പകരച്ചുങ്കം; അമേരിക്കക്കെതിരെ സംയുക്ത പോരാട്ട സാധ്യത തേടി ചൈന
text_fieldsതായ്പേയ് (തായ്വാൻ): പകരച്ചുങ്കത്തിൽ അമേരിക്കക്കെതിരായ പോരാട്ടത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ തേടാൻ ചൈന. എന്നാൽ, പല രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടും നേരിട്ട് അമേരിക്കെതിരെ രംഗത്തുവരാൻ അവർ തയാറായില്ല. വിവിധ രാജ്യങ്ങൾ ചർച്ചക്കായി സമീപിച്ച സാഹചര്യത്തിൽ പകരച്ചുങ്ക തീരുമാനം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചിരുന്നു. എന്നാൽ, ചൈനക്കുള്ള തീരുവ 125 ശതമാനമാക്കുകയും ചെയ്തു. ചർച്ചക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. അവസാനം വരെ പോരാടുമെന്നും അവർ വ്യക്തമാക്കി.
നീതിയുടെ വിഷയമായതിനാൽ പലരുടെയും പിന്തുണ തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കക്ക് ജനപിന്തുണ നേടാനാകില്ല. അവർ അവസാനം പരാജയപ്പെടും. ചൈന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യൂറോപ്പിലാണ്. പ്രധാനമന്ത്രി ലി ഖിയാങ് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസ്യൂല വോൺ ഡെർ ലെയനുമായി സംസാരിച്ചിരുന്നു. ഇത് ലോകത്തിന് ശുഭകരമായ സന്ദേശം നൽകും. നേതാക്കൾ തമ്മിലുള്ള ചർച്ചക്ക് പിന്നാലെ, യൂറോപ്യൻ യൂനിയനുമായി കൂടുതൽ സഹകരണത്തിന് ചൈന തയാറെടുക്കുകയാണ്-ജിയാൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചൈനയുടെ വ്യാപാര മന്ത്രി വാങ് വെന്റാവോയും യൂറോപ്യൻ യൂനിയൻ കമീഷണറും വിഡിയോ കോൺഫറൻസ് വഴി സംസാരിച്ചിരുന്നു. യു.എസ് നിലപാട് ലോക വ്യാപാര സംഘടന ചട്ടങ്ങളുടെ ലംഘനമാണെന്നും പകരച്ചുങ്കം എല്ലാ രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും അന്ന് ചൈന വ്യക്തമാക്കിയിരുന്നു. തികച്ചും ഏകപക്ഷീയമായ, അവനവന്റെ താൽപര്യം മാത്രം സംരക്ഷിക്കുന്ന, സാമ്പത്തികമായ കുതിരകയറ്റമെന്ന നിലക്കാണ് ട്രംപിന്റെ നയത്തെ വാങ് വിശേഷിപ്പിച്ചത്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വവുമായും വാങ് സംസാരിച്ചതായാണ് സൂചന. ചൈനീസ് നേതൃത്വം വ്യാപാരികളുമായും വ്യവസായ സമൂഹവുമായും തിരക്കിട്ട കൂടിക്കാഴ്ചകളിലാണ്.
ആവശ്യത്തിനനുസരിച്ച ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകാമെന്നാണ് ചൈനയുടെ നിലപാട്. ആസ്ട്രേലിയ, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി ചൈനയുടെ മുൻകാല ബന്ധം അത്ര നല്ലതല്ല എന്നതും ഈ രാജ്യങ്ങൾക്ക് ചൈനയുടെ പ്രതിരോധത്തിനൊപ്പം ചേരാനുള്ള വിമുഖതക്ക് കാരണമാകുന്നുണ്ട്.
പകരച്ചുങ്കം മരവിപ്പിക്കൽ ഏഷ്യൻ ഓഹരി വിപണികളിൽ മുന്നേറ്റം
ടോക്യോ: അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ചുമത്തിയ പകരച്ചുങ്കം നടപ്പാക്കുന്നത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചതോടെ ഏഷ്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ഏഷ്യൻ ഓഹരികൾ കുതിച്ചുയർന്നു. ടോക്യോ സൂചിക ഉയർന്ന് 2,894 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപ് താരിഫ് കുറക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയിൽ ബുധനാഴ്ച യു.എസ് ഓഹരികൾ ചരിത്രത്തിലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതിനാൽ മറ്റ് ഓഹരി വിപണികളുടെയും തിരിച്ചുവരവ് വിദഗ്ധർ പ്രതീക്ഷിച്ചിരുന്നു. മഹാവീർ ജയന്തിയായതിനാൽ ഇന്ത്യൻ ഓഹരി വിപണി അവധിയായിരുന്നു. ജപ്പാനിലെ സൂചികയായ നിക്കൈ 225 രാവിലെ വ്യാപാരം ആരംഭിച്ചയുടൻ 8.2 ശതമാനം ഉയർന്ന് 34,302.05ലെത്തി. ആസ്ട്രേലിയ, ദക്ഷിണകൊറിയ, ഹോങ്കോങ് ഷാങ്ഹായ് വിപണികളിലും മുന്നേറ്റം പ്രകടമായിരുന്നു.
ആസ്ട്രേലിയയുടെ സൂചികയായ എസ് ആൻഡ് പി / എ.എസ്.എക്സ് 200 4.7ശതമാനം ഉയർന്ന് 7,721.40 ലെത്തി. ദക്ഷിണ കൊറിയയുടെ കോസ്പി 4.9 ശതമാനം ഉയർന്ന് 7,721.40 ലും ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 2.8 ഉയർന്ന് 20,821.48 ലുമെത്തി. ഷാങ്ഹായ് കോമ്പോസിറ്റ് 0.6 ശതമാനം ഉയർന്ന് 3,223.64 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപിന്റെ വ്യാപാര യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയിൽ കൂപ്പുകുത്തിയ വിപണി പുതിയ പ്രഖ്യാപനത്തോടെ ഉയർത്തെഴുന്നേൽക്കുകയായിരുന്നു.
75ൽ അധികം രാജ്യങ്ങൾ വിഷയത്തിൽ ചർച്ചവേണമെന്ന അഭ്യർഥനയുമായി അമേരിക്കയെ സമീപിച്ചതിനാലാണ് 90 ദിവസത്തേക്ക് തീരുമാനം മരവിപ്പിക്കുന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം, ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കുള്ള തീരുവ ട്രംപ് 104 ശതമാനത്തിൽ നിന്ന് 125 ശതമാനമാക്കി ഉയർത്തുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.