ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 30 മരണം
text_fieldsഗസ്സ: ഗസ്സയിൽ അൽ-ശാതി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ സഹോദരി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ യു.എൻ സ്കൂളുകൾക്കുനേരെ നടന്നരണ്ട് ആക്രമണങ്ങളിൽ 14 പേരും കൊല്ലപ്പെട്ടു.
സെൻട്രൽ ഖാൻ യൂനിസിലെ ഒരു വീടിന് നേരെയും അൽ-മവാസിയിൽ കുടിയിറക്കപ്പെട്ടവർ താമസിക്കുന്ന ടെന്റിനുനേരെയും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
സഹായം കാത്തുനിൽക്കുന്നവരെ ലക്ഷ്യമിടുന്ന ഇസ്രായേൽ സേന സഹായം എത്തിക്കുന്ന ഓഫിസുകളെയും സഹായ പ്രവർത്തകരെയും നിരന്തരം ലക്ഷ്യമിടുകയാണെന്ന് ഗസ്സയിലെ ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള ഏജൻസി പറഞ്ഞു.
ഇതുവരെ 273 പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. അമ്പതുദിവസമായി ഒരുസഹായ ട്രക്കുപോലും ഗസ്സയിലെത്തിയിട്ടില്ലെന്ന് സർക്കാർ മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ തവാബ്ത പറഞ്ഞു.
റഫ അതിർത്തി അടച്ചതിനുശേഷം അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 2,000 രോഗികളെങ്കിലും ഗസ്സയിൽ കുടുങ്ങിക്കിടക്കുന്നുണണ്ട്. പ്രതിദിനം 10 കുട്ടികൾക്കാണ് കൈകാലുകൾ നഷ്ടമാകുന്നത്. സിവിലിയന്മാരെ സൈന്യം മനഃപൂർവം ലക്ഷ്യമിടുകയാണെന്ന് ഹമാസ് പറഞ്ഞു. ഇസ്രായേലിന് രാഷ്ട്രീയവും സൈനികവുമായ സംരക്ഷണം നൽകുന്ന ബൈഡൻ ഭരണകൂടവും ഫലസ്തീൻ ജനതക്കെതിരായ വംശഹത്യക്ക് ഉത്തരവാദിയാണെന്നും ഹമാസ് നേതാക്കൾ പറഞ്ഞു. ഗസ്സയുദ്ധം ആരംഭിച്ചതുമുതൽ 37,658 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 86,237 ആയി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ സൈന്യം 25 ഫലസ്തീനികളെ പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.