ഇലോൺ മസ്ക് എന്ന ബിഗ് ബ്ലാസ്റ്റർ
അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് വിജയിച്ചപ്പോൾ ട്രംപ് തന്റെ ഉപദേശകരിലൊരാളായി നിയമിച്ചത് ഇലോൺ മസ്കിനെയാണ്. യഥാർഥത്തിൽ, ഇൗ സാേങ്കതിക യുഗത്തിൽ അധികാരം കൈയാളുന്നത് ആരാണ്? ട്രംപിനെപ്പോലും നയിക്കാൻ കഴിയുന്ന വിധത്തിൽ നവമാധ്യമ കാലം മാറിയോ? കച്ചവടത്തിലും ബഹിരാകാശ ഗവേഷണത്തിലും സമൂഹമാധ്യമ സംരംഭങ്ങളിലും രാഷ്ട്രീയത്തിലുമെല്ലാം ഇലോൺ മസ്ക് പയറ്റുന്ന ‘ബ്ലാസ്റ്റർ’ ഗെയിം എന്താണ്? 2024 ഡിസംബർ നാല്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയെ സംബന്ധിച്ച സുപ്രധാനമായൊരു വാർത്ത അന്ന് പുറത്തുവന്നു. നാസയുടെ പുതിയ അഡ്മിനിസ്ട്രേറ്ററെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ് വാർത്ത. നാസയുടെ...
Your Subscription Supports Independent Journalism
View Plansഅമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് വിജയിച്ചപ്പോൾ ട്രംപ് തന്റെ ഉപദേശകരിലൊരാളായി നിയമിച്ചത് ഇലോൺ മസ്കിനെയാണ്. യഥാർഥത്തിൽ, ഇൗ സാേങ്കതിക യുഗത്തിൽ അധികാരം കൈയാളുന്നത് ആരാണ്? ട്രംപിനെപ്പോലും നയിക്കാൻ കഴിയുന്ന വിധത്തിൽ നവമാധ്യമ കാലം മാറിയോ? കച്ചവടത്തിലും ബഹിരാകാശ ഗവേഷണത്തിലും സമൂഹമാധ്യമ സംരംഭങ്ങളിലും രാഷ്ട്രീയത്തിലുമെല്ലാം ഇലോൺ മസ്ക് പയറ്റുന്ന ‘ബ്ലാസ്റ്റർ’ ഗെയിം എന്താണ്?
2024 ഡിസംബർ നാല്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയെ സംബന്ധിച്ച സുപ്രധാനമായൊരു വാർത്ത അന്ന് പുറത്തുവന്നു. നാസയുടെ പുതിയ അഡ്മിനിസ്ട്രേറ്ററെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ് വാർത്ത. നാസയുടെ തലവനാണ് അഡ്മിനിസ്ട്രേറ്റർ; നമുക്ക് ഐ.എസ്.ആർ.ഒ ചെയർമാൻ എന്നൊക്കെ പറയുംപോലെ. ഒരേസമയം ഗവേഷണ മേഖലയിലും ഭരണമേഖലയിലും കഴിവും പരിചയവും ആവശ്യമായ ജോലിയാണ് അഡ്മിനിസ്ട്രേറ്ററുടേത്. നാസയുടെ ആദ്യത്തെ അഡ്മിനിസ്ട്രേറ്റർ കെയ്ത്ത് ഗ്ലെന്നൻ ആയിരുന്നു. രണ്ടാം ലോകയുദ്ധ കാലത്ത് അമേരിക്കൻ വ്യോമസേനക്കായി ഗവേഷണ മേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകിയ ഗ്ലെന്നൻ സെനറ്റിലും അംഗമായിരുന്നു.
ജെയിംസ് വെബ്, തോമസ് പെയ്ൻ, ജെയിംസ് ഫ്ലെച്ചർ, ജെയിംസ് ബെഗ്സ് തുടങ്ങിയ അദ്ദേഹത്തിന്റെ പിൻഗാമികളും അതേവഴിയിൽ സഞ്ചരിച്ചവരാണ്. നിലവിലെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസന്റെ കാര്യവും അതുതന്നെ. മൂന്ന് പതിറ്റാണ്ടോളമായി അദ്ദേഹം സെനറ്റിലുണ്ട്. അമേരിക്കൻ പ്രസിഡന്റാണ് അഡ്മിനിസ്ട്രേറ്ററെ നാമനിർദേശം ചെയ്യുക. ശേഷം, സെനറ്റിന്റെ അംഗീകാരം വാങ്ങുകയാണ് ചെയ്യേണ്ടത്. ബിൽ നെൽസന്റെ പിൻഗാമിയായി ട്രംപ് പ്രഖ്യാപിച്ചത് പൈലറ്റും സംരംഭകനുമൊക്കെയായ ജറീദ് ഐസക് മാൻ എന്നയാളെ ആയിരുന്നു!
ആരാണ് ഈ ഐസക് മാൻ എന്നറിയാമോ? 2024 സെപ്റ്റംബറിലെ കണക്കുകളനുസരിച്ച് ഏതാണ്ട് 190 കോടി ഡോളറിന്റെ ആസ്തിയുള്ള അമേരിക്കയിലെ ഒരു മുതലാളിയാണിയാൾ. പത്തു പതിനഞ്ച് വർഷം മുമ്പ്, എയർക്രാഫ്റ്റ് ലൈസൻസ് സ്വന്തമാക്കിയ ഇദ്ദേഹം പിന്നീട് അമേരിക്കയിലെ പല എയർഷോകളിലും താരമായി. അതോടൊപ്പം, ബിസിനസ് സാമ്രാജ്യം വളർന്നതോടെ രാജ്യത്തെ യുവകോടീശ്വരന്മാരുടെ പട്ടികയിലും ഇടംപിടിച്ചു. കക്ഷി 12ാം ക്ലാസോടെ പഠനം ഉപേക്ഷിച്ചതാണ്; പിന്നീട്, ഏതോ സ്വകാര്യ സർവകലാശാലയിൽനിന്നാണ് ബിരുദമൊക്കെ നേടിയത്.
ബഹിരാകാശ ഗവേഷണ മേഖലയിൽ ആകെയുള്ള പരിചയം, രണ്ട് ദിവസം ബഹിരാകാശ യാത്ര നടത്തിയതാണ്; അതും സ്വന്തം ചെലവിൽ. 2021ൽ, ഇലോൺ മസ്കിന്റെ സ്വകാര്യ സ്പേസ് കമ്പനിയായ സ്പേസ് എക്സ് പണം വാങ്ങി ചിലയാളുകളെ രണ്ട് ദിവസത്തേക്ക് ബഹിരാകാശത്തെത്തിച്ചിരുന്നു. ആ സംഘത്തിന്റെ ‘തലവനാ’യിരുന്നു ഐസക് മാൻ. മസ്കുമായി അന്നു തുടങ്ങിയ സൗഹൃദമാണിപ്പോൾ നാസയുടെ അഡ്മിനിസ്ട്രേറ്റർ പദവിയിലെത്തിച്ചിരിക്കുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷേ, അതാണ് സത്യം.
ട്രംപ് ഒരിക്കൽകൂടി അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് വിജയിച്ചപ്പോൾ, അദ്ദേഹം ഉപദേശകരിലൊരാളായി നിയമിച്ചത് മസ്കിനെയായിരുന്നു. അതുവരെയും ഭരണതലത്തിൽ ഒരു തരത്തിലും പരിചയമില്ലാത്ത മസ്ക് പെട്ടെന്നൊരു നാൾ ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ ഉപദേഷ്ടാവായി മാറുക എന്നത് അത്ഭുതകരം എന്നതിനപ്പുറം കടുത്ത വിരോധാഭാസമായിട്ടാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ അത്ഭുതത്തിന് വകയില്ല. മസ്കിന് ട്രംപുമായുള്ള സൗഹൃദത്തിന്റെയും കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം അമേരിക്കൻ രാഷ്ട്രീയത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളുടെയും ചരിത്രമറിയുന്നവർക്ക് അതൊരു സ്വാഭാവിക നിയമനം മാത്രമാണ്.
അതുകൊണ്ടുതന്നെ, ‘ഉപദേഷ്ടാവ്’ നാസയുടെ തലപ്പത്തേക്ക് തന്റെ ബിസിനസ് സുഹൃത്തിനെ നിർദേശിച്ചതിലും അസ്വാഭാവികതയില്ല. അല്ലെങ്കിലും കുറച്ചുകാലമായി നാസയെ നിയന്ത്രിക്കുന്നത് മസ്കും അദ്ദേഹത്തിന്റെ സ്പേസ് എക്സ് കമ്പനിയുമാണെന്ന് ആർക്കാണറിയാത്തത്. ചെലവു ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നാസ പലപ്പോഴും സ്വകാര്യ ഗവേഷണ ഏജൻസികളെ ആശ്രയിക്കാറുണ്ട്. അടുത്തകാലത്തായി നടന്ന ഉപഗ്രഹ വിക്ഷേപണങ്ങളെല്ലാം തന്നെ നാസയുടെ സ്വന്തം റോക്കറ്റുകളിലായിരുന്നില്ല. നാസയുടെ ഒറിയൺ, അറ്റ്ലസ് തുടങ്ങിയ റോക്കറ്റുകളെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. പകരം, വിവിധ സ്വകാര്യ ഏജൻസികൾ വികസിപ്പിച്ച, അവരുടെ സാങ്കേതിക വിദ്യയുടെ പിൻബലത്തിലാണ് നാസയുടെ പ്രവർത്തനം.
അതൊരു വലിയ മാർക്കറ്റായി പരിണമിച്ചിട്ടുണ്ട്. ആ വിപണിയുടെ നിയന്ത്രണമിപ്പോൾ സ്പേസ് എക്സിനാണ്. ‘സ്പേസ് എക്സ്’ എന്ന സംരംഭത്തിന് തുടക്കമിട്ടപ്പോൾ മസ്കിനെ പരിഹസിച്ചവരുണ്ട്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും നിയന്ത്രിക്കുന്ന ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ മസ്കിനെന്ത് കാര്യം? മസ്കിന്റെ റോക്കറ്റും പേടകവുമുപയോഗിച്ച് ആരെങ്കിലും ഭൂമി വിട്ടുപോകുമോ? പക്ഷേ, അതായിരുന്നു യാഥാർഥ്യമെന്ന് കാലം തെളിയിച്ചു. സാമ്പത്തിക പ്രതിസന്ധിയും മറ്റും കാരണം, ലോകത്തെ മിക്ക സർക്കാറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള ഫണ്ട് കുറച്ചു; ഒറ്റക്കുള്ള ഗവേഷണ പരിപാടികളേക്കാൾ, പരമാവധി രാജ്യങ്ങളുടെ കൂട്ടായ്മയിൽ പര്യവേക്ഷണങ്ങൾ നടത്തുക എന്ന നയം വന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കൊക്കെയുള്ള യാത്ര അപ്രകാരമായി. പേടകമയക്കാൻ പുതിയ റോക്കറ്റുകൾ നിർമിക്കേണ്ടതില്ലെന്ന് നാസയടക്കം തീരുമാനിച്ചു. അവിടെയാണ് മസ്ക് തന്റെ ‘ഫാൽക്കൺ’ റോക്കറ്റുകൾ അവതരിപ്പിച്ച് സ്പേസ് വിപണിയിൽ പ്രവേശിച്ചത്. പതിയെ അയാൾ ആ മേഖല കൈയടക്കി. ഇപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്നതും തരാതരംപോലെ അവർക്കുള്ള സാധനസാമഗ്രികൾ എത്തിക്കുന്നതുമെല്ലാം മസ്കിന്റെ ‘ഫാൽക്കണി’ലാണ്. മസ്ക് ഒരു ബഹിരാകാശ ബന്ദ് പ്രഖ്യാപിച്ചാൽ തീരും ഇപ്പോൾ നാസയുടെ സർവ പര്യവേക്ഷണവും. അപ്പോൾ ഐസക്മാന്റെ നിയമനത്തിൽ അത്ഭുതമെന്തിരിക്കുന്നു?
അമേരിക്കയെ വൻശക്തി രാഷ്ട്രമാക്കി നിലനിർത്തുന്നതിൽ നാസക്ക് വലിയ പങ്കാണുള്ളത്. ശീതസമരകാലത്ത് പല ഘട്ടത്തിലും സോവിയറ്റ് യൂനിയനെ ‘തോൽപിച്ചു’ കളഞ്ഞത് നാസയുടെ ഇടപെടലുകളായിരുന്നു. മനുഷ്യന്റെ ചാന്ദ്രയാത്രയും ബഹിരാകാശ നിലയം സ്ഥാപിച്ചതും ചൊവ്വയിലേക്ക് ഉപഗ്രഹ വിക്ഷേപണം നടത്തിയതുമെല്ലാം ശീതസമരത്തിന്റെ ഭാഗമായുള്ള ‘ബഹിരാകാശ യുദ്ധ’ത്തിന്റെ പേരിലായിരുന്നുവല്ലോ. ആ യാത്രകൾ ബഹിരാകാശ പര്യവേക്ഷണത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും ശാസ്ത്രലോകത്തിന് വലിയ നേട്ടങ്ങളുമുണ്ടാക്കി. ഇക്കാരണങ്ങൾകൊണ്ടെല്ലാം, നാസയുടെ നയവും പ്രവർത്തനങ്ങളുമെല്ലാം അമേരിക്കയുടെ രാഷ്ട്രീയത്തിലും ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങളിലുമെല്ലാം അതിനിർണായകമാണ്.
അത്തരത്തിലുള്ള നയരൂപവത്കരണത്തിന്റെ മുന്നിൽ നിൽക്കേണ്ടയാളാണ് അതിന്റെ അഡ്മിനിസ്ട്രേറ്റർ. അയാളൊരു സ്കൂൾ ഡ്രോപ് ഔട്ട് ആണെന്നത് നാസയുടെ ഭാവിയെക്കുറിച്ചുകൂടിയുള്ള ചില സൂചനകൾ നൽകുന്നുണ്ട്. അതല്ലെങ്കിലും നാസ ഇപ്പോൾ അൽപം ക്ഷീണത്തിലാണ്. അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കുന്ന ആർട്ടെമിസ് ദൗത്യം പാതിവഴിയിലാണ്. 2026ഓടെ മനുഷ്യൻ ഒരിക്കൽകൂടി ചന്ദ്രനിലെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, ഇനിയും മൂന്നോ നാലോ വർഷം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. മറുവശത്താകട്ടെ, ചൈന ഇക്കാര്യത്തിൽ ഒരുപാട് മുേന്നാട്ടുപോയി. ഒരുപക്ഷേ, ആർട്ടെമിസിന് മുന്നേ ചൈനയുടെ വാഹനത്തിൽ മനുഷ്യൻ ചന്ദ്രനിലെത്താൻപോലും സാധ്യതയുണ്ട്.
ബഹിരാകാശ ഗവേഷണത്തിൽ നാസക്ക് അപ്രമാദിത്വം നേടിക്കൊടുത്തിരുന്ന മറ്റൊരു കാര്യം അവർക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻമേലുള്ള (ഐ.എസ്.എസ്) നിയന്ത്രണമായിരുന്നു. ഐ.എസ്.എസിന്റെ പ്രവർത്തന കാലാവധിയും ഈ പതിറ്റാണ്ടോടെ തീരാൻ പോകുന്നു. ചൈനയാകട്ടെ, സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിച്ചിരിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ശീതസമരകാലത്ത് നാസ-സോവിയറ്റ് പോരാട്ടമായിരുന്നുവെങ്കിൽ സ്പേസ് റേസ് ഇപ്പോൾ നാസയും ചൈനയും തമ്മിലാണ്. ആ മത്സരത്തിലാകട്ടെ, ചൈന മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഈ ഘട്ടത്തിൽ നാസ കൂടുതൽ ശക്തവും വ്യവസ്ഥാപിതവുമായ രീതി ആവിഷ്കരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗവേഷക ലോകത്തെ ഞെട്ടിച്ചുകൊണ്ടാണിപ്പോൾ ഐസക് മാന്റെ നിയമനം. മറ്റൊരർഥത്തിൽ, ഇലോൺ മസ്ക് എന്ന ബില്യെനയർ പറയുന്നതാണിനിയങ്ങോട്ട് നാസയുടെ നയം. അമേരിക്കൻ ഭരണത്തിലും രാഷ്ട്രീയത്തിലും അയാൾ എത്രമേൽ പിടിമുറുക്കി എന്നതിന് ഇതിൽപരമൊരു ഉദാഹരണം ആവശ്യമുണ്ടോ? ഇത്രയും കാലം മസ്കിന്റെ റോക്കറ്റുകൾ മാത്രമായിരുന്നു നാസയുടെ ഭാഗമെങ്കിൽ ഇനിയങ്ങോട്ട് നാസയേത്, സ്പേസ് എക്സ് ഏത് എന്ന് തിരിച്ചറിയാനാകാത്ത വിധം അമേരിക്കയുടെ ബഹിരാകാശ ഗവേഷണത്തെ അത്രമേൽ വിദഗ്ധമായി മസ്ക് ഹൈജാക്ക് ചെയ്തിരിക്കുന്നു. നോക്കൂ, ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തോടെയുള്ള അതിതീവ്ര ദേശീയതയുടെ വക്താവാണ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും. അവർക്കുപോലുമിപ്പോൾ, ‘മസ്ക് ഫസ്റ്റ്’ എന്ന നിലയിലേക്ക് മാറേണ്ടിവന്നിരിക്കുന്നു. വരാനിരിക്കുന്ന നാല് വർഷം അമേരിക്കൻ രാഷ്ട്രീയവും ഭരണവും മസ്ക് നിയന്ത്രിക്കുമെന്നുതന്നെ കരുതാം.
അധിനിവേശം തുടങ്ങിയത് ‘ബ്ലാസ്റ്റി’ലൂടെ
2017ൽ പുറത്തിറങ്ങിയ മസ്കിന്റെ ജീവചരിത്രം (ഇലോൺ മസ്ക്: ടെസ്‍ല, സ്പേസ് എക്സ് ആൻഡ് അദർ ക്വസ്റ്റ് ഫോർ എ ഫന്റാസ്റ്റിക് ഫ്യൂച്ചർ) ഇന്ന് പലരും നിരന്തരമായി മോട്ടിവേഷൻ ക്ലാസുകളിൽ പരാമർശിക്കുന്നതായി കണ്ടിട്ടുണ്ട്. ആഷ്ലി വാൻകെയുടെ ആ രചന ഒരർഥത്തിൽ ഏതൊരു മനുഷ്യനെയും പ്രചോദിപ്പിക്കുന്ന ജീവചരിത്രമാണെന്നതിൽ സംശയമില്ല. അതിൽ മസ്കിന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നുണ്ട്. അക്കൂട്ടത്തിൽ ഏതാണ്ട് 40 വർഷം മുമ്പ് നടന്ന ഒരു സംഭവവും. ഒരു സോഫ്റ്റ്വെയർ കച്ചവടത്തിന്റെ കൂടി കഥയാണത്. ഇന്ന് കാണുന്ന മസ്ക് ‘ജനിച്ച’ കഥ.
മസ്കിന്റെ ജനനം (1971) ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണെന്നറിയാമല്ലോ. സംഭവം നടക്കുന്നത് 1983ലാണ്. കമ്പ്യൂട്ടറും ഇന്റർനെറ്റുമൊന്നും അത്ര പരിചിതമല്ലാത്ത കാലം. പക്ഷേ, ധനിക കുടുംബത്തിൽ പിറന്ന മസ്കിന് വീട്ടിൽതന്നെ ഇതൊക്കെ ലഭ്യമായിരുന്നു. അത്തരം യന്ത്രങ്ങളിൽ അതീവ തൽപരനായിരുന്ന ആ 12 വയസ്സുകാരൻ വിഡിയോ ഗെയിമുകളിൽ ആകൃഷ്ടനായി; അത്തരം ‘കളികൾ’ സ്വന്തമായി തയാറാക്കാൻ ‘ബേസിക്’ എന്ന കമ്പ്യൂട്ടർ ഭാഷ സ്വന്തമായി പഠിച്ചു. പഠിച്ചു പഠിച്ചു അയാൾ സ്വന്തമായി ഒരു വിഡിയോ ഗെയിമിന്റെ പ്രോഗ്രാമിങ്ങും ചെയ്തുനോക്കി. കമ്പ്യൂട്ടറിൽ അത് പ്രവർത്തിപ്പിച്ചു നോക്കിയപ്പോൾ കുഴപ്പമില്ലാതെ പോകുന്നുമുണ്ട്.
സക്സസ് എന്നു വേണമെങ്കിൽ പറയാം. അന്ന് അമേരിക്കയിൽനിന്നും പുറത്തിറങ്ങിയിരുന്ന ‘പിസി ആൻഡ് ഓഫിസ് ടെക്നോളജി’ എന്ന മാസികയിലേക്ക് ആ പ്രോഗ്രാം അയാൾ പ്രസിദ്ധീകരണത്തിനായി അയച്ചുകൊടുത്തു. പ്രോഗ്രാം കണ്ട് പ്രസാധകർ ശരിക്കും ഞെട്ടി. ആ പ്രോഗ്രാം 500 ഡോളർ നൽകി അവർ മസ്കിൽനിന്ന് വിലയ്ക്കുവാങ്ങി. മസ്കിന്റെ ആദ്യത്തെ ബിസിനസ്. ആ കച്ചവടം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ മസ്ക് ഭൂമിയിലും ആകാശത്തും തന്റെ കച്ചവടങ്ങൾ പൊടിപൊടിക്കുകയാണ്.
അന്നത്തെ ആ വിഡിയോ ഗെയിമിന് മസ്ക് നൽകിയ പേര് ‘ബ്ലാസ്റ്റർ’ എന്നായിരുന്നു. ആ ഗെയിമിന് ഇന്നത്തെ മസ്കുമായുള്ള സാമ്യം യാദൃച്ഛികമാകാം. കളിയിങ്ങനെയാണ്: കളിക്കുന്നയാൾ ഒരു ശൂന്യാകാശ സഞ്ചാരിയാണ്. ഒട്ടേറെ പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റിവേണം, ഏകാന്തമായ ആ ഗഗനയാത്ര തുടരാൻ. പേടകത്തിനുനേരെ ഹൈഡ്രജൻ ബോംബുമായി വരുന്ന അന്യഗ്രഹ ജീവികളെ നേരിടണം; അതിനിടയിൽ ഛിന്നഗ്രഹങ്ങൾ വന്നു പതിക്കാനും സാധ്യതയുണ്ട്; വാൽനക്ഷത്ര വർഷങ്ങളെയും യാത്രികൻ ഭയക്കണം. സർവശത്രുക്കളെയും തകർക്കുക എന്നതാണ് യാത്രികന്റെ ലക്ഷ്യം. ഇങ്ങനെ മുന്നിൽ വരുന്ന എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റിയും തകർത്തുകളഞ്ഞും (ബ്ലാസ്റ്റ്) ലക്ഷ്യം കൈവരിക്കുന്നവൻ കളിയിൽ വിജയിക്കും.
കച്ചവടത്തിലും ബഹിരാകാശ ഗവേഷണത്തിലും സമൂഹമാധ്യമ സംരംഭങ്ങളിലും രാഷ്ട്രീയത്തിലുമെല്ലാം ഇതേ ‘ബ്ലാസ്റ്റർ’ ഗെയിം തന്നെയാണ് മസ്ക് പയറ്റിക്കൊണ്ടിരിക്കുന്നത്. നാസയുടെ കാര്യത്തിൽ ഈ ബ്ലാസ്റ്റിങ് ഏതാണ്ട് പൂർണമായി എന്നുപറയാം. മറ്റു മേഖലയിലും കാര്യങ്ങൾ സമാനമാണ്. അത് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ കൂടുതൽ വെളിപ്പെട്ടുവെന്നു മാത്രം. മുന്നൊരുക്കങ്ങൾ നേരത്തേതന്നെ തുടങ്ങിയിരുന്നുവെന്നുവേണം കരുതാൻ. ഒരൊറ്റ ഉദാഹരണം മാത്രം എടുക്കാം. 2022 മേയ് മാസത്തിലാണ് അദ്ദേഹം ട്വിറ്റർ (ഇപ്പോൾ എക്സ്) ഏറ്റെടുക്കുന്നത്. മസ്കിന്റെ മറ്റു ബിസിനസുകളുമായി താരതമ്യംചെയ്യുമ്പോൾ ആർക്കും അത്ഭുതംതോന്നും ഈ ഏറ്റെടുക്കൽ.
കാലിഫോർണിയയിലെ സ്റ്റാൻഡ്ഫോഡിൽ പിഎച്ച്.ഡി പഠനം പാതിവഴിയിലുപേക്ഷിച്ചായിരുന്നു മസ്ക് പൂർണസമയ കച്ചവടത്തിലേക്ക് ഇറങ്ങിയത്. ‘സിപ് 2’ എന്ന ചെറിയൊരു സോഫ്റ്റ്വെയർ സംരംഭമായിരുന്നു ആദ്യം. പത്രമാധ്യമങ്ങൾ അടക്കമുള്ള പ്രസാധന സ്ഥാപനങ്ങൾക്ക് ഇന്റർനെറ്റ് സിറ്റി ഗൈഡ് തയാറാക്കിക്കൊടുക്കുന്ന സോഫ്റ്റ്വെയർ ആയിരുന്നു അത്. ‘ന്യൂയോർക് ടൈംസും’ ‘ഷികാഗോ ട്രിബ്യൂണു’മെല്ലാം സിപ് 2വിന്റെ സോഫ്റ്റ് വെയർ വാങ്ങിയതോടെ പരിപാടി വിജയിച്ചു. അതോടെ, അത് 30 കോടി ഡോളറിന് ‘കൊംപാക്’ എന്ന സ്ഥാപനത്തിന് മറിച്ചുവിറ്റു. ആ വർഷംതന്നെ ‘എക്സ്കോം’ എന്ന പേരിൽ സാമ്പത്തിക സേവന സോഫ്റ്റ്വെയർ കമ്പനി ആരംഭിച്ചു. അതും വിജയിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു കമ്പനിയുമായി ലയിച്ച് വിഖ്യാതമായ ‘പേ പാൽ’ സ്ഥാപിച്ചു. ഇങ്ങനെ വാങ്ങിയും വിറ്റും 2002ലെത്തിയപ്പോൾ പോക്കറ്റിൽ വീണത് 150 കോടി ഡോളർ! ഇതിനുശേഷമാണ് സ്പേസ് എക്സും ടെസ്‍ലയും സോളാർ സിറ്റിയുമൊക്കെ വരുന്നത്. 2022ലെ കണക്കനുസരിച്ച്, 16,000 കോടി ഡോളറാണ് സമ്പാദ്യം. ഇതിനിടയിലാണ് അദ്ദേഹം ട്വിറ്റർ കിളിയെ പിടിക്കാൻ പോയത്. നോക്കുമ്പോൾ കാര്യമായ വരുമാനത്തിന് സ്കോപ്പില്ല. ആകെ 25 കോടിയിൽ താഴെ മാത്രമാണ് ഉപയോക്താക്കൾ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഒക്കെ വെച്ചുനോക്കുമ്പോൾ ഇത് ചെറിയ സംഖ്യയാണ്. പക്ഷേ, മറ്റൊന്നുണ്ട്; ട്വിറ്ററിൽ വിഹരിക്കുന്നവരെല്ലാം സമൂഹത്തിൽ ഉന്നത തലങ്ങളിൽ വിരാജിക്കുന്നവരാണ്. രാഷ്ട്രീയ-സാമൂഹിക വി.ഐ.പികൾ. ഒരു ചെറിയ ട്വീറ്റിനുപോലും വലിയ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയും.
അത് സക്കർബർഗിന്റെ ഫേസ്ബുക്കിനും ഇൻസ്റ്റക്കുമില്ല. ട്വിറ്ററിന്റെ ആ ചലനവേഗത്തിലായിരുന്നു മസ്കിന്റെ കണ്ണ് എന്ന് ഇപ്പോൾ വ്യക്തം. ചെറിയ പണം മുടക്കി അയാൾ സത്യത്തിൽ നിയന്ത്രിച്ചത് അമേരിക്കൻ രാഷ്ട്രീയം തന്നെയായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. അവിടംകൊണ്ടും അവസാനിക്കാതെ അയാളിപ്പോൾ യൂറോപ്യൻ രാഷ്ട്രീയത്തിൽ പ്രതിലോമകരമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. അടുത്തിടെ, ‘ദി ഗാർഡിയൻ’ ദിനപത്രം അവരുടെ എക്സ് അക്കൗണ്ട് ഇക്കാരണത്താൽ പിൻവലിച്ചത് വലിയ വാർത്തയായിരുന്നു.
യൂറോപ്പിലേക്ക് കടന്നുകയറുമ്പോൾ
ഭൂഗോള രാഷ്ട്രീയഭൂപടം ഒന്നാകെ വലത്തേക്ക് മാറിയ കാലമാണിത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കാര്യംതന്നെ എടുക്കുക. കഴിഞ്ഞ പത്തു വർഷത്തിലധികമായി രാജ്യവും അതിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ചുകൊണ്ടിരിക്കുന്നത് തീവ്ര വലതുപക്ഷത്തിന്റെ വക്താക്കളാണ്. ജനാധിപത്യത്തിന്റെ സങ്കേതങ്ങളും സൗകര്യങ്ങളുമുപയോഗിച്ചാണ് ഈ രാഷ്ട്രീയമാറ്റമെന്ന് കാണാതിരുന്നുകൂടാ. ലോകത്തെല്ലായിടത്തുമുണ്ട് ഈ പ്രതിഭാസം. യൂറോപ്പിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനംചെയ്താൽ ഇക്കാര്യം എളുപ്പത്തിൽ ബോധ്യപ്പെടും. കുടിയേറ്റ വിരുദ്ധതയും ഇസ്ലാമോഫോബിയയും മുഖമുദ്രയാക്കിയ ഏതാനും പാർട്ടികളുടെ നിയന്ത്രണത്തിലാണ് യൂറോപ് എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.
ജർമനിയിലെ ‘ആൾട്ടർനേറ്റിവ് ഫോർ ജർമനി’ (എ.എഫ്.ഡി), സ്വീഡനിലെ ഡെമോക്രാറ്റ്സ് (എസ്.ഡി), എസ്തോണിയയിലെ കൺസർവേറ്റിവ് പീപ്ൾസ് പാർട്ടി (ഇ.കെ.ആർ.ഇ), ഫിൻലൻഡിലെ ഫിൻസ് പാർട്ടി (എഫ്.പി), ഫ്രാൻസിലെ നാഷനൽ റാലി പാർട്ടി (ആർ.എൻ) തുടങ്ങിയ രാഷ്ട്രീയകക്ഷികൾ അതത് രാജ്യങ്ങളിലെയും യൂറോപ്യൻ യൂനിയന്റെയും പാർലമെന്റുകളിൽ ഇതിനകം സാന്നിധ്യമറിയിച്ചുകഴിഞ്ഞു. പലയിടങ്ങളിലും നേരിയ വോട്ടിനാണ് അവർക്ക് ഭരണം നഷ്ടമായത്. ഉദാഹരണമായി, 2020ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം നോക്കുക. മിതവാദിയായ ഇമ്മാനുവൽ മാക്രോൺ വിജയിച്ചുവെങ്കിലും എതിർസ്ഥാനാർഥി നാഷനൽ റാലിയുടെ ലീ പെൻ 42 ശതമാനം വോട്ട് നേടി.
2000ത്തിലാണ് ആദ്യമായി ഒരു തീവ്ര വലതുകക്ഷി യൂറോപ്പിൽ ഭരണകൂടത്തിന്റെ ഭാഗമാകുന്നത് –ഓസ്ട്രിയയിൽ. 2010 മുതൽ ഹംഗറിയിൽ ഭരണം നടത്തുന്നത് പ്രധാനമന്ത്രിയായ വിക്ടർ ഓർബന്റെ ഫിഡെസ് (Fiderz) ആണ്. 2023 അവസാനം ഇറ്റലിയിലും നവ നാസികൾ അധികാരത്തിൽവന്നു. അമേരിക്കൻ ഭൂഖണ്ഡങ്ങളിലും സമാനമാണ് അവസ്ഥ. ഒന്നര വർഷം മുമ്പ് അർജന്റീനയിൽ തീവ്ര വലതുപക്ഷം ഭരണത്തിലേറി. അമേരിക്കയിൽ ആദ്യമായി ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നപ്പോൾ ലോകരാഷ്ട്രീയത്തിലെ ഈ വലതുപക്ഷ ധാര കൂടുതൽ ശക്തവും പ്രത്യക്ഷവുമായി. കുടിയേറ്റ-ഇസ്ലാം വിരുദ്ധ നയങ്ങളും പല രാജ്യങ്ങളുടെയും ഔദ്യോഗിക പരിപാടിയായി മാറി. ട്രംപിന്റെ രണ്ടാംവരവിൽ ഈ പ്രതിഭാസം കൂടുതൽ ശക്തമായിരിക്കുകയാണ്.
2024 തെരഞ്ഞെടുപ്പ് വർഷംകൂടിയായിരുന്നുവല്ലോ. 80ൽപരം രാജ്യങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വിവിധ രാജ്യങ്ങളിലെ പാർലമെന്റ് തെരഞ്ഞെടുപ്പുകളും യൂറോപ്യൻ യൂനിയൻ തെരഞ്ഞെടുപ്പും നവനാസിപക്ഷത്തിന്റെ ജനാധിപത്യാധിനിവേശത്തിനാണ് വഴിതെളിച്ചത്. പലയിടത്തും ഹിറ്റ്ലർ. ജൂണിൽ നടന്ന യൂറോപ്യൻ യൂനിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അവർ നിർണായക ശക്തിയായി മാറി. 720 അംഗ പാർലമെന്റിന്റെ ഏകദേശം നാലിലൊന്നു പേർ നവനാസി പാർട്ടികളിൽനിന്നുള്ളവരാണ്. 10 വർഷത്തിനുള്ളിൽ കൂടുതൽ രാജ്യങ്ങൾ ഈ പ്രത്യയശാസ്ത്രം കൈയടക്കുമെന്നതിന്റെ ഏറ്റവും വലിയ സൂചനയായി ഈ തെരഞ്ഞെടുപ്പ് ഫലം കണക്കാക്കപ്പെടുന്നു. ഓസ്ട്രിയയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ഫ്രീഡം പാർട്ടിയാണ്. മുൻ നാസി നേതാക്കൾ രൂപംനൽകിയ പാർട്ടിയാണിത്.
പോർചുഗൽ, റുമേനിയ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും ഇക്കുറി തീവ്രവലതുപക്ഷ തരംഗം ആഞ്ഞടിച്ചു. ഒരുവേള, ആ രാജ്യങ്ങളുടെ ഭരണം ആർക്ക് എന്ന് തീരുമാനിക്കാനും നയങ്ങൾ രൂപപ്പെടുത്താനും കഴിയുംവിധം നിർണായക ശക്തിയായി അവർ പാർലമെന്റിലുണ്ടാകും. ജർമനിയിൽ സ്റ്റേറ്റ് തെരഞ്ഞെടുപ്പിലും തീവ്ര വലതുപക്ഷം വിജയസാന്നിധ്യമറിയിച്ചു. തീവ്ര വലതുപക്ഷത്തോടൊപ്പം പോപുലിസ്റ്റ് ആശയങ്ങളും ഇക്കുറി തെരഞ്ഞെടുപ്പിൽ കാര്യമായി പ്രതിഫലിച്ചിട്ടുണ്ട്. ഫ്രാൻസിലും ഓസ്ട്രിയയിലുമെല്ലാം ഇതുകൂടിയാണ് സംഭവിച്ചത്. തങ്ങളുടെ കുടിയേറ്റ വിരുദ്ധ നയങ്ങളെയെല്ലാം ഈ രാജ്യങ്ങളിലെ നവനാസികൾ അവതരിപ്പിച്ചത് ഇത്തരത്തിലാണ്. മുസ്ലിം കുടിയേറ്റക്കാർ രാജ്യത്ത് വരുന്നതോടെ പാരമ്പര്യ സംസ്കാരത്തെ അത് ബാധിക്കുമെന്നായിരുന്നു പ്രചാരണം.
യൂറോപ്പിലുണ്ടായ ഈ മാറ്റം യാദൃച്ഛികമല്ല. നവനാസി രാഷ്ട്രീയ പാർട്ടികളുടെ ആശയപ്രചാരണത്തിന് മസ്കിന്റെ ‘എക്സ്’ വഹിച്ച പങ്ക് ഇന്ന് എല്ലാവരും തുറന്നു സമ്മതിക്കും. ഇന്നിപ്പോൾ, യൂറോപ്പിലെ ജനാധിപത്യ പ്രസ്ഥാനങ്ങൾ അക്കാര്യം ചർച്ചചെയ്തുകൊണ്ടിരിക്കുന്നു. എങ്ങനെയൊക്കെയാണ് മസ്ക് യൂറോപ്യൻ രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നതെന്ന ചർച്ച അടുത്തിടെയായി സജീവമാണ്. കൃത്യമായും മേഖലയിലെ തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുടെ വക്താവായി മസ്ക് ചമയുന്ന ഒട്ടേറെ സന്ദർഭങ്ങൾ ഈയടുത്തകാലത്ത് വെളിപ്പെട്ടു. ജർമനിയിലെ എ.എഫ്.ഡി പാർട്ടിയെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. പശ്ചിമേഷ്യയിൽനിന്നും ഉത്തരാഫ്രിക്കയിൽനിന്നുമൊക്കെയുള്ള അഭയാർഥികളെ സ്വീകരിച്ചുവെന്നതായിരുന്നു അംഗല മെർകൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഈ പാർട്ടി കണ്ട കുഴപ്പം.
കുടിയേറ്റ വിരുദ്ധ നയങ്ങളിലൂടെ ജർമനിയെ ‘രക്ഷിച്ചെടുക്കാ’നുള്ള പ്രവർത്തന പദ്ധതികളാണ് അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിൽ എ.എഫ്.ഡി മുന്നോട്ടുവെക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ഒരുനിലക്കും കക്ഷിയല്ലാത്ത മസ്കും എക്സും പക്ഷേ, ഇപ്പോഴേ എ.എഫ്.ഡി പക്ഷത്ത് നിലയുറപ്പിച്ചുകഴിഞ്ഞു! ജർമനിക്ക് രക്ഷപ്പെടാനുള്ള ഏറ്റവും അവസാനത്തെ വഴിയാണ് എ.എഫ്.ഡി എന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. മസ്കിന്റെ വാക്കുകൾ ജർമൻ രാഷ്ട്രീയത്തിൽ ഓളംസൃഷ്ടിക്കുന്നുവെന്നും ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് അത് വലിയ തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നവരുണ്ട്. ബ്രിട്ടനിലാകട്ടെ, ലേബർ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ കെയ്ർ സ്റ്റാർമർക്കെതിരെ നിരന്തരം അപവാദ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ് മസ്ക്. ഫ്രാൻസിന്റെയും ഇറ്റലിയുടെയും രാഷ്ട്രീയഗോദകളിലും സമാനമായ ഇടപെടൽ കാണാം.
മസ്കിന്റെ നീക്കങ്ങളെ ഏറെ ജാഗ്രതയോടെയാണ് യൂറോപ്യൻ യൂനിയനും ചില രാജ്യങ്ങളും കാണുന്നത്. അതുകൊണ്ടുതന്നെ, മസ്കിന്റെ ‘എക്സി’ന് നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണവർ. പല മാധ്യമങ്ങളും ഇതിനകംതന്നെ ‘എക്സി’ൽനിന്ന് പിൻവാങ്ങി. യൂറോപ്പിൽ നാലിലൊന്ന് പേരും എക്സ് ഉപയോഗിക്കുന്നുണ്ടെന്ന് കണക്ക്. യൂറോപ്യൻ യൂനിയന്റെ ശക്തമായ ഇടപെടൽമൂലം (നിയമനിർമാണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നു) 50 ലക്ഷം ആളുകളെങ്കിലും എക്സ് ഒഴിവാക്കിയതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പക്ഷേ, ഈ നീക്കങ്ങളിലൂടെ എക്സും മസ്കും പടച്ചുവിട്ട വ്യാജ വാർത്തകളും മറ്റും ഇല്ലാതാക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം.
അവർ സൃഷ്ടിച്ച കുടിയേറ്റ വിരുദ്ധ-ഇസ്‍ലാമോഫോബിക് ആഖ്യാനങ്ങൾക്ക് ഇതിനകംതന്നെ യൂറോപ്യൻ രാഷ്ട്രീയത്തിൽ വലിയ സ്വീകാര്യത ലഭിച്ചുകഴിഞ്ഞു. എന്നല്ല, ‘എക്സി’നെ മൂലക്കിരുത്തുന്നതിലൂടെ ഇല്ലാതാക്കാനാവുന്നതല്ല മസ്കിന്റെ സ്വാധീനമെന്നതും തിരിച്ചറിയേണ്ടിയിരിക്കുന്നു. ബഹിരാകാശ ഗവേഷണം, ഗ്രീൻ എനർജി തുടങ്ങിയ മേഖലകളിൽ ട്രംപിസത്തിന്റെ അകമ്പടിയോടെ മസ്ക് ഇനിയും വളരുമ്പോൾ അതിനെ എങ്ങനെയായിരിക്കും ലോകം അഭിമുഖീകരിക്കുക എന്നതും കാത്തിരുന്നു കാണേണ്ടതാണ്.
ട്രംപും മസ്കും
2024 ആറ്. ട്രംപിന്റെ വിക്ടറി സ്പീച്ച് ആണ് വേദി. ‘‘നമുക്ക് ഒരു പുതിയ താരമുണ്ട്. പുതിയ താരം ഉദയം ചെയ്തിരിക്കുന്നു –ഇലോൺ.’’ അങ്ങനെയാണ് മസ്കിനെ ട്രംപ് ആ വേദിയിൽ പരിചയപ്പെടുത്തിയത്. നാല് മിനിറ്റ് ആ പ്രസംഗത്തിൽ ട്രംപ് മസ്കിനുവേണ്ടി ചെലവഴിക്കുകയും ചെയ്തു. ‘സൂപ്പർ ജീനിയസ്’ എന്നായിരുന്നു വിശേഷണം. 12 കോടി ഡോളറാണ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനായി മസ്കും സ്പേസ് എക്സും ചെലവഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല, പഴയ ‘ബ്ലാസ്റ്റർ ബോയ്’ പ്രചാരണവേദികളിൽ സജീവമായി. ലോകത്തെ ഏറ്റവും വലിയ സമ്പന്നന്റെ പിന്തുണ ട്രംപിനാണെന്ന് ജനസഞ്ചയത്തെ ബോധ്യപ്പെടുത്താൻ മസ്കിന്റെ സാന്നിധ്യത്തിലൂടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കഴിഞ്ഞു.
അത് വലിയതോതിൽ വോട്ടായി എന്നതാണ് നേര്. തെരഞ്ഞെടുപ്പാനന്തരം കേവലം പിന്നണിയിൽനിന്ന് ഭരണചക്രം നിയന്ത്രിക്കാനല്ല മസ്കിന്റെ തീരുമാനമെന്ന് വിജയ പ്രഖ്യാപനത്തിന്റെ തൊട്ടടുത്തനാളുകളിൽതന്നെ വ്യക്തമാവുകയുംചെയ്തു. കാപിറ്റോൾ ഹില്ലിലും വൈറ്റ് ഹൗസിലും ട്രംപിനെ ഉപദേശിക്കാൻ മസ്കുമുണ്ടാകും. ചുരുക്കത്തിൽ, മസ്കിന്റെ നിഴലിൽ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും നടത്തുന്ന ഒലിഗാർക്കി ഭരണമായിരിക്കും ഇനിയങ്ങോട്ട് അമേരിക്കയിൽ അരങ്ങേറാൻ പോകുന്നത്. സ്വാഭാവികമായും അതിന്റെ അനുരണനങ്ങൾ ലോകത്തെല്ലായിടത്തും പ്രസരിക്കും. ഈ പ്രവചനത്തിന് നാസയാണ് സാക്ഷ്യം!