ഇസ്രായേലിനുള്ള യു.എസിന്റെ 880 കോടി ഡോളർ ആയുധ വിൽപന തടയും -ബേർണി സാൻഡേഴ്‌സ്
text_fieldsവാഷിംങ്ടൺ: ഇസ്രായേലിനുള്ള 8.8 ബില്യൺ (880കോടി) ഡോളറിന്റെ ആയുധ വിൽപ്പന തടയുന്ന പ്രമേയങ്ങളിൽ അടുത്ത ആഴ്ച വോട്ടെടുപ്പ് നിർബന്ധമാക്കുമെന്ന് യു.എസ് സെനറ്റർ ബേർണി സാൻഡേഴ്‌സ്. ഇസ്രായേൽ ഗസ്സയിൽ ബോംബാക്രമണം പുനഃരാരംഭിക്കുകയും സഹായ വിതരണം നിർത്തിവെക്കുകയും ചെയ്തതിനെത്തുടർന്ന് ഗസ്സയിലെ ഫലസ്തീനികൾ നേരിടുന്ന മനുഷ്യാവകാശ പ്രതിസന്ധിയെ ഉദ്ധരിച്ചാണ് സാൻഡേഴ്സിന്റെ പ്രസ്താവന.
‘പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഈ ക്രൂരമായ യുദ്ധത്തിൽ യു.എസ്-അന്താരാഷ്ട്ര നിയമങ്ങൾ വ്യക്തമായി ലംഘിച്ചു. കൂട്ടക്കൊലയിൽ നമ്മുടെ പങ്കാളിത്തം നാം അവസാനിപ്പിക്കണം’ -ഡെമോക്രാറ്റുകളുമായി സഹകരിക്കുന്ന സ്വതന്ത്രനായ സാൻഡേഴ്‌സ് തന്റെ പദ്ധതി പ്രഖ്യാപിക്കുന്ന പ്രസ്താവനയിൽ ഉറപ്പിച്ചു പറയുന്നു.
‘ഇസ്രായേൽ അധികൃതർ പൂർണ്ണ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം മൂന്നര ആഴ്ചയിൽ കൂടുതൽ മാനുഷിക സഹായമൊന്നും ഗസ്സയിൽ പ്രവേശിച്ചിട്ടില്ല. മാർച്ച് ആദ്യം മുതൽ ഭക്ഷണമോ വെള്ളമോ മരുന്നോ ഇന്ധനമോ ഇല്ല’- അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഗസ്സയിലെ സ്ഥിതിഗതികൾ വഷളായപ്പോൾ അവരെ സഹായിക്കാൻ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് പുരോഗമനവാദികൾ വിമർശിച്ച ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം അംഗീകരിച്ച ആയുധക്കൈമാറ്റം നിർത്തലാക്കുന്ന മൂന്ന് പ്രമേയങ്ങൾ സാൻഡേഴ്‌സ് നവംബറിൽ വൻ ഭൂരിപക്ഷത്തോടെ തടയുകയുണ്ടായി. ജനുവരി 20ന് രണ്ടാം തവണ അധികാരമേറ്റെടുത്ത ട്രംപ്, നെതന്യാഹുവിന്റെ സർക്കാറിന് ഏതൊക്കെ തരം ആയുധങ്ങൾ അയക്കണമെന്ന് പരിമിതപ്പെടുത്താനുള്ള ബൈഡന്റെ ശ്രമങ്ങളെ അട്ടിമറിച്ചു. കഴിഞ്ഞ മാസം, ഇസ്രായേലിന് കോടിക്കണക്കിന് ഡോളറിന്റെ സൈനിക സാമഗ്രി വിൽപനക്ക് അംഗീകാരം നൽകുന്നതിനുള്ള കോൺഗ്രസ് അവലോകന പ്രക്രിയയെ ട്രംപ് മറികടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.