മുസ്ലിംലീഗിലെ സ്ത്രീകൾ -റുമൈസ റഫീഖ് എഴുതുന്നു
‘‘തട്ടമിട്ട പെൺകുട്ടികൾ രാഷ്ട്രീയം സംസാരിച്ച് സമൂഹത്തിൽ ഇടപെടുമ്പോൾ 21ാം നൂറ്റാണ്ടിലെ നവോത്ഥാനമെന്ന് പറഞ്ഞ് കൈയടിക്കുന്ന ‘പൊതുസമൂഹ’ത്തിന് മുന്നിൽ യഥാർഥ ചരിത്രത്തെ തുറന്നുകാട്ടാനുള്ള നേരമാണിത്’’ എന്ന് എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ് എഴുതുന്നു.സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ തന്നെ മുസ്ലിം സ്ത്രീകൾ തങ്ങളുടെ മുന്നേറ്റത്തിന് തുടക്കം കുറിച്ചതായി...
Your Subscription Supports Independent Journalism
View Plans‘‘തട്ടമിട്ട പെൺകുട്ടികൾ രാഷ്ട്രീയം സംസാരിച്ച് സമൂഹത്തിൽ ഇടപെടുമ്പോൾ 21ാം നൂറ്റാണ്ടിലെ നവോത്ഥാനമെന്ന് പറഞ്ഞ് കൈയടിക്കുന്ന ‘പൊതുസമൂഹ’ത്തിന് മുന്നിൽ യഥാർഥ ചരിത്രത്തെ തുറന്നുകാട്ടാനുള്ള നേരമാണിത്’’ എന്ന് എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ് എഴുതുന്നു.
സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ തന്നെ മുസ്ലിം സ്ത്രീകൾ തങ്ങളുടെ മുന്നേറ്റത്തിന് തുടക്കം കുറിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഭരണഘടനാ ചർച്ചകൾക്കിടയിൽ മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനാവശ്യമായ, വാദമുഖങ്ങൾ ഉയർത്തിക്കാണിക്കാൻ ഉത്തർപ്രദേശിൽനിന്നുള്ള പാർലമെന്റ് അംഗവും മുസ്ലിം ലീഗ് നേതാവുമായിരുന്ന ബീഗം ഐസാസ് റസൂലിനെ ബി.ആർ. അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ നിർമാണ സമിതിയിൽ ഉൾപ്പെത്തിയിരുന്നു. അതുതന്നെ ആധുനിക ഇന്ത്യയിൽ മുസ്ലിം സ്ത്രീകളുടെ രാഷ്ട്രീയ രംഗപ്രവേശനം ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നവോത്ഥാന’മെന്ന അവകാശവാദത്തിന്റെ പൊളിച്ചെഴുത്താണ്. ബീഗം ഐസാസ് റസൂലിന്റെ പല നിർദേശങ്ങളും നിലപാടുകളും ചരിത്രരേഖകളിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.
1921ൽ മഹാത്മാ ഗാന്ധി ‘ഒരു ധീരവനിത’ എന്ന് വിശേഷിപ്പിച്ച് ‘യങ് ഇന്ത്യ’ മാഗസിനിൽ മുഴുനീള ലേഖനമെഴുതിയ ബീഗം അംജദീ ബാനുവും ബീഗം അമീറയും ചരിത്രത്തിന്റെ വിസ്മരിക്കാനാവാത്ത ഭാഗങ്ങളാണ്. 1946 മുതൽ ഇന്ത്യ സ്വതന്ത്രമാവും വരെ മദ്രാസ് പ്രതിപക്ഷ നേതാവായിരുന്ന ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബിന് ശക്തമായ പിന്തുണയായിരുന്നു മുസ്ലിം ലീഗ് വനിതാ നേതാവ് ബീഗം അമീറ. അവരുെട പ്രസംഗം കേൾക്കാൻ അന്നത്തെ മദ്രാസ് മുഖ്യമന്ത്രിയായിരുന്ന രാജാജി ആശുപത്രി കിടക്കയിൽനിന്ന് നിയമസഭയിലേക്ക് ഓടിയെത്തിയിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളിൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അമരത്ത് മഹാത്മാ ഗാന്ധിക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു ബീഗം അംജദീ ബാനു, ബീഗം ഷാഫി, ഫാത്വിമാ ബീഗം, ബി അമ്മാൻ, സൽമ തസ്ദീഖ്, സാരി സർഫറാസ്, ജഹനാരഷാനവാസ്, ഷായിസ്ത ഇഖറാമുല്ല തുടങ്ങി അനേകം വനിതകൾ.
1937ലെ സർവേന്ത്യ മുസ്ലിം ലീഗിന്റെ വാർഷിക സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് ബീഗം സാഹിബ എന്നറിയപ്പെട്ട ബീഗം അംജദീ ബാനുവായിരുന്നു. മുഹമ്മദ് അലി ജിന്ന, അല്ലാമാ ഇഖ്ബാൽ, മൗലാനാ ഷൗക്കത്തലി തുടങ്ങിയ നേതാക്കൾ മുസ്ലിം ലീഗ് നേതൃത്വത്തിൽ ഉണ്ടായിരുന്നപ്പോഴാണ് ലീഗിന്റെ വനിതാ നേതാവ് ദേശീയ സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചതെന്നതും ചരിത്രം. ഇത് മുസ്ലിം ലീഗ് ദേശീയ ചരിത്രത്തിലെ സ്ത്രീ നേതൃസാന്നിധ്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു.
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ വേരോട്ടം മലബാറിലെ മുസ്ലിം സ്ത്രീകളെ നവോത്ഥാനത്തിന്റെ വഴിയേ നടത്തുമ്പോൾ അതിന് ഊർജം പകർന്നതും നിലനിർത്തിയതും ഇസ്ലാഹി പ്രസ്ഥാനങ്ങളുടെ നായകത്വം വഹിച്ച സീതിസാഹിബ്, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.എം. മൗലവി, എം.കെ. ഹാജി, ഇ.കെ. മൗലവിപോലുള്ള മുസ്ലിം ലീഗ് ആദർശദാതാക്കളുടെ സേവനംതന്നെയായിരുന്നു. 1921ലെ മലബാർ സമരത്തിനുശേഷവും 1930-35 കാലഘട്ടങ്ങളിൽ വീണ്ടും മഹാപ്രളയവും വസൂരിയും വീണ്ടും പരീക്ഷണമായി മലബാർ സമൂഹത്തിനുമേൽ ആഞ്ഞടിച്ചപ്പോഴും കുന്നുകൂടിയ മുസ്ലിം മയ്യിത്തുകളെ നീതിപൂർവം പരിപാലിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്-ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കൾ മയ്യിത്ത് പരിപാലന സംഘങ്ങൾ സൃഷ്ടിക്കുകയും സ്ത്രീകളുടെ മയ്യിത്തുകൾ പരിപാലിക്കാൻ എല്ലാ പ്രദേശങ്ങളിലും സ്ത്രീ വളന്റിയർമാരെ സജ്ജീകരിക്കുകയും ചെയ്തു. മയ്യിത്ത് പരിപാലന സംഘത്തിലെ പ്രധാനിയായിരുന്ന തലശ്ശേരിക്കാരി ടി.സി. കുഞ്ഞാച്ചുമ്മ മുസ്ലിം ലീഗിന്റെ ദേശീയ നിർവാഹക സമിതി അംഗം കൂടിയായിരുന്നു. കേരളത്തിലെ ആദ്യകാല വനിതാ കൂട്ടായ്മകളുടെ നേതൃസ്ഥാനത്തും ജീവകാരുണ്യ മേഖലയിലും അവർ നിറഞ്ഞുനിന്നു. ആശ്വാസവാക്കുകളുമായി ദുരിതം ബാധിച്ച പ്രദേശങ്ങളിലേക്കും വനിതാ വിങ് അന്ന് കയറിച്ചെന്നിരുന്നു. ഇതിനെല്ലാം നേതൃത്വം നൽകിയ എം.കെ. ഹാജി, കെ.എം. മൗലവി, ഇ.കെ. മൗലവിയടക്കമുള്ള മുസ്ലിം ലീഗ് നേതാക്കന്മാരുടെ കഠിനാധ്വാനം സമൂഹവും സമുദായവും എന്നും ആദരവോടുകൂടി ഓർക്കേണ്ടത് തന്നെയാണ്. തിരൂരങ്ങാടി യതീംഖാനയടക്കമുള്ള പ്രസ്ഥാനങ്ങളിൽ പെൺകുട്ടികൾക്കും പ്രത്യേക പഠന സൗകര്യമൊരുക്കി അനാഥകളെ സംരക്ഷിച്ചു വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ ഉന്നതമേഖലകളിലേക്ക് എത്തിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.
സ്ത്രീ വിദ്യാഭ്യാസമെന്ന കാർക്കശ്യം
ന്യൂനപക്ഷ വിമോചനത്തിന്റെ ആയുധം വിദ്യാഭ്യാസമാണെന്ന ബോധ്യമുള്ള പൂർവസൂരികൾ സമുദായത്തിന് കാലഘട്ടത്തിന്റെ ആവശ്യതകൾക്കനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കോളർഷിപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. ലീഗിന്റെ രൂപവത്കരണ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ ഒന്നുതന്നെ സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗമനമാണെന്ന് ഇതിനോട് ചേർത്തുവായിക്കാം. നിങ്ങളൊരു ഭ്രാന്തനാണ്, ആർക്കുവേണ്ടിയാണീ 124 ഏക്കറും 74 ഏക്കർ തെങ്ങിൻതോപ്പും ആകെയുള്ള സ്വകാര്യ കാറും വിറ്റതെന്ന് ചോദിച്ച് സീതിസാഹിബിനെ ഭ്രാന്തനെന്ന് ചിത്രീകരിച്ചപ്പോൾ അത് തിരുത്തുന്നതിന് പകരം അദ്ദേഹം കൊടുത്ത മറുപടി ‘‘സമുദായത്തിന് ഒരു കോളജ് പണിയണം, പേര് ഫാറൂഖ് കോളജ്’’ എന്നാണ്.
തന്റെ രണ്ടാമത്തെ മകൻ കാലിക്കറ്റ് സർവകലാശാലയാണെന്നും താൻ ഉറങ്ങാതിരുന്നത് കാലിക്കറ്റ് സർവകലാശാല തറക്കല്ലിടുന്ന തലേ ദിവസമാണെന്നും പറഞ്ഞ സി.എച്ചിന്റെ നാമം അദ്ദേഹംതന്നെയുണ്ടാക്കിയ ‘കുസാറ്റ്’ (CUSAT) സർവകലാശാലയിൽനിന്നും മായ്ച്ചുകളയാനുള്ള ശ്രമം നമ്മൾ കണ്ടതാണ്. എത്ര മായ്ച്ചാലും മറച്ചാലും ലീഗിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ജ്വലിച്ചുകാണുന്നത് ഈ സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിൽതന്നെയാണ്. സ്ത്രീ വിദ്യാഭ്യാസവും ഇന്നു കാണുന്ന പ്രതാപത്തിലേക്കും ഉന്നത മേഖലകളിലെ മുസ്ലിം വനിതകളുടെ സാന്നിധ്യവും ഇതിന്റെ അടയാളങ്ങളാണ്. കേരളത്തിലെ ഭൂരിപക്ഷ സർവകലാശാലകളുടെയും പിന്നാമ്പുറം പരിശോധിച്ചാൽ അതിന്റെ പിതൃത്വം മുസ്ലിം ലീഗിനല്ലാതെ വേറെ ഒരു രാഷ്ട്രീയ പാർട്ടിക്കും ആവശ്യപ്പെടാൻ സാധിക്കില്ല. ലീഗ് ഉണ്ടാക്കിയ കലാലയങ്ങളും വിദ്യാലയങ്ങളും ചിലപ്പോൾ എണ്ണി തിട്ടപ്പെടുത്താൻപോലും സാധിക്കണമെന്നില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കൽ ആയിരുന്നില്ല നേതൃത്വം അന്ന് നേരിട്ടിരുന്ന പ്രതിസന്ധി. മറിച്ച്, വിദ്യ അഭ്യസിക്കുന്നതുപോലും തെറ്റായിരുന്നു എന്ന് വിശ്വസിച്ച, അരപ്പട്ടിണിയിലായിരുന്ന സമുദായത്തെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കലായിരുന്നു. അതിന് പല പദ്ധതികളും ആസൂത്രണം ചെയ്തു. അങ്ങനെ സെക്കൻഡറി വിദ്യാഭ്യാസം സൗജന്യമാക്കുകയും മുസ്ലിം നാടാർ സമുദായത്തിൽപെട്ട പെൺകുട്ടികൾക്ക് സ്കോളർഷിപ്പുകൾ അനുവദിക്കുകയും ചെയ്തത് ചരിത്രമാണ്.
വനിതാ ലീഗിന്റെ ആഗമനം
സ്വാതന്ത്ര്യത്തിന് മുന്നേ മുസ്ലിം ലീഗ് താലൂക്ക് കമ്മിറ്റികളിലടക്കം ഉപഘടകങ്ങളായി വനിതാ വിങ് ഉണ്ടായിരുന്നു. അന്ന് മുസ്ലിം വനിതാ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കാൻ മുസ്ലിം ലീഗിന്റെ വനിതാ ഘടകത്തിന് സാധിച്ചിട്ടുണ്ട് എന്ന് ചരിത്രത്തിൽ വായിക്കാൻ സാധിക്കും. പിന്നീട് തീർത്തും അനുകൂലമല്ലാത്ത കാലഘട്ടത്തിലാണ് വനിതാ ലീഗിന്റെ കടന്നുവരവ്. സ്ത്രീകൾ പൊതുരംഗത്തേക്കുള്ള പ്രവേശനത്തെ പലരും തുറന്നെതിർത്തിരുന്ന കാലഘട്ടത്തിൽ തന്നെ ഇച്ഛാശക്തിയോടെ മുസ്ലിം ലീഗ് കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യമെന്നതിനപ്പുറം മുസ്ലിം ലീഗിന്റെ വനിതാ ഘടകമെന്ന നിലയിൽ മുന്നിട്ടുനിൽക്കാൻ വനിതാ ലീഗിന്റെ രൂപവത്കരണ നേതാക്കൾ ശ്രദ്ധിച്ചു.
1967-70 കാലഘട്ടങ്ങളിൽ ഫാറൂഖ് കോളജിൽനിന്നാണ് എം.എസ്.എഫിന്റെ വിദ്യാർഥിനി വിഭാഗം എന്നനിലയിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് ഫാറൂഖ് കോളജിൽ പ്രീഡിഗ്രി വിദ്യാർഥിനിയായ അഡ്വ. മറിയുമ്മ ആയിരുന്നു വനിതാ വിങ്ങിന്റെ തലപ്പത്തുണ്ടായിരുന്നത്. പിന്നീട് കുറച്ചുകാലമെങ്കിലും എം.എസ്.എഫിന്റെ വനിതാ വിങ് പ്രവർത്തനം ഫാറൂഖ് കോളജിലടക്കം പല കാമ്പസുകളിൽ ചെറുതും വലുതുമായ തരത്തിൽ തുടർന്നുകൊണ്ടേയിരുന്നു.
പിന്നീടാണ് 1991ൽ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നിലവിൽ വന്നത്. ആ തെരഞ്ഞെടുപ്പിലാണ് അഡ്വ. കുൽസു, അഡ്വ. മറിയുമ്മ, ഖമറുന്നിസ അൻവർ, സൽമ ടീച്ചർ എന്നിവരടക്കം മത്സരരംഗത്തേക്ക് കടന്നുവരുന്നതും. സംഘടനക്ക് ഈ സമയത്ത് പല ഭാഗങ്ങളിൽനിന്നും എതിർപ്പുകൾ ഉയർന്നുവന്നിരുന്ന കാലം. അങ്ങനെ 1991 ഡിസംബർ 14ന് വനിതാ ലീഗ് പ്രഥമ ജില്ല കമ്മിറ്റിയായ മലപ്പുറം ജില്ല കമ്മിറ്റി നിലവിൽ വന്നു. ആ കാലഘട്ടം മുഴുവൻസമയ പൊതു-രാഷ്ട്രീയ പ്രവർത്തനത്തോട് വനിതകൾ മുഖം തിരിച്ചിരുന്ന സമയമായിരുന്നു. 1995ൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നിർബന്ധമായപ്പോൾ വനിതാ ലീഗിന്റെ പ്രാദേശിക കമ്മിറ്റികളും ശക്തമായി ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. ആ വർഷം അഡ്വ. കെ.പി. മറിയുമ്മ മലപ്പുറം ജില്ല പഞ്ചായത്ത് പ്രഥമ വനിതാ പ്രസിഡന്റായി നിയോഗിതയായി. മുസ്ലിം സ്ത്രീ വിദ്യാഭ്യാസം അന്നും പല ഭാഗങ്ങളിലും കുറവ് തന്നെയായിരുന്നു. വനിതാ ലീഗ് കമ്മിറ്റികളുടെ തീരുമാനപ്രകാരം വനിതാ ലീഗിൽ അംഗമായ സ്ത്രീകളുടെ മക്കൾ എസ്.എസ്.എൽ.സി, പ്രീഡിഗ്രി അടക്കമുള്ള പരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും മികച്ച വിജയം കരസ്ഥമാക്കുന്ന വിദ്യാർഥിനികളെയും അവരുടെ ഉമ്മമാരെയും ജില്ലകൾ കണക്കെ സ്വർണമെഡലും കാഷ് പ്രൈസും സമ്മാനങ്ങളായി നൽകി അഭിനന്ദിച്ചു. ഇതിലൂടെ വനിതാ ലീഗിൽ അംഗമായ പെൺകുട്ടികളുടെ വിദ്യാഭ്യാസം ആ മാതാവിന്റെ കൂടി ലക്ഷ്യമായി മാറി. തങ്ങൾക്ക് ഈ കാലയളവിലൊന്നും കിട്ടാതിരുന്ന അഭിനന്ദന വാക്കുകളോ സമ്മാനങ്ങളോ തങ്ങളുടെ പെണ്മക്കളുടെ വിദ്യാഭ്യാസ നേട്ടത്തിലൂടെ ഉമ്മമാർക്ക് കിട്ടുമ്പോൾ പെൺകുട്ടികളുടെ പഠനം ഉമ്മമാരുടെയുംകൂടി ആവശ്യമായി ഉയർന്നുവന്നു. ഈ വിദ്യാഭ്യാസമാറ്റത്തിലൂടെ പെൺകുട്ടികളെ ചെറുപ്രായത്തിലേ വിവാഹം കഴിപ്പിക്കാതെയും വിദ്യാഭ്യാസം അവസാനിപ്പിക്കാതെയും അവർ വിവിധങ്ങളായ മത്സര പരീക്ഷകൾക്കും സംസ്ഥാന -ദേശീയ തല പ്രവേശന പരീക്ഷകൾക്കും പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ടു. അതുകൊണ്ടുതന്നെ അന്നത്തെ പല വനിതാ ലീഗ് നേതാക്കന്മാരുടെയും പ്രവർത്തകരുടെയും പെൺകുട്ടികൾ ആദരിക്കപ്പെടുന്ന ജോലികളിലേക്കും സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലേക്കും നിയമിക്കപ്പെട്ടു എന്നത് യാഥാർഥ്യമാണ്.
മലപ്പുറം ജില്ലയിൽനിന്നും തുടങ്ങിയ ജില്ല കമ്മിറ്റി രൂപവത്കരണം പിന്നീട് കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിേലക്ക് നീങ്ങി. അങ്ങനെ പറ്റുന്ന ജില്ലകളിലൊക്കെ ശാഖകൾ മുതൽ ജില്ല വരെയുള്ള കമ്മിറ്റികൾ രൂപവത്കരിക്കപ്പെട്ടു. അഡ്വ. കുൽസു, അഡ്വ. മറിയുമ്മ, ഖമറുന്നിസ അൻവർ, സൽമ ടീച്ചർ എന്നിവരായിരുന്നു സംസ്ഥാനമൊട്ടുക്ക് കമ്മിറ്റികൾ രൂപവത്കരിക്കാൻ മുന്നിൽ നടന്നത്. പിന്നീട് ഓരോ വർഷവും വനിതാ ലീഗിന്റെ സമ്മേളനം ജില്ല കമ്മിറ്റികൾക്ക് കീഴിൽ നടത്തിപ്പോന്നു.
1997ൽ വനിതാ ലീഗ് കേരള സംസ്ഥാന കമ്മിറ്റി മുഹമ്മദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. ഖമറുന്നിസ അൻവർ പ്രസിഡന്റായും നൂർബിന റഷീദ് ജനറൽ സെക്രട്ടറിയായും കമ്മിറ്റി നിലവിൽ വന്നു. അങ്ങനെ മുസ്ലിം ലീഗിന്റെ ഏറ്റവും ശക്തമായ പോഷകഘടകമായി വനിതാ ലീഗ് വളർന്നു. ഇന്ന് വിദ്യാസമ്പന്നരായ നിരവധി സ്ത്രീകൾ മുസ്ലിം ലീഗിന്റെ അർദ്ധ ചന്ദ്ര നക്ഷത്രാങ്കിത ഹരിതപതാക പിടിക്കാൻ മുന്നോട്ട് വന്നുകൊണ്ടേയിരിക്കുകയാണ്.
ദേശീയതലത്തിലും വനിതാ ലീഗിന്റെ വേരുകൾ ആഴ്ന്നിറങ്ങി. ചെന്നൈ കോർപറേഷൻ കൗൺസിലറും തമിഴ്നാട് സംസ്ഥാന വഖഫ് ബോർഡ് മെംബറുമായ അഡ്വ. എ.എസ്. ഫാത്തിമ മുഫസിർ പ്രസിഡന്റും കേരളത്തിൽനിന്നുള്ള അഡ്വ. നൂർബിനാ റഷീദ് ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ദേശീയതലത്തിൽ പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്കും നീതിനിഷേധത്തിനും എതിരെ ശബ്ദമുയർത്താൻ വനിതാ ലീഗ് ദേശീയ കമ്മിറ്റിക്ക് ഇതിനകംതന്നെ സാധിച്ചിട്ടുണ്ട്.
നവചേതനയുമായി എം.എസ്.എഫ് ഹരിത
കാമ്പസിലെ വിദ്യാർഥിനികളെ നിർഭയത്തോടെ മുസ്ലിം ലീഗ് ആശയ ആദർശ നിലപാടുകൾക്ക് പിന്നിൽ അണിനിരത്തുക എന്നതാണ് ഹരിതയുടെ പ്രധാന ലക്ഷ്യം. പൊള്ളയായ സ്ത്രീ സ്വാതന്ത്ര്യവും കപട പുരോഗമനവും നിരത്തുന്ന ഇതര വിദ്യാർഥി സംഘടനക്ക് വിഭിന്നമായി ഹരിത കാമ്പസിൽ കാഴ്ചവെക്കുന്ന ദൗത്യം നന്മയുടെ വിശാലമായ രാഷ്ട്രീയവും ആരോഗ്യകരമായ സൗഹൃദവും അഭിമാനകരമായ സ്ത്രീത്വവും അരാഷ്ട്രീയ വാദങ്ങളോടുള്ള പോരാട്ടവുമാണ്. 2012 സെപ്റ്റംബർ 11ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് ടി.എം.കെ. ഷഫീനയുടെയും അഡ്വ. ഫാത്തിമ തഹ്ലിയയുടെയും പാർവതീരാജിന്റെയും നേതൃത്വത്തിലുള്ള ഹരിതയുടെ പ്രഥമ കമ്മിറ്റി നിലവിൽ വരുന്നത്. തുടർന്ന് ജില്ല കാമ്പസ് കമ്മിറ്റികൾ രൂപവത്കരിക്കപ്പെട്ടു.
കേരളത്തിലെ പ്രധാന കാമ്പസുകളെ പ്രതിനിധാനം ചെയ്ത് കഴിവുറ്റ നേതൃത്വം ഹരിതക്ക് മാറിമാറി വന്നു. നിരവധി വിദ്യാർഥിനികൾ ഹരിതയുടെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെട്ടു. എം.എസ്.എഫിന്റെ ഒരു വിങ് എന്നതിലുപരി സമൂഹത്തിലെ സ്ത്രീ, വിദ്യാർഥിനി വിഷയങ്ങളിൽ ഹരിതയുടെ നിലപാടുകൾ അറിയാൻ കേരളത്തിലെ മാധ്യമങ്ങളും മലയാളികളും ഇന്ന് കാതോർക്കുന്നുണ്ട്. കേരളത്തിലെ വിദ്യാർഥിനികൾ നേരിടുന്ന ശാരീരിക മാനസിക സമ്മർദങ്ങളെയും പീഡനങ്ങളെയും കരുത്തോടെ നേരിടാനും വിദ്യാർഥിനികൾക്ക് മാനസികാരോഗ്യം നിലനിർത്താനും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അധഃസ്ഥിത വിഭാഗങ്ങളിലെ പെൺകുട്ടികളെ ഉയർത്തിക്കൊണ്ടുവരാനും അവർക്ക് തൊഴിൽ സാധ്യതകൾ കണ്ടെത്താനുമുള്ള വലിയൊരു പദ്ധതി ‘സ്മൈൽ’ എന്ന പേരിൽ പി.എച്ച്. ആയിഷാ ബാനു പ്രസിഡന്റും ഞാൻ ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള നിലവിലെ സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്നുണ്ട്. കാമ്പസിലെ വിദ്യാർഥിനികളുടെ ശബ്ദമായി സ്വത്വരാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഊർജസ്വലതയോടെ ഹരിത നിലനിൽക്കും.
ആധുനിക സാമൂഹിക ചർച്ചകൾ
ആധുനിക കാലത്ത് സംഘടനക്ക് സമൂഹത്തിൽ വിവിധങ്ങളായ മേഖലകളിൽ ഇടപെടേണ്ടിവരുന്നുണ്ട്. മുമ്പില്ലാത്ത പല വിഷയങ്ങളും ഉയർന്നുവരുന്നു. ഇത്തരത്തിൽ ഉയർന്ന് വരുന്ന പല വിഷയങ്ങളിലും സ്ത്രീ വിഷയങ്ങളിൽ മുസ്ലിം ലീഗും വനിതാ ലീഗും ഹരിതയുമൊക്കെ കൂടുതൽ പഠനങ്ങൾ നടത്തിവേണം പ്രതികരിക്കാൻ.
ജെൻഡർ ന്യൂട്രൽ പോലുള്ള വിഷയങ്ങളിൽ ചർച്ച വരുമ്പോൾ മുസ്ലിം ലീഗ് നിലപാടിനുവേണ്ടി വനിതാ ലീഗിന്റെയും ഹരിതയുടെയും നേതൃത്വങ്ങളിലേക്കാണ് പലപ്പോഴും സമൂഹം നോക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും സാമൂഹികാഘാതം മൂലം ഒഴിവാക്കിയ ജെൻഡർ ന്യൂട്രൽ ആശയത്തോട് ഒരിക്കലും യോജിക്കാൻ മുസ്ലിം ലീഗിന് അതിന്റെ രാഷ്ട്രീയ ഔന്നത്യം ഉയർത്തിപ്പിടിക്കുമ്പോൾതന്നെ സാധിക്കില്ല. വനിതാ ലീഗും ഹരിതയും ഉൾക്കൊള്ളുന്ന ആദർശം തന്നെ പെണ്ണ് പെണ്ണായി നിന്നുകൊണ്ട് അവളുടെ സ്വത്വവും ഐഡന്റിറ്റിയും നിലനിർത്തി, അവളുടെ സ്വപ്നം കീഴടക്കുക എന്നതാണ്. അഥവാ നമ്മൾ പറഞ്ഞുവെക്കുന്നത് നമുക്ക് ആവശ്യം ജെൻഡർ ന്യൂട്രാലിറ്റിയോ െജൻഡർ ഇക്വാലിറ്റിയോ അല്ല മറിച്ച് െജൻഡർ ജസ്റ്റിസ് വേണമെന്നാണ്. എന്നും ഉയർത്തിപ്പിടിക്കുന്നത് അഭിമാനകരമായ സ്ത്രീത്വത്തെയാണ്.
ജെൻഡർ ന്യൂട്രൽ എന്ന തിയറിയെ എതിർക്കുന്നവർ എല്ലാം അപരിഷ്കൃതരും പഴഞ്ചൻ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നവരുമാണെന്നാണ് ഇടതുപക്ഷം പറഞ്ഞുപരത്തുന്നത്. ഇതിന് കേരളത്തിലെ ചില മാധ്യമങ്ങൾ കൊടുക്കുന്ന പിന്തുണയും ചെറുതല്ല. സ്ത്രീകൾക്ക് ഒരു പ്രത്യേക പരിഗണനയുടെയും ആവശ്യമില്ല, നിഷ്പക്ഷമായ രീതികളാണ് ആവശ്യം എന്ന വാദമാണ് സ്ത്രീകൾക്കുവേണ്ടി വാദിക്കുന്നവർ എന്നവകാശപ്പെടുന്നവർ മുന്നോട്ടുവെക്കുന്നത്. എന്നാൽ, രാജ്യത്ത് സ്ത്രീകള്ക്ക് സവിശേഷമായ പരിഗണനയും സംരക്ഷണവും നല്കുന്നുണ്ടെങ്കില് ജെൻഡര് ന്യൂട്രാലിറ്റി നടപ്പാകുന്നതോടെ അതും നഷ്ടമാകുകയാണ് ചെയ്യുക. സമൂഹമാധ്യമങ്ങളിലടക്കം ന്യൂട്രലാവാൻ മുറവിളി കൂട്ടിയവർ ഈയടുത്തു വന്ന ആർത്തവാവധിക്ക് ഹർഷാരവം മുഴക്കുന്നത് വിരോധാഭാസം എന്നല്ലാതെ മറ്റെന്തു പറയാനാണ്.
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ മുദ്രാവാക്യമായി ‘ഉത്തരവാദിത്തത്തിന്റെ 75 വർഷങ്ങൾ’ എന്നു ചേർത്തത് കേവലം രാഷ്ട്രീയ സംഘടനകൾ ഉയർത്തുന്ന പൊള്ളയായ രാഷ്ട്രീയ മുദ്രാവാക്യമായിരുന്നില്ല. ഒന്നുമില്ലാതെ അനാഥരാക്കപ്പെട്ട ഒരു സമൂഹത്തെ ഒരു കുടക്കീഴിലേക്ക് കയറ്റിനിർത്തി, അവർക്ക് ചോദിക്കാനും പറയാനും ഒരു പ്രസ്ഥാനമുണ്ടെന്ന് സമൂഹത്തെ കഠിനാധ്വാനത്തിലൂടെ ബോധ്യപ്പെടുത്തിയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. ഒരു തണൽ വടവൃക്ഷമായി മുസ്ലിം ലീഗ് തളരാതെ, ഏത് കൊടുങ്കാറ്റിലും അനങ്ങാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ആ വടവൃക്ഷത്തിന് കരുത്തായി, ഈ അഭിമാന പ്രസ്ഥാനത്തിന്റെ പിന്നിൽ സുഹറാ മമ്പാടിന്റെയും അഡ്വ. കുൽസു ടീച്ചറിന്റെയും സീമ യഹിയയുടെയും നേതൃത്വത്തിലുള്ള വനിതാ ലീഗും ഹരിതയും ജാഗ്രത കൈവിടാതെ അണിനിരക്കും.