![aravind venugopal aravind venugopal](https://www.madhyamam.com/h-upload/2022/06/02/1590999-aravind-venugopal-shares-memories-of-school-days.webp)
അരവിന്ദിന്റെ 'വേണുനാദം'
text_fieldsശബ്ദമാധുരിയിൽ മികച്ചതാര് എന്നുചോദിച്ചാൽ മലയാള സംഗീതാസ്വാദകർ ഒരു തർക്കവുംകൂടാതെ സമ്മതിക്കുന്ന പേരാകും ജി. വേണുഗോപാലിന്റേത്. ആ ശബ്ദമാധുരി അതുപോലെ പകർന്നുകിട്ടിയിരിക്കുന്നു മകൻ അരവിന്ദ് വേണുഗോപാലിനും. ഒരുപിടി സുന്ദര ഗാനങ്ങളുമായി ഇന്ന് മലയാളികളുടെ മനസ്സിൽ തന്റേതായ ഇടം കണ്ടെത്തിയ അരവിന്ദ് കൂട്ടുകാരുമായി തന്റെ സ്കൂൾ അനുഭവങ്ങളും സംഗീതയാത്രയും പങ്കുവെക്കുന്നു...
മൂന്ന് സ്കൂളുകളിലായിട്ടായിരുന്നു എന്റെ പഠനം. എൽ.കെ.ജി മുതൽ ആറാംക്ലാസ് വരെ ചെന്നൈയിൽ മൈലാപ്പൂരുള്ള സ്കൂളിൽ. അതുകഴിഞ്ഞാണ് തിരുവനന്തപുരത്തേക്ക് വരുന്നത്. അതുകൊണ്ട് ഒരുസമയത്ത് മലയാളത്തിനേക്കാളേറെ ഞാൻ സംസാരിച്ചിരുന്നതും സംസാരിക്കാൻ കൂടുതൽ കഴിഞ്ഞിരുന്നതും തമിഴ് ആയിരുന്നു. കേരളത്തിലെത്തിയപ്പോൾ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും കുഴപ്പമില്ലാതെ മലയാളം പഠിച്ചെടുത്തു. മലയാളം അച്ഛന്റെയത്ര എനിക്ക് സംസാരിക്കാനും പാടാനും പറ്റില്ല. ഉച്ചാരണവും പ്രശ്നമാണ്. അതുകൊണ്ട് ഞാൻ റെക്കോഡിങ് സമയത്തെല്ലാം അതാണ് കൂടുതൽ ശ്രദ്ധിക്കാറ്. കൂടുതൽ പാട്ടുകേൾക്കുക എന്നതാണ് ഉച്ചാരണം ശരിയാക്കാൻ ചെയ്യുക. അതുതന്നെയാണ് നന്നാക്കാനുള്ള ഏറ്റവും നല്ല വഴിയും. അച്ഛന്റെ അതേ ശബ്ദമാണെനിക്ക് എന്ന് ഒരുപാടുപേർ പറഞ്ഞിട്ടുണ്ട്. അത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ്.
ഏഴു തൊട്ട് പത്താംക്ലാസ് വരെ ഭാരതീയ വിദ്യാഭവനിലായിരുന്നു പഠനം. പ്ലസ്ടു സെന്റ് തോമസിൽ. ഭവൻസിൽ പഠിച്ച കാലമാണ് സ്കൂൾ സമയത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത്. ഏറ്റവും കൂടുതൽ ഞാൻ ആസ്വദിച്ച സ്കൂൾ കാലം അതായിരുന്നു. ഇപ്പോഴും അവിടെ കൂടെപ്പഠിച്ച കൂട്ടുകാർതന്നെയാണ് ഇന്നും എന്റെ ക്ലോസ് ഫ്രൻഡ്സ് ഗ്യാങ്. ഏഴുമുതൽ 10 വരെയുള്ള കാലഘട്ടമാണ് എന്നെ ഞാനാക്കിയത് എന്നുതന്നെ പറയാം. കൂട്ടുകാർ ആറേഴു പേരുണ്ട്. എല്ലാവരും ഇപ്പോൾ പലപല സ്ഥലങ്ങളിലാണ്. വരുമ്പോൾ ഞങ്ങൾ തിരുവനന്തപുരത്ത് ഒത്തുകൂടും.
റാഗിങ്ങിൽ തുടങ്ങിയ പാട്ടുകൾ
സ്കൂൾ സമയത്ത് പാട്ടുപാടുന്നതൊന്നും ആലോചനയിൽ പോലുമുണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ കോളജ് പഠനകാലത്ത് റാഗിങ്ങിന്റെ ഭാഗമായാണ് ഞാൻ പാട്ടുപാടിത്തുടങ്ങുന്നത്. വേണുഗോപാലിന്റെ മകനാണ് എന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും അവിടത്തെ മലയാളി സീനിയേഴ്സ് വിളിച്ച് പാട്ടുപാടിക്കും. നന്നായി പാടുന്നുണ്ടല്ലോ എന്ന് എല്ലാവരും പറഞ്ഞു. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിഎസ്.സി ചെയ്തുകൊണ്ടിരിക്കുന്ന സമയം. ഞങ്ങൾക്ക് കോളജിൽ ഒരു ബാൻഡ് ഉണ്ടായിരുന്നു. അവിടെയാണ് പാടിത്തെളിയുന്നത്. ഇൻറർ കോളജ് മത്സരങ്ങൾക്കൊക്കെ പെങ്കടുത്തിരുന്നു. ബാൻഡിലെ ഒരാളുടെ വീട്ടിൽ പാട്ട് റെക്കോഡ് ചെയ്യാനുള്ള സംവിധാനവുമുണ്ടായിരുന്നു. ആ സമയത്താണ് എ.ആർ. റഹ്മാെൻറ സംഗീതത്തിൽ 'വിണ്ണൈ താണ്ടി വരുവായാ' എന്ന സിനിമ ഇറങ്ങുന്നത്. അതിലെ പാട്ടുകളൊക്കെ അത്രക്ക് പോപ്പുലർ ആയിരുന്നല്ലോ. അങ്ങനെ അതിലെ ഒരു പാട്ടിെൻറ ചില വരികൾ ഞാൻ പാടി റെക്കോഡ് ചെയ്തു, വെറുതെ ഒരു കവർ വേർഷൻ പോലെ. അത് അച്ഛന് അയച്ചുകൊടുത്തു. അച്ഛനത് നന്നായി ഇഷ്ടപ്പെട്ടു. എെൻറ റെക്കോഡ് ചെയ്ത ഒരു വോയ്സ് അച്ഛൻ ആദ്യമായിട്ടായിരുന്നു കേൾക്കുന്നത്.
പ്ലസ്ടുവിലെ ഡാൻസർ
സ്കൂൾ സമയത്ത് പഠനത്തിനപ്പുറം മറ്റ് ആക്ടിവിറ്റികളിലൊന്നും സജീവമായിരുന്നില്ല. പ്ലസ് ടു പഠിക്കുമ്പോൾ കുറച്ച് ഡാൻസ് എല്ലാം ഉണ്ടായിരുന്നു. പല ഡാൻസ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അതിനിടെ കാലിന് ചെറിയൊരു അപകടം പറ്റിയപ്പോൾ അതും നിർത്തി. സ്കൂളിലെ ഒരു ശരാശരിക്കാരനായിരുന്നു ഞാൻ. ടോപ്പറല്ല, മോശവുമല്ല. സ്കൂളിലെ അധ്യാപകരേക്കാളും ഞാൻ ട്യൂഷനുപോയിരുന്ന സ്ഥലത്തെ അധ്യാപകരോടായിരുന്നു കൂടുതൽ കമ്പനി. പ്ലസ്ടുവിൽ അക്കൗണ്ടൻസി പേപ്പറിൽ അൽപം മോശമായതുകൊണ്ട് അതിന് ട്യൂഷനുണ്ടായിരുന്നു. അവിടത്തെ ഉണ്ണികൃഷ്ണൻ സാറുമായി വിദ്യാർഥികളെല്ലാം നല്ല ക്ലോസ് ആയിരുന്നു. ഒരു കൂട്ടുകാരനെപ്പോലെയായിരുന്നു അദ്ദേഹം. ഇപ്പോഴും കോൺടാക്ട് ഉള്ള ഒരേയൊരു അധ്യാപകൻ ഉണ്ണി സാർ മാത്രമാണ്.
പാട്ടുകാരൻ
ഒരുപക്ഷേ സിനിമയിൽ എെൻറ പാട്ട് കൂടുതൽ കേട്ടിരിക്കുന്നത് സൺഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെയാവും, 'മഴപാടും കുളിരായി...' എന്ന പാട്ട്. നല്ല പ്രതികരണമുണ്ടായ പാട്ടായിരുന്നു അത്.
പ്രഫഷനലായി ഞാൻ സംഗീതം പഠിച്ചിട്ടില്ല. പാട്ട് പഠിക്കണം എന്നുണ്ട്, ക്ലാസിക്കലല്ല. ഞാനിപ്പോൾ വോയ്സ് സ്ട്രെങ്തനിങ് വ്യായാമം ചെയ്യുന്നുണ്ട്. അതിലൊക്കെയാണിപ്പോൾ കൂടുതൽ ശ്രദ്ധിക്കാറുള്ളത്. അല്ലാതെ ഒരു പ്രഫഷനൽ പഠനം ഇല്ല. സിനിമയിലിപ്പോ കുറെ പാട്ടുകൾ പാടി.
ഞാൻ പഠിച്ചത് സിനിമയും സംവിധാനവുമാണ്. മാസ്റ്റേഴ്സ് ഡിഗ്രി ചെയ്തത് ന്യൂയോർക്ക് ഫിലിം അക്കാദമിയിലായിരുന്നു, ലോസ് ആഞ്ജലസിൽ. എനിക്ക് താൽപര്യവും അതായിരുന്നു. ഡിഗ്രി ചെയ്തത് ബി.എസ്.സി വിഷ്വൽ കമ്യൂണിക്കേഷനിൽ. സ്പെഷലൈസേഷൻ സിനിമയിലും. പരസ്യങ്ങളുടെ ഒരുപാട് വർക്കുകൾ ചെയ്തു. അതിനുശേഷം അഞ്ജലി മേനോെൻറ 'കൂടെ' സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടറായി..
വീട്ടിലെ കൂട്ടുകൾ
ചെന്നൈയിൽ താമസിക്കുന്ന സമയത്ത് ബസ് സ്റ്റോപ് കുറച്ച് ദൂരെയായിരുന്നു. അച്ഛൻ ഓൾ ഇന്ത്യ റേഡിയോയിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അന്നെല്ലാം അച്ഛനായിരുന്നു എന്നെ ബസ് കയറ്റാൻ വന്നിരുന്നത്. അവിടെ വിട്ടിട്ട് ജോലിക്കുപോകും; തിരിച്ചുവരുമ്പോൾ വീട്ടിലേക്കും കൂട്ടും. വീട്ടിൽ ഞാനും അച്ഛനും അമ്മയും അനിയത്തിയുമാണുള്ളത്. എല്ലാവരും നല്ല ക്ലോസ് കമ്പനിയായതുകൊണ്ട് വീട്ടിൽ എപ്പോഴും സന്തോഷംതന്നെ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.