ബ്രിട്ടനിൽ ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിച്ച ഇടത് നേതാവിന് തോൽവി
text_fieldsലണ്ടൻ: ഗസ്സ അധിനിവേശത്തിൽ ഇസ്രായേലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു വരുന്ന ഇടത് നേതാവ് ജോർജ് ഗാലോവേക്ക് ബ്രിട്ടൻ പൊതു തെരഞ്ഞെടുപ്പിൽ തോൽവി. വർക്കേഴ്സ് പാർട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സ്ഥാനാർഥിയായി വടക്കൻ ഇംഗ്ലണ്ടിലെ റോച്ച്ഡെയ്ലിൽ നിന്നാണ് ഗാലോവേ ജനവിധി തേടിയത്.
വാശിയേറിയ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർഥി പോൾ വോ ആണ് ഗാലോവേയെ പരാജയപ്പെടുത്തിയത്. പോൾ വോക്ക് 13,027 വോട്ടും ഗാലോവേക്ക് 11,587 വോട്ടും ലഭിച്ചു. 1987 മുതൽ 2010 വരെയും 2012 മുതൽ 2015 വരെയും ബ്രിട്ടീഷ് പാർലമെന്‍റിൽ അംഗമായിരുന്നു ഗാലോവേ.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ റോച്ച്ഡെയ്ൽ സീറ്റിൽ 69കാരനായ ജോർജ് ഗാലോവേ വിജയിച്ചിരുന്നു. ഗസ്സ വംശഹത്യയുമായി ബന്ധപ്പെട്ട് യഹൂദവിരുദ്ധ പരാമർശങ്ങൾ നടത്തിയ ലേബർ പാർട്ടിയുടെ അസർ അലിയെ പിൻവലിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
30 ശതമാനം മുസ് ലിംകൾ അധിവസിക്കുന്ന റോച്ച്‌ഡെയ്‌ലിൽ ഗസ്സ അധിനിവേശം ഉയർത്തിയാണ് ഗാലോവേ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. വർഷങ്ങളായി ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ജോർജ് ഗാലോവേ ഇസ്രായേൽ വസ്തുക്കൾ, സേവനങ്ങൾ, വിനോദ സഞ്ചാരികൾ അടക്കമുള്ളവ ബഹിഷ്കരിക്കണമെന്ന് മുമ്പ് ആഹ്വാനം ചെയ്തിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.