പേടി തോന്നുന്നു, നാടിനെയോർത്ത്
'എൻ.ഡി.ടി.വി, എൻ.ഡി.എ.ടി.വി ആകുമ്പോൾ' എന്ന ശീർഷകത്തിൽ (ലക്കം: 1280) വന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. ജനാധിപത്യത്തെ പ്രത്യക്ഷമായും പ്രച്ഛന്നമായും പിടിയിലൊതുക്കിക്കൊണ്ടുള്ള പേടി തോന്നുന്ന വർത്തമാനത്തിലൂടെയാണ് നാട് ഇന്ന് കടന്നുപോവുന്നത്. ഒരുഭാഗത്ത് വോട്ട് ചെയ്ത ജനതയെ കൊഞ്ഞനംകുത്തി ജനപ്രതിനിധികളെ വിലക്കെടുക്കുന്ന വാർത്തകൾ ആണെങ്കിൽ മറുഭാഗത്ത് മാധ്യമങ്ങൾ എന്ന യഥാർഥ പ്രതിപക്ഷത്തെ കോർപറേറ്റുകളെക്കൊണ്ട് വിലയ്ക്കെടുത്തുകൊണ്ടും വഴങ്ങാത്തവരെ...
Your Subscription Supports Independent Journalism
View Plans'എൻ.ഡി.ടി.വി, എൻ.ഡി.എ.ടി.വി ആകുമ്പോൾ' എന്ന ശീർഷകത്തിൽ (ലക്കം: 1280) വന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. ജനാധിപത്യത്തെ പ്രത്യക്ഷമായും പ്രച്ഛന്നമായും പിടിയിലൊതുക്കിക്കൊണ്ടുള്ള പേടി തോന്നുന്ന വർത്തമാനത്തിലൂടെയാണ് നാട് ഇന്ന് കടന്നുപോവുന്നത്. ഒരുഭാഗത്ത് വോട്ട് ചെയ്ത ജനതയെ കൊഞ്ഞനംകുത്തി ജനപ്രതിനിധികളെ വിലക്കെടുക്കുന്ന വാർത്തകൾ ആണെങ്കിൽ മറുഭാഗത്ത് മാധ്യമങ്ങൾ എന്ന യഥാർഥ പ്രതിപക്ഷത്തെ കോർപറേറ്റുകളെക്കൊണ്ട് വിലയ്ക്കെടുത്തുകൊണ്ടും വഴങ്ങാത്തവരെ ഗവൺമെന്റ് സംവിധാനങ്ങളെ മുന്നിൽ നിർത്തി വിരട്ടിനിർത്തിയും, രാജ്യസുരക്ഷ എന്ന പുകമറയിൽ ഇരുട്ടത്തു നിർത്തിയുമൊക്കെ ഒരു ചെറുത്തുനിൽപും നേരിടാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം ഇന്ന് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്. അങ്ങകലെപോലും ഒരു പ്രത്യാശയുടെ പൊൻകിരണം ദ്യശ്യമാവാത്ത വിധത്തിൽ അനുദിനം ഇരുട്ടിലേക്കു നാട് കടന്നുപോകുമ്പോഴും രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറയാൻ ഒരു കുട്ടി ഇല്ലാതെ പോവുന്നതാണ് പുതിയ ഇന്ത്യയുടെ ഏറ്റവും വലിയ ദുര്യോഗം.
-ഇസ്മായിൽ പതിയാരക്കര
മൂല്യബോധമുണർത്തുന്ന കഥ
ആഴ്ചപ്പതിപ്പിൽ വി. ഗിരീഷ് എഴുതിയ 'മരംകൊത്തി' എന്ന കഥ (ലക്കം: 1279) ശ്രദ്ധേയമായി. സമൂഹമാധ്യമങ്ങളുടെ കടന്നുകയറ്റം മനുഷ്യനെ മൂല്യബോധമില്ലാത്ത മാംസപിണ്ഡമാക്കിയതിന്റെ നേർചിത്രങ്ങൾ കഥയിൽ പ്രകടമാണ്. പണമൂല്യംകൊണ്ട് പകരംവെക്കപ്പെടുന്ന ഉത്തരവാദിത്തങ്ങളിലേക്ക് മനുഷ്യൻ ചുരുങ്ങുമ്പോൾ ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞെന്നുവരില്ല. മൂല്യവും ധർമവും പ്രതിഫലിപ്പിക്കുന്ന ബുദ്ധന്റെ ശിൽപം നിർമിക്കുന്ന ശിൽപിക്ക് വഴിയിൽ വീണുകിടക്കുന്ന വൃദ്ധനെ നേരിട്ടൊന്നു ചെന്നുനോക്കാൻ കൂടി സാധിക്കാതിരുന്നതിലെ വിരോധാഭാസം വായനക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്. ശിൽപവും ശിൽപിയും തമ്മിലുള്ള അന്തരം ചിത്രീകരിക്കുന്നതിലൂടെ കലയും സാഹിത്യവുമെല്ലാം പണവും പ്രശസ്തിയും നേടിത്തരാനുള്ള ഉപാധി മാത്രമായി കാണുന്ന കലാകാരന്റെ മാനസികാവസ്ഥ കഥാകൃത്ത് അനാവരണംചെയ്യുന്നു. മനുഷ്യജീവിതത്തിന്റെ രണ്ട് തലങ്ങളെ കഥ പ്രതിഫലിപ്പിക്കുന്നുണ്ട്. മരം വെട്ടിയും മാലിന്യനിർമാർജനം നടത്തിയും ജീവിതദൗത്യം നിർവഹിച്ചുപോരുന്ന മണിയണ്ണ എന്ന വൃദ്ധൻ മാനവികതയുടെ മൂർത്തഭാവത്തെ പ്രതിനിധാനംചെയ്യുന്നുണ്ട്. വഴിയോരത്തുവെച്ച് ഒരു സ്ത്രീയുടെ മാല മോഷ്ടിച്ച് കടന്നുകളയുന്ന കള്ളന്റെ ൈകയിൽനിന്ന് മാല പിടിച്ചുവാങ്ങുന്നതിനിടെ മരണംവരിച്ച മണിയണ്ണൻ അവസാനശ്വാസത്തിലും സുകൃതംചെയ്യാൻ അവസരം ലഭിച്ച സൗഭാഗ്യവാനാണ്. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുവേണ്ടി ജീവൻപോലും സമർപ്പിക്കാൻ സന്നദ്ധരാകുന്ന മണിയണ്ണന്മാർ സമൂഹത്തിൽ ഏറെയൊന്നും കാണില്ല. മണിയണ്ണന്റെ സേവനസന്നദ്ധമായ ജീവിതം തിരിച്ചറിയാൻ സാധിക്കാത്ത അനവധി മനുഷ്യജന്മങ്ങളെ കഥയിൽ കാണാം. തങ്ങളിടങ്ങളിലേക്ക് ചുരുങ്ങുന്നവരാണവർ. വഴിയരികിൽ വീണുകിടക്കുന്ന വൃദ്ധനെ നേരിട്ടു കാണുന്നതിനേക്കാൾ അവർക്ക് കൗതുകം വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെ സൂം ചെയ്തു കാണുന്നതിലാണ്. വീണുകിടക്കുന്ന വൃദ്ധന്റെ പരിചരണം ഏറ്റെടുക്കുന്നതിനേക്കാൾ അവർക്കു താൽപര്യം വൃദ്ധെന്റ ദൈന്യതയാർന്ന ചിത്രങ്ങൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം അറിയുന്നതിലും കമന്റുകൾക്കു മറുപടി പറയുന്നതിലുമാണ്. കൊത്തിക്കൊത്തി സ്വന്തം മാളങ്ങൾ മാത്രം തീർക്കുന്ന മരംകൊത്തിയോടാണ് കഥാകൃത്ത് അത്തരക്കാരെ ഉപമിച്ചിരിക്കുന്നത്. മനുഷ്യന്റെ മൂല്യബോധത്തെ തൊട്ടുണർത്താൻ പര്യാപ്തമായ കഥ ഹൃദ്യമായി ചിത്രീകരിച്ച കഥാകാരനും ആഴ്ചപ്പതിപ്പിനും ഭാവുകങ്ങൾ നേരുന്നു.
-റുമൈസ് ഗസ്സാലി, കെല്ലൂർ
കാലഘട്ടത്തിന്റെ ചരിത്രം
കാമ്പിശ്ശേരി കരുണാകരന്റെ ജീവിതം പകര്‍ത്തിയ 'പത്രപ്രവര്‍ത്തനത്തിന്റെ മനുഷ്യപ്പറ്റുള്ള മുഖം' എന്ന ഓർമയിലൂടെ (ലക്കം: 1279) ബൈജു ചന്ദ്രന് ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് കോറിയിട്ടിരിക്കുന്നത്. മാനവികതയുടെ മുഖമുള്ള പത്രപ്രവര്‍ത്തകനായിരുന്നു കാമ്പിശ്ശേരി. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി, ശബ്ദമില്ലാത്തവരുടെ ശബ്ദമായി അദ്ദേഹം നിലകൊണ്ടു. കഥകള്‍ എഴുതിയും മറ്റുള്ളവരെ കൊണ്ട് എഴുതിപ്പിച്ചുo. നാടകത്തില്‍ അഭിനയിച്ചും പത്രപ്രവര്‍ത്തനം നടത്തിയും സാംസ്കാരിക കേരളത്തെ അദ്ദേഹം പ്രോജ്ജ്വലിപ്പിച്ചു. 'ജനയുഗം' വാരിക തുടങ്ങാനും അതിനെ മുഖ്യധാരയിലേക്ക് ആനയിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞത് ഒരു ചെറിയ കാര്യമല്ല. മലയാറ്റൂര്‍ രാമകൃഷ്ണന്, വൈക്കം ചന്ദ്രശേഖരന് നായര്‍, സാറാ ജോസഫ്, പെരുമ്പടവം ശ്രീധരന്, കാക്കനാടന്, പി. ഭാസ്കരനുണ്ണി, കെ.എസ്. ചന്ദ്രന്, ടി.എന്‍. ജയചന്ദ്രന്, എം. കൃഷ്ണന് നായര്‍ തുടങ്ങിയ പ്രഗല്ഭ വ്യക്തിത്വങ്ങള്‍ 'ജനയുഗ'ത്തില്‍ എഴുതിയിരുന്നു.
കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തില്‍ പരമുപിള്ളയെന്ന കഥാപാത്രത്തിന് ജീവന് നല്‍കിക്കൊണ്ട് അദ്ദേഹം നാടകവേദികളിലെ ഭീഷ്മാചാര്യനായി നിലകൊണ്ടു. ആയിരക്കണക്കിന് വേദികളിലാണ് അദ്ദേഹം തന്റെ അഭിനയ പ്രതിഭാവിലാസം കാഴ്ചവെച്ചത്. കാമ്പിശ്ശേരിക്ക് അഭിനയം ഒരു തപോനിഷ്ഠയായിരുന്നു. കാമ്പിശ്ശേരി വിടവാങ്ങിയതിനുശേഷം ആ റോളില്‍ വന്ന പി.ജെ. ആന്റണിക്കുപോലും അത്രയും നന്നായി പരമുപിള്ളയാകാന് കഴിഞ്ഞില്ല. പ്രകാശിക്കുന്ന വിളക്കെന്നപോല് സത്യത്തെ മുറുകെപ്പിടിക്കുന്ന മറ്റൊരു ഗൗതമബുദ്ധനായിരുന്നു കാമ്പിശ്ശേരി. അപരിചിതവും അസാധാരണവുമായ അനുഭവലോകത്തിലേക്കാണ് ബൈജു ചന്ദ്രന് വായനക്കാരെ കൊണ്ടുപോകുന്നത്.
-സണ്ണി ജോസഫ്, മാള
അത്തരം പദങ്ങൾ ഒഴിവാക്കാൻ ആഴ്ചപ്പതിപ്പ് മുൻകൈയെടുക്കണം
ഭാഷയിലെ അധികാരവും അവകാശവും രാഷ്ട്രീയാധികാരവും സാംസ്കാരികാധികാരവും കുത്തകയാക്കി വെച്ചിരുന്നവരുടെ കൈകളിൽ എന്നും ഭദ്രമായിരുന്നു. പ്രജകളുടെയും ദുർബലരുടെയും മേൽ ഭാഷ ഹിംസാത്മകമായ രാഷ്ട്രീയ ഉപകരണമായി പ്രവർത്തിക്കുന്നത് കാണാം. രജസ്വലയായ സ്ത്രീയെ 'തീണ്ടാരി' എന്നു വിശേഷിപ്പിക്കുന്നത് അകറ്റിനിർത്തപ്പെടേണ്ട വൾ, തീണ്ടലുള്ളവൾ എന്ന അർഥത്തിലാണ്. വിവിധ ഭാഷകളിലെ തെറിപ്പദങ്ങൾ സ്ത്രീശരീരത്തെ കേന്ദ്രമാക്കിയാണ് നിലകൊള്ളുന്നത് എന്നത് അത്ര നിഷ്കളങ്കവുമല്ലല്ലോ. അതിനു 'സഫലമായ' നേട്ടവുമുണ്ട്. സ്ത്രീക്ക് അവളുടെ ശരീരത്തെപ്പറ്റിയുള്ള ആശങ്കയും ഉത്കണ്ഠയും ഇന്നും വിട്ടൊഴിയാതിരിക്കാൻ അതുമൂലം സാധിച്ചു.
'അപരങ്ങളുടെ' ശാരീരിക പ്രത്യേകത, ഉച്ചാരണം, ഭക്ഷണക്രമം, കഴിയുന്ന ഇടങ്ങൾ, ഭൂപ്രകൃതി, ആവിഷ്കാരങ്ങൾ ഒക്കെയും വരേണ്യഭാഷാ നിർമാതാക്കൾക്കോ ഭാഷാ പരിഷ്കർത്താക്കൾക്കോ ശകാരത്തിന്റെയും ന്യൂനോക്തിയുടെയും ഗുണപരമല്ലാത്തത് എന്ന അർഥം പ്രസരിപ്പിക്കാനുള്ളതുമായ ശൈലീനിർമാണത്തിനുള്ള അസംസ്കൃതവസ്തുക്കളായി. കോളനിവാണം, തുമ്പില്ലാത്തവൻ എന്നിതുകൾ ശ്രദ്ധിക്കുക.
നാരായണ ഗുരു, അന്ധൻ ആനയെ കണ്ടതുപോലെ എന്നു പ്രയോഗിക്കുന്നുണ്ട്. പുതുകാല രാഷ്ട്രീയ ശരിതേടലുകളുടെ വായനയിൽ, അൽപം കൂടി ജാഗ്രത ഗുരുവിന് അവിടെ പുലർത്താമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. 'പിണ്ഡനന്ദി'യിൽ ഗർഭപാത്രത്തിൽ സംഭവിക്കുന്ന ബീജസങ്കലനത്തെപ്പറ്റി സൂക്ഷ്മദൃക്കാവുന്ന ഋഷി, കാഴ്ചാസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തി ആനയെ അറിയുന്നതിലും അനുഭവിക്കുന്നതിലും പൊതുബോധശൈലിയാണ് ഉപയോഗിച്ചത്. തീർച്ചയായും ഇത്തരം ശൈലികളെ പാറ്റിക്കൊഴിച്ച് ഭാഷയെ കുറേക്കൂടി ജനാധിപത്യപരമാക്കേണ്ടുന്ന ചുമതല എഴുത്തുകാർക്കും പ്രസിദ്ധീകരണങ്ങൾക്കുമുണ്ട്. എന്നാൽ, ഉറച്ചുപോയ ധാരണകൾ ചിലപ്പോഴെങ്കിലും നമ്മുടെ ഭാഷാപരമായ രാഷ്ട്രീയജാഗ്രതയെ മറികടക്കാറുണ്ട്. അത്തരമൊരു പ്രയോഗം കാമ്പിശ്ശേരി കരുണാകരനെക്കുറിച്ച് ബൈജു ചന്ദ്രൻ എഴുതിയ കുറിപ്പിൽ (ലക്കം: 1279) വായിച്ചു. ഒരു ഭിന്നശേഷി വ്യക്തി എന്നനിലയിൽ എന്നെ അത് ആഴത്തിൽ വേദനിപ്പിച്ചു. 'ജനയുഗം' പത്രത്തിന്റെ സാമ്പത്തിക പരാധീനത വ്യക്തമാക്കാൻ ലേഖകൻ എഴുതുന്നത് ശ്രദ്ധിക്കുക. 'ജനയുഗം' അന്ന് മുടന്തിയും ഇടക്കിടെ മുടങ്ങിയുമൊക്കെ മെല്ലെ മുന്നോട്ടുപോകുകയായിരുന്നു... (പേജ്: 46)
ഭിന്നശേഷി വ്യക്തി രാജ്യത്തിന്റെ മാനവവിഭവശേഷിയിൽ അത്ര പോരാ എന്ന മനോഭാവത്തിൽനിന്നു പണ്ടേ രൂപപ്പെടുന്ന പ്രയോഗമാണത്. പത്രത്തിന്റെ ഇടർച്ചയെ വ്യക്തമാക്കാൻ 'മുടന്തിയും...' എന്നതല്ലാതെ മറ്റൊരു പദം അന്വേഷിക്കേണ്ടതല്ലേ? ലേഖകൻ അതു മനഃപൂർവം ചെയ്യുന്നതല്ല എന്ന് അറിയാം. ഉറച്ചുപോയ ധാരണയുടെ സ്വാഭാവികമായ പെരുമാറ്റമാണത്. എന്നാൽ, അതിലെ ശരികേട് ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.
90 ശതമാനം ശാരീരിക പരിമിതികളുള്ള പ്രഫസർ ജി.എൻ. സായിബാബയുടെ രാഷ്ട്രീയ നിരീക്ഷണങ്ങൾ, വിചാരങ്ങൾ, നിലപാടുകൾ ഏതു മട്ടിലാണ് സ്റ്റേറ്റ് കാണുന്നത് എന്നു നമുക്കറിയാം. എന്നാൽ, മലയാളത്തിൽ മുടന്തൻ ന്യായം എന്നൊരു പ്രയോഗമുണ്ട്. അതിന്റെ സ്വാരസ്യത്തെപ്പറ്റി മറുത്ത് എന്തു പറഞ്ഞാലും അംഗപരിമിതരെ ഉൾക്കൊള്ളാത്ത സമൂഹത്തിന്റെ രോഗാതുരവും ദുർബലരോടുള്ള ഹിംസാത്മകവുമായ ഭാഷയാണത്. അത് ദുർബലരോട് വിധേയത്വവും അപകർഷബോധവും ആവശ്യപ്പെടുന്നു.
ഇത്തരം പദങ്ങളെ ഭാഷയിൽനിന്നൊഴിവാക്കി മലയാളത്തെ ജനാധിപത്യഭാഷയാക്കാൻ എഴുത്തുകാർക്കൊപ്പം ചേർന്ന് ആഴ്ചപ്പതിപ്പിന് എന്തു ചെയ്യാൻ കഴിയുമെന്ന് അറിയാൻ തീവ്രമായ താൽപര്യമുണ്ട്.
അജിത് എം. പച്ചനാടൻ