സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന: ശൈഖ് ഹസീനക്കെതിരെ കേസ്
text_fieldsശൈഖ് ഹസീന
ധാക്ക: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറിനെ അട്ടിമറിക്കാനും ആഭ്യന്തര കലാപത്തിനും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും 72 അവാമി ലീഗ് നേതാക്കൾക്കുമെതിരെ കേസ്. ധാക്ക ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ക്രിമിനൽ അന്വേഷണ വകുപ്പ് (സി.ഐ.ഡി) അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അവാമി ലീഗ് നേതാക്കൾ കഴിഞ്ഞ ഡിസംബർ 19ന് ജോയ് ബംഗ്ല ബ്രിഗേഡ് എന്ന പേരിൽ ഓൺലൈൻ യോഗം ചേർന്നിരുന്നു. ആഭ്യന്തര കലാപത്തിലൂടെ സർക്കാറിനെ അട്ടിമറിക്കാനുള്ള ഹസീനയുടെ നിർദേശത്തിന് ശക്തമായ പിന്തുണയാണ് യോഗം ഉറപ്പുനൽകിയത്. യോഗത്തിൽ പങ്കെടുത്ത ഹസീനയുടെയും മറ്റ് പ്രമുഖരുടെയും ശബ്ദ സന്ദേശങ്ങളിൽനിന്നാണ് ഗൂഢാലോചന പുറത്തായതെന്ന് സർക്കാർ വാർത്ത ഏജൻസിയായ ബി.എസ്.എസ് റിപ്പോർട്ട് ചെയ്തു. അവാമി ലീഗിന്റെ യു.എസ് മേഖല വൈസ് പ്രസിഡന്റ് ഡോ. റബ്ബി ആലം വിളിച്ച യോഗത്തിൽ ബംഗ്ലാദേശിൽനിന്നും വിദേശത്തുനിന്നുമായി 577 പേർ പങ്കെടുത്തിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 16 വർഷത്തെ ഭരണം അവസാനിപ്പിച്ച് രാജ്യം വിട്ട ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.