നാടുകടത്തൽ യു.എസിന് തിരിച്ചടിയാകും; ഭക്ഷണത്തിനും താമസത്തിനും ഉൾപ്പെടെ ചെലവേറും, ജോലിക്ക് ആളില്ലാതാകും
text_fieldsവാഷിങ്ടൺ: അനധികഡത കുടിയേറ്റക്കാരെ നാടുകടത്തുകയെന്നത് ഡോണൾഡ് ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ജനുവരിയിൽ പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ നിയമനടപടി തുടങ്ങുകയും ചെയ്തു. 600 മുതൽ 1100 വരെ അനധികൃത കുടിയേറ്റക്കാരെയാണ് ഓരോ ദിവസവും യു.എസ് നാടുകടത്തുന്നത്. ആദ്യമാസം 25,000ത്തോളം പേരെയാകും ട്രംപ് ഭരണകൂടം തിരിച്ചയക്കുക. ഒരുവർഷം മൂന്ന് ലക്ഷം പേരെയുമാകും ഇത്തരത്തിൽ പുറത്താക്കുക.
ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെത്തായിരുന്നു ട്രംപിന്റ വാഗ്ദാനം. ഇമിഗ്രേഷൻ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഡിറ്റൻഷൻ സെന്ററുകളുടെ അപര്യാപ്തതയുമാണ് ഇതിനു വിലങ്ങുതടിയാകുന്നത്. അടുത്ത നാല് വർഷത്തേക്ക് നാടുകടത്തലിനു മാത്രം 175 ബില്യൻ ഡോളർ വേണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. ഇത്തരത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ നാടുകടത്തൽ അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കയിലെ സാധാരണ പൗരരും ബിസിനസുകാരും ഉൾപ്പെടെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും.
നിയമപരമല്ലാതെ യു.എസിൽ എത്തിയവരാണ് അവിടുത്തെ തൊഴിലാളികളിൽ അഞ്ച് ശതമാനവും. കാർഷിക വകുപ്പിന്റെ കണക്കുകൾ പ്രകാരം കൃഷിയിടത്തിൽ ജോലി ചെയ്യുന്നവരിൽ പകുതിയോളം പേർ അനധികൃതമായി രാജ്യത്തെത്തിയവരാണ്. സൂപ്പർവൈസർമാർ മുതൽ കൃഷിയിടത്തിലെയും ഗോഡൗണിലെയും ഉൾപ്പെടെ ജോലിക്കാരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ നാടുകടത്താൻ തീരുമാനിച്ചാൽ, ഭക്ഷ്യോൽപന്നങ്ങൾക്ക് കുത്തനെ വില ഉയരുന്ന സാഹചര്യമുണ്ടാകും.
റെസ്റ്റാറന്റുകളിലെ ജോലിക്കാരിൽ 10 മുതൽ 15 ശതമാനം വരെ വരുന്ന വിഭാഗം അനധികൃതമായി താമസിക്കുന്നവരാണ്. ഇവരെ പറഞ്ഞയച്ചാൽ വീണ്ടും പ്രതിസന്ധിയാകും. നിർമാണ മേഖലയിലും ഇതുതന്നെയാണ് സ്ഥിതി. വീട് നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കുമുള്ളത് കൂടുതലും നിയമവിരുദ്ധമായി രാജ്യത്ത് എത്തിയവരാണ്. അനധികൃതമായി എത്തിയവർക്ക് താമസ സൗകര്യം നൽകരുതെന്ന അലബാമ സംസ്ഥാനത്തിലെ നിയമം പിന്നീടവിടെ തിരിച്ചടിയായിരുന്നു. ജോലിക്കാരുടെ അഭാവം നേരിട്ടതോടെ സംസ്ഥാനത്ത് വലിയ സാമ്പത്തിക ഇടിവുണ്ടായി.
റോഡ്, റെയിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യവികസന രംഗത്തും കൂടുതലായുള്ളത് അനധികൃത കുടിയേറ്റക്കാരാണ്. ഇവരെ തിരിച്ചയച്ചാൽ യു.എസ് സമ്പദ്വ്യവസ്ഥക്ക് വലിയ തിരിച്ചടി നേരിടുമെന്ന കാര്യത്തിൽ സംശയമില്ല. വിദഗ്ധർ ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോഴും പ്രഖ്യാപിത നടപടികളിൽനിന്ന് പിന്നോട്ടില്ലെന്ന സമീപനമാണ് ട്രംപിന്റേത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.