Begin typing your search above and press return to search.
proflie-avatar
Login

ഭസ്മയോഗം

poem
cancel

വല്ലാതെയിടത്തേക്ക്

ചരിഞ്ഞു നടന്നവര്‍

വലതുവശത്തേക്ക്

എത്തിപ്പെട്ടതിൽ

അസാധാരണമായിട്ടെന്താണുള്ളത്?

വല്ലാതെ വലത്തേക്ക്

തിരിഞ്ഞു നടന്നവര്‍

ഇടതുവശത്തേക്ക്

എടുത്തെറിയപ്പെട്ടതില്‍

അപ്രതീക്ഷിതമായിട്ടൊന്നുമില്ലായിരുന്നല്ലോ?

കരകള്‍ അന്യമായ

കടലിന്റെ നടുക്കുനിന്ന്

നാവില്ലാത്ത

ഭാഷയില്‍ സംസാരിച്ചവരും

മലര്‍ന്നു കിടന്ന്

തുപ്പുന്നതിനിടയില്‍

ചരിത്രം മറന്നവരും

തോറ്റുപോകാനായി മാത്രം

ചെയ്യുന്ന

ഒത്തുതീര്‍പ്പുസമരങ്ങളുടെ

അവസാനത്തെ പന്തിയില്‍

വിശന്നുവലഞ്ഞ്

നിരാഹാരമിരിക്കുന്നുണ്ട്.

തീണ്ടാപ്പാടകലെ നിറുത്തിയ

കൊലച്ചതിയുടെ

പ്രാർഥനകള്‍

വിശുദ്ധഗോക്കളുടെ പുറത്തിരുന്ന്

വരുന്നതു കാണാന്‍

ആരൊക്കെയോ

ഒളികണ്ണെറിയുന്നുണ്ട്.

ചില്ലുഭരണിയിലടച്ച് സൂക്ഷിച്ച

ഭസ്മ മനുഷ്യന്റെ ചുറ്റും

നിയമങ്ങളില്ലാത്ത

രക്തമുദ്രയാല്‍

ആരാണ് കളിക്കളങ്ങള്‍

തീര്‍ക്കുന്നത്?

കള്ളയുറക്കത്തിന്റെ

പട്ടുമെത്തയില്‍

വേറൊന്നിലും

കമ്പമില്ലാതെ

യുദ്ധവാര്‍ത്തകള്‍

കണ്ടും കേട്ടും

കുടുകുടെ ചിരിക്കുന്നതാരാണ്?!

ഇടത്തോട്ടും

വലത്തോട്ടും

പ്രാണന്റെ തുലാസില്‍

ആടിയോടിക്കളിക്കുന്നതിനിടയില്‍

വിഗ്രഹഭഞ്ജകര്‍

എങ്ങോട്ടുതിരിയുമെന്നറിയാന്‍

ആര്‍ക്കാണ് നേരം!

Show More expand_more
News Summary - weekly literature poem