ഖസാക്കിലെ രവിയും ചിന്ത രവിയും
മൂന്ന് സിനിമകളാണ് ചിന്ത രവീന്ദ്രൻ സംവിധാനം ചെയ്തത്. ‘ഹരിജൻ’ (1979), ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ (1980), ‘ഒരേ തൂവൽപക്ഷികൾ’ (1988) -ഇൗ സിനിമകളും ചിന്ത രവിയും മലയാള സിനിമാ ചരിത്രത്തിൽ ഒാർമിക്കപ്പെടുന്നത് എങ്ങനെയാണ്?
രവി ഒന്നല്ല, രണ്ടാണ്. എൺപതുകളിലെ കോഴിക്കോടൻ ജീവിതത്തെ അത്യഗാധമായി സ്വാധീനിച്ച ആ രണ്ട് രവിമാരാണ് ഖസാക്കിലെ രവിയും ചിന്ത രവിയും. രണ്ടു പേരും എഴുപതുകളിലും നിറഞ്ഞുനിന്നിരുന്നുവെങ്കിലും 1979ലാണ് അവർ എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സമാന്തരമായായിരുന്നു ആ യാത്ര.
ഒ.വി. വിജയന്റെ ‘ഖസാക്ക്’ 1968ലാണ് ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. 1969ൽ അത് പുസ്തകമായെത്തിയിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് കാരൂർ മുതൽ മാധവിക്കുട്ടി വരെ നീണ്ട വല്യച്ഛന്റെ ലൈബ്രറിയിൽ ഖസാക്ക് എത്തിയിരുന്നില്ല. നോവൽ വായന ഒരു കൈവിട്ട യാത്രാനുഭവമാകുന്നത് ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലൂടെയാണ്. ഖസാക്കിന്റെ പിറവിക്ക് ഒരു ദശാബ്ദത്തിനുശേഷം, 1979ൽ. ‘ഖസാക്കി’ന്റെ കൊടും ആരാധകനായ പ്രിയ സഖാവ് എ. സോമനാണ് എന്നെ ആ സാങ്കൽപികദേശത്തേക്ക് നയിച്ചത്. സോമന് ഖസാക്ക് കാണാപ്പാഠമായിരുന്നു. രവിയുടെ മാത്രമല്ല, അപ്പുക്കിളിയുടെയും നൈസാമലിയുടെയും ആമിനയുടെയും യാത്രകൾ തിരിച്ചും മറിച്ചും ചൊല്ലി ഖസാക്കിനെ സോമൻ ഒപ്പം കൂട്ടി. എത്രയോ രാപ്പലുകളിൽ അതിലൂടെ ചുഴിഞ്ഞിറങ്ങി.
അതേസമയത്താണ് രവി എന്ന മറ്റൊരു യാത്രികൻ ജീവിതത്തിലേക്കെത്തുന്നത്. ചിന്ത രവി. പേരിൽതന്നെ ചിന്തയെ ഒപ്പം കൂട്ടിയ മറ്റൊരാൾ കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയത്തിന്റെ ഭൂപടത്തിൽ ഉണ്ടോ എന്നറിയില്ല. ചെലവൂർ വേണു ഏട്ടന്റെ ‘സൈക്കോ’ സ്കൂളിന്റെ പ്രധാന ആകർഷണംതന്നെ അന്ന് ചിന്ത രവിയായിരുന്നു. പി.എ. ബക്കറിന്റെ ‘കബനീ നദി ചുവന്നപ്പോൾ’ (1978) എന്ന സിനിമയിൽ ഒന്നും മിണ്ടാത്ത ഒരു വിപ്ലവകാരിയുടെ ഹ്രസ്വവേഷത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ‘ഗ്ലാമർ’ ചെറുതായിരുന്നില്ല. ഓരോ യാത്രയിലും ‘അകലങ്ങളിലെ മനുഷ്യരു’ടെ വിശേഷങ്ങൾ പറിച്ചെടുത്ത് കൊണ്ടുത്തരുന്ന ആളായിരുന്നു എന്നും. ഭൂപടത്തെ അത് വിസ്തൃതമാക്കി. എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രകളുടെ തുടർച്ചയായിരുന്നു ചിന്ത രവീന്ദ്രന്റെ കണ്ണുകൾ.
ചിന്ത രവീന്ദ്രൻ, അനന്തകൃഷ്ണൻ, ടി.കെ. രാമചന്ദ്രൻ -അവർ മൂന്നു ചേർന്ന് ‘സൈക്കോ’ പാർട്ടിക്കുള്ളിൽ മറ്റൊരു പാർട്ടി കൂടിയുണ്ടായിരുന്നു. അന്നത്തെ കൾചറൽ ജിംനേഷ്യത്തിനകത്തെ മറ്റൊരു കൂറുമുന്നണി എന്നുപറയാം. ടി.കെയും അനന്തകൃഷ്ണനുമായിരുന്നു അതിലെ ബൃഹത് വായനക്കാർ. യാത്രതന്നെയായിരുന്നു രവീന്ദ്രന്റെ വായന. ഒഴുകുന്ന ഒരു ഭാഷ അതിലൂടെ രൂപംകൊണ്ടു. ഖസാക്കിൽ ഒ.വി. വിജയൻ സൃഷ്ടിച്ച ഭാഷയുടെ കണ്ണുകൊണ്ടുള്ള മാന്ത്രികത ചിന്ത രവിയുടെ എഴുത്തിലും തെളിഞ്ഞുനിന്നു.
ടി.കെ. രാമചന്ദ്രന്റെയും ചിന്ത രവീന്ദ്രന്റെയും പുസ്തകങ്ങളുടെ നല്ലൊരു ശേഖരം ഇപ്പോൾ മലയാളി വായനസമൂഹത്തിന് മുമ്പാകെയുണ്ട്. എന്നാൽ, അനന്തകൃഷ്ണന്റേതായി ഒന്നുമില്ല. എന്റെ ഓർമയിൽ അനന്തേട്ടൻ ആകെ എഴുതിയത് കോഴിക്കോട് അബ്ദുൽ ഖാദറിനെ ഓർക്കുന്ന ഒരു അനുസ്മരണ പരിപാടിക്കായി തയാറാക്കിയ പേരു വെക്കാത്ത രണ്ടു പേജ് മാത്രമുള്ള ഒരു കൊച്ചു ലഘുരേഖ മാത്രമാണ്. മറ്റൊന്നുംതന്നെ ഞാൻ കണ്ടിട്ടില്ല. മലയാള സംഗീതത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയമാനങ്ങളെക്കുറിച്ചുമുള്ള ആ പരിപാടിക്ക് അന്ന് ഒപ്പം നിന്നവരുടെ കാഴ്ചപ്പാടുകളിൽ പ്രകാശം പരത്തിയ ഒരു ഇടപെടലായിരുന്നു അത്.
എൺപതുകളുടെ തുടക്കത്തിലായിരുന്നു കോഴിക്കോട് ടൗൺഹാളിലെ ആ അനുസ്മരണ പരിപാടി. മിനുസപ്പെടുത്തിയ സ്വരങ്ങളുടെ പ്രവാഹങ്ങൾക്കിടയിൽ മിനുസപ്പെടുത്താത്ത അബ്ദുൽ ഖാദറിന്റെ സ്വരം എത്രമാത്രം പ്രസക്തമാണെന്ന് മലയാളിയുടെ പാട്ടിന്റെ ചരിത്രത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ട ചരിത്രവുമായി കൂട്ടിയോജിപ്പിച്ച് ഓർമപ്പെടുത്തുകയായിരുന്നു അനന്തേട്ടൻ ആ ചെറുകുറിപ്പിലൂടെ. കോഴിക്കോടിന്റെ ചിന്താചരിത്രത്തിലെ നിർണായക പ്രാധാന്യമുള്ള ഒരു ഇടതുപക്ഷ ചിന്തകനാണ് അനന്തകൃഷ്ണൻ. ആ ചിന്ത പ്രസരിച്ചത് ടി.കെയുടെയും ചിന്ത രവീന്ദ്രന്റെയും നിലപാടുകളിലെ സംവാദരേണുക്കളായി മാത്രമാണ് എന്നുമാത്രം. അതുകൊണ്ടുതന്നെ ചിന്ത രവി എന്നോർക്കുമ്പോൾ അതിൽ അനന്തകൃഷ്ണനും ടി.കെയും ഉൾച്ചേർന്നുകിടക്കുന്നു.
രവിയേട്ടന്റെ പെങ്ങൾ ലളിതച്ചേച്ചിയെയാണ് അനന്തേട്ടൻ കല്യാണം കഴിക്കുന്നത്. രവിയേട്ടനും ടി.കെയും അശരീരികളായി മാറിയെങ്കിലും അനന്തേട്ടൻ ചിന്തയുടെ സൗന്ദര്യമായി വായന തുടരുന്നു. ചരിത്രത്തിന് വളമാകുന്ന അത്തരം വായനകൾ മാധ്യമക്കാഴ്ചകളിൽ പെടാത്തതുകൊണ്ട് ലോകം അറിയുന്നില്ല എന്നേയുള്ളൂ. എഴുത്തിന്റെ ലോകത്തുനിന്നുമുള്ള ആ വിട്ടുനിൽക്കൽപോലും സുന്ദരമായ ഒരു തീരുമാനമാണ്. കല്ലായി ഇലക്ട്രിസിറ്റി ബോർഡിലെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കെട്ടിടത്തിലെ കടലാസു കൂമ്പാരങ്ങൾക്ക് നടുവിൽ ഒരു ഗൊഗോൾ കഥയിലെന്നപോലെ ഇരുന്ന് പണിയെടുക്കുന്ന അനന്തേട്ടനെ കാണാൻ പോയിരുന്ന കാലം നല്ലൊരോർമയാണ്.
പലപ്പോഴും രവിയേട്ടനെയും ടി.കെയെയുമൊക്കെ തന്റേതായ രീതിയിൽ വ്യാഖ്യാനിക്കുന്ന അനന്തേട്ടന് അവർക്കുമേൽ അസാധാരണമായ സ്വാധീനമുണ്ടായിരുന്നു. കൂട്ടത്തിൽ ഏറ്റവും തലമുതിർന്ന ആൾ, കാരണവർ അനന്തേട്ടനായിരുന്നു. ഓരോ കൂടിക്കാഴ്ചയും അസംഖ്യം പുസ്തകങ്ങളുടെ അറിവുകൾ പകരുന്നതായിരുന്നു. അത്ഭുതത്തോടെയേ ആ വായനയുടെ ആഴവും പരപ്പും ഓർക്കാനാവൂ.
മൂന്ന് സിനിമകളാണ് ചിന്ത രവീന്ദ്രൻ സംവിധാനംചെയ്തത്. ‘ഹരിജൻ’ (1979), ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ (1980), ‘ഒരേ തൂവൽപക്ഷികൾ’ (1988). ദലിത് രാഷ്ട്രീയം പച്ചപിടിക്കുന്നതിന് വർഷങ്ങൾക്കു മുമ്പാണ് ‘ഹരിജൻ’ എത്തുന്നത്. നിശ്ചലമായ ഗ്രാമങ്ങളിൽ കാളകളെപ്പോലെ ജീവിക്കുന്ന മനുഷ്യരെ അത് കാട്ടിത്തന്നത് ഓർക്കുന്നു. കാളവണ്ടികളിൽ ചുമടും പേറി നിരനിരയായി നീങ്ങുന്ന ‘അകലങ്ങളിലെ മനുഷ്യരു’ടെ ഒരു ദൃശ്യാവിഷ്കാരംകൂടിയാണത്. കോഴിക്കോടൻ ബുദ്ധിജീവികളുടെ ഒരു നിശ്ചലകാലത്തെ ഓർമപ്പെടുത്തുന്ന സിനിമയാണ് ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’.
അടിയന്തരാവസ്ഥക്കാലത്ത് ഒന്നും ചെയ്യാനാവാതെ, മരിച്ചതുപോലെ ജീവിച്ച ബുദ്ധിജീവികളെക്കുറിച്ചുള്ള വിമർശനം അതിൽ കാണാം. ആ വിമർശനം തന്നെയാണ് മുസോളിയുടെ ഇറ്റാലിയൻ ഫാഷിസത്തിനെതിരായ ചെറുത്തുനിൽപിന്റെ ശബ്ദമായ അന്റോണിയോ ഗ്രാംഷിയുടെ പ്രസക്തി തിരിച്ചറിയുന്നതിലേക്ക് ചിന്ത രവീന്ദ്രനെ നയിക്കുന്നത്. ബാബു ഭരദ്വാജ് ആണ് ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ നിർമിച്ചത്. മകൾ രേഷ്മാ ഭരദ്വാജ് അതിൽ അഭിനയിച്ചിട്ടുമുണ്ട്. ശശികുമാർ, ശശിധരൻ, അനന്തകൃഷ്ണൻ, നന്ദകുമാർ, തമ്പി കാക്കനാടൻ, ജസ്റ്റിൻ, ടി.വി. ചന്ദ്രൻ, കടമ്മനിട്ട രാമകൃഷ്ണൻ, വിജയലക്ഷ്മി, ഉഷ, സൗദാമിനി എന്നിവർ വേഷമണിഞ്ഞു. കലാ സംവിധാനം നിസാർ, കോയ മുഹമ്മദ്, പ്രഭാകരൻ എന്നിവരാണ്. സംഗീതം കാവാലം പത്മനാഭൻ, ഛായാഗ്രഹണം ആർ.എം. കസ്തൂരിയും ചിത്രസംയോജനം പി.ആർ. നായരും നിർവഹിച്ചു. നിസാർ അഹമ്മദ് എഡിറ്റ് ചെയ്ത ‘യാഥാർഥ്യത്തിന്റെ നാലു മുഖങ്ങൾ’ എന്ന പുസ്തകത്തിൽ ആ തിരക്കഥമാത്രം ഇപ്പോൾ കാലം ബാക്കിവെച്ചിരിക്കുന്നു.
‘ഒരേ തൂവൽപക്ഷികൾ’ രവീന്ദ്രന്റെ അവസാനത്തെ സിനിമാ സംരംഭമായിരുന്നു. 1921 ചരിത്രത്തിലൂടെയായിരുന്ന ആ യാത്ര. അത് ആ വർഷത്തെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷംതന്നെയാണ് ഐ.വി. ശശിയുടെ ‘1921’ഉം വരുന്നത്. അത് ആ വർഷത്തെ മികച്ച ജനപ്രിയ ചിത്രവുമായി. ‘1921’ന്റെ ചരിത്രത്തെ ആസ്പദമാക്കി ആ രണ്ടു സിനിമകളാണ് മലയാള സിനിമയുടെ ചരിത്രത്തിലുമുള്ളത്. തീർത്തും വ്യത്യസ്തമായ രണ്ടു നിലപാടുകൾ അതിൽ കാണാം.
സോവിയറ്റ് യൂനിയൻ ഉണ്ടായിരുന്ന കാലത്ത് കേരളത്തിൽ നിന്നും നൂറുകണക്കിന് കമ്യൂണിസ്റ്റുകാർ റഷ്യയിലേക്ക് സഞ്ചാരികളായി പുറപ്പെട്ട് പോയിട്ടുണ്ട്. പലരും അവിടെ കുടിയേറിയിട്ടുമുണ്ട്. എന്നാൽ, എൺപതുകളുടെ തുടക്കത്തിൽ അന്റോണിയോ ഗ്രാംഷിയുടെ വേരുകൾ തേടി ഇറ്റലിയിലേക്ക് പുറപ്പെട്ട മറ്റൊരു സഞ്ചാരി ചിന്ത രവീന്ദ്രൻ മാത്രമായിരുന്നു. മലയാളികൾ എത്തിച്ചേരാത്ത ഭൂമിയുടെ അറ്റങ്ങൾ കുറവാണ്. എന്നാൽ, ഗ്രാംഷിയുടെ വീട്ടുമുറ്റത്ത് ചെന്നുനിൽക്കാൻ ഒരു യാത്രികനുണ്ടായത് ചിന്ത രവീന്ദ്രനിലാണ്. അതൊരു വലിയ തിരഞ്ഞെടുപ്പായിരുന്നു.
മാർക്സ്, എംഗൽസ്, ലെനിൻ, മാവോ പരമ്പരയിൽ ഗ്രാംഷിയും റോസാ ലക്സംബർഗുമൊക്കെ കൂടുതൽ പ്രസക്തി നേടി മലയാളിയുടെ ചിന്തയിൽ ഇടംപിടിക്കുന്നതിൽ അകലങ്ങളിലെ മുത്തുകൾ തേടിയുള്ള രവീന്ദ്രന്റെ യാത്രകൾക്കും വലിയ പങ്കുണ്ട്. അക്കാലത്ത് ചിങ്ങോലിയിലെ അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവിഭാജ്യഭാഗമായിരുന്നു ചിന്ത രവീന്ദ്രൻ.
‘അന്റോണിയോ ഗ്രാംഷി’ എന്ന പുസ്തകം ആ കാലത്തിനുള്ള രവീന്ദ്രന്റെ സംഭാവനയാണ്. ‘കലാവിമർശം -മാർക്സിസ്റ്റ് മാനദണ്ഡ’ത്തിന്റെ എഡിറ്ററായും നിള പുറത്തിറക്കിയ എൻ.എസ്. മാധവന്റെ ‘ചൂളൈമേട്ടിലിലെ ശവങ്ങളു’ടെ അവതാരികാകാരനായും രവീന്ദ്രന്റെ ചിന്താപ്രയോഗങ്ങളുടെ സംഭാവന ‘സൊസൈറ്റി’യുടെ നിർണായക ഇടപെടലുകളായിരുന്നു. അനന്തകൃഷ്ണനും ടി.കെ. രാമചന്ദ്രനും അംഗമായിരുന്നിട്ടും ‘സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസി’ൽ രവീന്ദ്രനെ സാങ്കേതികമായി അംഗമാക്കാതിരുന്നത് അദ്ദേഹത്തെപ്പോലൊരു യാത്രികനെ ഒരു സംഘടനക്കും പിടിച്ചുകെട്ടാനാവുന്ന ഒന്നല്ല എന്ന ധാരണയുടെ പുറത്തായിരുന്നു.
സിനിമയുടെ പ്രത്യയശാസ്ത്ര വിമർശനത്തിനുള്ള രാഷ്ട്രീയപാഠങ്ങൾ ഗുരുവുമായുള്ള ഏറ്റുമുട്ടലുകളിലൂടെയാണ് ശിഷ്യഗണങ്ങളായ എ. സോമനും ഞാനും അഭ്യസിച്ചത്. ഓരോ സിനിമയും എങ്ങനെ കാണാം, കാണരുത് എന്നതിന്റെ എത്രയോ വകഭേദങ്ങൾ ‘റാഷമോൺ പോലെ’ കീറിമുറിച്ചു പഠിക്കുന്നതായിരുന്നു അന്നത്തെ ചർച്ചകൾ. കച്ചവട സിനിമയെയും കലാ സിനിമകളെയും ഒരുപോലെ ഭരിക്കുന്ന മൂലധന പ്രത്യയശാസ്ത്ര താൽപര്യങ്ങൾ ഇഴകീറി പരിശോധിക്കപ്പെട്ടു.
‘അങ്ങാടി’ (1980), ‘ഈ നാട്’ (1982) തുടങ്ങിയ സിനിമകൾ രാഷ്ട്രീയ സിനിമകളായി കാണുന്നതിനെച്ചൊല്ലിയുണ്ടായ ഒരു ഏറ്റുമുട്ടൽ ഓർക്കുന്നു. സാധാരണ ജനം മാത്രമല്ല, ബുദ്ധിജീവികൾപോലും തിരിഞ്ഞുനോക്കാത്ത സിനിമകൾ എങ്ങനെയാണ് രാഷ്ട്രീയ സിനിമയാകുന്നത് എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു . എന്നാൽ, ജനപ്രിയം എന്നതിനെ ജനകീയം എന്ന് കാണാനാകില്ലെന്നും ജനപ്രിയമാകുന്നത് ജനകീയമായിക്കൊള്ളണമെന്നുമായിരുന്നു രവീന്ദ്രന്റെ നിലപാട്.
സിനിമയിലെ ഇടതുപക്ഷത്തിന്റെ സംരക്ഷണം എന്നത് തന്റെ ഉത്തരവാദിത്തമായി അദ്ദേഹം കരുതി. ഒരായുസ്സ് അതിനായുള്ള പ്രത്യയശാസ്ത്ര ആയുധങ്ങൾ നിർമിക്കുന്നതിൽ ഏർപ്പെട്ടു. ‘സിനിമയുടെ രാഷ്ട്രീയം’ എന്ന പുസ്തകം കമ്പോള സിനിമക്കും അതിന്റെ സാംസ്കാരിക രംഗത്തുള്ള മേധാവിത്വത്തിനും എതിരായുള്ള പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രമുഖമായി മാറിയത് അങ്ങനെയാണ്.
ജി. അരവിന്ദന്റെ ‘ചിദംബരം’ (1985) പുറത്തുവന്നപ്പോൾ അതിനെ ലോകോത്തരമായി വാഴ്ത്തി രവീന്ദ്രന്റെ ലേഖനം ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ൽ കവർസ്റ്റോറി ആയി വന്നു. കെ.സി. നാരായണൻ ആയിരുന്നു അന്ന് പത്രാധിപർ. കെ.സിയുമായും രവിയേട്ടനുമായും അതിനെച്ചൊല്ലി രൂക്ഷമായി ഞാൻ ഏറ്റുമുട്ടി. എ. സോമൻ എന്നെ പിന്തുണച്ചു. ‘ചിദംബരം’ ഒരു സ്ത്രീവിരുദ്ധ സിനിമയാണ് എന്ന നിലപാടാണ് ഞങ്ങൾ എടുത്തത്.
ദലിതനും കറുത്തവനുമായ നായകന് ‘വെളുത്തപെണ്ണ്’ ചേരില്ലെന്നും അത് ഉത്തമപുരുഷ സർവനാമമായ വരേണ്യന്റെ ‘സ്വന്ത’മാണ് എന്ന പൊതുബോധത്തെ അരക്കിട്ടുറപ്പിക്കുന്ന സിനിമയാണ് ‘ചിദംബരം’ എന്ന ഞങ്ങളുടെ വായന രവിയേട്ടൻ അംഗീകരിച്ചുതന്നില്ല. സി.വി. ശ്രീരാമന്റെ കഥയിൽ അങ്ങനെയൊരു പൊതുബോധം പങ്കുവെക്കപ്പെടുന്നില്ല എന്നായിരുന്നു മറുവാദം. എ. സോമൻ പിന്നെ ‘ചിദംബര’ത്തെ രൂക്ഷമായി വിമർശിച്ച് ഒരു ലേഖനം എഴുതി. സംവാദം ആറിത്തണുത്തപ്പോൾ രവിയേട്ടന്റെ ഒരു കത്ത് വന്നു:
‘‘മാപ്പ്.’’ മനോഹരമായ ആ കൈപ്പടയിൽ കനിവ് കിനിഞ്ഞു. ‘ചില നേരങ്ങളിൽ ചില മനുഷ്യർ’ എന്നതുപോലെ ചില വ്യാഖ്യാനങ്ങൾക്ക് അതിന് പുറത്തെ ചില ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാക്കിക്കൂടേ എന്ന് പിന്നീട് കണ്ടപ്പോൾ പറഞ്ഞു. ചരിത്രം വെട്ടിത്തെളിയിച്ച മനുഷ്യൻ എന്ന അംഗീകാരം പിന്നീട് വന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാറുകൾ രവീന്ദ്രന് നൽകിയില്ല. കേരളത്തിൽ ഒരു ചലച്ചിത്ര അക്കാദമിക്ക് രൂപംനൽകിയപ്പോൾ (1998ൽ) ചിന്ത രവീന്ദ്രൻ അതിന്റെ അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന് കോഴിക്കോട്ടെ സുഹൃത്തുക്കളെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതു സംഭവിച്ചില്ല.
2001 മാർച്ച് 7ന് എ. സോമൻ വിടപറഞ്ഞു. സോമന്റെ മരണാനന്തരം എൻ.കെ. രവീന്ദ്രൻ എഡിറ്റ് ചെയ്ത ‘ചോദ്യങ്ങൾ ഇടപെടലുകൾ’ എന്ന പുസ്തകം രവിയേട്ടൻ തുടക്കമിട്ട പ്രത്യയശാസ്ത്ര നിരൂപണത്തിന്റെ പുതിയ മുഖമായിരുന്നു. എ. സോമനാണ് ആ ധാര ശക്തമായി മുന്നോട്ടു കൊണ്ടുപോയത്. രവിയേട്ടന്റെ ചിന്തകളിലെ ഇടതുപക്ഷത്തിന്റെ അപചയങ്ങളെക്കുറിച്ചുള്ള സ്വയം നിർമിത മൗനങ്ങൾ സോമൻ മറികടന്നിരുന്നു. കൂടാതെ, ചിന്തയിൽ ഫെമിനിസത്തിന്റെ ഉൾക്കാഴ്ചകൾ സോമന്റെ ചിന്തയുടെ കരുത്തായിരുന്നു. ചിന്ത രവീന്ദ്രൻ എന്ന പേരിലെ ‘ചിന്ത’ ഒരു ബാധ്യതയായിരുന്നു രവിയേട്ടനിൽ.
സാംസ്കാരിക ഇടതുപക്ഷത്തിന്റെ തെറ്റുകൾ പാർട്ടി വേദികളിൽ മാത്രം പറഞ്ഞാൽ മതി എന്ന, അത് പരസ്യപ്പെടുത്തേണ്ടതില്ല എന്ന നിലപാട് കാരണം ഇടതുപക്ഷത്തിന്റെ അപചയങ്ങളെക്കുറിച്ചുള്ള കൃത്യധാരണകളുണ്ടായിട്ടും മൗനം പാലിക്കുന്ന രചനകളാണ് അദ്ദേഹം തുടർന്നുപോന്നത്. ഒരു പരിധിവരെ ടി.കെ. രാമചന്ദ്രനും അനന്തകൃഷ്ണനും ഉൾപ്പെട്ട ‘പാർട്ടിക്കുള്ളിലെ പാർട്ടി’ ആ നിലപാട് തന്നെയാണ് ഉടനീളം കൈക്കൊണ്ടത്. ഇടതുപക്ഷത്തിന്റെ അപചയത്തെ അത് ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന വിമർശനമായിരുന്നു എ. സോമന്. ഞാനും അക്കാര്യത്തിൽ സോമന്റെ പക്ഷത്തായിരുന്നു.
മലയാളിയുടെ സാംസ്കാരിക രാഷ്ട്രീയചരിത്രത്തിൽ ഇടതുപക്ഷ ചിന്താധാര വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ചിന്ത രവീന്ദ്രന് ഒരു നിർമാണ സംവിധാനം ഉണ്ടാക്കിക്കൊടുക്കുന്നതിൽ സാംസ്കാരിക കേരളം പരാജയപ്പെട്ടു. അതുണ്ടായില്ല. ടെലിവിഷനിലെ ‘എന്റെ കേരളം’ എന്ന രവീന്ദ്രന്റെയും സംഘത്തിന്റെയും സഞ്ചാരം ആ ശൂന്യതയിൽ സംഭവിച്ച ‘അർഥം കൊടുക്കൽ’ ആയിരുന്നു എന്നുപറയാം. അത് നമ്മുടെ ദൃശ്യ മാധ്യമ സംസ്കാരത്തിൽ ചരിത്രം സൃഷ്ടിച്ചു എന്നത് ശരിയാണ്.
എന്നാൽ, രവീന്ദ്രനെക്കൊണ്ട് സാധ്യമാകുമായിരുന്ന സിനിമകൾക്ക് പകരമാകില്ല അത്. 1987 മേയ് 30ന് ജോൺ കോഴിക്കോട്ട് വീണു മരിക്കുമ്പോൾ രവീന്ദ്രൻ നിലമ്പൂരിൽ തന്റെ അവസാന സിനിമയായ ‘ഒരേ തൂവൽപക്ഷികളു’ടെ ഷൂട്ടിങ്ങിലാണ്. ഒഡേസക്കും പിന്നെ സിനിമയിൽ തുടർച്ച ഉണ്ടായില്ല. രവീന്ദ്രന്റെ ചലച്ചിത്ര ജീവിതം ഔദ്യോഗിക ഇടതുപക്ഷത്തിനും നവീന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുമിടയിൽ രണ്ടു പ്രസ്ഥാനങ്ങളാലും മതിയായ പിന്തുണ ലഭിക്കാതെ അവസാനിച്ചു.
പലതവണ രവിയേട്ടനുമായി ഇക്കാര്യം നേരിട്ട് സംസാരിച്ചു നോക്കിയിട്ടുണ്ട്. സിനിമയിലേക്ക് തിരിച്ചുവരാൻ, ഇടപെടാൻ അഭ്യർഥിച്ചിട്ടുണ്ട്. അപ്പോഴേക്കും സിനിമ മൂലധനം അസാധ്യമാക്കിയ ഒരു ഫാഷിസ്റ്റ് മാധ്യമമാണ് എന്ന നിലപാടിലേക്ക് അദ്ദേഹം തലപൂഴ്ത്തിയിരുന്നു. ഒരുതരം പരാജയബോധം ആ തത്ത്വചിന്തയിൽ നിഴലിച്ചിരുന്നു. കൊച്ചിയിൽ നടന്ന ഒരു ഫിലിം ഫെസ്റ്റിവലിൽ ഒരു സിനിമ കാണാൻപോലും വരാതെ മുറിയിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം ‘ചിന്ത’ ആഘോഷിച്ചു മതിമറന്നുകിടന്ന രവിയേട്ടനെക്കുറിച്ച് ഞാൻ ഫെസ്റ്റിവൽ റിപ്പോർട്ടിങ്ങിൽ കളിയാക്കി എഴുതി, ‘‘സംഘാടകരിൽ പലരും സിനിമ കാണാൻ തിയറ്ററിലേക്ക് വരാതെ മുറിയിൽ കിടക്കുകയാണ്’’ എന്ന്.
‘കുത്ത്’ മനസ്സിലാക്കിയ രവിയേട്ടൻ എന്നെ ആളെ വിട്ട് വിളിപ്പിച്ചു: ‘‘ഞാനൊക്കെ ഇനി എന്ത് സിനിമ കാണാനാണെടാ’’ എന്ന്. ശരിക്കും കരഞ്ഞുപോയ സന്ദർഭമായിരുന്നു അത്. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ യാത്രകളുടെ അന്ത്യത്തിൽ രവി തന്നെ തേടിയെത്തിയ പാമ്പിന്റെ വായിലേക്ക് കാല് നീട്ടിക്കൊടുക്കുന്നതുപോലെ ഒരു മൃത്യുവാസന. ഖസാക്കിലെ രവിയും ചിന്ത രവിയും ഒരാളിൽ കത്തിനിന്നു. ജീവിതത്തിൽ തോൽവികൾ ആവർത്തിക്കുന്നത് പല രൂപത്തിലാണ്.
സോവിയറ്റ് പതനത്തിനുമുമ്പ് കോഴിക്കാട്ടെ ഞങ്ങളുടെ സുഹൃത്ത് സംഘത്തിൽനിന്നും ആദ്യമായി ഒരാൾ റഷ്യയിൽ പോയിവരുന്നത് ചിന്ത രവീന്ദ്രനാണ്. ആ വരവിലെ യാത്രാവിവരണം ഇപ്പോഴും ഓർക്കുന്നു: ‘‘ഡോളർ കാട്ടിയാൽ ഇറങ്ങിവരുന്ന പെണ്ണുങ്ങളുടെ നാടായി മാറി റഷ്യ. അവിടെ കമ്യൂണിസമൊന്നുമില്ല. പാർട്ടി മുതലാളിമാരും പാവങ്ങളുമേ ഉള്ളൂ. ചെങ്കൊടിയേന്തിയ മുതലാളിത്തം. അതിനി അനാധികാലം ഉണ്ടാകില്ല.’’ -എന്തൊരു പ്രവചനം. എൺപതുകളുടെ തുടക്കംതൊട്ട് കാണാത്ത റഷ്യയെക്കുറിച്ച് കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ ധാരണവെച്ച് ഞങ്ങളൊക്കെ സോവിയറ്റ് യൂനിയൻ സോഷ്യൽ സാമ്രാജ്യത്വമാണ് എന്ന് വാദിച്ചു തുടങ്ങിയപ്പോൾ ഒരിക്കലും രവിയേട്ടൻ ഒപ്പം നിന്നിട്ടില്ല.
അതേ രവിയേട്ടനാണ് സോവിയറ്റ് യൂനിയൻ അധികകാലം ഉണ്ടാകില്ല എന്ന് പറയുന്നത്. എന്നാൽ, അത് എന്തുകൊണ്ട് തുറന്നുപറയുന്നില്ല എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടിയായിരുന്നു അതിലും വിചിത്രം: ‘‘നമ്മുടെ നാട്ടിലെ പാവം പിടിച്ച കമ്യൂണിസ്റ്റുകാരെ എന്തിനാ വെറുതെ ബുദ്ധിമുട്ടിക്കുന്നത്. അവരാ പ്രതീതിയിൽ കഴിയുന്നത്ര ജീവിച്ചുപോട്ടെ’’ എന്ന്.
രവിയേട്ടൻ ഒരിക്കലും ആ സത്യം എഴുതിയില്ല. 1991ഓടെ സോവിയറ്റ് യൂനിയൻ ഉള്ളിൽനിന്നും പൊടിഞ്ഞുവീണു. അത് അമേരിക്കയുമായുള്ള ഒരു യുദ്ധത്തിലല്ല വീണത്. പാർട്ടിക്കുള്ളിലെ ‘അമേരിക്ക’യുമായുള്ള ഏറ്റുമുട്ടലിലാണ് വീണത്. മലയാളിയുടെ സാംസ്കാരിക രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഭാഗമായ കമ്യൂണിസത്തെയും സിനിമയെയും കുറിച്ചുള്ള സ്വപ്നങ്ങളിൽ ചിന്ത രവീന്ദ്രന്റെ ഇടപെടലുകൾ ഇന്നും പ്രസക്തമാണ്.
2011 ജൂലൈ നാലിന് അവസാന യാത്രക്ക് പുറപ്പെടുംവരെ മറ്റൊരു സിനിമ എന്ന രവിയേട്ടന്റെ സ്വപ്നം നടന്നില്ല. ഒരു കൈത്താങ്ങ് കിട്ടിയിരുന്നെങ്കിൽ അത് സാധ്യമാകുമായിരുന്നു. എന്നാൽ, അതുണ്ടായില്ല. 2016ലാണ് മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലും പോകാൻ എനിക്ക് കഴിയുന്നത്. ‘മഹാഗണി’ എന്നു പേരിട്ട് വർഷങ്ങൾ മനസ്സിൽ കൊണ്ടുനടന്ന ഒരു നോവലിന്റെ പൂർത്തീകരണത്തിന് അങ്ങനെയൊരു യാത്ര അനിവാര്യമായിരുന്നു. തലമുറകളുടെ കമ്യൂണിസ്റ്റ് സ്വപ്നങ്ങൾ ഒഴുകിപ്പോയ വോൾഗയിലെ വെള്ളത്തിൽ തൊട്ടപ്പോൾ ‘മഹാഗണി’യിലെ പേരില്ലാത്ത യാത്രികനായ ‘കുട്ടി’യുടെ മുഖം ഞാനോർത്തു നോക്കി. അതിന് ഏത് യാത്രികന്റെ മുഖഛായയാണ് എന്ന്. പല മുഖങ്ങൾ മിന്നിമറഞ്ഞു, ഒടുവിൽ ഒരു മുഖം ഒന്ന് തെളിഞ്ഞ് പ്രകാശിച്ചു: ‘രവി’, ഖസാക്കിലെയല്ല, പാറോപ്പടിയിലെ രവി.