അഴിമതി: അർജന്റീന വൈസ് പ്രസിഡന്റിന് ആറുവർഷം തടവ്
text_fieldsബേനസ് എയ്റിസ്: അഴിമതിക്കേസിൽ അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് ഡെ കിർച്നറിന് ആറുവർഷം തടവ്. സർക്കാർ പദവികളിൽനിന്ന് ആജീവനാന്തം വിലക്കി. പ്രസിഡന്റായിരുന്ന സമയത്ത് വിവിധ പദ്ധതികളിൽ 100 കോടി ഡോളറിന്റെ അഴിമതി നടത്തിയെന്ന കേസിലാണ് കോടതി വിധി.
അതേസമയം, ക്രിമിനൽ സംഘടന സ്ഥാപിച്ചെന്ന 12 വർഷം തടവ് ലഭിക്കുന്ന കുറ്റം മൂന്നംഗ കോടതി തള്ളി. അർജന്റീനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈസ് പ്രസിഡന്റിന് തടവ് വിധിക്കുന്നത്. അപ്പീൽ നടപടികൾ പൂർത്തിയായശേഷം മാത്രമേ ശിക്ഷക്ക് വിധേയയാകേണ്ടതുള്ളൂ.
അതേസമയം, താൻ ജുഡീഷ്യൽ മാഫിയയുടെ ഇരയാണെന്നാണ് ക്രിസ്റ്റീന വിധിയോട് പ്രതികരിച്ചത്. തനിക്കെതിരായ ആരോപണങ്ങളെല്ലാം അവർ നിഷേധിക്കുകയും ചെയ്തു. വിധി പുറത്തുവന്നതോടെ വൈസ് പ്രസിഡന്റിന്റെ അനുയായികൾ ദേശവ്യാപക പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. ഫെഡറൽ കോടതിക്ക് മുന്നിലേക്ക് മാർച്ചും നടത്തി.
51 പദ്ധതികൾ തന്റെ കുടുംബത്തോട് അടുപ്പമുള്ള ലസാറോ ബയേഴ്സ എന്ന നിർമാണ വ്യവസായിക്ക് നൽകിയെന്നാണ് കേസ്. ബയേഴ്സയും 2007-2015 കാലയളവിൽ സർക്കാറിന്റെ ഭാഗമായിരുന്ന 12 പേരും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ബയേഴ്സക്കും അവരുടെ പബ്ലിക് വർക്സ് സെക്രട്ടറി ജോസ് ലോപസിനും ആറുവർഷം തടവ് വിധിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.