വെടിനിർത്തൽ പരാജയം; സുഡാൻ വീണ്ടും സംഘർഷഭരിതം
text_fieldsഖർത്തൂം: അന്താരാഷ്ട്ര മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ പരാജയപ്പെട്ടതോടെ സുഡാൻ വീണ്ടും സംഘർഷഭരിതം. തലസ്ഥാനമായ ഖർത്തൂമിൽ അഞ്ചാം ദിവസമായ ബുധനാഴ്ചയും സ്ഫോടനങ്ങളും വെടിവെപ്പുമുണ്ടായി. രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിൽനിന്ന് പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് ജനറൽമാരും പിന്മാറാൻ തയാറല്ലെന്നാണ് വെടിനിർത്തൽ പരാജയം സൂചിപ്പിക്കുന്നത്.
സംഘർഷം രൂക്ഷമായതോടെ ജനങ്ങൾ വീടുകൾ ഉപേക്ഷിച്ച് പലായനം ആരംഭിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നുറുകണക്കിനാളുകൾ അത്യാവശ്യം സാധനസാമഗ്രികളുമായി വാഹനങ്ങളിൽ തിങ്ങിനിറഞ്ഞും നടന്നുമായാണ് സംഘർഷ ഭൂമിയിൽനിന്ന് രക്ഷപ്പെടുന്നത്. ഖർത്തൂം പ്രേതനഗരമായി മാറിയതായി സ്ഥലത്തുള്ള ഡോക്ടേഴ്സ് സിൻഡിക്കേറ്റ് സെക്രട്ടറി അതിയ അബ്ദുല്ല അതിയ പറഞ്ഞു.
മധ്യ ഖർത്തൂമിലെ സൈനിക ആസ്ഥാനത്തിനുപുറത്തും സമീപത്തെ വിമാനത്താവള പരിസരത്തും ബുധനാഴ്ച രാവിലെ ശക്തമായ പോരാട്ടമുണ്ടായി. ഔദ്യോഗിക ടെലിവിഷൻ ആസ്ഥാനത്തിന് പുറത്തും ഏറ്റുമുട്ടലുണ്ടായി. രാത്രിയിലുടനീളം നഗരത്തിൽ രൂക്ഷമായ വെടിവെപ്പാണുണ്ടായത്.
കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി ഉയർന്നതായി യു.എൻ അറിയിച്ചു. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. റോഡരികിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെ അടുത്തേക്ക് സംഘർഷം കാരണം എത്താൻ കഴിയാത്ത സ്ഥിതിയാണ്.
ചൊവ്വാഴ്ച വൈകീട്ടുമുതൽ ബുധനാഴ്ച വരെ വെടിനിർത്തൽ നടപ്പാക്കാനാണ് ഇരുകൂട്ടരും തമ്മിൽ തീരുമാനമായത്. പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താ ബുർഹാൻ, അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് തലവൻ ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോ എന്നിവരുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ ടെലിഫോൺ സംഭാഷണത്തെത്തുടർന്നാണ് വെടിനിർത്തലിന് തീരുമാനമായത്.
ശാശ്വതമായ വെടിനിർത്തലിലേക്ക് ഇത് മാറ്റാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ഈ പ്രതീക്ഷ വിഫലമാക്കിയാണ് ഏറ്റുമുട്ടൽ പുനരാരംഭിച്ചത്. സൈന്യത്തെ പിന്തുണക്കുന്ന ഈജിപ്തും റാപ്പിഡ് സപ്പോർട്ട് ഫോഴ്സുമായി അടുത്ത ബന്ധമുള്ള സൗദി അറേബ്യയും യു.എ.ഇയും ഇരുകൂട്ടരോടും ആയുധം താഴെ വെക്കാൻ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.