ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു; സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ടു
text_fieldsധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു. ഔദ്യോഗിക വസതി ഒഴിഞ്ഞ ഹസീന സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹസീന ഇന്ത്യയിലെ അഗർത്തല നഗരത്തിലെത്തിയതായി ബി.ബി.സി ബംഗ്ല റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയിരുന്നു. ശൈഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകർ ഇരച്ചു കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തുടർന്ന് ഹസീന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു.
രാജ്യത്ത് സർക്കാരിനെതിരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ സൈന്യം പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയാവശ്യപ്പെട്ടിരുന്നു. 45 മിനിറ്റിനകം രാജിവെക്കണമെന്നാണ് സൈന്യം ഹസീനക്ക് നൽകിയ അന്ത്യശാസനം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഉച്ചക്ക് സൈനിക ജനറൽ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെച്ചു. ധാക്ക വിടുന്നതിനു മുമ്പ് പ്രസംഗം റെക്കോഡ് ചെയ്യാൻ ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ല. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
ബംഗ്ലാദേശിന്റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസും വിദ്യാർഥി പ്രതിഷേധകരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്ക് ബംഗ്ലാദേശ് അടുത്തിടെ സാക്ഷ്യം വഹിച്ചിരുന്നു. അക്രമങ്ങളിൽ 200ലധികം ആളുകൾ കൊല്ലപ്പെടുകയുണ്ടായി. വർധിച്ചുവരുന്ന അക്രമം തടയൽ ലക്ഷ്യമിട്ട് ചർച്ചക്കുള്ള ഹസീനയുടെ ക്ഷണം പ്രതിഷേധക്കാർ നിരാകരിക്കുകയും സർക്കാറിന്റെ രാജിക്കായി ഒന്നിച്ച് രംഗത്തിറങ്ങുകയുമായിരുന്നു. നൂറുകണക്കിന് വിദ്യാർഥികളും പ്രഫഷനലുകളും ധാക്കയിലെ ഷാബാഗിൽ തടിച്ചുകൂടിയോടെ എല്ലാ ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.
പ്രധാനമന്ത്രിയുടെ രാജിയും സംവരണ പരിഷ്കരണ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമീപകാല അക്രമങ്ങളിൽ കൊല്ലപ്പെട്ടവർക്ക് നീതി യും ആവശ്യപ്പെട്ട് ‘വിവേചന വിരുദ്ധ വിദ്യാഥി പ്രസ്ഥാന’ത്തിന്റെ ബാനറിൽ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി.
ബംഗബന്ധു ശൈഖ് മുജീബ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ നിരവധി വാഹനങ്ങൾ അജ്ഞാതർ കത്തിച്ചതായി ഡെയ്‌ലി സ്റ്റാർ ദിനപത്രം പുറത്തുവിട്ടു. വടികളുമായെത്തിയവർ ആശുപത്രി വളപ്പിലെ സ്വകാര്യ കാറുകൾ, ആംബുലൻസുകൾ, മോട്ടോർ സൈക്കിളുകൾ, ബസുകൾ എന്നിവ നശിപ്പിച്ചതായും ഇത് രോഗികളെയും ആശുപത്രി ജീവനക്കാരെയും പരിഭ്രാന്തിയിലാഴ്ത്തിയതായും പത്രം പറഞ്ഞു.
ഏറ്റവും പുതിയ പ്രതിഷേധങ്ങൾക്കു പിന്നാലെ ധാക്കയിലെ സയൻസ് ലബോറട്ടറി, ധൻമോണ്ടി, മുഹമ്മദ്പൂർ, ടെക്നിക്കൽ, മിർപൂർ10, രാംപുര, തേജ്ഗാവ്, ഫാംഗേറ്റ്, പന്താപത്ത്, ജത്രബാരി, ഉത്തര എന്നിവിടങ്ങളിൽ തുടർന്നും പ്രതിഷേധ പ്രകടനങ്ങളും റാലികളും നടത്തുമെന്ന് പ്രതിഷേധക്കാരുടെ കോർഡിനേറ്റർമാർ അറിയിച്ചു. സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ, മദ്രസകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളോടും തൊഴിലാളികൾ, പ്രൊഫഷനലുകൾ, രാഷ്ട്രീയ പ്രവർത്തകർ, മറ്റ് പൊതുപ്രവർത്തകർ എന്നിവരോടും പ്രതിഷേധത്തിൽ പങ്കെടുക്കാൻ കോർഡിനേറ്റർമാർ ആഹ്വാനം ചെയ്തതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.