ട്രംപ് അധികാരത്തിൽ എത്തുന്നതിന് മുമ്പ് വെടിനിർത്തൽ കരാറുണ്ടാക്കാൻ തീവ്രശ്രമം; ബൈഡനും നെതന്യാഹുവും ചർച്ച നടത്തി
text_fieldsവാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്തൽ കരാറുണ്ടാക്കാനുള്ള ശ്രമം ഊർജിതം. ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേൽക്കുന്നതിന് മുമ്പ് വെടിനിർത്തൽ കരാറുണ്ടാക്കാനാണ് ഊർജിതമായ നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഞായറാഴ്ച ചർച്ച നടത്തി.
നേരത്തെ ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20ന് മുമ്പായി വെടിനിർത്തൽ കരാർ ഉണ്ടാവുമോയെന്ന് പറയാനാവില്ലെന്ന് ബൈഡന്റെ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ പറഞ്ഞിരുന്നു. വെടിനിർത്തൽ കരാറിന്റെ അടുത്തെത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗസ്സയിൽ വെടിനിർത്തലുണ്ടാക്കാൻ ഖത്തർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.
ചർച്ചകൾക്കായി ഇസ്രായേൽ ചാരസംഘടനയായ മൊസാദ് തലവൻ ഡേവിഡ് ബരാനയും ബൈഡന്റെ മിഡിൽ-ഈസ്റ്റ് ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുർകും ഖത്തർതലസ്ഥാനമായ ദോഹയിലുണ്ട്. ബരാനയുടെ സാന്നിധ്യം ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഇസ്രായേൽ അധിനിവേശ സേന ഗസ്സയിൽ 70 കുഞ്ഞുങ്ങളെ കൊലപ്പെടുത്തി. പുതുവത്സരത്തിൽ ഗസ്സയിലുടനീളം ഇസ്രായേൽ ആക്രണം കടുപ്പിക്കുന്നതിനിടെയാണ് കുഞ്ഞുങ്ങളുടെ കൂട്ടക്കൊല നടക്കുന്നത്. കൊല്ലപ്പെട്ട കുട്ടികളുടെ പ്രായവിവരങ്ങൾ സിവിൽ ഡിഫൻസ് സർവിസ് പുറത്തുവിട്ടിട്ടില്ല. പുതുവർഷത്തിൽ ഗസ്സയിൽ ആക്രമണവും പട്ടിണിയും തണുപ്പും കാരണം കുഞ്ഞുങ്ങളുടെ മരണം വർധിച്ചിതായി യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, വടക്കൻ ഗസ്സയിൽ ഇന്നലെ നാല് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ശനിയാഴ്ച ഹമാസ് നടത്തിയ പ്രത്യാക്രമണത്തിലാണ് സംഭവം. ആറ് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. വടക്കൻ ഗസ്സയിലെ ബെയ്ത്ത് ഹാനൂനിൽ തോക്കുധാരി നടത്തിയ ആക്രമണത്തിലാണ് സംഭവമെന്ന് ഐഡിഎഫ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. ഇതോടെ 464 ദിവസമായി ഗസ്സയിൽ ഐ.ഡി.എഫ് നടത്തുന്ന നരനായാട്ടിനിടെയുള്ള പ്രത്യാക്രമണത്തിൽ കൊല്ലപ്പെടുന്ന ഇസ്രായേൽ സൈനികരുടെ എണ്ണം 402 ആയതായി സൈന്യം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.