ഇസ്രായേൽ പ്രധാനമന്ത്രിയായി നെതന്യാഹു ചുമതലയേറ്റു; മേഖല സംഘർഷഭരിതമാകുമെന്ന് വിലയിരുത്തൽ
text_fieldsജറൂസലം: ബിന്യമിൻ നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി ചുമതലയേറ്റു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിട്ടുള്ളത് അദ്ദേഹമാണ്. 1996-1999 കാലയളവിലും 2009 മുതൽ 2021 വരെയുമാണ് അദ്ദേഹം പ്രധാനമന്ത്രിയായിട്ടുള്ളത്.
അറബ് -ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കുന്നത് പ്രഥമ പരിഗണനയിലുണ്ടെന്ന് സ്ഥാനമേറ്റ ശേഷമുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവപദ്ധതികൾ തടയലും ഇസ്രായേൽ സൈന്യത്തെ ശക്തമാക്കുന്നതും പരിഗണന വിഷയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ നെതന്യാഹു അധികാരത്തിൽ തിരിച്ചെത്തുന്നതിൽ ഫലസ്തീനികൾ ആശങ്ക പ്രകടിപ്പിക്കുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ കുടിയേറ്റം വ്യാപിപ്പിക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് അധികാരമേൽക്കുന്നതിന് ഒരുദിവസം മുമ്പ് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. തീവ്ര വലതുപക്ഷ, തീവ്ര ദേശീയ പാർട്ടികളുമായി സഖ്യം സ്ഥാപിച്ചാണ് അദ്ദേഹം ഭരണത്തിലേറുന്നത്.
മേഖല സംഘർഷഭരിതമാകുമെന്ന സൂചനയാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത്. നേരത്തെ നെതന്യാഹു ഭരിച്ചപ്പോൾ ഫലസ്തീനിൽ വ്യാപക അക്രമം അഴിച്ചുവിട്ടിട്ടുണ്ട്.
ഫലസ്തീനിൽ 2006ന് ശേഷം രക്തരൂഷിതമായ വർഷമായിരുന്നു 2022. വെസ്റ്റ് ബാങ്കിൽ തുടർച്ചയായി ഇസ്രായേൽ സൈന്യം നടത്തുന്ന റെയ്ഡും ഫലസ്തീനികളുടെ ചെറുത്തുനിൽപുമാണ് സംഘർഷത്തിനിടയാക്കുന്നത്. ഈ വർഷം മാത്രം അമ്പതിലേറെ കുട്ടികളെയും 17 സ്ത്രീകളെയുമടക്കം 220 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.