ജറൂസലം ഇസ്രായേൽ തലസ്ഥാനമായി ട്രംപ് ഇന്ന് പ്രഖ്യാപിക്കും
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ പ്രഖ്യാപിത നയത്തിൽ നിന്ന് വ്യതിചലിച്ച് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കാനും യു.എസ് എംബസി അവിേടക്ക് മാറ്റുന്നതിനുമുള്ള തീരുമാനത്തിന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അനുമതി നൽകുന്നു. അറബ് ലോകത്തിൻറെയും വിവിധ രാജ്യങ്ങളുടെയും പ്രതിഷേധം വകവെക്കാതെയാണ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനത്തിന് ട്രംപ് അനുമതി നൽകുന്നത്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് മുതിർന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് തീരുമാനം ട്രംപ് താൽക്കാലികമായി മാറ്റിവെച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിലെ സുപ്രധാന വിഷയമാണ് ജറൂസലം. ജറൂസലം തങ്ങളുടെ തലസ്ഥാനമാണെന്നാണ് ഇരുരാജ്യങ്ങളും അവകാശപ്പെടുന്നത്. എന്നാൽ ഇസ്രായേലിെൻറ അവകാശവാദത്തെ അന്താരാഷ്ട്ര ലോകം അംഗീകരിക്കുന്നില്ല. കിഴക്കൻ ജറൂസലം തലസ്ഥാനമായി രാഷ്ട്രം വേണമെന്നാണ് ഫലസ്തീെൻറ ആവശ്യം. ചരിത്രം തിരുത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കിൽ കനത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് തുർക്കി താക്കീതു നൽകിയിരുന്നു. ട്രംപിെൻറ നീക്കം മുസ്ലിംകളെ സംബന്ധിച്ച് ചുവന്നരേഖയാണെന്നാണ് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കിയത്.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ട്രംപുമായി ടെലിഫോൺ ചർച്ച നടത്തി തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് അഭ്യർഥിച്ചിരുന്നു. ഫലസ്തീൻ അധികൃതരുടെ അഭ്യർഥനയെ തുടർന്ന് അറബ് ലീഗ് പ്രത്യേക യോഗം ചേരുകയും ചെയ്തു. തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കിൽ യു.എസുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് മുന്നറിയിപ്പു നൽകിയിരുന്നു.
ഫലസ്തീൻ അതോറിറ്റി തലവൻകൂടിയായ മഹ്മൂദ് അബ്ബാസും ഹമാസ് നേതാവ് ഇസ്മാഇൗൽ ഹനിയ്യയും ബുധനാഴ്ച പ്രതിഷേധ ദിനം ആചരിക്കാൻ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. അറബ് ലോകം ശക്തമായി പ്രതിഷേധിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചതാണെങ്കിലും ഇസ്രായേൽ രൂപവത്കരണത്തിന് വഴിവെച്ച യു.എൻ വോട്ടിെൻറ 70ാം വാർഷിക ചടങ്ങിൽ കഴിഞ്ഞ ദിവസമാണ് ട്രംപ് തെൻറ പുതിയ നീക്കം പരസ്യപ്പെടുത്തിയത്.
1995ൽ ബിൽ ക്ലിൻറൺ പ്രസിഡൻറായിരിക്കെ യു.എസ് കോൺഗ്രസ് പാസാക്കിയതാണ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കൽ. 1999 മേയ് 31ന് നിലവിൽവരാനായിരുന്നു തീരുമാനം. എന്നാൽ, തീരുമാനം നടപ്പാക്കുന്നത് ഒാരോ ആറു മാസവും വൈകിക്കാൻ പ്രസിഡൻറുമാർക്ക് അധികാരമുണ്ട്. മേഖലയുടെ സുരക്ഷ പരിഗണിച്ച് ഇതുവരെയും തുടർന്ന രീതി ട്രംപ് തെറ്റിക്കുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്. അന്തിമ തീരുമാനെമടുത്തില്ലെന്ന് പ്രസിഡൻറിെൻറ ഉപദേശകൻ ജാറെഡ് കുഷ്നർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.