ഇന്തോനേഷ്യൻ വിമാനത്തിന്‍റെ ബ്ലാക് ബോക്സിൽ നിന്ന് സിഗ്നൽ ലഭിച്ചു; പൊട്ടിത്തെറി ശബ്ദം കേട്ടതായി മത്സ്യത്തൊഴിലാളികൾ
text_fieldsഇന്തോനേഷ്യൻ നാവികസേനാംഗങ്ങൾ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കടലിൽ നിന്ന് കണ്ടെടുക്കുന്നു
ജകാർത്ത: ഇന്തോനേഷ്യയിൽ കടലിൽ തകർന്നുവീണ ശ്രീവിജയ എയർ വിമാനത്തിന്‍റെ ബ്ലാക് ബോക്സിൽ നിന്ന് സിഗ്നൽ ലഭിച്ചു. കടലിനടിയിൽ ബ്ലാക് ബോക്സിന്‍റെ സ്ഥാനം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞുവെന്നും പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം 12 കിലോമീറ്റര്‍ അകലെ ലാകി ഐലന്‍റിനടുത്താണ് വിമാനം തകര്‍ന്നുവീണത്. ബ്ലാക്ബോക്സില്‍ നിന്ന് സിഗ്നലുകള്‍ ലഭിച്ചതോടെയാണ് വിമാനം തകര്‍ന്നുവീണ സ്ഥലം കണ്ടെത്തിയത്.
വിമാനത്തില്‍ യാത്ര ചെയ്ത ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നിഗമനമെന്ന് അധികൃതര്‍ പറയുന്നു. 56 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിന്‍റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും നാവികര്‍ കണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്. വിമാനം തകര്‍ന്നു വീണതിന്‍റെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ സംഭവം നടക്കുന്ന സമയത്ത് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം ഞങ്ങള്‍ കേട്ടു, ബോംബ് സ്‌ഫോടനമോ സുനാമിയോ പോലെ എന്തോ ആണെന്നാണ് ഞങ്ങള്‍ കരുതിയത്, അതിനുശേഷം വെള്ളത്തില്‍ വലിയ കുലുക്കം അനുഭവപ്പെട്ടു. കനത്ത മഴയായിരുന്നു, കാലാവസ്ഥയും വളരെ മോശം അതിനാല്‍, ചുറ്റുമുള്ളത് വ്യക്തമായി കാണാന്‍ പ്രയാസമായിരുന്നു. എന്നാല്‍ ശബ്ദം കേട്ട ഞങ്ങള്‍ ഞെട്ടിപ്പോയി, ചില സാധനങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കാണാമായിരുന്നു.'-മത്സ്യത്തൊഴിലാളി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.