യുക്തിയില്ലാത്ത നവനാസ്തികരും ഇസ്ലാമോഫോബിയയും -ഒ. അബ്ദുറഹ്മാൻ എഴുതുന്നു
യുക്തിയേന്തി മനുഷ്യെൻറ
ബുദ്ധിശക്തി ഖനിച്ചതിൽ
ലഭിച്ചതല്ലാതില്ലൊന്നും
ലോക വിജ്ഞാനരാശിയിൽ
1964 ജൂണിൽ പത്രപ്രവർത്തകനായി ജീവിതമാരംഭിച്ചതു മുതൽ സ്ഥിരമായും കൃത്യമായും വായിക്കാറുണ്ടായിരുന്ന യുക്തിവാദി പ്രമുഖൻ എം.സി. ജോസഫിെൻറ 'യുക്തിവാദി' മാസികയുടെ സ്ഥിരം കവർപേജ് സ്ലോഗനാണ് ഉപര്യുക്ത വരികൾ. അസുഖം ബാധിച്ച് കിടപ്പിലാവുന്നതുവരെയും ജോസഫ് മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചുവന്ന പ്രസ്തുത മാസിക അന്ധവിശ്വാസികളെയും അയുക്തികാചാരങ്ങളെയും ബുദ്ധിപരമായി തുറന്നുകാട്ടുന്നതും എന്നാൽ, മതവിശ്വാസികളെ വേദനിപ്പിക്കാതെ അവരെ ബോധവത്കരിക്കുന്നതുമായിരുന്നു. നാസ്തികനും മതമുക്തനുമായിരിക്കെത്തന്നെ നാസ്തികതയെ സ്ഥാപിക്കാനും ആസ്തികതയെ ചെറുത്തുതോൽപിക്കാനും ജോസഫ് അധികം മിനക്കെട്ടതായി തോന്നിയില്ല. അതേസമയം, വിശ്വാസാചാരങ്ങളുടെ അശാസ്ത്രീയതയും യുക്തിശൂന്യമായ അവകാശവാദങ്ങളെയും തുറന്നുകാട്ടാനാണ് അദ്ദേഹം കൂടുതൽ ശ്രമിച്ചിരുന്നത്. യുക്തിവാദത്തിെൻറ മൗലികാധ്യാപനങ്ങളോട് ശക്തമായി വിയോജിക്കെത്തന്നെ മതത്തിെൻറ പേരിൽ പുരോഹിതന്മാർ കാലാകാലങ്ങളിൽ അടിച്ചേൽപിച്ച മൂഢധാരണകളോടുള്ള എം.സിയുടെ ഒറ്റയാൾ പോരാട്ടത്തോട് മതിപ്പാണ് പലപ്പോഴും തോന്നിയത്. വിശിഷ്യാ മനഃശാസ്ത്രപരമായി അത്തരം അബദ്ധധാരണകളുടെ പൊള്ളത്തരം അദ്ദേഹം തുറന്നുകാട്ടുേമ്പാൾ. കൗതുകകരമായ ഒരു കുറിപ്പ് ഇപ്പോഴും ഓർമയിൽ വരുന്നു. താൻ അനുഭവിക്കുന്ന മാനസിക പ്രശ്നത്തിന് പരിഹാരംതേടി ഒരിക്കൽ ഒരാൾ എം.സി. ജോസഫിനെ സമീപിച്ചു. മന്ത്രങ്ങളിൽ അഗാധമായി വിശ്വസിക്കുന്ന ഒരന്ധവിശ്വാസിയാണ് അയാളെന്ന് സംസാരിച്ചതിൽനിന്ന് എം.സി മനസ്സിലാക്കി. ആഗതനോട് എം.സി നിർദേശിച്ച ചികിത്സ; എല്ലാ രാവിലെകളിലും സന്ധ്യക്കും താങ്കൾ ഈ മന്ത്രം നൂറുവട്ടം ഉരുവിട്ടാൽ അസുഖം സുഖപ്പെടും. ''ഓം എം.സി സ്വാഹ, ഓം എം.സി സ്വാഹ.'' അയാൾ പോയി. ദിവസങ്ങൾക്കു ശേഷം തെൻറ അസുഖം ഭേദമായെന്ന സന്തോഷവാർത്തയുമായാണ് അയാൾ തിരിച്ചുവന്നത്.
മന്ത്രജപാദികളിലുള്ള അഗാധമായ വിശ്വാസം തലക്കുപിടിച്ചാൽ അത്തരക്കാരോട് യുക്തിയും മനഃശാസ്ത്രമൊന്നും പ്രസംഗിച്ചിട്ട് കാര്യമില്ലെന്നും അവരുടെ മനഃശാസ്ത്രം തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതിവിധി നിർദേശിക്കുന്നതാണ് ബുദ്ധിയെന്നുമാണ് എം.സി. ജോസഫ് ഈയനുഭവ കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. മതങ്ങളോട് മൗലികമായി വിയോജിക്കെത്തന്നെ അവയിൽ നല്ലതെന്ന് തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു എന്ന് ഓർക്കുന്നതും സന്ദർഭോചിതമാവും.
അറബികളെയെല്ലാം ഏക സമുദായമാക്കുന്നതിനും വിഗ്രഹാരാധനകൾ ഉപേക്ഷിക്കുന്നതിനുമുള്ള മാർഗമായി നബി ഇസ്ലാം വിജയകരമായി രൂപവത്കരിച്ചതാണ്. സ്വർഗത്തിൽനിന്ന് ലഭിച്ച കല്ല് എന്ന നിലയിൽ കഅ്ബയെ മാത്രം അവശേഷിപ്പിച്ചു. അവിടെയുണ്ടായിരുന്ന സമസ്ത വിഗ്രഹങ്ങളെയും നബി തകർത്തുകളഞ്ഞു. പൗരോഹിത്യവും വിഗ്രഹാരാധനയും ഇസ്ലാമിൽ തീർത്തും നിഷിദ്ധമാണ് (എം.സി. ജോസഫ്- യുക്തിപ്രകാശം- പേജ് 101).
ക്രിസ്തുവിെൻറയും നബിയുടെയും കാലത്ത് ജോത്സ്യവിശ്വാസം പൊതുവെ പ്രചാരത്തിലിരുന്നുവെങ്കിലും വെറും വിധിവിശ്വാസികളല്ലാത്ത കർമയോഗികളായിരുന്നു അവർ. അതുകൊണ്ടാണ് വീര്യമുള്ള ആ രണ്ട് മതങ്ങളുടെയും വിശ്വാസാചാരങ്ങളിൽ ജോത്സ്യം കടന്നുകൂടാത്തത്. ഇന്ന് ക്രിസ്ത്യാനിക്ക് േജാത്സ്യം പാപവും ഉത്തമ മുസ്ലിമിന് േജാത്സ്യം ഹറാമുമാണ് (യുക്തിപ്രകാശം, പേജ് 117).
പുത്തൻ യുക്തിവാദികൾ
കേരള യുക്തിവാദികളിലെ രണ്ടും മൂന്നും തലമുറകൾ ആദ്യകാല യുക്തിവാദികളിൽനിന്ന് വ്യത്യസ്തരാവുന്നത് യുക്തിരഹിതമായ ചില ശാഠ്യങ്ങളിലൂടെയാണ്. മുൻ തലമുറയിലെ ബുദ്ധിജീവികൾ ദൈവാസ്തിക്യത്തെക്കുറിച്ച് തർക്കിക്കുന്നവരോ ദൈവം ഇല്ലെന്ന് ശഠിക്കുന്നവരോ ആയിരുന്നില്ല. പലരും സന്ദേഹവാദികളായിരുന്നു. ദൈവം പഞ്ചേന്ദ്രിയങ്ങൾക്ക് വഴങ്ങുന്നവനല്ല എന്നതുകൊണ്ട് അങ്ങനെയൊരാളെ അംഗീകരിക്കാനോ നിരാകരിക്കാനോ ആവില്ലെന്നതായിരുന്നു അവരുടെ നിലപാട്. ആധുനിക യുഗത്തിലെ ഭൗതിക ശാസ്ത്രകാരന്മാരിൽ പ്രമുഖനായിരുന്ന സ്റ്റീഫൻ ഹോക്കിങ് നിരീശ്വരവാദിയായിരുന്നു എന്നത് സത്യമായിരിക്കെ, ഐൻസ്റ്റീൻ ഉൾെപ്പടെയുള്ള ഭൗതിക ശാസ്ത്രജ്ഞരെക്കുറിച്ച് അങ്ങനെ തീർത്തുപറയാനാവില്ല. ദൈവം അത്തരക്കാരുടെ മുഖ്യ ചിന്താവിഷയമായിരുന്നില്ല എന്നു പറയുന്നതാവും ശരി. സന്ദേഹ മനസ്കനായിരുന്ന ജവഹർലാൽ നെഹ്റു ഒരിക്കൽ ദേശവ്യാപകമായ പണിമുടക്കിന് മുഴുവൻ തൊഴിലാളി സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്തപ്പോൾ അതിൽനിന്ന് അവരെ പിന്തിരിപ്പിക്കാൻ ആകാശവാണിയിലൂടെ നടത്തിയ അഭ്യർഥന അവസാനിച്ചതിങ്ങനെ: ''അതിനാൽ, ദൈവത്തെയോർത്ത് ഈ പണിമുടക്കിൽനിന്ന് പിന്തിരിയുക!''
എന്നാൽ, നമ്മുടെ കാലഘട്ടത്തിലെ യുക്തിവാദികൾ ദൈവവിശ്വാസത്തോടുള്ള കടുത്ത എതിർപ്പിൽനിന്നാണ് അന്ധവിശ്വാസങ്ങളോടുള്ള പോരാട്ടം ആരംഭിക്കുന്നത്. എല്ലാ മൂഢവിശ്വാസങ്ങളുടെയും ഉത്ഭവം ദൈവത്തിൽനിന്നും മതത്തിൽനിന്നുമാണെന്നവർ വാദിക്കുന്നു. അവരുടെ ദൃഷ്ടിയിൽ ദൈവമോ ആത്മാവോ മരണാനന്തര ഉയിർത്തെഴുന്നേൽപോ സ്വർഗ-നരകങ്ങളോ പ്രവാചകന്മാരോ ദിവ്യന്മാരോ മാലാഖമാരോ ജിന്നുകളോ യക്ഷികളോ ദിവ്യാത്ഭുതങ്ങളോ ഒന്നുമില്ല, എല്ലാം അന്ധവിശ്വാസജടിലമായ പൗരോഹിത്യ ഭാവനകൾ മാത്രം. പ്രാകൃതിക പ്രതിഭാസങ്ങളെ കണ്ടമ്പരന്ന പ്രാചീന മനുഷ്യൻ ബുദ്ധിപരവും ശാസ്ത്രീയവുമായ വിവരങ്ങളുടെ അഭാവത്തിൽ ഈശ്വരനിലും ആത്മാവിലും ഭൂതപ്രേത പിശാചുക്കളിലുമൊക്കെ വിശ്വസിച്ചിരിക്കാം. എന്നാൽ, മാനവലോകം ബുദ്ധിപരമായി വളരെയേറെ വികസിക്കുകയും തദ്വരാ ശാസ്ത്രം വിസ്മയാവഹമായ കണ്ടുപിടിത്തങ്ങൾ നടത്തുകയും സയൻസും ടെക്നോളജിയും അവിശ്വസനീയമാംവിധം കുതിച്ചുയരുകയും ചെയ്തിരിക്കെ, ഇനിയും പ്രാകൃത വിശ്വാസങ്ങളിൽ അഭിരമിക്കുന്നത് ബുദ്ധിശൂന്യവും യുക്തിഹീനവുമാണ് എന്നാണ് പല തട്ടുകളിൽ വിഭജിതരായ യുക്തിവാദികളുടെ സാമാന്യവാദങ്ങൾ. ഈശ്വരനില്ലാത്തതിനാൽ 'ഐശ്വര്യ'വും ആത്മാവില്ലാത്തതിനാൽ 'ആത്മീയത'യും പിശാചില്ലാത്തതിനാൽ പൈശാചികത്വവും ഭാഷയിൽനിന്നുതന്നെ നിഷ്കാസനം ചെയ്യണമെന്ന് യുക്തിവാദികൾ ആവശ്യപ്പെടാത്തത് അവരുടെ സഹിഷ്ണുതകൊണ്ടാവണം. ആത്യന്തിക യുക്തിവാദത്തിെൻറ മൗലികദൗർബല്യം നിലകൊള്ളുന്നത് പഞ്ചേന്ദ്രിയങ്ങൾ വഴി ലഭ്യമാവുന്നത് മാത്രമേ സത്യവും ജ്ഞാനവും ആവൂ എന്ന ദുശ്ശാഠ്യത്താലാണ്. അതിലേക്കാണ് തുടക്കത്തിൽ ഉദ്ധരിച്ച യുക്തിവാദി മാസികയുടെ ടൈറ്റിൽ സ്ലോഗൻ വിരൽചൂണ്ടുന്നത്. മനുഷ്യബുദ്ധിയുടെ സ്വാഭാവിക പരിമിതികളോ അതിനാൽ അനിവാര്യമായിത്തീരുന്ന ശാസ്ത്രത്തിെൻറ അപൂർണതയോ അശേഷം നിരാകരിക്കുന്നതാണ് യഥാർഥ യുക്തിരാഹിത്യം. പ്രപഞ്ചത്തിലെ മറ്റെല്ലാ ജീവജാലകങ്ങളെയുംപോലുള്ള ഒരു ജീവി മാത്രമായ മനുഷ്യന് അവെൻറ വ്യതിരിക്തതക്കടിസ്ഥാനമായ വിശേഷബുദ്ധി എങ്ങനെ സിദ്ധിച്ചു, ബുദ്ധിയുടെ പ്രഭവകേന്ദ്രം മസ്തിഷ്കം മാത്രമാണോ, പരിണാമത്തിെൻറ മനുഷ്യപൂർവാവസ്ഥയിൽ എണ്ണപ്പെടുന്ന ഒരു ജീവിയിലും സഹജാവബോധത്തിനപ്പുറം വിശേഷബുദ്ധിയുടെ അംശംപോലും കാണപ്പെടാത്തത് എന്തുകൊണ്ട് എന്നീ ചോദ്യങ്ങൾക്ക് കൃത്യമോ ഏറക്കുറെ ശരിയോടടുത്തതോ ആയ ഒരുത്തരവും ഒരു ശാസ്ത്രജ്ഞനും ഇന്നേവരെ നൽകിയിട്ടില്ല. എന്നിരിക്കെ, സർവജ്ഞനും സർവശക്തനുമായ ദൈവത്തിെൻറ സ്ഥാനത്ത് ശാസ്ത്രത്തെ സങ്കൽപിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്ന യുക്തിവാദം അതിനാൽതന്നെ നിരാകരിക്കപ്പെടേണ്ടതാണ്. ''പ്രകൃതിയുടെ രഹസ്യങ്ങൾ തേടിയുള്ള ഗവേഷണങ്ങൾ അടിസ്ഥാനപരമായി നേരിടുന്ന ചില പരിമിതികളുണ്ട്. ജനനമരണങ്ങളാൽ പരിമിതരായ മനുഷ്യർ ആദിമധ്യാന്തങ്ങളില്ലാത്ത അനന്തമായ പ്രകൃതിയെയാണ് മനസ്സിലാക്കാൻ ശ്രമിക്കുന്നത്. പരിമിതമായതിന് അപരിമിതമായതിനെ ഉൾക്കൊള്ളാൻ ആവുകയില്ലെന്നാണ് സാമാന്യ ബുദ്ധി മനസ്സിലാക്കുക'' (കെ. വേണു).
''അതോടൊപ്പംതന്നെ ആ ശാസ്ത്രത്തിെൻറ പരിമിതിയും നാം തിരിച്ചറിയണം. പ്രകൃതിയുടെ സ്ഥൂലമായ അനന്തതയിലേക്കും സൂക്ഷ്മമായ അനന്തതയിലേക്കും ശാസ്ത്രത്തിലൂടെ മനുഷ്യർക്ക് ഒരിക്കലും കടന്നുചെല്ലാനാവുകയില്ല. അവക്കിടയിലുള്ള മേഖലകളാണ് മനുഷ്യരുടെ വിഹാര രംഗം. ജനന-മരണങ്ങളുള്ള, ആദിമധ്യാന്തങ്ങളുള്ള മനുഷ്യരുടെ പരിമിതത്വംതന്നെയാണ് ഈ അവസ്ഥക്ക് കാരണവും. ഈ പരിമിതിയെ അൽപമെങ്കിലും ഭേദിക്കാനാവുന്നത് ദർശനത്തിലൂടെയാണ്'' (കെ. വേണു).
''മനുഷ്യന് ആത്മാവുണ്ടെന്നും അത് മരണശേഷം സ്വർഗത്തിലോ നരകത്തിലോ പോവുമെന്നും ആരെങ്കിലും പറഞ്ഞാൽ അത് തെറ്റെന്നോ ശരിയെന്നോ സ്ഥാപിക്കാൻ പറ്റിയ ഒരു പരീക്ഷണം ആവിഷ്കരിക്കാൻ കഴിയാത്തതുകൊണ്ട് അത് ശാസ്ത്രത്തിെൻറ മേഖലയിൽ വരില്ല. അതല്ലാതെ അത് അബദ്ധമാണെന്ന് പറയാനുള്ള അവകാശമൊന്നും ശാസ്ത്രത്തിനില്ല ''(കെ. പാപ്പുട്ടി).
അപ്പോൾ സംഗതി വ്യക്തമാണ്. നാസ്തികത യാഥാർഥ്യവുമായുള്ള ഒരു ഹസ്തദാനമാണെന്ന് അവകാശപ്പെടുകയും നാസ്തികത ശാസ്ത്രത്തിെൻറ രീതിശാസ്ത്രത്തെ മുറുകെ പിടികൂടുകയാണെന്ന് വാദിക്കുകയും ചെയ്യുന്ന നവീന യുക്തിവാദത്തിെൻറ ബൗദ്ധിക കേന്ദ്രമായ രവിചന്ദ്രൻപോലും സ്വാതന്ത്ര്യം അതിരുകളുള്ള ഒരു സങ്കൽപമാണെന്ന് സമ്മതിക്കാതിരിക്കുന്നില്ല. ''സ്വാഭാവികമായും സ്വതന്ത്ര ചിന്തക്കും അതിർത്തികളുണ്ടാവും. സ്വതന്ത്ര ചിന്ത എന്നാൽ എല്ലാത്തരം കാര്യങ്ങളിൽനിന്നും സ്വാതന്ത്ര്യം നേടിയവർ എന്ന അർഥമല്ല. അങ്ങനെയാവുക ഏറക്കുറെ അസാധ്യംതന്നെയാണ്. അത് കടിഞ്ഞാണില്ലാത്ത ചിന്തയല്ല, മറിച്ച് കെട്ടുപാടുകളിൽ കുരുങ്ങാത്ത ചിന്തയാണ്.'' അപ്പോൾ സ്വാഭാവികമായി ഉയരാവുന്ന ചോദ്യങ്ങളിതാണ്. യുക്തി എന്ന് നിരുപാധികം പറയുേമ്പാൾ ആരുടെ യുക്തി? ചിന്തിക്കുന്ന ഓരോ മനുഷ്യനും സ്വന്തമായ യുക്തിയുണ്ടാവും. ഒരു പ്രത്യേക രീതിയിലേ മനുഷ്യൻ ചിന്തിക്കാവൂ എന്ന് കൽപിക്കാൻ ആർക്കും അവകാശമോ അധികാരമോ ഇല്ല. റിക്കാഡോയും ആദം സ്മിത്തും ഏറെ ആലോചിച്ചും ചിന്തിച്ചും തന്നെയാണ് കാപിറ്റലിസത്തിന് അടിത്തറപാകിയത്. ഇതിന് കടകവിരുദ്ധമായ മാർക്സിസത്തിന് നാസ്തികരായ കാൾമാർക്സും ഫെഡറിക് എംഗൽസും രൂപംനൽകിയതും സ്വന്തം ബുദ്ധി ഉപയോഗിച്ചുതന്നെയാണ്. ഇന്ത്യയിൽ ജനാധിപത്യ സോഷ്യലിസത്തിെൻറ വക്താക്കളായിരുന്ന സന്ദേഹവാദി ജവഹർലാൽ നെഹ്റുവും നാസ്തികനായ രാം മനോഹർ ലോഹ്യയും ഭിന്ന പാതകൾ തിരഞ്ഞെടുത്തത് ഒരേ ഭൂമികയിൽനിന്നുകൊണ്ടാണ്. നാസ്തികർ തന്നെയായിരുന്ന രാമസ്വാമി നായ്ക്കരും ജോസഫ് ഇടമറുകും എം.സി. ജോസഫും കുറ്റിപ്പുഴ കൃഷ്ണപിള്ളയും യു. കലാനാഥനും ഭിന്നരീതിയിൽ സംസാരിച്ചതും എഴുതിയതും സ്വതന്ത്രമായി ചിന്തിക്കാത്തതുകൊണ്ടായിരുന്നോ? അവരെയൊക്കെ തിരുത്തി പുതിയൊരു യുക്തിവാദ സരണിയുടെ നായകനായി പ്രത്യക്ഷപ്പെടുന്ന രവിചന്ദ്രേൻറതാണ് അന്തിമ ശരി എന്ന് വാദിക്കാവുന്നതിെൻറ മാനദണ്ഡമെന്താണ്? മറ്റെല്ലാവരും ബാഹ്യവും യുക്തിരഹിതവുമായ സാമൂഹിക ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടവരായിരുന്നു എന്നാണോ?
മനുഷ്യൻ പുരോഗതിയുടെ ഉത്തുംഗത്തിലെത്തിയാലും അവെൻറ ബുദ്ധിയും യുക്തിയും തദ്വാരാ ആർജിച്ചെടുത്ത ശാസ്ത്രത്തിനും സാരമായ പരിമിതികളുണ്ട് എന്നംഗീകരിക്കാൻ സർവരും നിർബന്ധിതരാണ്. അഥവാ, അംഗീകരിച്ചില്ലെങ്കിൽ അത് കേവലം പിടിവാശിയും യാഥാർഥ്യ നിഷേധവുമേ ആവൂ. അത്തരക്കാർ തനി അരാജകവാദികളാവാതെ നിർവാഹമില്ല. സ്വന്തം ബുദ്ധിക്കും യുക്തിക്കും അപ്രമാദിത്വം കൽപിക്കുന്നവർ അരാജകത്വവാദികളും മനുഷ്യസമൂഹത്തിെൻറ ശത്രുക്കളുമാവുന്നതാണുതാനും ഇതഃപര്യന്തമുള്ള അനുഭവം. ഇവിടെയാണ് ദൈവത്തിെൻറയും മതത്തിെൻറയും പ്രസക്തി.
മനുഷ്യബുദ്ധിയുടെയും ശാസ്ത്രത്തിെൻറയും സ്വാഭാവിക പരിമിതികൾക്കപ്പുറത്ത് ഒരുവിധ പരിമിതിയും ന്യൂനതയും അപൂർണതയുമില്ലാത്ത സർവവിധ നന്മകളുടെയും ഉറവിടവും സകലമാന തിന്മകളിൽനിന്നും മുക്തനും കരുണാവാരിധിയും ദയാനിധിയും സർവജ്ഞനും സർവശക്തനും ആദിമധ്യാന്ത വിരഹിതനുമായ സ്രഷ്ടാവിനെ നാം നേരിൽ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന കാരണത്താൽ അങ്ങനെയൊരു ശക്തി ഇല്ലെന്ന് വിധിക്കുന്നതും നിഷേധിക്കുന്നതും തീർത്തും ബുദ്ധിശൂന്യമാണ്. ആ ശക്തിയാണ് പ്രപഞ്ചത്തെയും സർവചരാചരങ്ങളെയും സൃഷ്ടിച്ച് യുക്തിഭദ്രമായി പരിപാലിക്കുന്നതും സംഹരിക്കുന്നതും. പ്രകൃതിയെന്നും പ്രകൃതി നിയമങ്ങളെന്നും നാം വ്യവഹരിക്കുന്നത് സത്യത്തിൽ ജഗന്നിയന്താവിെൻറ നിയമങ്ങളും വ്യവസ്ഥകളും തീരുമാനങ്ങളുമാണ്. സ്രഷ്ടാവിനെ അഥവാ ജഗന്നിയന്താവിനെ വിവിധ ദേശക്കാരും ഭാഷക്കാരും വർഗങ്ങളും എന്തു പേരിട്ട് വിളിക്കുന്നു എന്നതൊരു പ്രശ്നമേയല്ല. ''നിങ്ങൾ എന്തു പേരിട്ടു വിളിച്ചാലും അവേൻറത് വിശിഷ്ട നാമങ്ങളത്രെ.'' അവൻ ഏകനാണ്, അന്യാശ്രയനാണ്, ഭാര്യാ സന്തതികളില്ലാത്ത, അതുല്യനാണ്. സർവസൃഷ്ടികളോടും അപരിമേയമായ സ്നേഹവും കാരുണ്യവും വാത്സല്യവും മാത്രമേ അവനുള്ളൂ. ഇതര സൃഷ്ടിജാലങ്ങളൊക്കെ അവെൻറ അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ട് അവെൻറ നിയമങ്ങൾക്ക് മാത്രം വിധേയരായി ജീവിക്കുേമ്പാൾ വിശേഷബുദ്ധിയും നന്മതിന്മകളുടെ വിവേചന ശക്തിയും സ്വാതന്ത്ര്യവും നൽകി ദൈവം അനുഗ്രഹിച്ച മനുഷ്യജന്മങ്ങൾക്ക് ആ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് മാലാഖമാരോളം ഉയരാനും മൃഗങ്ങളോളം താഴാനും സാധിക്കും. എന്നാൽ, ഉയർച്ചക്കും താഴ്ചക്കുമുള്ള നിയതമായ മാർഗങ്ങളും നിയമങ്ങളും വിശേഷബുദ്ധിയുള്ള മനുഷ്യരെ പഠിപ്പിക്കേണ്ടതിന് അവരിൽനിന്നുതന്നെയുള്ള വിശുദ്ധാത്മാക്കളായ ദൂതന്മാരെ അവൻ തിരഞ്ഞെടുത്ത്, വിവിധ കാലങ്ങളിലും ജനവിഭാഗങ്ങളിലുമായി നിയോഗിച്ചയച്ചു. അവർ ദൈവിക വചനങ്ങളുടെ സമാഹാരമായ ഗ്രന്ഥങ്ങളിലൂടെയും സ്വന്തം ജീവിത മാതൃകകളിലൂടെയും ജനത്തിന് നേരായ വഴി കാണിച്ചുകൊടുത്തു. സത്യം, നീതി, സമഭാവന, സാഹോദര്യം, സഹിഷ്ണുത, സഹാനുഭൂതി, സ്നേഹം, കാരുണ്യം, ബഹുമാനം, ധർമം, സദാചാരം തുടങ്ങിയ മൂല്യങ്ങളും അധ്വാനം, ഉൽപാദനം, വിനിമയം, കുടുംബ-സാമൂഹിക ജീവിതം തുടങ്ങിയ വിഷയങ്ങളിലഖിലം ചൂഷണമുക്തവും സമഭാവനയിലധിഷ്ഠിതവുമായ അധ്യാപനങ്ങളും അതത് കാലത്തെ ജനവിഭാഗങ്ങളുടെ ബുദ്ധിയും ചിന്തയും ഉൾക്കൊള്ളാനാവുന്നവിധം അവർ പ്രബോധനം ചെയ്തു. പ്രായോഗിക മാതൃക കാഴ്ചവെക്കാൻ അവസരം ലഭിച്ചവർ അപ്രകാരം ചെയ്തു. ചരിത്രം രേഖപ്പെടുത്തിയ നിരവധി സാക്ഷ്യങ്ങൾ ഇക്കാര്യത്തിലുണ്ട്. മതതത്ത്വങ്ങളാവട്ടെ വിശുദ്ധ വേദഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നു. പിൽക്കാലത്ത് ദൈവത്തിെൻറ അവതാരങ്ങളായും ആൾദൈവങ്ങളായും ദൈവത്തിനും അൽമായന്മാർക്കും മധ്യേ ഇടയാളന്മാരായും നിരവധി ചൂഷകർ രംഗത്തുവന്നിരുന്നു. ഇപ്പോഴും രംഗത്തുണ്ട് എന്നത് സത്യംതന്നെയാണ്. അവർ സ്വന്തം മതത്തിന് ഏൽപിച്ച പരിക്കിനോളം കഠിനമായി മറ്റാരും പരിക്കേൽപിച്ചിട്ടില്ല എന്നതും നേരാണ്. മതനിഷേധവും നിരാസവും നാസ്തികതയുമെല്ലാം രംഗപ്രവേശം ചെയ്യാൻ സാഹചര്യമൊരുക്കിയത് ഈ ചൂഷകവർഗമാണ്. ലോകത്ത് ഇന്നോളം മതത്തിെൻറ പേരിലും മറവിലും നടന്ന രക്തച്ചൊരിച്ചിലുകളിൽ ഏറെയും മതത്തെ സമ്പത്തിനും അധികാരത്തിനുംവേണ്ടി ദുരുപയോഗം ചെയ്തവരാണുതാനും. കുരിശുയുദ്ധ പരമ്പരകളും അക്കൂട്ടത്തിൽപെടുന്നു.
അതേയവസരത്തിൽ ലോക ചരിത്രത്തിൽ നടന്ന കൂട്ടക്കൊലകളും നരഹത്യകളുമൊക്കെ മതത്തിെൻറ പേരിൽ വരവ് വെക്കുന്നതിലുമുണ്ട് തികഞ്ഞ ദുഷ്ടബുദ്ധി. അഡോൾഫ് ഹിറ്റ്ലറുടെ ജർമനിയും മുസ്സോളിനിയുടെ ഇറ്റലിയും ജപ്പാനും പങ്കാളികളായ രണ്ടാം ലോക യുദ്ധത്തിൽ 50-56 ദശലക്ഷം സൈനിക-സിവിലിയൻ ജീവനഷ്ടമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. യുദ്ധക്കെടുതികൾമൂലമുണ്ടായ രോഗങ്ങളും പട്ടിണിയും മരണവക്ത്രത്തിലേക്ക് തള്ളിവിട്ടത് 19 മുതൽ 28 വരെ ദശലക്ഷത്തെയാണ്. ലോകയുദ്ധം ഒരർഥത്തിലും മതത്തിെൻറ പേരിലായിരുന്നില്ല. സമ്പൂർണ നാസ്തികനും മതത്തിെൻറ പ്രഖ്യാപിത ശത്രുവുമായ ജോസഫ് സ്റ്റാലിൻ ആറ് മില്യൺ മനുഷ്യരെ പ്രത്യക്ഷത്തിലും മൂന്ന് മില്യൺ ജനങ്ങളെ പരോക്ഷമായും കൊന്നൊടുക്കിയിട്ടുണ്ട്. അതായത്, 90 ലക്ഷം മനുഷ്യജീവികളുടെ മൃതദേഹങ്ങളുടെ മേലാണ് സ്റ്റാലിൻ യു.എസ്.എസ്.ആർ അടക്കിഭരിച്ചതെന്നർഥം. മറ്റൊരു നാസ്തികൻ മാവോ സെ തുങ് 1966-1976 കാലഘട്ടത്തിലെ സാംസ്കാരിക വിപ്ലവകാലത്ത് മാത്രം 11 ലക്ഷം മരണങ്ങൾക്കും മറ്റു കാലങ്ങളിൽ നടത്തിയ കാമ്പയിനുകളിൽ 10 ലക്ഷം പേരുടെ ജീവഹാനിക്കും നേതൃത്വംനൽകി എന്നാണ് വിശ്വസനീയമായ കണക്ക്. എഴുപതുകളിൽ കമ്പൂച്ചിയയിൽ പോൾ പോട്ട് എന്ന കമ്യൂണിസ്റ്റ് ഏകാധിപതിയുടെ നേതൃത്വത്തിൽ കമറൂഷ് നടത്തിയ കൂട്ടക്കശാപ്പിൽ 1.2 മില്യൺ മുതൽ 2.8 മില്യൺ വരെ പൗരന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നാസ്തികരും മതത്തിെൻറ പ്രഖ്യാപിത ശത്രുക്കളുമായ ഈ ഭീകരരുടെ വിറങ്ങലിപ്പിക്കുന്ന രക്തപ്പുഴകളെ വെള്ളപൂശിക്കൊണ്ടേ നമ്മുടെ നാട്ടിലെ സത്യാനന്തര യുക്തിവാദി അവതാരങ്ങൾക്ക് മതത്തിെൻറ നേരെ ആക്രമണം നടത്താനാവൂ. ഇപ്പറഞ്ഞ ഉദാഹരണങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ല എന്നാണ് വാദമെങ്കിൽ ചരിത്രത്തിലും വർത്തമാനകാലത്തും മതഭ്രാന്തന്മാർ ചെയ്തുകൂട്ടിയ/കൂട്ടുന്ന അത്യാചാരങ്ങൾക്ക് യഥാർഥ മതവിശ്വാസികൾ ഉത്തരവാദികളല്ല എന്നാണ് മറുപടി. വിശിഷ്യാ മതത്തിെൻറ സത്യസന്ധരായ അനുയായികൾ അതിനെയൊക്കെ തുറന്നെതിർക്കുകയും തള്ളിപ്പറയുകയും ചെയ്യുേമ്പാൾ, വിശുദ്ധ വേദഗ്രന്ഥത്തിൽ ഒരു നിരപരാധിയെ കൊല്ലുന്നവൻ മനുഷ്യവർഗത്തെയാകെ കൊന്നവന് തുല്യമാണെന്ന് സംശയാതീതമായി പ്രഖ്യാപിക്കുേമ്പാൾ.
നാസ്തികരുടെ ചോദ്യങ്ങൾ
നാസ്തികരും യുക്തിവാദികളും സ്ഥിരമായി ഉന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അതിലൊന്ന് കാര്യകാരണ ബന്ധവുമായി ബന്ധപ്പെട്ടതാണ്. പ്രപഞ്ചത്തിൽ കാര്യകാരണബന്ധങ്ങൾക്കതീതമായി ഒന്നും സംഭവിക്കുന്നില്ല, സംഭവിക്കുകയില്ല എന്ന് നിങ്ങൾ സമ്മതിക്കുന്നുവെങ്കിൽ സർവവും സൃഷ്ടിച്ച ദൈവത്തെ ആർ സൃഷ്ടിച്ചു? മറുപടി: ദൃശ്യപ്രപഞ്ചത്തിലാണ് കാര്യകാരണ ബന്ധം പ്രസക്തമാവുന്നത്. ദൈവം, അഥവാ സ്രഷ്ടാവ് പ്രപഞ്ചത്തിനകത്തല്ല, പുറത്തുള്ള ശക്തിയാണ്. പ്രപഞ്ചം അവെൻറ സൃഷ്ടിയാണ്. സൃഷ്ടിക്കാണ് സ്രഷ്ടാവ് അനിവാര്യമാവുന്നത്; സ്രഷ്ടാവിനല്ല. പ്രപഞ്ചത്തിന് സ്രഷ്ടാവില്ലെങ്കിൽ അത് തനിയെ രൂപംകൊണ്ടതാണെന്ന് വാദിക്കണം. ''സൂര്യനിൽനിന്നുള്ള ഭൂമിയുടെ അകലം അനവധി യാദൃച്ഛികമായ കാരണങ്ങൾകൊണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ എത്തിയതുകൊണ്ട് മാത്രമാണ് ജീവജാലങ്ങളുടെ പരിണാമത്തിന് അടിസ്ഥാനമായ ജലത്തിന് ഭൂമിയിൽ നിലനിൽക്കാനാവുന്നത്'' (വേണു). യാദൃച്ഛികതാവാദത്തെക്കാൾ അയുക്തികമായ ഒരന്ധവിശ്വാസമുണ്ടോ?
മാനവചരിത്രത്തിൽ ഇന്നുവരെ മതമില്ലാത്ത കാലമോ ജനസമൂഹങ്ങളോ ഉണ്ടായിട്ടില്ല; ദൈവ വിശ്വാസത്തിൽനിന്ന് മുക്തമായ ഒരു കാലവും കഴിഞ്ഞുപോയിട്ടുമില്ല. തിന്മക്കും കലാപത്തിനും നാശത്തിനുംമാത്രം ഹേതുവായ ദർശനത്തിെൻറ പേരാണ് മതമെങ്കിൽ ഒരിക്കലും അങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നുറപ്പ്. മതത്തിെൻറ ധാർമികാധ്യാപനങ്ങളിൽനിന്ന് മനുഷ്യർ വ്യതിചലിച്ചപ്പോൾ മതത്തിെൻറ പേരിൽ അരുതാത്ത പലതും സംഭവിച്ചിട്ടുണ്ടെന്നതു നേരാണ്. മറിച്ച്, മതത്തോട് നിസ്വാർഥ പ്രതിബദ്ധത പുലർത്തിയ/പുലർത്തുന്ന വ്യക്തികളും സമൂഹങ്ങളും മനുഷ്യസ്നേഹത്താൽ പ്രചോദിതരായി നിഷേധിക്കാനാവാത്ത നന്മകളും സദ്പ്രവൃത്തികളും ചെയ്തതുകൊണ്ടാണ് ഇന്ന് ലോകത്ത് സത്യവും നീതിയും സമാധാനവും ഒരളവോളം നിലനിൽക്കുന്നതെന്നും സമ്മതിച്ചേ തീരൂ. പ്രത്യുത നാസ്തികരും യുക്തിവാദികളുമായിരുന്നു ലോകത്തെ നിയന്ത്രിക്കുന്നതെങ്കിൽ ആർ ആരെ എന്തിന് സ്നേഹിക്കണം, ആദരിക്കണം, അനുസരിക്കണം എന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു. എല്ലാം പോകട്ടെ, താൻ എന്തിന് ജീവിക്കണമെന്ന ചിന്തക്കുപോലും നാസ്തികന് മറുപടിയില്ല. പലപ്പോഴും പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാൻ കഴിയാതെ അവർ ആത്മഹത്യയിൽ അഭയം തേടേണ്ടിവരുന്നു. മതമുക്തരായ ജനങ്ങൾ ഭൂരിപക്ഷമോ ഗണ്യമായ എണ്ണമോ ആയ രാജ്യങ്ങളുടെ പട്ടിക മാർക്സിസ്റ്റും ഒപ്പം യുക്തിവാദിയുമായ എം.എ. ബേബി അവതരിപ്പിക്കുന്നു. ചെക് റിപ്പബ്ലിക് 75 ശതമാനം, എസ്തോണിയ 70 ശതമാനം, നെതർലൻഡ്സ് 68 ശതമാനം, വിയറ്റ്നാം 63 ശതമാനം, ഡെന്മാർക്ക് 61 ശതമാനം, സ്വീഡൻ 54 ശതമാനം, ജപ്പാൻ 52 ശതമാനം, ചൈന 51 ശതമാനം തുടങ്ങിവയാണ് പട്ടികയിൽ. ക്ഷേമ/സോഷ്യൽ/ജനാധിപത്യ രാജ്യങ്ങളുടെ ഗണത്തിലാണ് ഈ രാജ്യങ്ങളെ അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു മാതൃക സോഷ്യലിസ്റ്റ് സമൂഹത്തിൽ വലിയൊരു പരിധിവരെ ശാസ്ത്രബോധമുള്ള മനുഷ്യസമൂഹം രൂപപ്പെടും എന്ന് വാദിച്ചുകൊണ്ടാണ് അദ്ദേഹം ഈ രാജ്യങ്ങളിലെ നാസ്തിക മുൻതൂക്കം എടുത്തുകാട്ടുന്നതും. എന്നാൽ, വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയാറാക്കാൻ വേണ്ട ഡാറ്റ നൽകിയ ഗാലപ്പ് നടത്തിയ പഠനത്തിൽ മതപ്രതിസന്ധി കുറയുന്തോറും ആത്മഹത്യാനിരക്ക് കൂടുന്നു എന്ന വസ്തുതയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഏറ്റവും കൂടുതൽ മതാഭിമുഖ്യം കാണിച്ച ഫിലിപ്പീൻസിനെക്കാൾ 12 ഇരട്ടി ആത്മഹത്യാ നിരക്കാണ് മത പ്രതിപത്തി വളരെ കുറഞ്ഞ (29 ശതമാനം) ജപ്പാനിൽ രേഖപ്പെടുത്തിയത് 51 ശതമാനം നാസ്തികരാണെന്ന് ബേബി ചൂണ്ടിക്കാട്ടിയ ചൈനയിൽ ലോകത്തിലെ നാലിലൊന്ന് ആത്മഹത്യകളും നടക്കുന്നു! മാനസികാസ്വാസ്ഥ്യങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടായി നോർവേയിൽ. ലോകത്തേറ്റവും സന്തോഷം അനുഭവിക്കുന്നതായി പറയുന്ന ഫിൻലൻഡിൽ നടക്കുന്ന മരണങ്ങളിൽ മൂന്നിലൊന്നും ആത്മഹത്യയാണ്. ലോകാരോഗ്യ സംഘടന (WHO)യുടെ മാനസികാരോഗ്യ വകുപ്പ് മേധാവി ജോസ് മനോൽ ബെർട്ടലോട്ട് നടത്തിയ പഠനങ്ങൾ വെളിപ്പെട്ടത് നാസ്തികരിൽ ആത്മഹത്യ നിരക്ക് വളരെ കൂടുതലാണെന്നാണ്. ഏറ്റവും കുറവ് താരതമ്യേന മതനിഷ്ഠ കൂടുതലുള്ള മുസ്ലിംകളിലും. ഹിന്ദു (9.6), ക്രിസ്ത്യൻ (11.2), ബുദ്ധർ (12.9) എന്ന വിധത്തിലാണ് സ്വയം ജീവനൊടുക്കുന്നവരുടെ നിരക്ക്. ലോകത്ത് മുസ്ലിം രാജ്യങ്ങളിലാണ് ആത്മഹത്യനിരക്ക് ഏറ്റവും കുറവായി രേഖപ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക സുസ്ഥിതി, ശാസ്ത്രചിന്ത, ധർമനിരപേക്ഷത തുടങ്ങിയ ഘടകങ്ങളെക്കാൾ ശാന്തിക്കും സ്വാസ്ഥ്യത്തിനും വഴിയൊരുക്കുന്നത് മതബോധമാണെന്നതാണ് വാസ്തവം. അതങ്ങനെയേ സംഭവിക്കൂ. കാരണം, തെൻറ സുഖദുഃഖങ്ങളുടെയെല്ലാം സ്രോതസ്സ് ദൈവവിധിയാണെന്നും എത്ര മഹാദുരന്തങ്ങളിൽനിന്നും തന്നെ രക്ഷിക്കാൻ ഈശ്വരനുണ്ടെന്നും അടിയുറച്ചുവിശ്വസിക്കുന്നവനെക്കാൾ മനസ്സമാധാനം ആർക്കാണുണ്ടാവുക? മീതെ ശൂന്യാകാശം താഴെ ഭൂമി എന്ന മട്ടിൽ പാർക്കാനും തിന്നാനും ഉടുക്കാനും പഠിക്കാനും ചികിത്സിക്കാനും ഒരു വഴിയുമില്ലാതെ തീർത്തും നിരാലംബരായി കഴിയുന്ന റോഹിങ്ക്യൻ മുസ്ലിം അഭയാർഥികളിൽനിന്ന് ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ?
ഇസ്ലാമോഫോബിയ
''ഇസ്ലാമോഫോബിയ എന്നുപറയുന്നത് ഇസ്ലാമിസ്റ്റുകൾ കണ്ടെത്തിയ ഒരു മതസംരക്ഷണ പ്രവർത്തനമാണ്. വിമർശനങ്ങളെ അപ്പാടെ റദ്ദ് ചെയ്യാനുള്ള ഒരു ഫാഷിസ്റ്റ് മതതന്ത്രമാണത്... സ്വതന്ത്രചിന്തകർക്ക് ഇസ്ലാമോഫോബിയ ഇല്ല. ഇസ്ലാമിനെ മറ്റേത് മതത്തെപ്പോലെതന്നെയാണ് അവർ കാണുന്നത്'' (രവിചന്ദ്രൻ). കണ്ണടച്ചിരുട്ടാക്കുന്നതിനെക്കാൾ പ്രതിഷേധാർഹമാണ് വസ്തുതാനിഷേധം. മധ്യ നൂറ്റാണ്ടുകൾ മുതൽ ഇസ്ലാമിനുനേരെ ആക്രമണം യഹൂദരും കുരിശുയുദ്ധക്കാരും ഓറിയൻറലിസ്റ്റുകളും സയണിസ്റ്റുകളും നടത്തിവന്നിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. ആക്രമണങ്ങളെ മുസ്ലിംകൾ ശാരീരികമായും ബുദ്ധിപരമായും പ്രതിരോധിച്ചിട്ടുമുണ്ട്. അതേപ്പറ്റി ആരെങ്കിലും എഴുതുന്നതിനെയും പറയുന്നതിനെയും കുറിച്ചല്ല ഇസ്ലാമോഫോബിയ എന്നുപറയുന്നത്. ഇന്ത്യയിൽ നാസ്തികരും യുക്തിവാദികളും കടുത്ത ആക്രമണം തന്നെ പ്രവാചകനും വിശുദ്ധ ഖുർആനുമെതിരെ അഴിച്ചുവിട്ടിട്ടുണ്ട്. മലയാളിയായ ആനന്ദിെൻറ ജൈവമനുഷ്യനും ജോസഫ് ഇടമറുകിെൻറ ഖുർആൻ ഒരു വിമർശന പഠനവും ഉദാഹരണങ്ങളാണ്. ഇസ്ലാമിെൻറ പക്ഷത്തുനിന്ന് ഇവർക്ക് ഉചിത മറുപടി നൽകിയതല്ലാതെ ഇസ്ലാംപേടിയെന്ന് വിലപിക്കാൻ ഇസ്ലാമിസ്റ്റുകൾ തയാറായിട്ടില്ല. ഒേട്ടറെ പൊതുവേദികളിൽ യുക്തിവാദികളുമായി ബൗദ്ധികമായി ഏറ്റുമുട്ടിയ അനുഭവങ്ങളും ഇതെഴുതുന്ന ആൾക്കുണ്ട്.
എന്നാൽ 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തെ തുടർന്ന് അമേരിക്ക ഇസ്ലാമിനെതിരെ ആഗോള വ്യാപകമായാരംഭിച്ച സൈനികവും സാമ്പത്തികവും ആശയപരവുമായ ആക്രമണത്തിൽ പരോക്ഷ പങ്കാളികളായി ഇന്ത്യയിലും മറ്റെല്ലായിടത്തും ഫാഷിസ്റ്റുകളും വർഗീയവാദികളും ഒപ്പം റാഷനലിസ്റ്റുകളും നടത്തുന്ന നീതിരഹിതവും നെറികെട്ടതുമായ യുദ്ധത്തിെൻറ അന്തർധാരയാണ് ഇസ്ലാംപേടി. നുണകളിലും അപവാദങ്ങളിലും വ്യാജപ്രചാരണങ്ങളിലും മുക്കിപ്പൊരിച്ചതാണ് ഈ കൂട്ടാക്രമണം. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ഉദ്ധരിക്കാമെങ്കിലും സ്ഥലപരിമിതി അനുവദിക്കുന്നില്ല. സമീപകാലത്ത് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന ലവ് ജിഹാദ് വ്യാജ പ്രോപഗണ്ട ഒരു സംഭവം മാത്രം. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെ മുസ്ലിം അനാഥാലയങ്ങളിലേക്ക് നിയമാനുസൃതം വന്നു പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കി കുട്ടിക്കടത്ത് എന്നുപേരിട്ട് നടത്തിയ കുത്സിത പ്രോപഗണ്ടയും തുടർനടപടികളും തീർത്തും അടിസ്ഥാനരഹിതമായിരുന്നെന്ന് അതേപ്പറ്റി സൂക്ഷ്മാന്വേഷണം നടത്തിയ സി.ബി.ഐ വിധി എഴുതിയിരിക്കെ ''ഇനിയും ഇസ്ലാമിസ്റ്റുകൾ കണ്ടെത്തിയ ഒരു മതസംരക്ഷണ പ്രവർത്തനമാണ് ഇസ്ലാമോഫോബിയ'' എന്ന് പറയുമോ?
പാലക്കാട് ജില്ലയിലെ തിരുവഴാംകുന്നിൽ ഒരു എസ്റ്റേറ്റിൽ കാട്ടുപന്നിശല്യം സഹിക്കാനാവാതെ വന്നപ്പോൾ ജോലിക്കാരൻ വെച്ച പടക്കം അബദ്ധത്തിൽ കടിച്ച ഒരു കാട്ടാന വായ തകർന്ന് ദയനീയമായ സാഹചര്യത്തിൽ ചത്തു. ഇത് മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് പതിവായി നടക്കുന്ന ആനക്കൊലയുടെ ഉദാഹരണമാക്കി ദേശീയ മാധ്യമങ്ങളും മേനകഗാന്ധിയും അലറിവിളിച്ചപ്പോൾ സ്വതന്ത്ര ചിന്തകരുടെ നിലപാടെന്തായിരുന്നു? ഏറ്റവുമൊടുവിൽ കടുത്ത മനുഷ്യാവകാശ നിഷേധവും ഭരണഘടനാവിരുദ്ധവുമെന്ന് ലോകം വിധിയെഴുതിയ പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്ട്രേഷൻ ബില്ലിനും അനുകൂലമായ സമീപനം 'സ്വതന്ത്ര ചിന്തകർ' സ്വീകരിച്ചത് ഇസ്ലാം പേടിയല്ലെങ്കിൽ മറ്റെന്താണ്?