തെരഞ്ഞെടുപ്പിലെ റഷ്യൻ ബന്ധം: അന്വേഷണം മുള്ളറിന്
text_fieldsവാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെകുറിച്ചന്വേഷിക്കുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി മുന്‍ എഫ്.ബി.ഐ മേധാവി റോബര്‍ട്ട് മുള്ളറെ നിയമിച്ചു. പൊതുജനതാത്പര്യം കണക്കിലെടുത്താണ് മുൻ എഫ്.ബി.ഐ തലവന്‍ അന്വേഷണ ചുമതല നൽകിയതെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസൻസ്റ്റീൻ പറഞ്ഞു. നീതിന്യായ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മുള്ളറുടെ നിയമനത്തെ ഇരുവിഭാഗം രാഷ്ട്രീയ നേതാക്കളും അംഗീകരിച്ചു.
അതേസമയം വിഷയം അന്വേഷിക്കുന്ന യു.എസ് സെനറ്റ് കമ്മിറ്റി, മുന്‍ എഫ്.ബി.ഐ തലവന്‍ ജയിംസ് കോമിയില്‍ നിന്ന് തെളിവെടുക്കാൻ തീരുമാനിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് കോമിക്ക് ലഭിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. നിലവിലെ എഫ്.ബി.ഐ മേധാവിയോട് റഷ്യൻ ഇടപെടല്‍ സംബന്ധിച്ച് കോമി തയ്യാറാക്കിയ കുറിപ്പുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹൌസ് അധികൃതരുമായി വിഷയത്തെകുറിച്ച് നടത്തിയ ചര്‍ച്ചയുടെ മിനിറ്റ്സും ഹാജാരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ലിന്നിന്റെ റഷ്യന്‍ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം നിര്‍ത്തണമെന്ന് ട്രംപ്, ജെയിംസ് കോമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെയാണ് സെനറ്റിന്റെ തീരുമാനം. സെനറ്റിന് മുന്നില്‍ ഹാജരാകുമോ എന്ന് ജെയിസ് കോമി തീരുമാനം അറിയിച്ചിട്ടില്ല.
അന്വേഷണ ചുമതലയുണ്ടായിരുന്ന എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമിയെ പുറത്താക്കിയ സാഹചര്യത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിരുന്നു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്നും റഷ്യയും ട്രംപിന്റെ പ്രചാരണടീമും തമ്മിൽ ബന്ധപ്പെട്ടിരുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയിലാണ് ജയിംസ് കോമിയോട് രാജിവെക്കാൻ ട്രംപ് ആവശ്യപ്പെട്ടത്. പിന്നാലെ മൈക്കല്‍ ഫിന്നുമായി ബന്ധപ്പെട്ട അന്വേഷണം നിർത്തിവെക്കാൻ ട്രംപ് ആവശ്യപ്പെട്ട വാർത്തയും പുറത്തുവന്നു.
എന്നാൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ യാതൊരു തരത്തിലുള്ള ഗൂഢാലോചനയും നടത്തിട്ടില്ലെന്ന് അന്വേഷണം തെളിയിക്കുമെന്ന് മുള്ളറുടെ നിയമനത്തിന് ശേഷം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.