യു.എസ് കാമ്പസുകളിലെ ഇസ്രായേൽ വിരുദ്ധ സമരം: അറസ്റ്റിലായവർ 2200 ആയി
text_fieldsവാഷിങ്ടൺ: യു.എസിലെ കാമ്പസുകളിൽ പടരുന്ന ഇസ്രായേൽ വിരുദ്ധ, ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി കൂട്ട അറസ്റ്റ് തുടരുന്നു. 11 ദിവസത്തിനിടെ അറസ്റ്റിലായവർ 2200 കവിഞ്ഞു. ഒറ്റ ദിവസം 600ലധികം പേരെ അറസ്റ്റ് ചെയ്തു.
അതിനിടെ കൊളംബിയ സർവകലാശാലയിലെ ഹാമിൽട്ടൺ ഹാളിൽ സമരക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തു. ആർക്കും പരിക്കേറ്റിട്ടില്ല. അറസ്റ്റും ഭീഷണിയും വകവെക്കാതെ വിദ്യാർഥികൾ പ്രക്ഷോഭവുമായി മുന്നോട്ടുപോവുകയാണ്.
പൊലീസിനെ കൂടാതെ ഇസ്രായേൽ അനുകൂലികളായ ഒരു കൂട്ടവും പ്രക്ഷോഭകരെ കായികമായി നേരിടുന്നുണ്ട്. പോർട്‍ലാൻഡ് സ്റ്റേറ്റ് സർവകലാശാലയിൽ സമരഭാഗമായി കൂട്ടംകൂടിനിന്ന വിദ്യാർഥികൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി അപായപ്പെടുത്താൻ ശ്രമമുണ്ടായി.
പൊലീസ് ഇസ്രായേൽ അനുകൂലികളോട് മൃദുസമീപനം കൈക്കൊള്ളുകയും സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളോട് കാർക്കശ്യം കാണിക്കുകയുമാണെന്ന് പരാതിയുണ്ട്. അതിനിടെ സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ, അക്രമം അനുവദിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.