാണ് കാര്യമായി ബാധിക്കുക. കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവിസുകൾ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. നാട്ടിലെത്തിയാൽ 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നതും മറ്റൊരു പ്രശ്നമാണ്. ജോലിസ്ഥലത്തെത്തിയാൽ അവിടെയും ക്വാറൻറീനിലിരിക്കണം.
മിക്കവരും ബിരുദാനന്തര ബിരുദ, ബി.എഡ് യോഗ്യതയുള്ളവരാണ്. പിഎച്ച്.ഡിയുള്ളവരും കൂട്ടത്തിലുണ്ട്. പലർക്കും ഇത് അവസാന അവസരമാണ്. 2016 ഒക്ടോബറിൽ പരീക്ഷ നടത്തി 2018 ഡിസംബറിൽ നിലവിൽ വന്ന ഇപ്പോഴത്തെ ലിസ്റ്റിെൻറ കാലാവധി 2021ഡിസംബർ വരെയാണ്.
അതിനാൽ കാലാവധി തീരുന്നതിന് ആറുമാസം മുമ്പ്, അതായത് ജൂണിന് മുമ്പ് പരീക്ഷ നടത്തിയാലും പുതിയ ലിസ്റ്റ് തയാറാക്കാൻ സമയം ലഭിക്കുമെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
നവംബറിൽ പരീക്ഷ നടത്തിയാൽ പിന്നീട് അഞ്ച് വർഷമെങ്കിലും കഴിഞ്ഞേ അടുത്ത പരീക്ഷയുണ്ടാകൂ. പി.എസ്.സി ചെയർമാനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമില്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. മുഖ്യമന്ത്രിക്കും വിവിധ രാഷ്ട്രീയ നേതാക്കൾക്കും നിവേദനം നൽകാനുള്ള ശ്രമത്തിലാണിവർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.