ട്രംപിന്റെ പകരച്ചുങ്കത്തിന് ചൈനയുടെ തിരിച്ചടി; അമേരിക്കൻ ഉൽപന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ ചുമത്തും
text_fieldsബെയ്ജിങ്: അമേരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കത്തിന് തിരിച്ചടിയുമായി ചൈന. അടുത്ത വ്യാഴാഴ്ച മുതൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ ചുമത്താനാണ് ചൈനയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചൈനക്കെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവയുടെ അതേ തോതിലാണ് തിരിച്ചടി.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചൈന 67 ശതമാനം തീരുവ ചുമത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ട്രംപ് 34 ശതമാനം പകരച്ചുങ്കം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം ചുമത്തിയ 20 ശതമാനം കൂടിയാകുമ്പോൾ തീരുവ 54 ശതമാനമായി.
ഇലക്ട്രോണിക്സ് നിർമാണ രംഗത്ത് അനിവാര്യമായ ഏഴ് അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താനും ചൈന തീരുമാനിച്ചു. ചൈനയുടെ ദേശീയ സുരക്ഷക്കും താൽപര്യങ്ങൾക്കും വെല്ലുവിളിയെന്ന് ചൂണ്ടിക്കാട്ടി 16 അമേരിക്കൻ സ്ഥാപനങ്ങളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഒരേസമയം സൈനിക, സിവിലിയൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ചരക്കുകൾ, സോഫ്റ്റ്വെയറുകൾ, സാങ്കേതിക വിദ്യ എന്നിവയുടെ കയറ്റുമതി വിലക്കുന്നതാണ് നടപടി. 11 വിദേശ കമ്പനികളെ ‘വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങ’ളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായും ചൈന അറിയിച്ചു. തായ്വാനുമായി സൈനിക, സാങ്കേതിക സഹകരണത്തിൽ ഏർപ്പെട്ടു എന്നതാണ് ഈ കമ്പനികൾക്കെതിരെ വാണിജ്യ മന്ത്രാലയം ഉന്നയിച്ച കുറ്റം. ഭക്ഷ്യ സുരക്ഷ ആശങ്ക മുൻനിർത്തി ആറ് അമേരിക്കൻ കമ്പനികളിൽനിന്നുള്ള ഇറക്കുമതി വിലക്കുകയും ചെയ്തു. ഇതിന് പുറമെ, ലോക വ്യാപാര സംഘടനയിൽ പരാതി നൽകിയതായും ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് അറിയിച്ചു.
നടപടികളുമായി മറ്റു രാജ്യങ്ങളും
മറ്റു രാജ്യങ്ങളും അമേരിക്കക്കെതിരെ വിവിധ നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. കാനഡ-യു.എസ്-മെക്സിക്കോ കരാറിൽ ഉൾപ്പെടാത്ത യു.എസ് വാഹനങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കാനഡ കഴിഞ്ഞ ദിവസംതന്നെ പ്രഖ്യാപിച്ചിരുന്നു.
തീരുവ പ്രതികൂലമായി ബാധിക്കുന്ന വ്യവസായങ്ങളെ സഹായിക്കാൻ തായ്വാൻ 270 കോടി ഡോളറിെന്റ പാക്കേജ് പ്രഖ്യാപിച്ചു. തീരുവ പ്രത്യാഘാതം നേരിടുന്നതിനായി സ്പെയിൻ 1410 കോടി രൂപയുടെ പാക്കേജ് തയാറാക്കി. തിരിച്ചടിയായി തീരുവ ചുമത്തേണ്ട അമേരിക്കൻ ഉൽപന്നങ്ങളുടെ 417 പേജുള്ള പട്ടിക ബ്രിട്ടൻ തയാറാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.