Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bhutan
cancel
Homechevron_rightTravelchevron_rightAdventurechevron_rightഇതെല്ലാമാണ് ഏക കാർബൺ...

ഇതെല്ലാമാണ് ഏക കാർബൺ നെഗറ്റീവ് രാജ്യമാകാൻ ഭൂട്ടാനെ സഹായിക്കുന്നത്

text_fields
bookmark_border

കഴിഞ്ഞ ദിവസത്തെ ആലസ്യം ശരീരം വിെട്ടാഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അതിരാവിലെ എണീക്കാൻ മൂന്നുപേർക്കും ചെറിയൊരു മടി. പിന്നെ മരംകോച്ചുന്ന തണുപ്പും. പുതപ്പിെൻറ ഉള്ളിൽനിന്ന് തലപുറത്തിടാൻ പോലും തോന്നുന്നില്ല. റൂം ഹീറ്റർ ഉപയോഗിച്ചാണ് ഒരുവിധം പിടിച്ചുനിന്നത്. ഭൂട്ടാനിലെ മൂന്നാമത്തെ ദിവസം പിറന്നിരിക്കുകയാണ്.

പാറോ ആണ് ഇന്നത്തെ ലക്ഷ്യം. റൂമിൽ സ്വയം തയാറാക്കിയ കോഫിയും കുടിച്ച് എട്ട് മണിയോടെ വണ്ടിയെടുത്ത് പുറത്തിറങ്ങി. രാജ്യതലസ്ഥാനമായ തിംഫു നഗരത്തിെൻറ തെക്ക് ഭാഗത്തുകൂടിയാണ് യാത്ര. റോഡിൽ അത്യാവശ്യം വാഹനത്തിരക്കുണ്ട്. ജനങ്ങൾ രാവിലെത്തന്നെ ഒാഫിസുകളിലേക്കും മറ്റു ജോലിസ്ഥലങ്ങളിലേക്കും പോകുന്ന തിരിക്കിലാണ്. നഗരം കഴിഞ്ഞതോടെ പിന്നെ മലകൾ മാത്രമായി ഇരുവശത്തും. തിംഫു നദിയും റോഡിന് സമാന്തരമായി ഒഴുകുന്നു.

തിംഫു നഗരം

ഏകദേശം 25 കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും വലിയ കമാനം കണ്ടു. അവിടെനിന്ന് വണ്ടി വലത്തോട്ട് തിരിച്ചു. ചുസോം പാലത്തിലേക്കാണ് എത്തിയത്. പാലം കഴിഞ്ഞതും റോഡ് രണ്ടായി. ഇടത്തോട്ട് ഹാ വാലി എന്ന സ്ഥലത്തേക്കാണ്. ഭൂട്ടാെൻറ പടിഞ്ഞാറെ അറ്റത്താണ് ഇൗ സ്ഥലം.

രാജ്യത്തെ ഏറ്റവും ഉയരത്തിലെ റോഡ് ഇൗ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഞങ്ങൾ വന്ന ഫെബ്രുവരി സമയത്തും അവിടെ പോയാൽ മഞ്ഞുമലകൾ കാണാം. സാധാരണ ജനുവരി ആകുേമ്പാഴേക്കും ഭൂട്ടാെൻറ മറ്റു പല ഭാഗങ്ങളിലും മഞ്ഞ് തീരാറുണ്ട്. ഞങ്ങളുടെ കൈവശം ഹാ വാലിയിലേക്കുള്ള പെർമിറ്റെല്ലാം ഉണ്ട്. പക്ഷെ, ഇന്ന് പാറോ വരെ പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. സമയം കിട്ടുകയാണെങ്കിൽ പാറോയിൽനിന്ന് നേരെ ഹാ വാലിയിലേക്കും പോകാം.

പാറോയിലേക്കുള്ള പാത

ജംഗ്ഷനിൽനിന്ന് വണ്ടി പാറോ ലക്ഷ്യമാക്കി വലത്തോട്ട് തിരിച്ചു. വിജനമായ പാതയിലൂടെ മുന്നോട്ടുനീങ്ങാൻ തുടങ്ങി. കാഴ്ചകൾക്ക് കാര്യമായ മാറ്റമൊന്നുമില്ല. ഇരുഭാഗത്തും വലിയ മലനിരകൾ ഉയർന്നുനിൽക്കുന്നു. മരതകകാന്തി ചിന്നും മലകളും താഴ്വാരങ്ങളും. ശൈത്യകാലമായതിനാൽ പച്ചപ്പ് ഒട്ടുമില്ല. മാർച്ച് മുതൽ ഇൗ മലകൾക്കെല്ലാം പച്ചപ്പ് നിറയും. ഒപ്പം വയലുകളും കതിരിടാൻ തുടങ്ങും. ആ സമയത്താണ് ഭൂട്ടാനിലേക്ക് കൂടുതൽ സഞ്ചാരികൾ എത്താറ്.

മുന്നോട്ടുള്ള യാത്രയിൽ ഗ്രാമങ്ങളും വീടും വല്ലപ്പോഴും മാത്രമാണ് കാണുന്നത്. ഭൂട്ടാൻ മൊത്തമായിട്ട് ഇങ്ങനെയാണ്. എവിടെയും കുന്നും മലകളും മാത്രം. നല്ലൊരു ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. രാജ്യത്തിെൻറ 70 ശതമാനവും വനമേഖലയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മുന്നോട്ടുള്ള യാത്രയിൽ ഗ്രാമങ്ങളും വീടും വല്ലപ്പോഴും മാത്രമാണ് കാണുന്നത്

ലോകത്ത് കാർബൺ നെഗറ്റീവായ ഏക രാജ്യമാണ് ഭൂട്ടാൻ. അതായത് ജീവജാലങ്ങൾക്ക് ആവശ്യമായ ഒാക്സിജനേക്കാൾ കൂടുതൽ ഇവിടത്തെ മരങ്ങൾ പുറംതള്ളുന്നു. പിന്നെ ഫാക്ടറികളും അമിത വാഹനങ്ങളുമില്ല. ഇതെല്ലാം കാർബൺ നെഗറ്റീവാകാൻ സഹായിക്കുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെയാകാം രാജ്യത്തെ 91 ശതമാനം ജനങ്ങളും സന്തോഷവാൻമാരായിരിക്കാൻ കാരണം.

ഒഴിഞ്ഞുകിടക്കുന്ന മലനിരകൾ

ഹോട്ടലിലെ ഇന്ത്യൻ നേതാക്കൾ

സമയം പത്ത് മണിയായിട്ടുണ്ട്. ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. വിജനമായ വഴികളായതിനാൽ റെസ്റ്റോറൻറുകൾ ഒന്നുമില്ല. ഇസുന എന്ന സ്ഥലത്ത് എത്തിയപ്പോൾ റോഡിെൻറ വലത് ഭാഗത്ത് മനോഹരമായ കെട്ടിടം കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോൾ അതൊരു ഹോട്ടലാണെന്ന് മനസ്സിലായി. മരങ്ങൾ കൊണ്ട് അലങ്കരിച്ച അതിഗംഭീരമായ നിർമിതി.

ഭൂട്ടാനിലെ എല്ലാ കെട്ടിടങ്ങളും ഇതേരീതിയിലാണ്. കൂടാതെ ആറ് നിലക്ക് മുകളിൽ ഉയരം പാടില്ലെന്ന് നിയമവുമുണ്ട്. അതുകൊണ്ട് തന്നെ സന്തോഷ് ജോർജ് കുളങ്ങരയുടെ ഭാഷയിൽ പറഞ്ഞാൽ അംബരചുംബികളായ കെട്ടിടങ്ങളൊന്നും ഭൂട്ടാനിൽ കാണാൻ സാധിക്കില്ല.

ഇസുനയിലെ ഹോട്ടൽ

മരത്തിൽ തീർത്ത പടികൾ കടന്ന് ഞങ്ങൾ ഹോട്ടലിന് മുകളിലേക്ക് കയറി. ശരിക്കും അതൊരു രണ്ട് നില വീടാണ്. മുകൾ ഭാഗം ഹോട്ടലാക്കി മറ്റി എന്നെയുള്ളൂ. ചുമരെല്ലം മരങ്ങളിൽ തീർത്തതാണ്. ഇത് തണുപ്പിനെ പ്രതിരോധിക്കാൻ സഹായിക്കും. ചുമരുകളിൽ ബുദ്ധമത ആചാരപ്രകാരമുള്ള കൊത്തുപണികളും ചിത്രങ്ങളും തീർത്തിട്ടുണ്ട്.

ഹോട്ടലിന് സമീപത്തുകൂടി ഒഴുകുന്ന പാറോ നദി

പിന്നെ ഭൂട്ടാൻ രാജക്കൻമാരുടെയും ബുദ്ധമത ആചാര്യൻമാരുടെയും ചിത്രങ്ങളും അവിടെയുണ്ട്. ഇതിനിടയിൽ നെഹ്റു മുതൽ മോദി വരെയുള്ള ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങൾ ആ ചുമരുകളിൽ കാണാം. ഇന്ത്യയും ഭൂട്ടാനും തമ്മിലെ ബന്ധത്തിന്‍റെ ഊഷ്മളത ഈ ചിത്രങ്ങൾ വിളിച്ചോതുന്നു. ഇവിടത്തെ പ്രതിരോധം മുതൽ വൈദ്യുതി വരെ ഇന്ത്യയുടെ സഹായത്തോടെയാണ്. ന്യൂഡിൽസും ചൗമിനും ഒാംലെറ്റുമാണ് ഒാർഡർ ചെയ്തത്. കുറച്ചുതാമസം പിടിക്കുമെന്ന് പറഞ്ഞതോടെ ഞങ്ങൾ കാഴ്ചകാണാൻ പുറത്തിറങ്ങി. പിന്നിലൂടെ പാറോ നദി ഒഴുകുന്നുണ്ട്. നല്ല തെളിനീര് പോലത്തെ വെള്ളം ഹിമാലയത്തിെൻറ മടിത്തട്ടിലൂടെ ഉരുളൻ കല്ലുകളെ തഴുകി ഒഴുകുന്നു.

ഇൗ പുഴ നമ്മൾ രാവിലെ കണ്ട തിംഫു നദിയിൽ ചെന്നാണ് ചേരുന്നത്. ചു എന്നാണ് നദിക്ക് ഭൂട്ടാൻ ഭാഷയിൽ പറയുന്നത്. പുറത്ത് ഭക്ഷണം കഴിക്കാൻ മനോഹരമായ ഇരിപ്പിടമുണ്ടെങ്കിലും തണുപ്പ് കാരണം അവിടെ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. കെട്ടിടത്തിന് മുന്നിൽ കരകൗശല വസ്തുക്കൾ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. അപ്പുറത്തെ മലഞ്ചെരുവിൽ രണ്ട് വീടുകളും കൃഷിയിടങ്ങളും കാണാം.

ഭൂട്ടാൻ സ്പെഷൽ ന്യൂഡിൽസും ചൗമിനും ഒാംലെറ്റും

കാഴ്ചകൾ കണ്ട് തിരിച്ചെത്തിയപ്പോഴേക്കും ഭക്ഷണം റെഡിയായിട്ടുണ്ട്. ന്യൂഡിൽസാണെങ്കിലും അവരുടേതായ ഒരു കൈയൊപ്പ് അതിലുണ്ടായിരുന്നു. ചിക്കനെല്ലാം പ്രത്യേക രീതിയിൽ തയാറാക്കിയാണ് അതിൽ ചേർത്തിട്ടുള്ളത്. ഹോട്ടലിെൻറ പ്രൗഢി പോെലത്തന്നെ അൽപ്പം വില കൂടുതലായിരുന്നു ഭക്ഷണത്തിന്.

മൂന്നുപേർക്കും കൂടി 800 രൂപയോളമായി. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും ചെലവേറിയ ഭക്ഷണമായിരുന്നു അത്. എത്തിച്ചേരുന്ന നാടുകളിലെ തനത് രുചികൾ ആസ്വദിക്കുക എന്നത് കൂടി ഇൗ യാത്രയിൽ ഞങ്ങളുടെ ലക്ഷ്യമായിരുന്നു. അതിനൊപ്പം തന്നെ ചെലവ് ചുരുക്കാനും പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ യാത്രയല്ലെ, എല്ലായ്പ്പോഴും നമ്മൾ ആഗ്രഹിച്ചത് തന്നെ നടക്കണമെന്നില്ലേല്ലാ.

പാറോ നദിക്ക് കുറുകെയുള്ള പാലം

മലഞ്ചെരുവിലെ വിമാനത്താവളം

ഭക്ഷണം കഴിച്ച് വീണ്ടും മുന്നോട്ടുനീങ്ങി. പാറോ നദിക്ക് കുറുകെയുള്ള പാലം കടന്നു. ഇരുമ്പുകൊണ്ട് തയാറാക്കിയ പാലമാണ്. പാലത്തിൽ സ്ഥാപിച്ച ബുദ്ധമത ആചാര പ്രകാരമുള്ള ബഹുവർണ കൊടികൾ സ്വാഗതം ചെയ്യുന്നതുപോലെ. മുന്നോട്ടുപോകും തോറും ജനവാസ കേന്ദ്രങ്ങൾ കടന്നുവരാൻ തുടങ്ങി.

ഒരു ജങ്ഷൻ എത്തിയപ്പോൾ എയപോർട്ട് എന്ന ബോർഡ് കണ്ടു. കുറച്ചുദൂരം കഴിഞ്ഞപ്പോൾ റോഡിന് സമാന്തരമായി റൺവേയും വന്നു. ചുറ്റും കമ്പിവേലികളെല്ലാം ഉണ്ട്. ഭൂട്ടാനിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം. ഇതിന് ചുറ്റും വലിയ മലനിരകളാണ്. പിന്നെ നിറഞ്ഞൊഴുകുന്ന പാറോ നദിയും. അത് കൊണ്ട് തന്നെ ലോകത്തെ അപകടകരമായ എയർപോർട്ടുകളിൽ ഒന്നാണിത്.

പാറോ എയർപോർട്ട് റൺവേ

പാറോ നഗരത്തിൽനിന്ന് ആറ് കിലോമീറ്റർ അകലെയാണ് എയർപോർട്ട്. ഇന്ത്യയുടെ സഹായത്തോടെയാണ് ഇൗ എയർപോർട്ട് യാഥാർഥ്യമായത്. 1968ൽ ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പാറോ താഴ്വരയിൽ വിമാനമിറങ്ങാൻ ഒരു സ്ട്രിപ് നിർമിച്ചു. ആദ്യകാലങ്ങൾ ഭൂട്ടാൻ സർക്കാർ ഉപയോഗിച്ച ഇന്ത്യൻ സൈന്യത്തിെൻറ ഹെലികോപ്റ്ററുകളാണ് ഇവിടെ ഇറങ്ങിയിരുന്നത്. പിന്നീട് ഭൂട്ടാെൻറ ആദ്യത്തെ വിമാനക്കമ്പനിയായ ഡ്രൂക് എയർ 1981ൽ സർവിസ് തുടങ്ങി.

ഭൂട്ടാൻ എയർലൈൻസ്, ഡ്രൂക് എയർലൈൻസ് എന്നിവയാണ് ഇവിടെനിന്ന് സർവിസ് നടത്തുന്നത്. കാര്യമായിട്ടും ഇന്ത്യയിലേക്കാണ് സർവിസ്. കൂടാതെ തായ്ലൻഡ്, ബംഗ്ലാദേശ്, സിംഗപ്പൂർ, നേപ്പാൾ എന്നിവിടങ്ങളിലേക്കും സർവിസുണ്ട്. ദുബൈയിലേക്കും ജപ്പാനിലേക്കും ഉടൻ തന്നെ ഇവിടെനിന്ന് വിമാനങ്ങൾ പറന്നുയരും.

എയർപോർട്ട് കവാടം

ട്രെയിൻ ഇല്ലാത്ത രാജ്യമാണ് ഭൂട്ടാൻ. കൂടാതെ പൊതുഗതാഗത സംവിധാനവും കുറവാണ്. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ബസുകളൊക്കെ വല്ലേപ്പാഴുമാണ് ലഭിക്കുക. സഞ്ചാരികളടക്കമുള്ളവർ കൂടതലും ആശ്രയിക്കുന്നത് കാർ ടാക്സികളെയാണ്. പാറോയിലേത് കൂടാതെ മൂന്ന് ആഭ്യന്തര എയർപോർട്ടുകളും ഭൂട്ടാനിലുണ്ട്.

ചെറിയ രണ്ട് വിമാനങ്ങൾ മാത്രമാണ് അവിടെ ഞങ്ങൾ കണ്ടത്. ഇന്ത്യയിൽനിന്ന് വരുന്ന സഞ്ചാരികൾക്ക് എയർപോർട്ടിലെ കൗണ്ടറിൽനിന്ന് തന്നെ പെർമിറ്റ് ലഭിക്കും. എയർപോർട്ട് കഴിഞ്ഞതോടെ പാറോ നഗരത്തിലേക്ക് പ്രവേശിച്ചു. തിംഫുവിൽ കണ്ടതിനേക്കാൾ വ്യത്യസ്തമായി കുറച്ചകൂടി സമതല പ്രദേശമാണ് ഇൗ ഭാഗത്ത്. വലത്വശത്ത് പ്രശസ്തമായ റിൻപുങ് സോങ് എന്ന ബുദ്ധിസ്റ്റ് മൊണാസ്ട്രി തലയുയർത്തി നിൽപ്പുണ്ട്.

ഇല പൊഴിഞ്ഞ ഒാക് മരങ്ങളും സ്തൂപങ്ങളും

ഇൗ ഭാഗത്തായി റോഡിന് നടുവിൽ സ്തൂപങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇല പൊഴിഞ്ഞ ഒാക് മരങ്ങൾ പാതയോരങ്ങളിൽ കാണാം. മലമുകളിൽ സ്ഥിതി ചെയ്യുന്ന ടൈഗർ നെസ്റ്റ് എന്ന പ്രശസ്തമായ ബുദ്ധമത ക്ഷേത്രത്തിലേക്കാണ് ഞങ്ങൾക്ക് പോകാനുള്ളത്. പാറോ നഗരവും പിന്നിട്ട് യാത്ര തുടർന്നു.

തികച്ചും ഗ്രാമീണ വഴികളിലൂടെയാണ് കടന്നുപോകുന്നത്

ഗൂഗിൾ മാപ്പിെൻറ നിർദേശപ്രകാരം പ്രധാന റോഡിൽനിന്ന് വലത്തോട്ട് വണ്ടിതിരിച്ചു. നേരെ പോയതാൽ ഹാ വാലിയിൽ എത്താം. ഭൂട്ടാനിെൻറ തന്നെ മുഖമുദ്ര എന്ന് കരുതുന്ന പ്രശസ്ത തീർഥാടന-ടൂറിസ്റ്റ് കേന്ദ്രത്തിലേക്കാണ് പോകുന്നത്. എന്നാൽ, അതിെൻറ അഹങ്കാരം ഒട്ടുമില്ലാത്ത റോഡിലൂടെയാണ് യാത്ര.

പൈൻ മരങ്ങൾ നിറഞ്ഞ പാത

തികച്ചും ഗ്രാമീണ വഴികൾ. ഒരു വാഹനത്തിന് പോകാനുള്ള വീതി മാത്രമേയുള്ളൂ. കാഴ്ചകൾക്കും ഭംഗിക്കും ഒട്ടും കുറവില്ല. എത്ര മനോഹരമായ താഴ്വാരത്തുകൂടിയുള്ള യാത്ര. ഇതെല്ലാം തന്നെയായിരുന്നു ഒരാഴ്ച മുമ്പ് ഞങ്ങൾ കേരളത്തിൽനിന്ന് വണ്ടിയുമെടുത്ത് ഇറങ്ങുേമ്പാൾ സ്വപ്നം കണ്ടിരുന്നത്. ഏകദേശം മൂന്ന് കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും പച്ചപ്പ് നിറഞ്ഞ പൈൻമരങ്ങൾ അകമ്പടി സേവിക്കുന്ന ഇടമെത്തി.

കഠിനം ഇൗ മലകയറ്റം

വണ്ടി പാർക്കിങ് ഏരിയയിൽ നിർത്തി. സീസണല്ലാത്തതിനാൽ കാര്യമായ തിരക്കൊന്നുമില്ല. ടിക്കറ്റ് കൗണ്ടറിൽ പോയി വിവരങ്ങൾ അന്വേഷിച്ചു. 1000 രൂപയാണ് ടൈഗർ നെസ്റ്റ് മൊണസ്ട്രിയിൽ പ്രവേശിക്കാൻ ഒരാളുടെ ടിക്കറ്റ് നിരക്ക്. ഏകദേശം നാല് മുതൽ ആറ് മണിക്കൂർ വരെ പിടിക്കും നടന്നുകയറാൻ.

ടൈഗർ നെസ്റ്റ് മൊണാസ്ട്രിയിലേക്കുള്ള ടിക്കറ്റ്

മൊണാസ്ട്രിക്ക് അടുത്തും ടിക്കറ്റ് കൗണ്ടറുണ്ട്. മുമ്പ് 500 രൂപയായിരുന്നു നിരക്ക്. തൽക്കാലം ഞങ്ങൾ ഒരു ടിക്കറ്റ് മാത്രം എടുത്തു. ബാക്കി അവിടെ എത്തുകയാണെങ്കിൽ നോക്കാം എന്ന് കരുതി. പാർക്കിങ് ഏരിയയിൽ ഏതാനും കച്ചവടക്കാർ ഭൂട്ടാനിെൻറ തനത് ഉൽപ്പന്നങ്ങൾ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. തിരിച്ചുവരുേമ്പാൾ നോക്കാം എന്ന് കരുതി നടത്തം തുടങ്ങി.

വഴിയോരത്തെ കച്ചവട കേന്ദ്രം

താഴെനിന്ന് തന്നെ ടൈഗർ മൊണാസ്ട്രി കാണാം. മലയുടെ തുഞ്ചത്ത് നിൽക്കുന്ന അദ്ഭുതം. പക്ഷെ, അതിെൻറ ദൂരം കണ്ടപ്പോൾ തന്നെ ഞങ്ങളുടെ മനസ്സ് കാളാൻ തുടങ്ങി. മൂന്നുപേരും വർഷങ്ങളായി എ.സിയിലിരുന്ന് ജോലി ചെയ്യുകയല്ലാതെ കാര്യമായ അധ്വാനങ്ങളൊന്നും ചെയ്ത് ശീലമില്ല.

ട്രെക്കിങ്ങിന്‍റെ ആരംഭം

അതുകൊണ്ട് തന്നെ ഇൗ മലകയറ്റം സാധ്യമാകുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. അവിടെ ഏതാനും കുതിരകളുമായി ആളുകൾ നിൽക്കുന്നുണ്ട്. അവർ മലയുടെ പകുതി വരെ കൊണ്ടുപോകാൻ സഹായിക്കും. 1000 രൂപയാണ് ഇതിനും നിരക്ക്. പക്ഷെ, അത് വേണ്ടെന്ന് വെച്ച് ഞങ്ങൾ നടക്കാൻ തീരുമാനിച്ചു.


സഞ്ചാരികളെ കൊണ്ടുപോകാനുള്ള കുതിരകൾ

സമയം ഏകദേശം 11 മണിയായി. ആദ്യത്തെ 200 മീറ്റർ വലിയ പ്രയാസമില്ലാതെ നടന്നു. ഇൗ ഭാഗത്ത് വലിയ കയറ്റമൊന്നും ഇല്ലായിരുന്നു. വഴിയരികിൽ കണ്ട നീരുറവയിൽനിന്ന് വെള്ളം കുടിച്ച് ദാഹമകറ്റി. അവിടെ ചില ബുദ്ധമത സ്തൂപങ്ങളും ഉണ്ടായിരുന്നു. തമിഴ്നാട്ടിൽനിന്ന് വന്ന നാലുപേരെ വഴിയിൽവെച്ച് കാണാനിടയായി. അവർ കുടുംബസമേതം ഭൂട്ടാൻ കാണാൻ വന്നതാണ്. പക്ഷെ, സ്ത്രീകളും കുട്ടികളുമൊന്നും ഇൗ സാഹസത്തിന് മുതിർന്നിട്ടില്ല.

വഴിയോരത്തെ ബുദ്ധസ്തൂപങ്ങൾ

ബുദ്ധസ്തൂപങ്ങൾ കഴിഞ്ഞതോടെ പിന്നെ കുത്തനെ കയറ്റമായിരുന്നു. ഞങ്ങളുടെ സകലനിയന്ത്രണവും നഷ്ടപ്പെടാൻ തുടങ്ങി. നട്ടുച്ചയാണെങ്കിലും നല്ല തണുപ്പ്. ഇത് കാരണം പെെട്ടന്ന് കിതാക്കാൻ തുടങ്ങി. ഒാരോ 15 മിനുറ്റ് കഴിയുേമ്പാഴും അഞ്ച് മിനുറ്റ് ഇരുന്നാണ് യാത്ര തുടരുന്നത്. പോകുന്ന വഴിയിൽനിന്നെല്ലാം മൊണാസ്ട്രി കാണുന്നുണ്ട്.

എവിടെയും നല്ല പച്ചപ്പാണ്

അത് കാണുേമ്പാൾ വീണ്ടുമൊരു ഉൗർജം ലഭിക്കും പോലെ. കൂടാതെ കഴിഞ്ഞദിവസങ്ങളിൽ കണ്ടപോലെ വരണ്ട പ്രദേശങ്ങൾ അല്ല ഇവിടെ. നല്ല പച്ചപ്പട്ടുടുത്ത് നിൽക്കുകയാണ് മലനിരകൾ. നിശ്ശബ്ദത കനത്തുനിൽക്കുന്ന കാട്. പിന്നെ അങ്ങ് ദൂരെ മഞ്ഞുമലകളും സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നു. നടന്നും ഇരുന്നും കിടന്നും കിതച്ചുമെല്ലാം ഒടുവിൽ പകുതി ദൂരം പിന്നിട്ടു. അപ്പോഴേക്കും മൂന്ന് മണിക്കൂർ പിടിച്ചിട്ടുണ്ട്.

ട്രെക്കിങ്ങിനിടെയുള്ള വിശ്രമം

അവിടെ ഒരു ചെറിയ കഫറ്റീരിയ ഉണ്ട്. ഇൗ ഭാഗത്ത് ഭക്ഷണം കിട്ടുന്ന ഏക കേന്ദ്രമാണത്. മുകളിൽ പോയാലും ഒന്നും കിട്ടില്ല എന്നാണ് അറിഞ്ഞത്. അതിന് അകത്ത് കയറി. ഒടുക്കത്തെ വിലയാണ് ഭക്ഷണത്തിന്. ബഫെറ്റ് രീതിയിലാണ് ഭക്ഷണം. ഉൗണിന് ഒരാൾക്ക് 550 രൂപ!! പിന്നെയുള്ളത് കോഫിയും ബിസ്കറ്റുമാണ്. ഇതിന് 120 രൂപയാണ് വില.

കഫറ്റീരിയയിലെ ഉച്ചഭക്ഷണം

തൽക്കാലം ഞങ്ങൾ ബിസ്കറ്റിൽ ഒതുക്കി ലഞ്ച്. അവിടെ വന്ന സായിപ്പൻമാരും മദാമകളുമാണ് കാര്യമായും ഉൗണ് കഴിക്കുന്നത്. ഇന്ത്യക്കാർക്കും ബംഗ്ലാദേശിൽനിന്നുമുള്ളവർക്ക് ഒഴികെ ഭൂട്ടാനിൽ വരാൻ നല്ല ചെലവാണ്. അവർക്ക് ഒരുദിവസം ചെലവഴിക്കാൻ 17,500 രൂപയാണ് ഇൗടാക്കുന്നത്. അത്രയും പൈസ കൊടുത്ത് വരുന്നവർക്ക് 550 രൂപയുടെ ഭക്ഷണവും വലിയ വിഷയമായി വരില്ല.

ഭക്ഷണം കഴിച്ച് പുറത്ത് ടൈഗർ നെസ്റ്റും നോക്കി ഞങ്ങൾ ഇരുന്നു. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. മൂന്ന് മണിക്കൂർ പിടിച്ചു ഇത്രയും ദൂരം താണ്ടാൻ. പകുതി ദൂരം ബാക്കികിടപ്പാണ്. ട്രെക്ക് ചെയ്ത് വരുന്ന പകുതി പേരും ഇവിടെനിന്ന് മടങ്ങിപ്പോകുന്നത് കണ്ടു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഞങ്ങളും അത് തന്നെ തീരുമാനിച്ചു. ഇനി നടന്നാൽ അടുത്ത ദിവസങ്ങളിൽ ശരീരത്തിന് നല്ല പണികിട്ടാൻ സാധ്യതയുണ്ട്.

ടൈഗർ നെസ്റ്റ് മൊണാസ്ട്രി

ഏകദേശം ഇനിയും പത്ത് ദിവസത്തോളം ഡ്രൈവ് ചെയ്യാനുള്ളതാണ്. പിന്നെ മൊണാസ്ട്രിയുടെ അകത്ത് കയറിയാലും വീഡിയോയും ഫോേട്ടായുമെന്നും എടുക്കാൻ അനുവാദമില്ല. അതുകൊണ്ട് തന്നെ മെല്ലെ തിരിച്ചുനടക്കാൻ തുടങ്ങി. അപ്പോഴും ചെറിയ സങ്കടം മനസ്സിൽ ബാക്കികിടപ്പുണ്ട്. ഇത്ര അടുത്തെത്തിയിട്ട് ഭൂട്ടാനിലെ ഏറ്റവും പ്രശസ്തമായ ബുദ്ധക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞില്ല എന്ന സങ്കടം.

കടുവയുടെ കൂട് (ടൈഗേഴ്സ് നെസ്റ്റ്) എന്നറിയപ്പെടുന്ന തക്ത്സാങ് പാൽഫഗ് മൊണാസ്ട്രിയെ സാധാരണയായി വിളിക്കുന്ന പേര് പാറൊ തക്ത്സാങ് എന്നാണ്. എട്ടാം നൂറ്റാണ്ടിൽ ഗുരു പദ്മസംഭവ മൂന്ന് വർഷവും മൂന്ന് മാസവും മൂന്ന് ആഴ്ചയും മൂന്ന് ദിവസവും മൂന്ന് മണിക്കൂറും ധ്യാനിച്ചതായി കരുതപ്പെടുന്ന തക്സങ് സെൻഗെ സംഡപ് എന്ന ഗുഹ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ക്ഷേത്രസമുച്ചയം ആദ്യമായി പണിതത് 1692ലാണ്.

മലമുകളിൽ നിർമിച്ച ഈ മൊണാസ്ട്രി ഒരു അത്ഭുതം തന്നെയാണ്

ഭൂട്ടാനിൽ ബുദ്ധമതം സ്ഥാപിച്ചതായി കരുതപ്പെടുന്ന വ്യക്തിയാണ് പദ്മസംഭവ. ഇദ്ദേഹം രാജ്യത്തെ പ്രധാന ആരാധനാമൂർത്തിയാണ്. ഇദ്ദേഹം ധ്യാനിച്ചതായി കരുതപ്പെടുന്ന പതിമൂന്ന് കടുവമടകളിൽ ഏറ്റവും പ്രശസ്തമാണ് പാറോ തക്ത്സാങ്. സമുദ്രനിരപ്പിൽനിന്ന് 3120 മീറ്റർ മുകളിലാണ് ഇൗ ക്ഷേത്രസമുച്ചയം.

മലയിറങ്ങിപ്പോകുന്നവർ

പാറോ നഗരത്തിൽ

തിരിച്ച് ഏകദേശം ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ താഴെെയത്തി. നേരത്തെ കണ്ട തെരുവ് കച്ചവടക്കാരിൽനിന്ന് ഏതാനും സാധനങ്ങളും വാങ്ങി. വീണ്ടും പാറോ നഗരത്തിലെത്തി. തിംഫു പോലെത്തന്നെ നല്ല വൃത്തിയുള്ള നഗരം. പക്ഷെ, എയർപോർട്ടും ടൈഗർ നെസ്റ്റിെൻറ സാന്നിധ്യവും കാരണമാകും സാധനങ്ങൾക്കെല്ലാം ഉയർന്ന വിലയാണ്. കൂടാെത ഹൈക്ലാസ് കടകൾ മാത്രമാണ് എല്ലായിടത്തുമുള്ളത്.

പാറോ നഗരം

ഇവിടെ കടകളിൽ മറ്റൊരു സംഭവം ശ്രദ്ധയിൽപ്പെട്ടു. പുരുഷ ലിംഗത്തിെൻറ മാതൃക മരത്തിൽ തയാറാക്കി വിൽക്കാൻ വെച്ചിരിക്കുന്നു. ഇവ വീടുകളിൽ കൊണ്ടുവെച്ചാൽ െഎശ്വര്യമുണ്ടാകുമെന്നാണ് ഭൂട്ടാനിലുള്ള ചില വിഭാഗക്കാരുടെ വിശ്വാസം. വീടുകൾക്ക് മുന്നിൽ ലിംഗത്തിെൻറ ചിത്രം വലുതായി വരച്ചിരിക്കുന്നത് പലയിടത്തും ശ്രദ്ധയിൽപെട്ടിരുന്നു.

നഗരത്തിലൂടെ നടക്കുേമ്പാൾ ഡ്രൂക് പി.എൻ.ബി എന്ന ബാങ്കിെൻറ എ.ടി.എം കൗണ്ടർ കണ്ടു. നമ്മുടെ പഞ്ചാബ് നാഷനൽ ബാങ്കുമായി സഹകരിച്ചുള്ള സ്ഥാപനമാണിത്. കൈയിൽ പൈസയെല്ലാം തീരാറായിട്ടുണ്ട്. റൂപേ കാർഡ് ഇൗ എ.ടി.എമ്മിൽ സ്വീകരിക്കും. എസ്.ബി.െഎയുടെ കാർഡിട്ട് 5000 എന്ന് അടിച്ചു.

പാറോയിലെ കടകൾ

5000 'ങൾട്രം' അങ്ങനെ ഇന്ത്യൻ കാർഡ് വഴി ലഭിച്ചു. വില കൂടുതലായതിനാൽ കാര്യമായ സാധനങ്ങളൊന്നും വാങ്ങാൻ ഞങ്ങൾ മെനക്കെട്ടില്ല. സമയം അഞ്ച് മണിയായിട്ടുണ്ട്. ഉച്ചക്ക് മലമുകളിൽനിന്ന് കഴിച്ച ബിസ്ക്കറ്റെല്ലാം ദഹിച്ചുകഴിഞ്ഞു. ചെറിയ ഹോട്ടലിൽ കയറി. ഷഹീർ ന്യൂഡിൽസും ഫൈസലും ഒാംലെറ്റുമാണ് പറഞ്ഞത്. ഞാൻ ചോറും ഒപ്പം ഭൂട്ടാെൻറ തനത് വിഭവമായ എമാദാഷിയും ഒാർഡർ ചെയ്തു. 10 മിനുറ്റ് കൊണ്ട് സാധനങ്ങൾ തയാറായി എത്തി.

ഭൂട്ടാെൻറ ദേശീയ വിഭാമാണീ എമാദാഷി. പച്ചമുളകും കുരുമുളകും പാൽക്കട്ടിയും ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. ധാരാളം മുളകുള്ളതിനാൽ നല്ല എരിവുണ്ട്. അതോടൊപ്പം പ്രത്യേകതരം ഇല കൂടി വേവിച്ച് കൊണ്ടുവന്നു തന്നു. സംഗതി നല്ല സ്വാദുണ്ടെങ്കിലും എരുവുള്ളത് കാരണം കഴിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്.

ഭൂട്ടാെൻറ തനത് വിഭവമായ എമാദാഷി

പിന്നെ അന്തരീക്ഷത്തിൽ നല്ല തണുപ്പള്ളതിനാൽ എരിവിെൻറ കാഠിന്യവും കൂടുതലാണ്. ഒരുവിധത്തിൽ അതെല്ലാം കഴിച്ച് പുറത്തിറങ്ങി. സമയം ഇരുട്ടിതുടങ്ങിയിട്ടുണ്ട്. പാേറായിൽ രണ്ട് ദിവസം താമസിച്ച് നിന്ന് കാണാനുള്ള സംഭവങ്ങൾ ഉണ്ട്. പക്ഷെ, തിംഫുവിലെ റൂം ബുക്ക് ചെയ്തിരിക്കുന്നത് മൂന്ന് ദിവസത്തേക്കാണ്. അത് കൊണ്ട് വണ്ടിയെടുത്ത് തലസ്ഥാന നഗരി ലക്ഷ്യമാക്കി മടങ്ങി.

(തുടരും)
vkshameem@gmail.com

Itinerary
Day 9: Thimphu - Paro - Thimphu: 130 KM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road To Bhutan
Next Story