താലിബാനെ വിശ്വസിക്കരുത്; ചൈനയോട് അഫ്ഗാന്റെ മുന്നറിയിപ്പ്
text_fieldsതാലിബാൻ, ചൈനീസ് പ്രതിനിധികൾ (ഫയൽ ചിത്രം)
ബെയ്ജിങ്: താലിബാനെ വിശ്വസിക്കരുതെന്ന് ചൈനയിലെ അഫ്ഗാൻ അംബാസിഡർ ജാവിദ് അഹ്മദ് ഖയീം. താലിബാൻ വാഗ്ദാനങ്ങൾ പാലിക്കില്ലെന്നും അംബാസിഡർ ചൈനക്ക് മുന്നറിയിപ്പ് നൽകി.
അഫ്ഗാനിസ്താനിലെ രാഷ്ട്രീയസംഘർഷങ്ങളിൽ പിന്തുണതേടി നേതാവ് മുല്ല അബ്ദുൽ ഗനി ബറാദർ അഖുന്ദിെൻറ നേതൃത്വത്തിൽ ഒമ്പതംഗ താലിബാൻ സംഘം ചൈനയിലെത്തി ഒരാഴ്ച കഴിഞ്ഞതിന് പിന്നാലെയാണ് അഫ്ഗാനിസ്താന്റെ പ്രതികരണം.
അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിേട്ടഴ്സിന് നൽകിയ അഭിമുഖത്തിലാണ് അംബാസിഡറുടെ പ്രതികരണം. ചൈന താലിബാന്‍റെ വാഗ്നാനങ്ങൾ വിശ്വസിച്ചുവെന്ന് ഞാൻ കരുതില്ല. സോവിയറ്റ് അധിനിവേശ കാലത്തും അമേരിക്കൻ അധിനിവേശ കാലത്തും അഫ്ഗാനികൾ തന്നെ അഫ്ഗാൻ ഭരിക്കട്ടെ എന്ന നിലപാടായിരുന്നു ചൈനയുടേത്. ഇപ്പോൾ മധ്യസ്ഥത വഹിക്കണമെന്നാണ് ചൈനീസ് നിലപാടെന്നും അംബാസിഡർ പറഞ്ഞു.
പടിഞ്ഞാറൻ നഗരമായ തിയാൻജിനിൽ താലിബാൻ സംഘം വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയത് ചൈന സ്ഥിരീകരിച്ചിരുന്നു. കൂടിക്കാഴ്ചയിൽ അഫ്ഗാനിലെ സുരക്ഷാപ്രശ്നങ്ങളും സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളും ചർച്ചയായതായി താലിബാൻ വക്താവ് മുഹമ്മദ് നഈം അറിയിച്ചിരുന്നു.
അഫ്ഗാനിസ്താെൻറ പുനരുദ്ധാരണത്തിലും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള അനുരഞ്ജന ശ്രമങ്ങളിലും താലിബാന് മുഖ്യ പങ്കുവഹിക്കാനുണ്ടെന്ന് വാങ് യി അഭിപ്രായപ്പെട്ടു. രാജ്യത്തെ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ എല്ലാ സഹായങ്ങളും ചൈന ഉറപ്പുനൽകിയിട്ടുണ്ട്.
കിഴക്കൻ തുർക്കിസ്താനിൽ ഉയരുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങൾ ഭീഷണിയാകുമെന്നതിനാൽ അതില്ലാതാക്കാൻ താലിബാെൻറ സഹായം പ്രതീക്ഷിക്കുന്നതായും വാങ് യി കൂടിക്കാഴ്ചയിൽ അറിയിച്ചു. ചൈനയിലെ സിൻജ്യങ് മേഖലയിൽ വിഘടനവാദ സംഘങ്ങൾ സജീവമാവുകയാണെന്നും അയൽരാജ്യമായ അഫ്ഗാൻ കേന്ദ്രീകരിച്ചുള്ള ചില പ്രവർത്തനങ്ങൾ ചൈനയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയും അേദ്ദഹം പങ്കുവെച്ചു.
അഫ്ഗാനിൽ ഭരണം ഉറപ്പിച്ചു കഴിഞ്ഞാൽ മറ്റൊരു രാജ്യത്തിെൻറ ആഭ്യന്തരകാര്യത്തിൽ ഇടപെടില്ലെന്ന് താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. സിൻജ്യങ് പ്രവിശ്യയിലെ ഉയ്ഗൂർ മുസ്ലിംകൾക്ക് താലിബാൻ അഭയം നൽകുേമാ എന്ന ആശങ്കയിലായിരുന്നു ചൈന. അഫ്ഗാനെ മറ്റു രാജ്യങ്ങളുടെ സുരക്ഷക്ക് എതിരായി ഉപയോഗിക്കില്ലെന്നും താലിബാൻ ചൈനക്ക് ഉറപ്പു നൽകി.
അഫ്ഗാൻ ഭരണകൂടവും താലിബാനും തമ്മിലുള്ള സംഘർഷത്തിൽ നിർണായക ഇടപെടലാണ് ചൈനയുടെത് എന്നാണ് വിലയിരുത്തൽ. അഫ്ഗാനിൽ യു.എസ് പിൻമാറ്റം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചൈനയുടെ ഇടപെടൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.