യാംബുവിൽ 101 കോടി റിയാൽ ചെലവിൽ പുതിയ വിനോദകേന്ദ്രം ഒരുങ്ങുന്നു
text_fieldsയാംബുവിലെ ‘നൗറസ് ദ്വീപി’ൽ സൗദി എന്റർടൈൻമെന്റ് പ്രോജക്ട്സ് കമ്പനിയായ ‘സെവൻ’
ഒരുക്കുന്ന വിനോദകേന്ദ്രത്തിന്റെ മാതൃക
യാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ 101 കോടി റിയാൽ ചെലവിൽ പുതിയ വിനോദകേന്ദ്രം നിർമിക്കുന്നു. യാംബു റോയൽ കമീഷനിലെ ചെങ്കടൽ ഭാഗത്ത് ഒരുക്കിയ മനുഷ്യനിർമിതമായ ‘നൗറസ് ദ്വീപി’ന്റെ ഒരു ഭാഗത്താണ് സൗദി എന്റർടൈൻമെൻറ് പ്രോജക്ട്സ് കമ്പനി ‘സെവൻ’ വിനോദകേന്ദ്രം ഒരുക്കുന്നത്. 62,000 ചതുരശ്ര മീറ്ററാണ് ഇവിടെ നിർമിക്കുന്ന കെട്ടിടങ്ങളുടെ വിസ്തീർണം.
30 ക്ലൈമ്പിങ് ചലഞ്ചുകൾ വാഗ്ദാനം ചെയ്യുന്ന ‘ക്ലിപ്പ് എൻ ക്ലൈമ്പ്’ ഏരിയ, ഫാമിലി എന്റർടൈൻമെൻറ് ഏരിയ, കുട്ടികൾക്കുള്ള വിനോദമേഖല, ആധുനിക സൗകര്യങ്ങളുള്ള സിനിമ ഹാൾ എന്നിവയാണ് ഒരുക്കുന്നത്. ബൗളിങ് ഏരിയയും ഇൻഡോർ ഗോൾഫ് സാഹസികതക്കുള്ള സംവിധാനവും ഇവിടെ ഒരുക്കും. പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ റസ്റ്റാറൻറുകളും ഫുഡ് കോർട്ടുകളും പുതിയ വിനോദ ഉല്ലാസകേന്ദ്രത്തിൽ ഒരുക്കും.
രാജ്യത്ത് ‘സെവൻ’ കമ്പനി 5,000 കോടി റിയാലിലധികം നിക്ഷേപം നടത്തി 21 വിനോദ കേന്ദ്രങ്ങൾ നിർമിക്കാനുള്ള ഒരുക്കത്തിലാണെന്നും വിനോദ ഉല്ലാസ മേഖലയിലേക്ക് ആഗോള തലത്തിലുള്ള കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ഈ പദ്ധതിയെന്നും ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല അൽ ദാവൂദ് പറഞ്ഞു. ജിദ്ദ, ത്വാഇഫ്, അൽഖോബാർ, അൽഅഹ്സ, റിയാദ്, തബൂക്ക്, മക്ക, ദമ്മാം, മദീന, ജീസാൻ, ബുറൈദ, അബഹ, അൽഖർജ് എന്നീ നഗരങ്ങളിലും വിനോദകേന്ദ്രങ്ങൾ നിർമിക്കും.
സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സൗദി എന്റർടൈൻമെൻറ് പ്രോജക്ട് കമ്പനിക്ക് കീഴിൽ യാംബുവിലെ വിനോദകേന്ദ്രത്തിന്റെ പണികൾ പൂർത്തിയാക്കിവരുകയാണ്. യാംബു നഗരത്തിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സ്ഥലത്തിന്റെ രൂപകൽപനയും അതിന്റെ സമ്പന്നമായ ചരിത്രവും പുരാതന തുറമുഖവും സന്ദർശകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നവിധത്തിലുള്ള ബഹുമുഖ പദ്ധതികളാണിവിടെ പൂർത്തിയാക്കിവരുന്നത്.
രാജ്യത്തെ ഏറ്റവും പഴയ തുറമുഖങ്ങളിലൊന്നായ യാംബുവിലെ വിനോദമേഖലയെ സമ്പുഷ്ടമാക്കുന്നതിന് പുതിയ വികസന പദ്ധതി ഏറെ സഹായിക്കുമെന്ന് വിലയിരുത്തുന്നു. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ‘നൗറസ് ദ്വീപ്’ ഇതിനകം മാറിയിട്ടുണ്ട്. 2,32,800 സ്ക്വയർ മീറ്ററിൽ നിർമിച്ച ദ്വീപിലേക്ക് സമുദ്രതീരത്തുനിന്ന് നീണ്ട മേൽപാലമുണ്ട്. ഇതിലൂടെ വാഹനങ്ങൾ വഴി സഞ്ചാരികൾക്ക് അവിടെ എത്താം.
ദ്വീപിൽ വിശാലമായ വാഹന പാർക്കിങ് ഏരിയയും വിശ്രമ ഇടങ്ങളും കടലോര ഇരിപ്പിടങ്ങളും കൊച്ചുപാർക്കുകളും ഒരുക്കിയിട്ടുണ്ട്. മുകളിൽനിന്നുള്ള കാഴ്ചയിൽ സാഗര നീലിമയിലേക്ക് ഉതിർന്നുവീഴുന്ന ഒരു ജലകണം പോലെയാണ് ഈ കൃത്രിമ ദ്വീപിന്റെ ആകൃതി. സഞ്ചാരികൾക്ക് വിസ്മയം പകരുന്ന കാഴ്ചകളാണുള്ളത്. വൈകുന്നേരങ്ങളിൽ സകുടുംബം സ്വദേശികളും വിദേശികളും ഇവിടെ എത്തുന്നുണ്ട്.
കുടുംബത്തിന് ഒരുമിച്ചിരിക്കാൻ പറ്റുന്ന തണൽ കൂടാരങ്ങൾ, പ്രാർഥനാ ഇടങ്ങൾ, വൃത്തിയുള്ള ടോയിലറ്റ് സംവിധാനങ്ങൾ എന്നിവ ഇവിടെയും ഒരുക്കിയിട്ടുണ്ട്. പുതിയ വിനോദ കേന്ദ്രത്തിന്റെ പണി പൂർത്തിയാകുമ്പോൾ സന്ദർശകരുടെ വർധിച്ച സാന്നിധ്യം ഇവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.