Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pattaya1
cancel
camera_alt

പട്ടായയിലെ േഫ്ലാട്ടിങ് മാർക്കറ്റിന് നടുവിലൂടെ തോണികൾ പോകുന്നത് കാണാൻ നല്ല ഭംഗിയാണ്

Homechevron_rightTravelchevron_rightDestinationschevron_rightപുൽച്ചാടി തൊട്ട്...

പുൽച്ചാടി തൊട്ട് മുതല വരെ; ഇവിടെ എന്തും ചുട്ടുകഴിക്കാം

text_fields
bookmark_border

തായ്ലാൻഡിലെ മൂന്നാമത്തെ ദിവസത്തിലേക്കാണ് അന്നുണർന്നത്. രാവിലെ ഭക്ഷണവും കഴിച്ച് നടത്തം തുടങ്ങി. പട്ടായയിലെ േഫ്ലാട്ടിങ് മാർക്കറ്റാണ് ലക്ഷ്യം. ഒരു വലിയ തടാകത്തിൽ പണിതുയർത്തിയ മനോഹരമായ കച്ചവട കേന്ദ്രമാണ് ഫ്ലോട്ടിങ് മാർക്കറ്റ്. അതിലേക്ക് കയറുന്നത് നടന്നാണെങ്കിലും തിരിച്ചു വള്ളത്തിൽ ആണ് പുറത്തേക്ക് വരേണ്ടത്. ഒരോ ഷോപ്പിലേക്കും പോകാൻ തടി കൊണ്ട് തയാറാക്കിയ നടപ്പാതകൾ. ഇടക്ക് കമാനം പോലുള്ള ചെറിയ പാലങ്ങൾ. അതിന് അരികിലായി ചെറുതും വലുതുമായ നിറയെ പൂന്തോട്ടങ്ങൾ.

തടാകത്തിെൻറ ഇരുകരകളിലും നിറയെ പൂക്കളാണ്. അതിന് നടുവിലൂടെ തോണി തുഴഞ്ഞുപോകുന്നത് കാണാൻ നല്ല ഭംഗി. ഒട്ടനവധി വിവാഹ ഫോട്ടോ ഷൂട്ടുകൾ ഇവിടെ വെച്ച് നടക്കാറുണ്ട്. ഏതുതരം ഭക്ഷണവും ഇവിടെ ലഭിക്കും.

പട്ടായയിലെ തെരുവുകളിൽ വിൽപ്പനക്കുവെച്ച ഭക്ഷ്യവസ്തുക്കൾ

മുതല, ആമ, കോഴി, താറാവ്, കനലിൽ ചുട്ട മീനുകൾ, വിവിധതരം ഷഡ്പദങ്ങൾ എന്നിവയെല്ലാം ഫ്രൈ ചെയ്ത് വെച്ചിട്ടുണ്ട്. എല്ലാത്തിനും പ്രത്യേകതരം മണമാണ്. പച്ചയിറച്ചി കരിക്കുമ്പോഴുള്ള ഒരുതരം മണം. അതിൽ ചേർക്കുന്ന മസാല കൂട്ടിനും ഈ മണമുണ്ട്. മിക്കവസ്തുക്കളും കൂടുതലും കനലിൽ ചുട്ടെടുക്കുന്ന രീതിയാണ് ഇവിടെ. കുത്തരി ചോറും സാമ്പാറുമെല്ലാം കഴിക്കുന്ന മലയാളികൾക്ക് ഇത്തരം വിഭവങ്ങൾ ദഹിച്ചെന്ന് വരില്ല.

തേൾ, പുഴുക്കൾ, പാറ്റ, പുൽച്ചാടി എന്നിവ ഫ്രൈ ചെയ്തത് പട്ടായയിലെ ഏത് മാർക്കറ്റിലും കാണാം. നമ്മുടെ നാട്ടിൽ കപ്പലണ്ടി വറുത്തു ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന പോലെയാണ് ഇവിടെ ഈവക സാധങ്ങൾ വിൽക്കുന്നത്. തെരുവിലൂടെ നടക്കുമ്പോൾ ഇത്തരം ഭക്ഷണവിഭവങ്ങളുടെ മണം മൂക്കിലേക്ക് തുളച്ചുകയറും. ആദ്യത്തെ ദിവസങ്ങളിൽ ആ മണം അസ്വസ്ഥത സൃഷ്ടിച്ചിരുന്നുവെങ്കിലും പിന്നീടതിനോട് പൊരുത്തപ്പെട്ടു.

േഫ്ലാട്ടിങ് മാർക്കറ്റിലെ ഭക്ഷണശാല

ഞങ്ങൾ പഴങ്ങളാണ് കൂടുതലും വാങ്ങികഴിച്ചത്. നല്ല ഗുണമേന്മയേറിയ പഴങ്ങളാണ് ഇവിടെയുള്ളത്. അതിൽ തന്നെ ഏറ്റവും ഗുണമുള്ളതും മണമുള്ളതും ദുര്യൻ എന്ന പഴം ആണ്. നമ്മുടെ നാട്ടിലെ മുള്ളൻ ചക്ക പോലെയാണിത്. ഒരു മുറിയിൽ ഇരുന്നു ദുര്യൻ പഴം കഴിച്ചാൽ രണ്ട് ദിവസം വരെ അതിെൻറ മണം തങ്ങിനിൽക്കുമത്രെ. ആ കാരണം കൊണ്ടാകും മുറി എടുക്കുമ്പോൾ അവിടെ ദുര്യൻ പഴം ഉപയോഗിക്കരുത് എന്നെഴുതി വെച്ചിട്ടുള്ളത്. അതുപോലെ വിമാനത്തിനകത്തും ഈ പഴത്തിന് വിലക്കുണ്ട്.

വെള്ളത്തിനടിയിലെ ലോകം

േഫ്ലാട്ടിങ് മാർക്കറ്റിലെ കാഴ്ചകൾക്കുശേഷം പോയത് പട്ടായ അണ്ടർ വാട്ടർ വേൾഡിലേക്കാണ്. ഫ്ലോട്ടിങ് മാർക്കറ്റിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയാണിത്. തുരങ്കത്തിന് നടുവിലൂടെയാണ് നമ്മൾ നടക്കുക. അകത്തേക്ക് കയറുമ്പോൾ തലക്ക് മുകളിലായി അേക്വറിയം പണിത് വെച്ചിരിക്കുന്നത് കാണാം. ചെറുതും വലുതുമായ ഒട്ടനവധി മീനുകൾ ഇതിനകത്തുണ്ട്. ഭീമാകാരൻമാരായ കൊമ്പൻ സ്രാവുകൾ ഇടക്ക് പേടിപ്പെടുത്താനെത്തും.

ശരിക്കും കടലിന് അടിയിലൂടെ നടക്കുന്ന അനുഭവമാണ് അണ്ടർ വാട്ടർ വേൾഡ് സമ്മാനിക്കുക

അലങ്കാര മത്സ്യങ്ങൾ കാഴ്ചകൾക്ക് മിഴിവേകുന്നു. കൂടാതെ മരയോന്ത്, ഉടുമ്പ്, ചീങ്കണ്ണികുഞ്ഞുങ്ങൾ തുടങ്ങിയവയെല്ലാം ഇൗ അദ്ഭുതലോകത്തുണ്ട്. പലരും മത്സ്യങ്ങൾക്കും മറ്റു ജീവികൾക്കുമൊപ്പം ചാരിനിന്ന് ചിത്രമെടുക്കുന്നു. ശരിക്കും കടലിന് അടിയിലൂടെ നടക്കുന്ന അനുഭവം. മൂന്ന് മണിക്കൂറെടുത്തു ഇവിടുത്തെ കാഴ്ചകൾ കണ്ടുതീരാൻ.

തിരിച്ച് വീണ്ടും പട്ടായയിലേക്ക് വന്നു. പതിവുപോലെ രാത്രി വീണ്ടും കാഴ്ചകൾ തേടിയിറങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തിരക്കേറിയ വാൾക്കിങ് സ്ട്രീറ്റിലേക്കും തടാകത്തിന് സമീപത്തെ വാൾക്കിങ് ഏരിയയിലേക്കുമായിരുന്നു പോയത്. ഇന്നതിനൊരു മാറ്റമാകാമെന്ന് വിചാരിച്ചു.

മത്സ്യങ്ങൾക്കും മറ്റു ജീവികൾക്കുമൊപ്പം ചാരിനിന്ന് ചിത്രമെടുക്കാം

ആളൊഴിഞ്ഞ പട്ടായ ഫിഷിങ് ഹാർബർലേക്കാണ് നടന്നെത്തിയത്. മാംസ കച്ചവടത്തിനിറങ്ങിയ സുന്ദരികളോ, ബാറുകളിലെ ആർത്തുലക്കുന്ന ഡി.ജെ പാർട്ടികളൊന്നുമില്ലാത്ത സ്വസ്ഥമായിരുന്ന് കാഴ്ചകൾ കാണാൻ പറ്റിയ സ്ഥലം. മീൻ പിടിക്കാൻ പോകുന്ന ബോട്ടുകൾ, അതിലെ കുഞ്ഞുവെട്ടങ്ങൾ, അങ്ങ് ദൂരെ വൈദ്യുത വിളക്കിൽ തിളങ്ങുന്ന പട്ടായയുടെ വിദൂര കാഴ്ച, വീശി അടിക്കുന്ന കാറ്റും അതിനൊപ്പം കടലിൽ ഉയരുന്ന ഓളങ്ങളും.. എത്രനേരം കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ആ രാത്രി നൽകിയത്.

വീണ്ടും ബാങ്കോക്കിൽ

അടുത്തദിവസം രാവിലെ തന്നെ പട്ടായയോട് വിടപറഞ്ഞ് ബസിൽ കയറി. തായ്ലാൻഡിലെ കൊച്ചുനഗരങ്ങളും ഗ്രാമീണ സുന്ദര കാഴ്ചകളുമെല്ലാം ഇടക്കിടക്ക് ഗ്ലാസിലൂടെ മാറിമാറി വരുന്നു. ഏകദേശം ഒരു മണിയോടെ തലസ്ഥാനമായ ബാങ്കോക്കിലെത്തി. മുൻകൂട്ടി ബുക്ക് ചെയ്ത സതോങിലെ റൂമിലേക്ക് ട്യുക് ട്യുക് ടാക്സിയിലാണ് എത്തിയത്. ഇവിടെയുള്ള വിഷ്ണു ക്ഷേത്രമാണ് ലാൻഡ്മാർക്കായി കൊടുത്തിരുന്നത്. ക്ഷേത്രം മൂന്ന് തവണ വലംവെച്ച് കഴിഞ്ഞിട്ടും റൂം കണ്ടുപിടിക്കാനായില്ല. പണം കൊടുത്ത് റൂം ബുക്ക്‌ ചെയ്ത നിമിഷത്തെ ശപിച്ച്, പേരറിയാത്ത വഴികളിലൂടെ റൂം തപ്പി നടക്കുകയാണ്.

ബാങ്കോക്ക് നഗരം

അവസാനം ഒരു ഹിന്ദിക്കാരെൻറ കടയിലെത്തി. മുംബൈയിൽനിന്നും തായ്‌ലൻഡിലേക്ക് കച്ചവടത്തിന് വന്നയാളാണ്. എെൻറ കൂടെയുള്ളവർക്ക് ഹിന്ദി അറിയാവുന്നതിനാൽ രക്ഷപ്പെട്ടു. അയാൾ പറഞ്ഞ വഴികളിലൂടെ നടന്ന് അവസാനം റൂം കണ്ടെത്തി. ഇതോടെ ഒരു കാര്യം വീണ്ടും ഉറപ്പിച്ചു, തായ്ലാൻഡിൽ ഇനി വരുേമ്പാൾ പണം നൽകി മുൻകൂട്ടി റൂം ബുക്ക് ചെയ്യില്ലെന്ന്. ഒന്നുകിൽ പാക്കേജ് എടുത്ത് പോവുക, അല്ലേൽ പണം നൽകാതെ റൂം ബുക്ക്‌ ചെയ്യുക. മെയ്ക്ക് മൈ ട്രിപ്പ് പോലുള്ള ആപ്പുകൾ ഇങ്ങനെ റൂം ബുക്ക് ചെയ്യാൻ ഉപകരിക്കും. അന്ന് കാര്യമായ സ്ഥലങ്ങളിലൊന്നും പോകാതെ നഗരത്തിലൂടെ ചുറ്റിക്കറങ്ങി.

സഫാരി വേൾഡ്

ഇനി യാത്ര സഫാരി വേൾഡിലേക്കാണ്. തായ്‌ലൻഡിലെ ഏറ്റവും മികച്ച മൃഗശാലയാണിത്. തുറന്ന മൃഗശാലയായതിനാൽ വണ്ടിയിൽ ഇരുന്നുകൊണ്ട് മൃഗങ്ങളെ വളരെ അടുത്തുകാണാം. ഇവിടെ ഒന്നിനെയും കൂട്ടിലിട്ട് അടക്കാറില്ല. ബസിലൂടെയുള്ള യാത്രയിൽ ഓരോ മൃഗങ്ങളെയും അടുത്ത് കണ്ടിരുന്ന് ആസ്വദിക്കാം.

സഫാരി വേൾഡിലെ കാഴ്ച

കാട് വാഴുന്ന സിംഹവും കരടിയുമെല്ലാം ബസിെൻറ ചില്ലിനപ്പുറത്ത് കൈയെത്തും ദൂരത്ത് നടന്നുപോകുന്നു. കൂടാതെ ജിറാഫുകൾക്ക് തീറ്റകൊടുക്കാനും കൂടെനിന്ന് ഫോട്ടോയെുക്കാനുമെല്ലാം അവസരമുണ്ട്. അതുപോലെ ആഫ്രിക്കൻ തത്തകളടക്കമുള്ള വൈവിധ്യമാർന്ന പക്ഷികൾ നമ്മുടെ തോളിൽ വന്നിരിക്കും.

ഭക്ഷണം കൈയിൽ കരുതിയാൽ അവ പറന്നുവന്നു കൊത്തിക്കൊണ്ടു പൊയ്ക്കോളും. പത്ത് തായ് ബാത്ത് നൽകിയാൽ ഇവക്കുള്ള തീറ്റ ലഭിക്കും. പുറമെനിന്ന് കൊണ്ടുവരുന്ന ഭക്ഷണം നൽകാൻ അനുവാദമില്ല. ഇവിടത്തെ മറ്റൊരു ആകർഷണം ഡോൾഫിൻ ഷോ ആണ്.

ഡോൾഫിനുകൾ വെള്ളത്തിൽ കാണിക്കുന്ന അഭ്യാസങ്ങൾ ഒരേസമയം കൗതുകവും രസകരവുമാണ്

ഡോൾഫിനുകൾ വെള്ളത്തിൽ കാണിക്കുന്ന അഭ്യാസങ്ങൾ ഒരേസമയം കൗതുകവും രസകരവുമാണ്. ഇതിനെല്ലാം പുറമെ ആനകളുടെ അഭ്യാസവും സഫാരി വേൾഡിനെ വ്യതസ്തമാക്കുന്നു. ഇവയെല്ലാം പല സമയങ്ങളിലായാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഒരുദിവസം മുഴുവൻ നടന്ന് കാണാനുള്ള വകയുണ്ട് ഇവിടെ.

വൈകുന്നേരം നാല് മണിക്ക് ശേഷം ലുംഫിനി പാർക്കിലെത്തി. സഫാരി വേൾഡിൽനിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. മനോഹരമായ പാർക്കാണിത്. ഇതിെൻറ മധ്യത്തിൽ വലിയ ജലാശയമുണ്ട്. വെള്ളത്തിൽനിന്ന് ചെറിയ ചീങ്കണ്ണികൾ കരയിലേക്ക് കയറി ഇരിക്കുന്നത് കാണാം. പിന്നെയുള്ള ആകർഷണം ബോട്ട് സർവിസാണ്. പെഡൽ ബോട്ട് ചവിട്ടി ജലാശയം മൊത്തമായി കറങ്ങാം. ഇതിന് ചുറ്റും അംബര ചുംബികളായ നിരവധി കെട്ടിടങ്ങൾ ഉയർന്നുനിൽപ്പുണ്ട്. രാത്രി ഈ കെട്ടിടങ്ങളിൽ വിളക്കുകൾ തെളിയുേമ്പാൾ ഇവിടത്തെ കാഴ്ചകൾക്ക് കൂടുതൽ മൊഞ്ചേറും.

ലുംഫിനി പാർക്കിലെ സായാഹ്നം

വൈകുന്നേരം ആറിന് പാർക്കിൽ എയറോബിക് ഡാൻസ് ആരംഭിക്കും. തികച്ചും സൗജന്യമായി നമുക്കതിൽ പങ്കെടുക്കാം. ഒരു 300 പേരെങ്കിലും ഇതിൽ പങ്കുചേരാനെത്തും. മുന്നിൽ ഒരാൾ പാട്ടിട്ട് ഡാൻസ് ചെയ്യും. പിറകിൽ വരിവരിയായി നിന്നു അത് നോക്കി ചെയ്യണം. ഏഴ് മണിയോടെ ഡാൻസ് അവസാനിച്ചു.

നദീതീരത്തെ സായാഹ്നം

തായ്ലാൻഡിലെ ഞങ്ങളുടെ ആറാമത്തെ ദിവസം ആരംഭിക്കുന്നത് ഉച്ചക്ക് 12.30നാണ്. അതുവരെ സുഖമായി കിടന്നുറങ്ങി. രണ്ട് മണിക്കാണ് കാഴ്ചകൾ തേടി റൂമിൽനിന്ന് ഇറങ്ങുന്നത്. നാട്ടിലാകുമ്പോൾ രാവിലെ എഴുന്നേറ്റ ഉടനെ ഒരു ചായ നിർബന്ധം ആയിരുന്നു. ഇവിടെ എത്തിയപ്പോൾ ആ കാര്യത്തിൽ തീരുമാനം ആയി. ഒരു ചായ കുടിക്കാൻ പലയിടത്തും നോക്കിയിട്ടും കടകൾ കാണാനേയില്ല. കഴിഞ്ഞദിവസം താമസിച്ച പട്ടായയിലെ റൂമിന് സമീപം മാത്യു അച്ചായെൻറ കേരള ഹോട്ടൽ ഉണ്ടായിരുന്നുവെന്ന് ബാങ്കോക്കിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. അവിടെ പോകാൻ പറ്റാത്തത് തീരാനഷ്ടമായിത്തോന്നി.

പതിവുപോലെ ഇന്ത്യൻ റെസ്റ്റോറൻറ് തപ്പി തെണ്ടിത്തിരിഞ്ഞ് നടക്കുകയാണ്. ഓട്ടോ വിളിച്ചാൽ ഒരു കിലോമീറ്ററിന് 100 രൂപ വരെയാണ് ചോദിക്കുന്നത്. ക്രാബ് പോലുള്ള ഓൺലൈൻ ടാക്സിയാണ് ഇവിടെ ലാഭം. അല്ലെങ്കിൽ ട്യുക് ട്യുക് ടാക്സി. അവസാനം ഒരു ഇന്ത്യൻ റെസ്റ്റോറൻറ് കണ്ടുപിടിച്ചു. ഭക്ഷണം കഴിച്ചു ഇറങ്ങിയപ്പോൾ 250 രൂപ അധികം നൽകേണ്ടി വന്നു. അത് സർവിസ് ചാർജ് ആണത്രേ. ഭക്ഷണം വിളമ്പിയതിനുള്ള തുക! മെനു കാർഡിെൻറ താഴെ ചെറുതായി അക്കാര്യം എഴുതിയിട്ടുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ അതൊന്നും അന്നേരം നോക്കിയില്ല. വിശപ്പ് വന്നാൽ പിന്നെ കണ്ണ് കാണില്ലല്ലോ.

ചാവോ ഫ്രയ നദിയുടെ തീരത്തെ സായാഹ്നം (കടപ്പാട്: ഗൂഗ്ൾ)

ചാവോ ഫ്രയ നദിയുടെ തീരത്തെ സായാഹ്നം ആസ്വദിക്കാനാണ് പ്ലാൻ. നഗരത്തിലെ ട്രാഫിക് ബുദ്ധിമുട്ട് കാരണം ഇവിടേക്ക് സ്കൈ ട്രെയിൻ വഴി പോകുന്നതാണ് നല്ലത്. ബാങ്കോക്കിലെ ബി.ടി.എസ് സ്റ്റേഷനിൽനിന്നും സഫൻ ടാക്‌സിൻ സ്റ്റേഷനിൽ ഇറങ്ങിയാൽ മതി. അവിടെനിന്ന് 15 മിനിറ്റ് ഇടവിട്ട് ബോട്ട് സർവിസുണ്ട്. 10 മിനിറ്റിനുള്ളിൽ എത്തും. രാത്രി 11 വരെയുള്ളൂ ഈ ബോട്ട് സർവിസ്.

സന്ധ്യമയങ്ങുമ്പോൾ മഞ്ഞവെളിച്ചത്തിൽ മുങ്ങിനിൽക്കുന്ന നിരവധി ബുദ്ധക്ഷേത്രങ്ങൾ അവിടെ കാണാം. നദീതീരത്തേക്ക് തള്ളിനിൽക്കുന്ന വീടുകൾക്ക് പ്രത്യേക ഭംഗി തന്നെയാണ്. സമീപത്തെ നൈറ്റ്‌ മാർക്കറ്റിൽ നിരവധി സാധനങ്ങൾ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. അതിന് അകത്ത് നിരവധി റെസ്റ്റോറൻറുകളുമുണ്ട്. ഡിസൈൻ ആഭരണങ്ങൾ, അത്തർ, വിവിധതരം മസാജ് ഓയിലുകൾ, ബൗട്ടിക്കുകൾ എന്നിവ കാണാനും വാങ്ങാനുമായി നിരവധി ആളുകൾ മാർക്കറ്റിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ബോട്ടിങ് ആണ് ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണം. സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ സ്പീഡ് ബോട്ടുകൾ ആ നദിയിലൂടെ കുതിച്ചുപായുന്നു.

വളരെ മാന്യമായാണ് തായ്ലാൻഡുകാർ വാഹനം ഒാടിക്കാറ്

സംസ്കൃതികൾ ഒത്തുചേർന്ന നാട്

രാത്രിയായതോടെ നദീതീരത്തുനിന്ന് മടങ്ങി. നല്ല തിരക്കുണ്ട് റോഡുകളിൽ. എത്ര തിരക്കായാലും അനാവശ്യമായി ഹോൺ മുഴക്കുകയോ ഒാവർടേക്കിങ്ങോ അതിനെ ചൊല്ലി റോഡിൽ കിടന്നുള്ള പോർവിളികളോ ഒന്നുമില്ല. അത്രയേറെ മാന്യമായാണ് തായ്ലാൻഡുകാർ വാഹനം ഒാടിക്കുന്നത്. വഴിനീളെ കാമറകളുണ്ട്. അതെല്ലാം കൊണ്ടുതന്നെ ആരും നിയമലംഘനം കാണിക്കാറില്ല. അതുപോലെ തന്നെയാണ് റോഡിലെ വൃത്തിയും.

ഏകാതിപത്യ ഭരണഘടനയുള്ള തായ്‌ലൻഡിൽ രാമ പരമ്പരയിലുള്ള രാജാക്കന്മാരാണ് വാഴുന്നത്. എങ്കിലും ഭരണപരമായി ഉപദേശകെൻറ റോൾ മാത്രമേ രാജാവിനുള്ളൂ. പ്രധാനമന്ത്രിയുടെ കീഴിലുള്ള മന്ത്രിസഭയാണ് രാജ്യം ഭരിക്കുന്നത്. രാജാവിനോട് തായ് ജനതക്കുള്ള സ്നേഹം അപാരമാണ്. വഴിനീളെ രാജാവിെൻറ ചിത്രങ്ങൾ കാണാം. തായ് കറൻസിയായ ബാത്തിൽ രാജാവിെൻറ ചിത്രം പതിച്ചിരിക്കുന്നത് കൊണ്ട് അവ തറയിൽ ഇടാനോ ചവിട്ടാനോ പാടില്ല.

പട്ടായയിലെ സാങ്ച്വറി ഓഫ് ട്രൂത്ത് എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രം

ബുധനാഴ്ച മുടി മുറിക്കാൻ പാടില്ല, വിവാഹം ഉറപ്പിക്കുന്നതിന് മുന്നോടിയായി പൂച്ചയെ കൈമാറുക തുടങ്ങിയ വിശ്വാസങ്ങളെല്ലാം തായ്ലാൻഡുകാർക്കുണ്ട്. അതുപോലെ ഇവിടത്തെ ബുദ്ധകുടുംബത്തിലെ മരണാനന്തര ചടങ്ങുകൾക്കും പ്രത്യേകതയുണ്ട്. പ്രത്യേകം തണുപ്പിച്ച ശവപെട്ടിയിൽ മൂന്ന് ദിവസം വരെ മൃതദേഹം സൂക്ഷിക്കും. സുഗന്ധ തൈലങ്ങൾ വെച്ച് പ്രാർഥനകളെല്ലാം കഴിഞ്ഞാണ് അടക്കം.

തായ്‌ലൻഡിലെ ഉൾഗ്രാമങ്ങളിൽ ലോങ് നെക്ക് കായൻ എന്ന വിഭാഗത്തിൽപെടുന്ന ഗോത്രവർഗക്കാരുണ്ട്. അയൽരാജ്യമായ മ്യാന്മാറിൽനിന്നും കുടിയേറി പാർത്തവരാണവർ. സ്വന്തംനാട്ടിലെ ആഭ്യന്തര പ്രശ്നങ്ങളും യുദ്ധവുമെല്ലാമായിരുന്നു അവരെ പാലായനം ചെയ്യാൻ പ്രേരിപ്പിച്ചത്. കോളനികളിൽ കുടിലുകൾ നിർമിച്ച് കൃഷിയും മറ്റു തൊഴിലുകളുമായി ജീവിക്കുകയാണ് അവർ.

ലോങ് നെക്ക് കായൻ വിഭാഗത്തിൽപെട്ട സ്ത്രീ

ഇവരിലെ സ്ത്രീകൾക്ക് നീളമേറിയ കഴുത്താണുള്ളത്. അഞ്ച് വയസ്സ് ആകുമ്പോൾ കഴുത്തിൽ ഒരു സ്വർണ റിങ് അണിയും. പിന്നെ ഓരോ വർഷവും ഓരോ റിങ്ങുകൾ അതിനോട് ഇണക്കിചേർക്കും. അങ്ങനെ 21 വയസ്സുവരെ റിങ്ങുകൾ ഒന്നിന് മേലെ ഒന്നായി ചാർത്തി കൊണ്ടേയിരിക്കും. അപ്പോഴേക്കും കഴുത്തുനന്നായി നീണ്ടുപോകും. ഈ കാലയളവിൽ ഒരിക്കൽ പോലും അവർ ഈ റിങ് കഴുത്തിൽനിന്ന് ഊരുന്നല്ല എന്നതാണ് അദ്ഭുതകരം. ഇങ്ങനെയുള്ള ഒരുപാടു കണ്ടറിവും കേട്ടറിവുകളുമെല്ലാം അടുത്തറിഞ്ഞ്, ഏഴാമത്തെ ദിവസം ബാങ്കോക്കിൽനിന്ന് തായ്‌ലാൻഡിെൻറ സ്വർഗമായ ഫുക്കറ്റിലേക്ക് യാത്രതിരിച്ചു.

(തുടരും)

ലേഖകൻ അണ്ടർ വാട്ടർ വേൾഡിൽ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelthailandpattayacoral islandbangok
News Summary - travel to thailand
Next Story