ഫലസ്തീനി ഗ്രാമം തകർക്കാൻ ഇസ്രായേൽ കോടതി ഉത്തരവ്
text_fieldsജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ബെദൂവിയൻ ഗ്രാമത്തിലെ കെട്ടിടങ്ങൾ പൊളിക്കാൻ ഇസ്രായേൽ ഹൈകോടതിയുടെ പച്ചക്കൊടി. 180 ഒാളം പാർപ്പിടങ്ങൾ പൊളിച്ചുമാറ്റാനുള്ള കോടതിയുത്തരവിനെ ഫലസ്തീനികളും മനുഷ്യാവകാശ സംഘടനകളും വിമർശിച്ചു.
കിഴക്കൻ ജറൂസലമിലെപോലെ വെസ്റ്റ് ബാങ്കിലെയും ഫലസ്തീനി ഭൂമികൾ ഘട്ടംഘട്ടമായി ഇസ്രായേലിെൻറതാക്കി മാറ്റുന്ന നിയമവിരുദ്ധ തീരുമാനമാണിതെന്ന് ഫലസ്തീൻ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീൻ രാഷ്ട്രമെന്ന സ്വപ്നം നിഷ്കാസനംചെയ്യുന്ന ഉത്തരവുകൂടിയാണിതെന്നും ഫലസ്തീൻ ചൂണ്ടിക്കാട്ടി.
ജറൂസലമിൽ ഇസ്രായേലിെൻറ രണ്ട് അനധികൃത കുടിയേറ്റ പദ്ധതികൾക്കിടയിൽ കുറച്ചകലെയായാണ് ഖാൻ അൽഅഹ്മർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇൗ കുടിയേറ്റപദ്ധതി വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഫലസ്തീനി പാർപ്പിടങ്ങൾ പൊളിച്ചമാറ്റുന്നത്. പൊളിച്ചുമാറ്റുന്നതിനെതിരെ ഫലസ്തീനികൾ നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. കോടതി തീരുമാനം ധീരമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാൻ വാഴ്ത്തുകയും ചെയ്തു.
1950കളിൽ ഇസ്രായേൽ സ്വന്തം ഭൂമിയിൽനിന്ന് ആട്ടിപ്പായിച്ച ബെദൂവിയൻ ജാഹ്ലിൻ ഗോത്രവിഭാഗക്കാരാണ് ഇൗ ഗ്രാമത്തിൽ അധിവസിച്ചിരുന്നത്. ഇവരിൽ ഒരു വിഭാഗത്തെ അനധികൃത കുടിയേറ്റ പദ്ധതികളുടെ ഭാഗമായി മുമ്പും ഇസ്രായേൽ ഒഴിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.