എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് കുറ്റവാളി പട്ടികയിൽ ഗുജറാത്ത് സ്വദേശിയും
text_fieldsന്യൂയോർക്ക്: എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്ത്യക്കാരനും. ഗുജറാത്ത് സ്വദേശിയായ ഭദ്രേഷ് കുമാർ ചേതൻഭായ് പട്ടേലാണ് 10 പേരടങ്ങിയ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടത്. 2015ൽ മേരിലാൻഡിലെ ഹാനോവറിൽ ഡങ്കിൻ ഡോനട്ട്സിൽ ജോലി ചെയ്തിരുന്ന ഭാര്യ പാലക്കിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
34 കാരനായ ചേതൻഭായ് പട്ടേലിനായി എഫ്.ബി.ഐ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ഇയാൾ അങ്ങേയറ്റം അപകടകാരിയാണെന്ന് എഫ്.ബി.ഐ വിശേഷിപ്പിക്കുന്നു. തങ്ങളുടെ 10 മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളിൽ ഒരാളായ ഭദ്രേഷ്കുമാർ ചേതൻഭായ് പട്ടേലിനെ കണ്ടെത്താൻ എഫ്.ബി.ഐയെ സഹായിക്കണമെന്നും ഭാര്യയെ കൊലപ്പെടുത്തിയതിന് തിരയുന്ന പട്ടേലിനെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നുംഎഫ്.ബി.ഐ എക്സിലെ പോസ്റ്റിൽ പറഞ്ഞു.
ചേതൻഭായ് പട്ടേലിൻ്റെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് എഫ്.ബി.ഐ രണ്ടര ലക്ഷം ഡോളറും വാഗ്ദാനം ചെയ്യുന്നുണ്ട്. കടയുടെ പിറകിൽ വെച്ച് കത്തി ഉപയോഗിച്ച് ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നു. രാത്രി ഷിഫ്റ്റിൽ ഉപഭോക്താക്കളുടെ സാന്നിധ്യത്തിൽ നടന്ന സംഭവം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. 2015 ഏപ്രിലിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇയാൾ അപ്രത്യക്ഷനാവുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.