'ഇനി ഹൂതികൾ ഞങ്ങളുടെ കപ്പലുകൾ മുക്കില്ല'; യെമനിലെ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്, പിന്നാലെ വിവാദം
text_fieldsവാഷിങ്ടൺ: ഏപ്രിൽ നാലിന് യെമനിൽ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഡോണൾഡ് ട്രംപ്. എക്സിലൂടെയാണ് ട്രംപ് ദൃശ്യങ്ങൾ പങ്കുവെച്ചത്. മിലിറ്ററി ഡ്രോൺ ഉപയോഗിച്ചോ എയർക്രാഫ്റ്റിൽ നിന്നോയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഒരു ആക്രമണത്തിനായി ഹൂതികൾ ഒത്തുകൂടി. എന്നാൽ, ഇനി ഹൂതികളുടെ ആക്രമണം ഉണ്ടാവില്ല. അവർ നമ്മുടെ കപ്പലുകൾ മുക്കുകയും ചെയ്യില്ലെന്ന് ട്രംപ് വിഡിയോ പങ്കുവെച്ച് എക്സിൽ കുറിച്ചു.
അതേസമയം, വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യത്തിൽ വിവാദവും കൊഴുക്കുകയാണ്. ഈദ് ആഘോഷത്തിനായി ഒത്തുകൂടിയ സിവിലിയൻമാർക്കെതിരെയാണ് യു.എസ് ആക്രമണം നടത്തിയതെന്നാണ് പ്രധാന ആരോപണം. ആക്രമണം നടത്തിയതിലൂടെ യുദ്ധക്കുറ്റമാണ് യു.എസ് നടത്തിയതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
ഹൂതികൾക്കെതിരെ യു.എസ് ആക്രമണം ശക്തമാക്കുന്നതിനിടെയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. ചെങ്കടലിൽ അമേരിക്കൻ കപ്പലുകൾ മുക്കുന്നത് പതിവാക്കിയതോടെയാണ് ഹൂതികൾക്കെതിരെ യു.എസ് ആക്രമണം ശക്തമാക്കിയത്.
അടുത്തിടെയായി യെമനില്‍ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് രാജ്യാന്തര സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്കടലില്‍ യുഎസ് കപ്പലുകള്‍ക്കെതിരെ വിമതര്‍ നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയാണ് വ്യോമാക്രമണമെന്നാണ് യുഎസിന്‍റെ വിശദീകരണം.
ബുധനാഴ്ച യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ യുഎസ് നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേല്‍–ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ചെങ്കടലില്‍ കൂടി പോകുന്ന അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം ആരംഭിച്ചത്. കപ്പലുകള്‍ ആക്രമിച്ച് കടലില്‍ മുക്കിക്കളയുകയാണ് ഹൂതികള്‍ ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.