ചൈന വരൾച്ചയിൽ; ആറ് ദിവസം ഫാക്ടറികൾ അടച്ചിടാൻ നിർദേശിച്ച് സർക്കാർ
text_fieldsസിൻചുവാങ്: വരൾച്ചയെ തുടർന്ന് ചൈന, സിൻചുവാങിൽ ഊർജ സംരക്ഷണത്തിനായി ആറ് ദിവസത്തേക്ക് ഫാക്ടറികൾ അടച്ചിടാൻ സർക്കാർ അടിയന്തര നിർദേശം പുറപ്പെടുവിച്ചു. വരൾച്ചയെ തുടർന്ന് ജലവൈദ്യുത പ്ലാന്‍റിലെ ഉത്പാദനം കുറച്ചിരുന്നു. തുടർന്നുണ്ടായ വൈദ്യുത ക്ഷാമം കാരണമാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
84 ദശലക്ഷം ജനസംഖ്യയുള്ള ഈ പ്രവിശ്യയിലെ 21ൽ 19 പട്ടണങ്ങളിലും പ്രവർത്തിക്കുന്ന ഫാക്ടറികളാണ് അടച്ചിടാൻ നിർദേശിച്ചത്. വീടുകളിലേക്ക് ആവശ്യത്തിന് വൈദ്യുതി നൽകുന്നതിനായാണ് തീരുമാനം.
ജൂലൈ മുതൽ ചൈനയിൽ ചൂട് കനത്ത് തുടങ്ങിയിരുന്നു. നിരവധി പട്ടണങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തി. ജലക്ഷാമവും കടുക്കുകയാണ്. ആഗസ്റ്റ് ഏഴിന് 60 വർഷത്തിലെ ഏറ്റവും കൂടിയ നിലയിലേക്കാണ് ഉഷ്ണതരംഗം വീശിയത്.
ചൂട് കനത്തതോടെ എ/സിയുടെ ഉപയോഗം വർധിച്ചിരുന്നു. ഓഫീസുകളിൽ എ/സിയുടെയും ലിഫ്റ്റിന്‍റെയും പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു. ഊർജ ഉപഭോഗം കുറക്കുന്നതിനായി തെരുവ് വിളക്കുകൾ അണക്കുമെന്നും സിൻചുവാങിലെ ലിഷുവ നഗരം അറിയിപ്പ് നൽകിയിരുന്നു.
സോളാർ പാനലും സെമി കണ്ടക്ടറുകളും നിർമിക്കുന്നതിൽ പ്രധാന ഫാക്ടറികൾ ഉള്ള ജലവൈദ്യുത ഹബ് ആണ് സിൻചുവാങ്. ചൈനയിലെ ലിഥിയം ഖനിയും ഇവിടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.