ഹാഫിസ് സഇൗദിനെ മോചിപ്പിക്കാൻ ഉത്തരവ്
text_fieldsലാഹോർ: 2008ലെ മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനായി വിശേഷിപ്പിക്കപ്പെടുന്ന ജമാഅത്തുദ്ദഅ്വ തലവൻ ഹാഫിസ് സഇൗദിനെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിക്കാൻ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ നിയമ പുനരവലോകന ബോർഡിെൻറ ഉത്തരവ്. മൂന്നു മാസംകൂടി സഇൗദിെൻറ തടവ് നീട്ടണമെന്ന പാക് സർക്കാർ ആവശ്യം ബോർഡ് അംഗീകരിച്ചില്ല.
മറ്റൊരു കേസിലും സഇൗദിനെ ആവശ്യമില്ലാത്തതിനാൽ ഉടൻ മോചിപ്പിക്കണമെന്ന് ബോർഡ് ഉത്തരവിട്ടു. കഴിഞ്ഞ മാസം സഇൗദിെൻറ തടവ് ഒരു മാസത്തേക്ക് നീട്ടിയിരുന്നു. അതിെൻറ കാലാവധി അടുത്തയാഴ്ചയാണ് അവസാനിക്കുന്നത്. അബ്ദുല്ല ഉബൈദ്, മാലിക് സഫർ ഇഖ്ബാൽ, അബ്ദുറഹ്മാൻ ആബിദ്, ഖാസി കാശിഫ് ഹുസൈൻ എന്നിവർക്കൊപ്പം ഭീകരവിരുദ്ധ നിയമപ്രകാരമാണ് പഞ്ചാബ് സർക്കാർ സഇൗദിനെയും 90 ദിവസത്തെ തടവിലാക്കിയത്.
സഹതടവുകാരായ നാലുപേരെ ഒക്ടോബർ അവസാനവാരം മോചിപ്പിച്ചിരുന്നു. സഇൗദിെൻറ തലക്ക് 10 ദശലക്ഷം അമേരിക്കൻ ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്. സഇൗദിനെ മോചിപ്പിച്ചാൽ പാകിസ്താനെതിരെ അന്താരാഷ്ട്ര ഉപരോധം വരാൻ സാധ്യതയുണ്ടെന്ന് പഞ്ചാബ് ആഭ്യന്തര വകുപ്പ് ചൊവ്വാഴ്ച ബോർഡിനെ ബോധിപ്പിച്ചിരുന്നു.
സഇൗദിനും ലശ്കറെ ത്വയ്യിബ ഒാപേറഷൻസ് കമാൻഡർ സകിയുർ റഹ്മാൻ ലഖ്വിക്കുമെതിരെ സമർപ്പിച്ച തെളിവുകൾ അടിസ്ഥാനപ്പെടുത്തി മുംബൈ ഭീകരാക്രമണക്കേസിൽ പുനരന്വേഷണം നടത്തണമെന്ന് ഇന്ത്യ പാകിസ്താനോട് ആവർത്തിച്ച് ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് സഇൗദ് മോചിതനാകുന്നത്. 2008 നവംബറിൽ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഭീകരരിൽ ഒമ്പതുപേരെ പൊലീസ് വധിച്ചു. ജീവനോടെ പിടിയിലായ അജ്മൽ കസബിനെ പിന്നീട് തൂക്കിക്കൊന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.