ആയുധങ്ങൾക്കു മുന്നിൽ നൃത്തം ചെയ്യുന്ന മനുഷ്യൻ
അയാളുടെ മുഖം, യുദ്ധത്തില്‍ ചിതറിത്തെറിച്ച
അയാളുടെ വീടു തന്നെയാണ്.
ജനലുകളുടെയും വാതിലുകളുടെയും
ഭിത്തികളുടെയും
ഭാഷയില്‍ അയാളെന്നോട് സംസാരിച്ചിട്ടുണ്ട്.
മുറികളില്‍ അച്ഛനുമമ്മയും ഭാര്യയും
കുട്ടികളും താമസിക്കുന്നു,
അവരുടെ പേരുകള്‍ പറഞ്ഞത്
ജലം വറ്റിയ തടാകം
ആകാശത്തു തൂക്കിയിട്ടതുപോലെ
ഞാനിപ്പോഴും ഓര്‍ക്കുന്നു.
ആയുധങ്ങള്‍ മുറിച്ച കൈകളുയര്‍ത്തി
അവരെന്നെ അഭിവാദ്യംചെയ്തു.
അപ്പോള്‍, പഴയ വസ്ത്രങ്ങള്‍ കീറി
കെട്ടിെവച്ച മുറിവുകളില്‍നിന്ന്
അവരുടെ രാജ്യത്തെ നദികള്‍
ഉരുകിവീഴുന്നുണ്ടായിരുന്നു.
അയാള്‍ പോയ വഴിയെ തനിച്ചുനടന്നു.
കിളികളെക്കൊണ്ടു ഭാവി പറയിക്കുന്ന പ്രായമായവര്‍
തങ്ങളുടെ കൈകളില്‍ വറ്റിയുറഞ്ഞ നാട്ടുവഴികളെ
തടവിക്കൊണ്ടിരിക്കുന്നു.
കീറിപ്പൊളിഞ്ഞ ചര്‍മം തറികളില്‍ നെയ്ത്
ധരിക്കുന്ന നെയ്ത്തുകാരെ കണ്ടു.
വെയിലു തിന്നുമരിച്ച വളര്ത്തുമൃഗങ്ങള്പോലെ
അവരുടെ മുറ്റം, മേഘപ്പാവകളോട്
കുട്ടികള്‍ വര്‍ത്തമാനം പറയുന്നതു കേട്ടു.
അവരുടെ കൈകളിലിരിക്കുന്ന
പുഴയിലെ കല്ലുകള്‍ കണ്ടു.
പരിക്കുപറ്റിയ കിളിയുടെ ചിറകുകള്‍പോലെ
വൃക്ഷത്തിന്റെ നിഴല്‍ വയലിലേക്കു പറന്നു കിടന്നു.
കുട്ടികളുടെ കൈയിലിരുന്ന കല്ലുകള്‍
പുസ്തകങ്ങളിലെ വരികള്‍പോലെ പറന്നുവന്നു.
വരികളിലൂടെ തപ്പിയും തടഞ്ഞും ഞാന്‍ നടന്നു.
എന്റെയുള്ളില്‍ വിരിഞ്ഞ പൂവിനെ
ഒരാള്‍ വെടിെവച്ചു വീഴ്ത്തി.
ഇലകളില്‍നിന്ന് ശാഖകളിലേക്ക്
ശാഖകളില്‍നിന്ന് വേരുകളിലേക്ക്
എന്റെ പാട്ടുകള്‍ പിടഞ്ഞുവീണു.
ആയുധങ്ങള്‍ക്കു മുന്നില്‍നിന്ന്
നഗ്നനായി നൃത്തംചെയ്യുന്ന
മനുഷ്യനെ കണ്ടു.