ഇംറാന്റെ പാർട്ടിയെ നിരോധിക്കുന്നത് പരിഗണനയിൽ -പാക് പ്രതിരോധ മന്ത്രി
text_fieldsഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ സൈനിക ആസ്ഥാനത്തിനുനേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയെ നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രതിരോധ മന്ത്രി ഖാജ ആസിഫ് പറഞ്ഞു. മേയ് ഒമ്പതിന് ഇംറാൻ ഖാനെ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ലാഹോർ കോർപ്സ് കമാൻഡർ ഹൗസ്, മിയാൻവാലി എയർബേസ്, ഫൈസലാബാദിലെ ഐ.എസ്.ഐ കെട്ടിടം എന്നിവയുൾപ്പെടെ ഒരു ഡസൻ സൈനിക സ്ഥാപനങ്ങൾ പാർട്ടി പ്രവർത്തകർ നശിപ്പിച്ചു. റാവൽപിണ്ടിയിലെ കരസേന ആസ്ഥാനവും ജനക്കൂട്ടം ആക്രമിച്ചു. സംഘർഷത്തിൽ 10 പേർ മരിച്ചതായാണ് പൊലീസ് പറയുന്നത്.
സൈനിക, സിവിലിയൻ സ്ഥാപനങ്ങൾക്കുനേരെ നടന്ന ആക്രമണങ്ങളെ അപലപിക്കാൻ ഇംറാൻ ഖാൻ ഇപ്പോഴും തയാറാകുന്നില്ലെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഖാജ ആസിഫ് പറഞ്ഞു. പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയെ നിരോധിക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എന്നാൽ, ഇതുസംബന്ധിച്ച പരിശോധന നടന്നുവരുകയാണ്. മുൻ ഭരണകക്ഷിയെ നിരോധിക്കാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ അനുമതിക്കായി പാർലമെന്റിന് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈന്യത്തെ തന്റെ എതിരാളിയായാണ് മുൻ പ്രധാനമന്ത്രി കണക്കാക്കുന്നത്. ഇംറാൻ ഖാന്റെ രാഷ്ട്രീയം മുഴുവൻ സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നു. എന്നാൽ, ഇപ്പോൾ സൈന്യത്തിനെതിരെ നിൽക്കാൻ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണെന്നും ആസിഫ് പറഞ്ഞു. ഇംറാൻ ഖാന്റെ പാർട്ടിയിൽനിന്ന് പുറത്തുപോയ മുൻ നേതാക്കളും ഇക്കാര്യം തന്നെയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.