നമീബിയയിൽ 'അഡോൾഫ് ഹിറ്റ്ലർ' അധികാരത്തിൽ
text_fieldsആഫ്രിക്കൻ രാഷ്ട്രമായ നമീബിയയിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് 'അഡോൾഫ് ഹിറ്റ്ലർ'. ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട സ്വേച്ഛാധിപതിയുടെ പേരുള്ള നേതാവ് നമീബിയയിലെ ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റർ തെരഞ്ഞെടുപ്പിലാണ് വിജയിച്ചത്. എന്നാൽ, അതിക്രൂരനും വംശഹത്യയുടെ ആചാര്യനുമായ നാസി നേതാവിന്‍റെ പാത പിന്തുടരുന്ന ആളല്ല നമീബിയയിലെ ഹിറ്റ്ലർ.
അഡോൾഫ് ഹിറ്റ്ലർ ഊനോന എന്നാണ് മുഴുവൻ പേര്. 54കാരനായ ഹിറ്റ്ലർ ബുധനാഴ്ചയാണ് ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്ററായി സത്യപ്രതിജ്ഞ ചെയ്തത്. വടക്കൻ നമീബിയയിലെ ഓംബുജ ജില്ലയിൽ നിന്ന് 84.8 ശതമാനം വോട്ട് നേടിയാണ് അഡോൾഫ് ഹിറ്റ്ലർ വിജയിച്ചത്.
വർണവിവേചനത്തിനെതിരെ പോരാടുന്ന സ്വാപോ പാർട്ടി നേതാവായാണ് അഡോൾഫ് ഹിറ്റ്ലർ രാഷ്ട്രീയത്തിൽ സജീവമായത്. താൻ ഒരിക്കലും ഹിറ്റ്ലറെ പോലെ ഒരു സ്വേച്ഛാധിപതിയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. തന്‍റെ പിതാവാണ് ഈ പേരിട്ടത്. അദ്ദേഹത്തിന് ഒരുപക്ഷേ ഈ പേരിന്‍റെ അർഥം അറിയില്ലായിരിക്കും -ഹിറ്റ്ലർ പറഞ്ഞു.
കുട്ടിയായിരിക്കുമ്പോൾ തനിക്ക് ഈ പേര് ഒരു ബുദ്ധിമുട്ടായിരുന്നില്ല. വളർന്നുവന്നപ്പോഴാണ് ഈ പേരിന്‍റെ ചരിത്രം മനസിലാക്കുന്നത്. പക്ഷേ, അപ്പോഴേക്കും എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഹിറ്റ്ലർ എന്ന പേര് ഒഴിവാക്കി അഡോൾഫ് ഉൗനോന എന്ന പേരിലാണ് പൊതുവിടത്തിൽ ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ഇനി പേര് മാറ്റുന്നതിൽ പ്രസക്തിയില്ലെന്നും എല്ലാ ഒൗദ്യോഗിക രേഖകളിലും ഈ പേരാണെന്നും ഹിറ്റ്ലർ വ്യക്തമാക്കുന്നു.
ജർമനിയിൽ നിയമപ്രകാരം നിരോധിച്ചിട്ടുള്ള പേരാണ് അഡോൾഫ് ഹിറ്റ്ലർ. നേരത്തെ ജർമനിയുടെ കോളനിയായിരുന്നു നമീബിയ. അഡോൾഫ് എന്ന പേര് പ്രചാരത്തിലുണ്ടെങ്കിലും നാസി ക്രൂരതയുടെ പര്യായമായ അഡോൾഫ് ഹിറ്റ്ലറുടെ മുഴുവൻ പേര് ഒരാൾക്ക് ലഭിക്കുന്നത് അപൂർവമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.