ഏഴ് മാസത്തിനിടെ ആദ്യമായി ഷീ ജിങ്പിങിനെ വിളിച്ച് ബൈഡൻ
text_fieldsവാഷിങ്ടൺ: ഏഴു മാസത്തിനിടെ ആദ്യമായി ചൈനീസ് ഭരണാധികാരി ഷി ജിൻപിങ്ങിനെ വിളിച്ച് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. വെള്ളിയാഴ്ച രാവിലെ ഇരു നേതാക്കളും ഫോണിൽ 90 മിനിറ്റ് സംസാരിച്ചത് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. യു.എസ്-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതായിരുന്നു സംഭാഷണത്തിെൻറ ഊന്നൽ. കോവിഡ് ഉറവിടം, മനുഷ്യാവകാശലംഘനങ്ങൾ, വ്യാപാരം എന്നീ വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത നിലനിൽക്കുന്നത്.
അനൗപചാരികവും എന്നാൽ ആഴത്തിലുള്ളതുമായ സംഭാഷണമാണ് നടന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനക്കെതിരായ യു.എസിെൻറ നയങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതായി ഷി ബൈഡനെ ബോധ്യപ്പെടുത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മത്സരം വേണമെന്ന് യു.എസ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അത് സംഘർഷത്തിെൻറ അവസ്ഥയിലേക്ക് പോകരുതെന്നാണ് ആഗ്രഹമെന്നും ബൈഡൻ ഷിയോട് പറഞ്ഞു.
ഇരു രാജ്യങ്ങൾക്കുമിടയിൽ ആശങ്കയായി നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ചർച്ചയുണ്ടായെന്ന് ചൈനീസ് ടെലിവിഷനായ സി.സി.ടി.വിയും റിപ്പോർട്ട് ചെയ്തു. ആശയവിനിമയം നിലനിർത്തുമെന്ന ഉറപ്പിലാണ് ഇരുവരും സംഭാഷണം അവസാനിപ്പിച്ചത്.
ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും കാലങ്ങളായി തുടരുന്ന അഭിപ്രായ ഭിന്നതകൾ ട്രംപ്ഭരണകൂടത്തിെൻറ സമയത്താണ് കൂടുതൽ രൂക്ഷമായത്. ബൈഡൻ എത്തിയപ്പോഴും ചൈനയോടുള്ള യു.എസിെൻറ സമീപനത്തിൽ അയവു വന്നില്ല. പ്രസിഡൻറായി ചുമതലയേറ്റതിനു ശേഷം ഫെബ്രുവരിയിൽ ഷി ജിൻപിങ്ങുമായി ബൈഡൻ രണ്ടര മണിക്കൂർ നീണ്ട ടെലിഫോൺ ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.